Thursday, April 14, 2011

അതിരുകളില്ലാത്ത അനുരാഗം (അറബിക്കവിത)



നിസാർ ഖബ്ബാനി (സിറിയ)

1.
സഖീ,
കഴിഞ്ഞ വർഷം വിട പറയുമ്പോൾ
എന്റെ ചരിത്ര പുസ്തകത്തിലെ
ഏറ്റവും പ്രധാനപ്പെട്ട സ്ത്രീ നീയായിരുന്നു.
ഈ പുതു വർഷത്തിലും
നിനക്കു തന്നെയാകുന്നു ഒന്നാം സ്ഥാനം.

സമയം കൊണ്ടും കാലം കൊണ്ടും
കണക്കു കൂട്ടാൻ കഴിയാത്ത പെണ്ണാകുന്നു നീ.

കവിതയുടെ കനികൾ കൊണ്ടും
കനക സ്വപ്നങ്ങൾ കൊണ്ടും
നിർമ്മിക്കപ്പെട്ടവളാകുന്നു നീ

കോടി
വർഷങ്ങൾക്കു മുമ്പേ
എന്റെ ശരീരത്തിൽ കുടിയിരുന്നവളാകുന്നു നീ

2
സഖീ,
പരുത്തിയും കാർമുഖിലും കൊണ്ട് നെയ്തുണ്ടാക്കിയവളേ,
മാണിക്യങ്ങളുടെ പേമാരിയേ,
നഹാവന്ദിലെ പുഴകളേ,
വെണ്ണക്കൽ കാടുകളേ,
ഹൃദയത്തിന്റെ ജലാശയത്തിൽ വെച്ച്
മീനുകളെപ്പോളെ നാമം ജപിക്കുന്നവളേ,
മാടപ്പിറാവുകളെ പോലെ കണ്ണുകളിൽ കൂടു കൂട്ടിയവളേ,
എന്റെ സ്നേഹത്തെ
എന്റെ സംവേദനങ്ങളെ
എന്റെ ഉണ്മയെ.. എന്റെ വിശ്വാസത്തെ
മാറ്റിമറിക്കാൻ ഒരു ശക്തിക്കും കഴിയില്ല.

ഞാനിപ്പോഴും വിശുദ്ധ മതത്തിൽ ഉറച്ചു തന്നെയിരിക്കുന്നു.

3
സഖീ
സമയ ഗമനമോ വർഷങ്ങളുടെ പേരുകളോ
എനിക്കൊരു പ്രശ്നമല്ല.
എല്ലാ കാലത്തും നീയൊരു സ്ത്രീയായിത്തന്നെയിരിക്കുന്നു.

ഇരുപത്തൊന്നാം നൂറ്റാണ്ടു പിറക്കുമ്പോഴും
ഇരുപത്തഞ്ചാം നൂറ്റാണ്ടു പിറക്കുമ്പോഴും
ഇതുപത്തൊമ്പതാം നൂറ്റാണ്ടു പിറക്കുമ്പോഴും
ഞാൻ നിന്നെ സ്നേഹിക്കും

കടലുകൾ വറ്റിവരണ്ടാലും
കാടുകൾ കത്തിച്ചാമ്പലായാലും
ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടേയിരിക്കും.

4
സഖീ,
എല്ലാ കവിതകളുടെയും സത്തയാകുന്നു നീ
എല്ലാ സ്വാതന്ത്ര്യത്തിന്റെയും പൂവും.
ഞാൻ നിന്റെ പേരിൽ കവിത ചൊല്ലാം
അങ്ങനെ കവികളുടെ രാജാവായും
വാക്കുകളുടെ ഫറോവയായും മാറാം.

നിന്നെപ്പോലൊരു തരുണിയെ സ്നേഹിച്ചതിന്റെ പേരിൽ
ചരിത്ര പുസ്തകത്തിൽ കയറിപ്പറ്റാനും
കൊടികളുയർത്തിക്കെട്ടാനും
കഴിയുന്നു എന്നതു തന്നെ എനിക്കു ധാരാളം മതി.

5
സഖീ,
ആഘോഷങ്ങളുടെ കാലത്ത്
ഒരു കിളിയെപ്പോലെ നീയെന്നെ
പിടഞ്ഞു കൊണ്ടിരിക്കാൻ വിടരുത്.

എന്നിലൊരു മാറ്റവും സംഭവിച്ചിട്ടില്ല
സ്നേഹ നദിയുടെ ഒഴുക്ക് നിലച്ചിട്ടില്ല
ഹൃദയമിടിപ്പ് നിശ്ചലമായിട്ടില്ല
കാർകൂന്തൽ ഇപ്പോഴും പാറിക്കളിക്കുന്നുണ്ട്
രാഗം വളർന്നു വലുതായാലും
രാഗിണി ചന്ദ്രികയായി മാറിയാലും
ഈ അനുരാഗം കത്തിക്കരിഞ്ഞ കച്ചയായി മാറുകയില്ല.

6
സഖീ,
ഇവിടെ ഒന്നും എന്റെ കണ്ണുകളെ നിറയ്ക്കുന്നില്ല
ഒരു വെട്ടവും
ഒരു ഭംഗിയും
ഒരു പള്ളിമണിയും
ഒരു കൃസ്തുമസ് ട്രീയും.

ജന്മദിനാശംസയുടെ കാർഡിനു മുകളിലെഴുതാൻ
ഒരു റോഡിന്റെയോ, ഒരു ഗ്രാമത്തിന്റെയോ
ഒരു വാക്കിന്റെ പോലുമോ ആവശ്യം എനിക്കില്ല.

7
സഖീ,
ഞായറാഴ്ചകളിൽ മണിമുഴങ്ങുമ്പോൾ
ഞാൻ കേൾക്കുന്നത് നിന്റെ സ്വരങ്ങളാകുന്നു.
പുൽമേടകളിൽ കിടന്നുറങ്ങുമ്പോൾ
ഞാൻ ശ്വസിക്കുന്നത് നിന്റെ ഗന്ധങ്ങളാകുന്നു.
എന്റെ വസ്ത്രങ്ങളിൽ മഞ്ഞു വീഴുമ്പോൾ
എന്റെ ഓർമ്മയിൽ വരുന്നത് നിന്റെ മുഖമാകുന്നു.
ശിഖരങ്ങളുടെ ചിലമ്പലുകളും ഞാൻ കേൾക്കുണ്ട്.

8
സഖീ,
പുരികങ്ങളുടെ പൂവാടിയിൽ
പേടിച്ചരണ്ട കുരുവിയെപ്പോലെ
ചുരുണ്ടു കൂടിയിരിക്കാനെന്തു സുഖമാണ്!

9
സഖീ,
നീയെനിക്കു സമ്മാനിച്ച തൂലികക്കെന്തൊരു തിളക്കമാണ്?
ഞാനതിനെ കെട്ടിപ്പിടിച്ച്
കൊച്ചു കുട്ടിയെപ്പോലെ സുഖമായുറങ്ങുന്നു.

10
സഖീ,
പരദേശത്തും ഞാൻ സന്തോഷവാനാണ്
ഞാൻ കാവ്യധാരകളൊഴുക്കുന്നു,
പുരോഹിതന്മാരുടെ വീഞ്ഞുകൾ നുകരുന്നു,
സ്വാതന്ത്ര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും
ചങ്ങാതിയായി മാറുമ്പോൾ
എനിക്കെന്തൊരു ശക്തിയാണ്!.

11
സഖീ,
ബോധോദയ യുഗത്തിൽ*,
ഫോട്ടോഗ്രഫി യുഗത്തിൽ,
ആദിവാസി യുഗത്തിൽ
നിന്നെ സ്നേഹിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്
ഞാൻ എത്ര വട്ടം ആഗ്രഹിച്ചിരുന്നു!.

ഫ്ലോറൻസയിൽ വെച്ചോ,
കൊർഡോവയിൽ വച്ചോ,
കൂഫയിൽ വച്ചോ
ആലപ്പോയിൽ വച്ചോ
സിറിയയിലെ ഒരു ഗ്രാമീണ ഭവനത്തിൽ വച്ചോ
നിന്നെ കണ്ടുമുട്ടിയിരുന്നെങ്കിൽ....!.

12.
സഖീ,
അതിരുകളില്ലാത്ത അനുരാഗങ്ങളും
അതിരുകളില്ലാത്ത വാക്കുകളും
അതിരുകളില്ലാത്ത കിനാവുകളും കുടിയിരിക്കുന്ന,
ഗിറ്റാറുകൾ ഭരണം നടത്തുന്ന ഒരു നാട്ടിലേക്കു
നിന്റെ കൂടെ യാത്ര ചെയ്യാൻ ഞാൻ എത്രമാത്രം കൊതിച്ചിരുന്നു!.

13.
സഖീ,
വരും കാലത്തെക്കുറിച്ച് എന്നെ ഉത്കണ്ഠയിലാക്കരുത്,

സഖീ
,
എന്റെ രോദനം പഴയതിനേക്കാൾ കടുത്തതും
ഭീകരവുമായിത്തീർന്നേക്കാം.

പൂക്കളുടെ ചരിത്രത്തിൽ
കവിതകളുടെ പുരാവൃത്തത്തിൽ
ലില്ലിപ്പൂക്കളുടെയും കാട്ടുതുളസിയുടെയും ഓർമ്മകളിൽ
നീ അപരരില്ലാത്ത സ്ത്രീ ജന്മമാകുന്നു.

14.
ഹേ, ഉലക നാരീ
വരും കാലങ്ങളിൽ എന്നെ അസ്വസ്ഥനാക്കുന്ന
ഒരേ ഒരു സംഗതി
നിന്നോടുള്ള അനുരാഗം മാത്രമാകുന്നു.

നീ
എന്റെ ആദ്യത്തെ പെണ്ണ്,
ആദ്യത്തെ മാതാവ്
ആദ്യത്തെ ഗർഭ പാത്രം
ആദ്യത്തെ വികാരം
ആദ്യത്തെ ശൃംഗാരം
പ്രളയങ്ങളുടെ നാളുകളിൽ എന്റെ രക്ഷാ കവചവും നീ തന്നെ.

15.
സഖീ,
ആദികാവ്യത്തിലെ കുമാരീ
നിന്റെ വലത്തെ കൈ ഒന്നു നീട്ടിത്തരൂ..
ഞാനതിൽ ഒളിച്ചിരിക്കട്ടെ.

നിന്റെ ഇടത്തെ കൈ ഒന്നു നീട്ടൂ..
ഞാനതിൽ കുടിൽ കെട്ടിത്താമസിക്കട്ടെ

നീ എനിക്കു പറഞ്ഞു തരാമോ
ഏതു വാക്കു കൊണ്ടാണ്
ആഘോഷം തുടങ്ങേണ്ടതെന്ന്.
----------------------------------

* ബോധോദയ യുഗം: (അസ്‌റുത്തൻ‌വീർ) Age of Enlightenment അല്ലെങ്കിൽ (Age of Reason) എന്നു വിളിക്കുന്ന ഒരു ചിന്താ ധാര ഉരുത്തിരിഞ്ഞത് പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പ്യൻ രാജ്യങ്ങളിലാണ്. പരമ്പരാഗത മത വിശ്വാസങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നും മാറിചിന്തിച്ച് യുക്തിക്കും ബുദ്ധിക്കും പ്രാധാന്യം നൽകുന്ന ഈ ചിന്താ സരണിയുടെ പിന്തുടർച്ചയാണത്രെ ആധുനിക ജനാധിപത്യ വിപ്ലവങ്ങളും കമ്മ്യൂണസവുമൊക്കെ.

Monday, March 21, 2011

പട്ടിയുടെ ഉച്ഛിഷ്ടം – ഒരറബിക്കവിത




ഒരിക്കൽ അറബി നാട്ടിലെ ഒരു രാജാവ് തന്റെ കൊട്ടാരത്തിലെ മട്ടുപ്പാവിൽ ഉലാത്തുമ്പോൾ അകലെ ഒരു വീടിന്റെ മുകളിൽ സുന്ദരിയായ ഒരു സ്ത്രീ നിൽക്കുന്നതു കണ്ടു. അവളുടെ സൌന്ദര്യം രാജാവിനെ വല്ലാതെ മഥിച്ചു. ഉടനെ അവളേതാണെന്ന് രാജാവ് അന്വേഷിച്ചു. അതു കൊട്ടാരം ഗുമസ്ഥൻ ഫൈറോസിന്റെ പ്രിയതമയാണെന്ന് ഭൃത്യന്മാർ ബോധിപ്പിച്ചു. അന്നു രാത്രി രാജാവ് ഫൈറൂസിനെ വിളിച്ചു വരുത്തി ഒരു കത്തു നൽകി അത് അയൽ രാജ്യത്തു കൊണ്ടു പോയി കൊടുക്കാൻ ആജ്ഞാപിച്ചു. വീട്ടിലെത്തി കത്ത് തലയണയ്ക്കടിയിൽ വെച്ച് അയാൽ കിടന്നുറങ്ങി. അതിരാവിലെ തന്നെ ഫൈറൂസ് പറഞ്ഞ സ്ഥലത്തേക്കു പുറപ്പെട്ടു.

അയാൾ പോയ തക്കം നോക്കി രാജാവ് അയാളുടെ വീട്ടിലെത്തി വാതിലിനു മുട്ടി. ഫൈറൂസിന്റെ ഭാര്യ ചോദിച്ചു:
‘ആരാണ്?’.
അദ്ദേഹം പറഞ്ഞു: ‘ഞാൻ നിങ്ങളുടെ ഭർത്താവിന്റെ യജമാനനായ മഹാരാജാവാകുന്നു’.
‘അയ്യോ, തിരുമേനിയെന്താണ് ഇപ്പോൾ എഴുന്നള്ളിയത്?’
‘ഞാൻ വിരുന്നുകാരനായി വന്നതാണ്’.
‘പടച്ചോനേ, ഈ സമയത്ത് അവിടുത്തെ വരവിനൊരു പന്തികേടുണ്ടല്ലോ’

‘നാശം!നീ എന്താണു പറഞ്ഞത്?, ഞാൻ ഈ നാട്ടിന്റെ രാജാവാണ്, നിന്റെ ഭർത്താവിന്റെ യജമാനനുമാണ്. എന്നെക്കുറിച്ച് നീയെന്താണു വിചാരിച്ചത്?’

‘അതെല്ലാം എനിക്കറിയാം പ്രഭോ. പക്ഷേ, മുൻപൊരു കവി ഇങ്ങനെ പാടിയിട്ടുണ്ട്..

ഞാൻ നിങ്ങളെ
സ്നേഹിക്കാൻ വരാത്തത്
വെറുപ്പുള്ളതു കൊണ്ടല്ല.
മറിച്ച് അതിലെ പങ്കാളികളുടെ
ആധിക്യം കൊണ്ടാണ്.

പട്ടികൾ തലയിട്ടു വെള്ളം കുടിക്കുമ്പോൾ
ജലസ്രോതസ്സിനടുത്തു ചെല്ലാതെ
സിംഹം മാറി നിൽക്കും.

ഒരു ഭക്ഷണത്തിൽ ഈച്ച വീണാൽ
- ഹൃദയം അഭിലഷിക്കുന്നുണ്ടെങ്കിൽ പോലും -
ഞാനതുപേക്ഷിക്കുകയാണു പതിവ്.

പട്ടികളുടെ പിന്നാലെ പോയി
സിംഹങ്ങൾ വെള്ളം കുടിച്ചാലോ
അവ നെറികെട്ട സിംഹങ്ങളായിരിക്കും.

വിഡ്ഢികളുമായി സഹകരിക്കാൻ
ഇഷ്ടമില്ലാത്തതു കൊണ്ട്
ഒട്ടിയ വയറുമായി
മാന്യന്മാർ തിരിച്ചു പോരാറുണ്ട്.

അവൾ കൂട്ടിച്ചേർത്തു: ‘അല്ലയോ മഹാരാജാവേ, അങ്ങയുടെ പട്ടി കുടിച്ചതിന്റെ ബാക്കി കുടിക്കാൻ അങ്ങ് ഇഷ്ടപ്പെടുന്നുണ്ടോ?’

ഇതു കേട്ട രാജാവ് ലജ്ജയോടെ തല താഴ്ത്തി. അവരോട് ക്ഷമാപണം നടത്തി തിരിച്ചു പോയി.

(മുകളിലെ കവിത ഇമാം ശാഫി(റ)യുടേതാണ്. തലയണക്കടിയിൽ വെച്ച കത്തെടുക്കാൻ ഫൈറൂസ് തിരിച്ചു വന്നപ്പോൾ മറന്നു വെച്ച രാജാവിന്റെ ചെരുപ്പ് കണ്ടെന്നും സംഭവമറിഞ്ഞ അദ്ദേഹം പരാതിയുമായി ന്യായാധിപനെ സമീപിച്ചെന്നും അയാൾക്കു നീതി കിട്ടിയെന്നും കഥയുടെ ബാക്കി പറയുന്നുണ്ട്)

Sunday, March 13, 2011

മയക്കുമരുന്നും കത്രികയും - ഖലീൽ ജിബ്രാൻ



ഈ ചിത്രം വിഷയവുമായി ബന്ധപ്പെട്ടതല്ല. ഇത് എന്റെ രണ്ടു മക്കളുടെ ചിത്രമാണ്. ഇന്നലെ എന്റെ പെങ്ങൾ മെയിലു ചെയ്തു തന്നതാണ്. (മകൾ: നസീഹ, മകൻ: ആശിഖ് - they are dancing to pose on camera - പിന്നിൽ ഞങ്ങളുടെ വീട്)

മയക്കുമരുന്നും കത്രികയും

അയാൾ ആപാദചൂഡം പിന്തിരിപ്പനാണ്. അയാൾക്കു വട്ടാണ്.
വളർന്നു വരുന്ന തലമുറകളെ വഴിതെറ്റിക്കാൻ എഴുതുന്ന മനോരാജ്യക്കാരനാണയാൾ.
പുരുഷന്മാരും, വിവാഹിതരും അവിവാഹിതരുമായ സ്ത്രീകളും വിവാഹത്തെക്കുറിച്ചുള്ള ജിബ്രാന്റെ അഭിപ്രായം പിന്തുടർന്നാൽ കുടുംബത്തിന്റെ ആണിക്കല്ലുകൾ ഇളകിപ്പോവുകയും മനുഷ്യന്റെ സാമൂഹ്യ കെട്ടുറപ്പ് തകർന്നു പോവുകയും ഈ ലോകം ഒരു നരകമായിത്തീരുകയും ഭൂനിവാസികളെല്ലാം ചെകുത്താന്മാരായി മാറുകയും ചെയ്യും.
ശരിയാണ്, അദ്ദേഹത്തിന്റെ എഴുത്തു രീതിയുടെ സൌന്ദര്യം തീർച്ചയായും മനുഷ്യത്വത്തിന്റെ ശത്രുപക്ഷത്തു നിൽക്കുന്നു.
‘അയാൾ അരാജക വാദിയാണ്, കാഫിറാണ്. മതനിന്ദകനാണ്. നിരീശരവാദിയാണ്. ഈ വിശുദ്ധമായ മലമ്പ്രദേശത്തെ നിവാസികളോട് ഞങ്ങൾ ഉപദേശിക്കുന്നു: നിങ്ങൾ അയാളുടെ കണ്ടെത്തലുകളെ വലിച്ചെറിയണമെന്നും അയാളുടെ മുഴുവൻ ഗ്രന്ഥങ്ങളും കത്തിച്ചു കളയണമെന്നും. അവയിൽ നിന്നൊരംശം പോലും ഇനി നിങ്ങളുടെ ഹൃദയങ്ങളിൽ പറ്റിപ്പിടിക്കാൻ ഇടവരാതിരിക്കാനാണത്’.
‘ഞങ്ങൾ അദ്ദേഹത്തിന്റെ ‘ഒടിഞ്ഞ ചിറകുകൾ‘ വായിച്ചു. കൊഴുപ്പിൽ പതിയിരിക്കുന്ന പാഷാണം ഞങ്ങൾ അതിൽ കണ്ടെത്തി’.
ഇതാകുന്നു എന്നെക്കുറിച്ച് ജനങ്ങൾ പറഞ്ഞു പ്രചരിപ്പിച്ച ആരോപണങ്ങളിൽ ചിലത്. അവർ പറഞ്ഞത് ശരിയാണ്. ഞാൻ ഭ്രാന്തു പിടിച്ച ഭീകരനാണ്. സൃഷ്ടി കർമ്മത്തോട് എനിക്ക് എത്രത്തോളം ചായ്വുണ്ടോ അത്രത്തോളം എനിക്കു സംഹാരത്തോടും ചായ്വുണ്ട്. ജനങ്ങൾ വിശുദ്ധമായി കരുതിപ്പോരുന്നതിനോട് എനിക്ക് വെറുപ്പാണ്, അവർ വിസമ്മതിക്കുന്നതിനോട് സ്നേഹവും. എന്റെ ഗ്രന്ഥങ്ങൾ കൊഴുപ്പിൽ (പട്ടിൽ) പൊതിഞ്ഞ പാഷാണമാണെന്നു പറയുന്നവരോട് എനിക്കു പറയാനുള്ളത്; കട്ടികൂടിയ മറയ്ക്കു പിന്നിൽ നിന്നും സത്യത്തെ കാണിച്ചു തരുന്ന വാക്കാകുന്നു അതെന്നാണ്. എന്നാൽ നഗ്നമായ സത്യമോ ഞാൻ കൊഴുപ്പിൽ പാഷാണം ചേർക്കുന്നില്ല എന്നും. പ്രത്യുത ഞാൻ ചെയ്യുന്നത് മായം ചേർക്കാത്ത വിഷം അങ്ങിനെത്തന്നെ പാർന്നു നൽകുകയാണ്. ഞാൻ പകർന്നു തരുന്നത് തെളിഞ്ഞതും വൃത്തിയുള്ളതുമായ സ്ഫടികത്തിന്റെ ചഷകത്തിലാകുന്നു.
മേഘങ്ങൾക്കിടയിൽ തൂങ്ങിക്കിടന്ന് നീന്തിത്തുടിക്കുന്ന മനോരാജ്യക്കാരനാണ് ഞാനെന്നു പറഞ്ഞ് എന്നോട് സ്വയം ക്ഷമായാചനം നടത്തുന്ന ആളുകൾ യഥാർത്ഥത്തിൽ ആ ചഷകത്തിന്റെ തിളക്കം മാത്രമേ കാണുന്നുള്ളൂ. വിഷം എന്ന് ആരോപിച്ച് അവഗണിക്കുന്ന അതിനുള്ളിലെ ദ്രാവകത്തിലേക്ക് അവർ ഒരിക്കൽ പോലും നോക്കുന്നില്ല. കാരണം അവരുടെ ദുർബ്ബലമായ ആമാശയത്തിന് അതിനെ ദഹിപ്പിക്കാനുള്ള കരുത്തില്ല.
പരുക്കൻ ധിക്കാരത്തിലേക്കുള്ള ചവിട്ടുപടിയായി ചിലപ്പോൾ ഇതു വ്യാഖ്യാനിച്ചേക്കാം. ധിക്കാരം അതിന്റെ എല്ലാ പാരുഷ്യത്തോടും കൂടി നിരീക്ഷിച്ചാലും മിനുസമേറിയ വഞ്ചനയേക്കാൾ എത്രയോ നല്ലതല്ലേ?. ധിക്കാരം സ്വയമേവ അതിന്റെ കാഠിന്യം പുറത്തു കാണിക്കും. എന്നാൽ വഞ്ചന എടുത്തണിഞ്ഞിരിക്കുന്നതോ മറ്റൊരാൾക്കു വേണ്ടി തയ്ച്ചുണ്ടാക്കിയ വസ്ത്രമാകുന്നു.
പൌരസ്ത്യർ ആവശ്യപ്പെടുന്നത് എഴുത്തുകാരൻ തേനീച്ചയെപ്പോലെയായിരിക്കണമെന്നാണ്. പാടങ്ങളിലും പറമ്പുകളിലും ചുറ്റിയടിച്ച് പൂവുകളിൽ നിന്നും മധു ശേഖരിച്ച് തേൻപലകകൾ നിർമ്മിച്ചു നൽക്കണമെന്നും.
പൌരസ്ത്യർ തേൻ ഇഷ്ടപ്പെടുന്നു. മറ്റൊന്നും അവർക്ക് അത്രമേൽ രുചി തോന്നുന്നില്ല. അവർ അതു വാരിവിഴുങ്ങുകയും ചെയ്യുന്നു. അവരുടെ ശരീരം അഗ്നിക്കു മുമ്പിൽ ഒലിക്കുന്ന തേൻകുടമായി മാറിയിരിക്കുന്നു. മഞ്ഞു കട്ടകളിൽ വച്ചാലല്ലാതെ ഇനിയത് ഉറയ്ക്കുകയില്ല.
പൌരസ്ത്യർ കവികളോടാവശ്യപ്പെടുന്നത് രാജാക്കന്മാരുടെയും ഭരണാധികാരികളുടെയും പാതിരിമാരുടെയും മുമ്പിൽ അകിൽ കണക്കെ സ്വയം കത്തിയെരിഞ്ഞു തീരാനാണ്. സിംഹാസനങ്ങളുടെയും ബലിപീഠങ്ങളുടെയും ശ്മശാനങ്ങളുടെയും ഇടയിൽ നിന്നും ഉയർന്നു പൊങ്ങിയ അകിലുകളുടെ പുകപടലങ്ങൾ കിഴക്കിന്റെ ആകാശങ്ങളിൽ കെട്ടിക്കിടക്കുന്നു. എന്നിട്ടും അവർക്കു മതിയാകുന്നില്ല. നമ്മുടെ ഈ കാലത്ത് ഇത്തരം സ്തുതി പാടകർ മുതനബ്ബിയോട് മത്സരിക്കുകയാണ്. വിലാപകാരന്മാർ ഖൻസാഇനോട് കിടപിടിക്കാൻ ശ്രമിക്കുകയാണ്. പ്രശംസകരുടെ വാക്കുകൾക്ക് സഫിയുദ്ദീൽ അൽ ഹില്ലിയുടെ കവിതകളേക്കാൾ മാസ്മരികതയുണ്ട്.
പൌരസ്ത്യർ പണ്ഡിതന്മാരിൽ നിന്നും ആവശ്യപ്പെടുന്നത് അവരുടെ അച്ഛന്മാരെക്കുറിച്ചും മുത്തച്ഛന്മാരെക്കുറിച്ചും ഗവേഷണം നടത്താനും അവരുടെ ശേഷിപ്പുകളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും ഉച്ഛിഷ്ടങ്ങളെക്കുറിച്ചും ആഴത്തിൽ പഠിക്കാനും രാവും പകലും ഭാഷയെയും വാക്കുകളെയും അലങ്കാരങ്ങളെയും പ്രാസങ്ങളെയും ചർവ്വിത ചർവ്വണം നടത്താനുമാണ്.
പൌരസ്ത്യന്മാർ ചിന്തകന്മാരിൽ നിന്നും ആവശ്യപ്പെടുന്നത് ബൈദബയും ഇബ്നു റുഷ്ദും സെന്റ് എഫ്രാമും സെന്റ് ജോണും പറഞ്ഞു കഴിഞ്ഞത് തന്നെ അവരുടെ കാതുകളിൽ വീണ്ടും വീണ്ടും കേൾപ്പിച്ചു കൊടുക്കാനാണ്. ഇവരുടെ രചനകൾ വിരസമായ പ്രഭാഷണങ്ങളുടെയും രോഗതുരമായ ഉപദേശങ്ങളുടെയും അതിർവരമ്പുകളെ ലംഘിക്കരുതെന്നും അവർ തന്നെ നിർദ്ദേശിക്കുന്നു. ഗിരിപ്രസംഗങ്ങളുടെയും സാരോപദേശങ്ങളുടെയും ഇടയ്ക്ക് ഉരുവിടാറുള്ള തത്വശാസ്ത്രങ്ങളുടെയും ദിവ്യ വചനങ്ങളുടെയും ഇടയിലൂടെ സഞ്ചരിക്കുന്ന ഒരാളുടെ ജീവിതം തണലിൽ മുളച്ച ദുർബ്ബലമായ പുൽക്കൊടി പോലെയായിരിക്കും. അയാളുടെ നിശ്വാസം അഫ്യൂൻ മയക്കു മരുന്ന് കലർന്ന് പരിക്ഷീണയായ പാനീയം പോലെയുമായിത്തീരും.
ചുരുക്കിപ്പറഞ്ഞാൽ പൌരസ്ത്യർ പൊടിപിടിച്ച ഭൂതകാലത്തിന്റെ രംഗഭൂമിയിലാണ് ജീവിക്കുന്നത്. ഫലിതവും കോമാളിത്തവും നിറഞ്ഞ നിഷേധാത്മകമായ നിലപാടുകളോട് അവർ ചേർന്നു നിൽക്കുന്നു. സുന്ദരമായ സ്വപ്നങ്ങൾ കണ്ടു കൊണ്ട് മയങ്ങുന്ന ഗാഢ നിദ്രയിൽ നിന്നും അവരെ ഉണർത്തുകയും ദംശിക്കുകയും ചെയ്യുന്ന സർഗ്ഗാത്മകമായ പഠനങ്ങളെയും തത്വങ്ങളെയും അവർ വെറുക്കുകയും ചെയ്യുന്നു. (തുടരും...)

Wednesday, March 2, 2011

വിപ്ലവങ്ങൾക്ക് ആശംസകൾ.



സലീം ശല്ബി.

വെള്ളവും തീയും എങ്ങിനെയാണ്‌ കൂടിച്ചേരുക?
അക്രമവും നീതിയും എങ്ങിനെയാണ്‌ ഐക്യപ്പെടുക?

എന്റെ ആയുസ്സ് സാക്ഷി!,
അതു രണ്ടും അസംഭവ്യമാകുന്നു.
സത്യത്തിന്‌ ഒരു മുഖമേയുള്ളൂ - രണ്ടില്ല.
അതിനാൽ ഞങ്ങളുടെ അവകാശങ്ങൾ തിരിച്ചു പിടിക്കാൻ
ഞങ്ങൾ തീരുമാനമെടുത്തു കഴിഞ്ഞു.

അതിനു വേണ്ടി തന്നെയാണ്‌ മൈതാനങ്ങളിൽ
അട്ടഹസിക്കാൻ ഞങ്ങൾ താല്പര്യം കാണിച്ചത്.

നീതി ഞങ്ങളുടെ ആത്മാവും ജീവിതവുമാണ്‌
സമത്വം മനുഷ്യന്റെ ആവശ്യമാണ്‌.

* * *
അവർ പോരാട്ടം തുടർന്നു കൊണ്ടേയിരുന്നു,
നാടിന്റെ അഭിമാനം അവർ ഉയർത്തിപ്പിടിച്ചു.
‘അൽ-അസ്ഹർ’ വിലപിച്ചു,
അഖ്സാ പള്ളി നീട്ടി വിളിച്ചു,
കുന്നിൻ മുകളിലും സമതലങ്ങളിലും വെച്ച്
മുഴുവൻ ഭയവും അവർ വലിച്ചെറിഞ്ഞു,
അവർ നിരന്തരം അധ്വാനിച്ച്
ശത്രുവിന്റെ നടുവൊടിച്ചു കളഞ്ഞു.

* * *
ആയുധവും വഹിച്ചു കൊണ്ടായിരുന്നില്ല
അവർ പുറപ്പെട്ടത്.
മറിച് ചില ഉറച്ച തീരുമാനങ്ങളും
സത്യതിന്റെ പ്രഖ്യാപനവുമായിരുന്നു
അവരുടെ പക്കൽ ഉണ്ടായിരുന്നത്.

ഭയവും മൗനവും കാരണം
എത്ര സമൂഹങ്ങൾക്കാണ്‌ തങ്ങളുടെ
അവകാശങ്ങളും വിഭവങ്ങളും നഷ്ടപ്പെട്ടത്!.

സത്യം ചെയ്തും ആത്മാർത്ഥതയോടെയും നിങ്ങൾ വിളിച്ചു പറയൂ..
ഭീരുക്കളേ ഓടിപ്പോകൂ..
കുറെ കാലമായി ഞങ്ങൾ അക്രമം സഹിക്കുന്നു,
സത്യത്തെ മുറുകെപ്പിടികാൻ ഞങ്ങൾ തീരുമാനിച്ചു കഴിഞ്ഞു.
* * *

ഉണ്മയുടെ ആത്മാവായ നീതി നില നില്ക്കും,
ജീവന്റെ രഹസ്യവും അന്തസ്സിന്റെ കിരീടവുമാകുന്നു നീതി.

നീതിക്കു വേണ്ടി പോരാടുന്ന എല്ലാ
മാന്യന്മാർക്കും അഭിവാദ്യങ്ങൾ!.
സമത്വത്തിനു വേണ്ടിയാണല്ലോ
ദൈവം നമ്മെ പ്രേരിപ്പിച്ചത്,
പുരാതനമായ എല്ലാ തത്വ സംഹിതകളും
അതിനു വേണ്ടി ആഹ്വാനം ചെയ്യുകയും ചെയ്തു.

അഭിമാന സത്വരത്തിലേക്കുള്ള നിർഭയമായ പ്രയാണത്തിൽ
മരിച്ചു വീണ മുഴുവൻ രക്ത സാക്ഷികൾക്കും
അഭിവാദ്യങ്ങൾ!.

Saturday, February 12, 2011

തിരുനബി ഗീതത്തിൽ നിന്ന്



യാ അൿ‌റമ ബൈത്

ലോകത്തെ ഏറ്റവും പ്രശസ്തമായ പ്രവാചക് സ്തുതി ഗീതമാണ് ഖസ്വീദതു ബുർദ.
പതിമുന്നാം നൂറ്റാണ്ടിൽ ജീവിച്ച ഈജിപ്ത് കവി
ഇമാം മുഹമ്മദ് ശറഫുദ്ദീൻ ബൂസ്വീരി(റ)യാണ് ബുർദയുടെ രചയിതാവ്.
മലയാളത്തിൽ ഒരു ഡസനിലധികം ബുർദ വ്യാഖ്യാനങ്ങളുണ്ട്)

160 വരികളുള്ള ബുർദയിലെ ഏറ്റവും പ്രശസ്തമായ വരികളാണ് അവസാനത്തെ 9 വരികൾ.
‘യാ അൿറമ ബൈത്’ എന്നാണ് മലയാളികൾ ഇതിനെ വിളിക്കുക.
അവയുടെ പദ്യ പരിഭാഷ താഴെ കൊടുക്കുന്നു.

-----------------------------------------

സൃഷ്ടി ശ്രേഷ്ഠരേ മഹാ ദുരന്തം വരും നേര-
മോടിയെത്താനങ്ങല്ലാതാരുമില്ലെനിക്കൊരാൾ.

ദൈവ ദൂതരേ, നാഥനുഗ്ര കോപിയാകുമ്പോ-
ഴിവനാ വ്യക്തിപ്രഭ കൂട്ടിനുണ്ടായീടേണം.

ഭൂമിയുമതിൻ സഹകളത്രയുമാ ധർമ്മ-
ഭൂമികയിൽ നിന്നല്ലോ ‘ലൌഹി’ലെയറിവു പോൽ.

ആശ കൈവിടൊല്ല വൻ പാപമാലെന്നാത്മാവേ-
യീശനു പൊറുക്കുവാൻ പക്ഷപാതമില്ലേതും.

എന്റെ നാഥന്റെ കൃപയോഹരി വെയ്ക്കേ പാപ-
ത്തിന്റെ തോതനുസരിച്ചന്നതു വീതിച്ചിടാം.

തമ്പുരാനേ നിന്നിലുള്ളെന്നുടെ പ്രതീക്ഷകൾ
തകിടം മറിക്കരുതതു പോലെന്നാശയും

രണ്ടു വീട്ടിലുമിവനോടലിവുണ്ടാകേണ-
മുണ്ടിവനോടാൻ മാത്രം ത്രാണിയപായങ്ങളിൽ.

മുത്തുനബിയുടെ മേൽ നിത്യവും വർഷിക്കുവാ-
നുത്തരവു നൽകേണമാ ‘സ്വാലാത്തിൻ’ കാറോട്;

കാറ്റു ബാൻ മരങ്ങളെയാട്ടുകയുമൊട്ടക-
കൂട്ടുകാരൻ മൂളിത്തെളിക്കുമാ നാളൊക്കെയും..

(മമ്മൂട്ടി കട്ടയാടിന്റെ ബുർദാ വ്യഖ്യാനം പുസ്തകത്തിൽ നിന്ന്)

Wednesday, January 26, 2011

ശാഫീ കവിതകളിലെ സ്ത്രീ.



(സ്ത്രീകളെ കുറിച്ച് ഒരു കവി പാടിയിട്ടില്ലെങ്കിൽ അതിനർത്ഥം അയാളൊരു ശണ്ഡനാണെന്നാണ്. ഇമാം ശാഫിയുടെ കവിതകളിലെ ചില സ്ത്രീ സാനിദ്ധ്യങ്ങൾ ഇവിടെ കൊടുക്കുന്നു)

കവിതഒന്ന്

ഇമാം ശാഫി പറയുന്നു: ‘എനിക്കൊരു പെണ്ണുണ്ടായിരുന്നു, ഞാനവളെ സ്നേഹിച്ചിരുന്നു. അവളെ കാണുമ്പോഴെല്ലാം ഞാൻ പറയാറുണ്ടായിരുന്നു:

നീ ഒരാളെ സ്നേഹിക്കുന്നു,
എന്നാൽ അയാൾ നിന്നെ സ്നേഹിക്കുന്നില്ല;
അതു വലിയൊരു ദുരന്തം തന്നെയാകുന്നു.

അപ്പോൾ അവൾ പറയും:

അവൾ അയാളെ കാണുമ്പോൾ മുഖം തിരിച്ചു കളയുന്നു,
താങ്കൾ എന്നിട്ടും അവളുടെ പിന്നാലെ കൂടുന്നു;
ഇടയ്ക്കിടയ്ക്കു മാത്രം അവളെ സന്ദർശിച്ചാൽ പോര’.

കവിതരണ്ട്.

അവർ പറയുന്നു; ‘നോക്കരുത്, അത് അപകടമാണ്’. എന്ന്,
എന്നാൽ കണ്ണുള്ളവർക്കൊക്കെ നോക്കാതിരിക്കാൻ കഴിയുമോ?.

ഹൃദയങ്ങൾക്കിടയിൽ പാതിവൃത്യം സൂക്ഷിച്ചിട്ടുണ്ടെങ്കിൽ
കണ്ണും കണ്ണും തമ്മിലുള്ള സുറുമയെഴുത്തുകളിൽ സംശയത്തിനു വകയില്ല.

കവിതമൂന്ന്.

സ്ത്രീകളുടെ വിഷയത്തിൽ ജനങ്ങൾ വാചാലരാകുന്നു.
അവർ പറയുന്നു: ‘സ്ത്രീകളെ പ്രേമിക്കുക എന്നത്
ഏറ്റവും വലിയ പരീക്ഷണമാകുന്നു എന്ന്.

സ്ത്രീകളെ പ്രേമിക്കലല്ല വലിയ പരീക്ഷണം.
മറിച്ച് നിനക്കിഷ്ടമില്ലാത്തവരുമായി അടുക്കേണ്ടി വരുന്നതാകുന്നു
കടുത്ത പരീക്ഷണം.

കവിതനാല്.

നിങ്ങൾ പാതിവൃത്യം കാത്തു സൂക്ഷിക്കുക;
എങ്കിൽ നിങ്ങളുടെ കുടുംബത്തിലെ പെണ്ണുങ്ങളും പതിവൃതകളായിത്തീരും.
ഒരു മുസ്ലിമിന് പറ്റാത്തതെല്ലാം നിങ്ങൾ ഉപേക്ഷിക്കുക.

വ്യഭിചാരം ഒരു കടമാകുന്നു.
അറിയുക; നിങ്ങളതു വാങ്ങിയാൽ
അതു കൊടുത്തു വീട്ടുന്നത്
നിങ്ങളുടെ വീടുകളിലെ ആരെങ്കിലുമായിരിക്കും.

ആണുങ്ങളുടെ മാന്യതയെ പിച്ചിച്ചീന്തുന്നവനേ,
സ്നേഹത്തിന്റെ കൈവഴികളെ കൊത്തിമുറിക്കുന്നവനേ,
നീ മാന്യമായ രീതിയിലല്ല ജീവിക്കുന്നത്.

കുടുംബത്തിൽ പിറന്നസ്വതന്ത്രനാണ് നീയെങ്കിൽ
ഒരു മുസ്ലിമിന്റെ മാനം നീ കീറിപ്പറിക്കില്ലായിരുന്നു.

ബുദ്ധിയുള്ളവനാണു നീയെങ്കിൽ അറിയണം;
വ്യഭിചരിച്ചവൻ സ്വന്തം ചുമരിനാലെങ്കിലും വ്യഭിചരിക്കപ്പെടും.

Sunday, January 16, 2011

ഇമാം ശാഫി മൂന്നു കവിതകളും കൂടി


ഇമാം ശാഫി() മൂന്നു കവിതകളും കൂടി.

(ഒന്ന്‍)
വിവേകം

നീചൻ എന്നെ തെറി വിളിക്കുമ്പോൾ
എന്റെ ബഹുമാനം കൂടുകയാണ് ചെയ്യുന്നത്;
ഞാനും അവനെ തിരിച്ചു തെറി വിളിക്കുക എന്നത്
നാണക്കേടാണ്.

എനിക്ക് ഞാൻ കുലീനനാണെന്ന ബോധം
ഇല്ലാ‍യിരുന്നുവെങ്കിൽ
ശണ്ഠ കൂടാൻ വരുന്ന മുഴുവൻ നീചന്മാർക്കു മുമ്പിലും
ഞാനെന്റെ തല നീട്ടിക്കൊടുക്കുമായിരുന്നു.

എനിക്കു മാത്രം ഉപകാരം കിട്ടുന്ന കാര്യങ്ങളിൽ
ഞാൻ ശ്രദ്ധവച്ചിരുന്നുവെങ്കിൽ
തേടുന്ന എല്ലാ കാര്യങ്ങളിലും
പരിക്ഷീണനും പിന്തള്ളപ്പെട്ടവനുമായി
എന്നെ നീ കാണുമായിരുന്നു.

മറിച്ച് എന്റെ സുഹൃത്തിനും കൂടി
ഉപകാരം ലഭിക്കുന്ന കർമ്മങ്ങളും ഞാൻ അനഷ്ഠിക്കാറുണ്ട്.
സുഹൃത്ത് വിശന്നിരിക്കേ
വയറു നിറച്ച് ഉണ്ണുക എന്നത് മോശമാകുന്നു.

(രണ്ട്)
വിട്ടുവീഴ്ച

വിട്ടുവീഴ്ച ചെയ്യുകയും
ആരോടും പക വെക്കാതിരിക്കുകയും ചെയ്തപ്പോൾ
ശത്രുതാ വിചാരങ്ങളിൽ നിന്നും
എന്റെ ആത്മാവിന് മോചനം ലഭിച്ചു.

ശത്രുവിനെ കണ്ടുമുട്ടുമ്പോൾ
ഞാനവരെ അഭിവാദ്യം ചെയ്യുന്നത്
അവന്റെ ഉപദ്രവം തടുക്കാൻ വേണ്ടിയാണ്.

എനിക്കു വെറുപ്പ് തോന്നുന്നവരോടു പോലും
ഞാൻ മന്ദഹസിക്കുന്നു;
എന്റെ ഹൃദയം സ്നേഹ നിർഭരമായിരിക്കുന്നതു പോലെ.

മനുഷ്യർ രോഗമാകുന്നു,
മനുഷ്യരുടെ രോഗമോ അവരുമായുള്ള അടുപ്പവും.
അവരോട് അകന്നാൽ
സ്നേഹ വിച്ഛേദവുമായിപ്പോകും.

എന്നോട് സഹവസിക്കുന്ന ചങ്ങാതിയെക്കുറിച്ച്
ഞാൻ നിർഭയനല്ല;
ശത്രുസമൂഹത്തെ നിർഭയനാവുന്നതെങ്ങിനെ?.

പകയുടെ ശരീരത്തിൽ
സ്നേഹത്തിന്റെ വസ്ത്രമണിഞ്ഞു നില്‍ക്കുന്ന
സ്വന്തം
ശത്രുക്കളെ തിരിച്ചറിയുവാൻ
കഴിയുന്നവനാണ് ഏറ്റവും വലിയ ബുദ്ധിമാൻ.

(മൂന്ന്‍)
കാലക്കേട്

കാലത്തിനൊപ്പം നടക്കുക,
അതോടൊപ്പം പർണ്ണ ശാലയിൽ (ഒതുങ്ങിക്കൂടുന്ന) പുരോഹിതനെപ്പോലെ
ആളുകളെ അവഗണിച്ച് കഴിയുകയും ചെയ്യുക.

കാലത്തിൽ നിന്നും അതിന്റെ ആളുകളിൽ നിന്നും
നിന്റെ കൈകൾ എപ്പോഴും ശുദ്ധമായിരിക്കട്ടെ.
അവരുടെ സ്നേഹത്തെ കരുതിയിരിക്കുക;
എങ്കിൽ അവരിലെ നന്മ നിനക്കു ലഭിക്കും.

ചികഞ്ഞു നോക്കിയിട്ടും
ഇടപഴകാൻ പറ്റിയ ഒരു സുഹൃത്തിനെയും
കാലത്തിന്റെ കൂടെയും
അല്ലാതെയും എനിക്കു കാണാൻ കഴിഞ്ഞില്ല.

ഉപദ്രവം കൂടുന്നു എന്ന കാരണത്താൽ
സമൂഹത്തിലെ താഴേക്കിടയിലുള്ളവരേയും
ഉപകാരം വളരെ കുറവാണ് എന്ന കാരണത്താൽ
സമൂഹത്തിലെ ഉന്നതന്മാരെയും ഞാൻ ഒഴിച്ചു നിർത്തി.

Wednesday, January 12, 2011

ഇമാം ശാഫി 3 കവിതകൾ



1.
മൌനം

എന്റെ അഭിമാനത്തെ അധിക്ഷേപിച്ചു കൊണ്ട്
ഇഷടമുള്ളതെല്ലാം നീ പറഞ്ഞോളൂ;
നികൃഷ്ടനോടുള്ള എന്റെ മറുപടി മൌനമാകുന്നു.

എനിക്ക് ഉത്തരമില്ലാഞ്ഞിട്ടല്ല.
പട്ടികളോട് സിംഹങ്ങൾ മറുപടി പറയാറില്ല എന്നതു കൊണ്ടാണ്.

2
സംയമനം

വിഡ്ഢി എല്ലാ വൃത്തികേടോടും കൂടി
എന്നോട് സംസാരിക്കുമ്പോൾ
അവനോട് ഉത്തരം പറയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.

അത് അവന്റെ വിവരക്കേട് വർദ്ധിപ്പിക്കും.
എനിക്കാണെങ്കിലോ സംയമനം കൂടിക്കൊണ്ടിരിക്കുകയും ചെയ്യും;
അകിൽ കത്തിക്കുമ്പോൾ സുഗന്ധം വർദ്ധിക്കുന്നതു പോലെ.

3.
സമ്പന്നൻ

ദുനിയാവിന്റെ മക്കളെയെല്ലാം
ഞാൻ പരീക്ഷിച്ചു നോക്കി;
തൊലിപ്പുറം മുഴുവൻ പിശുക്ക് ബാധിക്കാത്ത
ഒരാളെയും ഞാനവരിൽ കണ്ടില്ല.

അതിനാൽ ആത്മ സംതൃപ്തിയുടെ ഉറയിൽ നിന്നും
മൂർച്ചയുള്ള ഒരു വാളെടുത്ത്
പിശുക്കന്മാരെപ്പറ്റി വച്ചു പുലർത്തിയ
എന്റെ പ്രതീക്ഷകളുടെ മുരടിന് ഞാൻ ആഞ്ഞു വെട്ടി.

അതിൽ പിന്നെ,
എന്നെ ഇയാളുടെ പിന്നാലെ നടക്കുന്നതായോ
അയാളുടെ വാതിൽക്കൽ പോയി കുത്തിയിരിക്കുന്നതായോ
ആരും കണ്ടില്ല.

സമ്പത്തില്ലാതെ തന്നെ സമ്പന്നനാണു ഞാൻ.
ആരേയും ആശ്രയിക്കാത്തവൻ.
ആശ്രയിക്കാതിരിക്കുന്നതാണ് ധന്യത; ആശ്രയിക്കലല്ല.

ഒരാൾ അക്രമം ഒരു നല്ല മാർഗ്ഗമായി ധരിക്കുകയും
തന്റെ ദുർനടപടികളിൽ അതിരു കടക്കുകയും ചെയ്താൽ;

അവനെ കാലങ്ങളുടെ കൈകളിൽ ഏല്പിക്കുക,
നിനയ്ക്കാത്ത പല അനിഷ്ട കാര്യങ്ങളും അവനു വന്നു ഭവിക്കും.

നക്ഷത്രങ്ങൾ പോലും തന്റെ വണ്ടിക്കടിയിൽ
വഴി തെറ്റി വരാറുണ്ടെന്ന് ധരിച്ചിരുന്ന
എത്ര കൊമ്പന്മാരായ ആക്രമികളെയാണ്
നാം കാണാനിടയായത്?.

പൊടുന്നനെ, നിനയ്ക്കാതെ
അവന്റെ പടിവാതിലിൽ ദുരന്തങ്ങൾ വന്നിറങ്ങുന്നു;

അങ്ങനെ മുതലും
പ്രതീക്ഷകൾക്കു വക നൽകിയിരുന്ന പ്രതാപവും
നഷ്ടപ്പെടുന്നു.
സ്വന്തം കണക്കു പുസ്തകത്തിൽ
പുണ്യങ്ങളൊന്നും കണ്ടെത്താതെ കുഴയുന്നു.

ഒടുവിൽ അവനു കിട്ടേണ്ടത് കിട്ടുന്നു.
അല്ലാഹു അവനു നേരെ
കഠിനമായ ശിക്ഷയുടെ ചമ്മട്ടി പ്രയോഗിക്കുന്നു

Thursday, January 6, 2011

മന്ത്രവാദിനിയായ ഭൂതം - ഖലീൽ ജിബ്രാൻ



The Gibran Museum and Gibran's final resting place, in Bsharri, Lebanon.

ഇന്ന് ഖലീൽ ജിബ്രാന്റെ (ജുബ്രാൻ എന്ന് അറബിയിൽ ഉച്ചാരണം)ജന്മ ദിനം. 1883 ജനുവരി 6-നു ലബനാനിലെ ബശരി എന്ന ഗ്രാമത്തിൽ ജനിച്ചു. 1931 ഏപ്രിൽ 10-നു ന്യൂയോർക്കിൽ വച്ച് അന്തരിച്ചു. അന്ത്യാഭിലാഷമനുസരിച്ച് ജൂലൈ 23-നു ഭൌതിക ശരീരം ലബനാനിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു. അദ്ധേഹത്തിന്റെ കല്ലറയിൽ ഇങ്ങനെ എഴുതി വച്ചിട്ടുണ്ട്. “എന്റെ കബറിനു മുകളിൽ എഴുതി വെക്കാൻ ഞാൻ ആഗ്രഹിച്ച വാക്കുകൾ: ഞാനും നിങ്ങളെപ്പോലെ നിങ്ങൾക്കു സമീപം ഇന്നും ജീവിച്ചിരിക്കുന്നു. നിങ്ങൾ കണ്ണുകളടയ്ക്കൂ എന്നിട്ട് ചുറ്റും നോക്കൂ... അപ്പോൾ നിങ്ങൾക്ക് എന്നെ കാണാൻ സാധിക്കും...”)

ഞാൻ ഇപ്പോൾ വിവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ (ദി സ്റ്റോം) എന്ന നോവലിലെ ഒരധ്യായം ഇവിടെ കൊടുക്കുന്നു.

മന്ത്രവാദിനിയായ ഭൂതം.
ജിബ്രാൻ ഖലീൽ ജിബ്രാൻ

ഓ, മന്ത്രവാദിനീ നീ എങ്ങോട്ടേക്കാണെന്നെ കൊണ്ടു പോകുന്നത്?
കുണ്ടും കുഴിയും നിറഞ്ഞ, പാറക്കെട്ടുകൾക്കിടയിലൂടെ പോകുന്ന, കല്ലും മുള്ളും പാകിയ ഈ പാതയിലൂടെ ഏതു വരെ നിന്നെ ഞാൻ പിന്തുടരണം?. ചെങ്കുത്തായ പ്രദേശത്തേക്കു ഉന്തിക്കയറ്റിയും കൊക്കകളിലേക്ക് തള്ളിയിട്ടും ഇനിയെത്ര നേരം നീയെന്നെ നടത്തും?.
എന്റെ സ്വപ്നനങ്ങളെ വിസ്മരിച്ച്, നിന്റെ മാസ്മരിക സൌന്ദര്യത്തിലേക്ക് കണ്ണിമ വെട്ടാതെ നോക്കിക്കൊണ്ട്, എന്റെ തലയ്ക്കു ചുറ്റും പറന്നു കളിക്കുന്ന പ്രേതങ്ങളെ കണ്ടില്ലെന്ന് നടിച്ച്, നിന്റെ ശരീരത്തിൽ മറഞ്ഞു കിടക്കുന്ന നിഗൂഢ ശക്തിയിൽ ആസക്തനായി, കുഞ്ഞ് അമ്മയുടെ പിന്നാലെ നടക്കുന്നതു പോലെ നിന്റെ കോന്തലയും പിടിച്ച് ഞാൻ നടക്കുകയാണ്.
ഒരു നിമിഷം എനിക്കു വേണ്ടി ഒന്നു നിൽക്കാമോ? ഞാൻ നിന്റെ മുഖമൊന്ന് കാണട്ടെ. ഒരു വട്ടം എന്നെയൊന്നു കടാക്ഷിക്കാമോ? നിന്റെ നെഞ്ചിലെ രഹസ്യം നിന്റെ കണ്ണുകളിലെനിക്കു കാണാൻ കഴിഞ്ഞേക്കാം. നിന്റെ ചേഷടകളിൽ നിന്ന് നിന്റെ ആത്മാവിന്റെ അകക്കാമ്പ് എനിക്കു മനസ്സിലാക്കാൻ സാധിച്ചേക്കാം.
ഓ ദുർദ്ദേവതേ, ഒരു നിമിഷം നിൽക്കൂ…, നടന്നു നടന്ന് ഞാൻ മടുത്തു. പാതകളിലെ ദു:ർഘടങ്ങളെ ഭയന്ന് എന്റെ ജീവൻ കിടുകിടാ വിറക്കുകയാണ്. ജീവിതവും മരണവും കണ്ടു മുട്ടുന്ന കവലയിൽ നാമെത്തിയിരിക്കുന്നു. ഇനിയൊന്നു നിൽക്കൂ..നിന്റെ ചേതനയുടെ ഉദ്ദേശങ്ങൾ വ്യക്തമാക്കാതെയും നിന്റെ ഹൃദയത്തിന്റെ ദു:ഖങ്ങൾ എന്റെ ഹൃദയത്തിനു മനസ്സിലാകാതെയും ഇനിയൊരടി നടക്കാൻ എനിക്കു വയ്യ.
മന്ത്രവാദിനിയായ ദുർദ്ദേവതേ, എന്റെ വാക്കുകളൊന്നു ശ്രദ്ധിക്കൂ…
ഇന്നലെ വരേ ഞാൻ, മരക്കൊമ്പുകളിലൂടെ ചാടി നടക്കുകയും ശൂന്യാകാശത്ത് നീന്തിത്തുടിക്കുകയും സായാഹ്നങ്ങളിൽ വൃക്ഷത്തലപ്പുകളിൽ ചെന്നിരിക്കുകയും ചെയ്തിരുന്ന സ്വതന്ത്രനായ ഒരു കിളിയായിരുന്നു. എന്നിട്ട് വൈകുന്നേരങ്ങളിൽ സൂര്യൻ വർണ്ണ മേഘങ്ങളുടെ നഗരങ്ങളിൽ പടുത്തുയർത്തുകയും, അസ്തമയ സമയത്ത് പൊളിച്ചു കളയുകയും ചെയ്യുന്ന മണിമാളികകളേയും ദേവാലയങ്ങളെയും നോക്കി ചിന്താനിമഗ്നനായി ഞാനങ്ങനെയിരിക്കും.
ചിന്തയെപ്പോലെ ഞാനും ഭൂമിയുടെ അഷ്ട ദിക്കിലും ഏകാന്ത തടവുകാരനാണ്. ഞാൻ ജീവിതത്തിന്റെ നന്മകളിലും ആനന്ദങ്ങളിലും സന്തോഷിക്കുന്നവൻ, ഉണ്മയുടെ രഹസ്യങ്ങളെക്കുറിച്ചും അസ്പഷ്ടതകളെ കുറിച്ചും കൂലങ്കശമായി അന്വേഷിക്കുന്നവൻ.
അതുമാത്രമല്ല, ഞാൻ കിനാവു പോലെ രജനിയുടെ ചിറകുകളിലൂടെ പയണം നടത്തുകയും കിളിവാതിൽ പഴുതിലൂടെ ഉള്ളിൽ കടന്ന് കന്യകമാരുടെ യവനികകൾ മാറ്റി അവരുടെ ഭാവാഭിനിവേശങ്ങളുമായി ചങ്ങാത്തം കൂടുകയും ചെയ്യുന്നു. പിന്നീടു ഞാൻ യുവതികളുടെയടുത്ത് ചെന്ന് അവരുടെ അഭിരുചികളെ ഇളക്കിവിടുന്നു. അവസാനം വൃദ്ധന്മാരുടെയടുത്ത് പോയി അവരുടെ ചിന്തകൾക്ക് ഉന്മേഷം പകരുന്നു.
ഒ, മന്ത്രവാദിനീ, ഇന്നു ഞാൻ നിന്നെ കണ്ടു മുട്ടി. നിന്റെ കൈകൾ ചുംബിച്ച് വിഷം തീണ്ടി. അലക്ഷ്യമായി തുടലുകളും വലിച്ചു കൊണ്ടു നടന്നു പോകുന്ന തടവുകാരനെപ്പോലെയായി ഞാൻ. ചിലപ്പോൾ കുടിച്ചു ലക്കു കെട്ട് വിവേക ബുദ്ധി നഷ്ടപ്പെട്ടവനെപ്പോലെയുമായി. അങ്ങനെ എന്റെ മുഖത്തടിച്ചവന്റെ കൈ തന്നെ ഞാൻ തൊട്ടു മുത്തി.
എന്നാൽ ഒരു നിമിഷം എനിക്കു വേണ്ടി നിൽക്കൂ… ഇതാ എന്റെ ശക്തി എനിക്കു വീണ്ടുകിട്ടിയിരിക്കുന്നു. എന്റെ കാലുകളെ കൂച്ചു വിലങ്ങിട്ടിരുന്ന ചങ്ങല ഞാൻ പൊട്ടിച്ചിരിക്കുന്നു. അമൃതാണെന്നു കരുതി എടുത്തു മോന്തിയിരുന്ന വിഷത്തിന്റെ ചഷകം ഇതാ ഞാൻ തകർത്തിരിക്കുന്നു. ഇനി നമ്മൾ എന്തു ചെയ്യാൻ പോവുകയാണ്. ഏതു മാർഗ്ഗേയാണ് ഇനി നീ സഞ്ചരിക്കാൻ പോകുന്നത്?.
ഞാനെന്റെ സ്വാതന്ത്ര്യം തിരിച്ചു ചോദിക്കുകയാണ്. വിറയ്ക്കാത്ത വിരലുകളുമായി അഗ്നിയെ പിടിക്കുകയും ഉറച്ച കണ്ണുകളുമായി സൂര്യന്റെ മുഖത്തേക്കു നോക്കുകയും ചെയ്യുന്ന സ്വതന്ത്രനായ ഒരു കൂട്ടുകാരൻ നിനക്കുണ്ടാവുന്നതിൽ നിനക്ക് സന്തോഷമാവില്ലേ?
ഞാനിപ്പോൾ എന്റെ രണ്ടാമത്തെ ചിറകും വിടർത്തി. ഇപ്പോൾ നിന്റെ കൂടെയുള്ളത് പർവ്വതങ്ങൾക്കിടയിലൂടെ പരുന്തിനെപ്പോലെ പറന്നു നടക്കുകയും മരുഭൂമിയിലൂടെ രാത്രികളിൽ സിംഹത്തെപ്പോലെ പമ്മി നടക്കുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരനല്ലേ?
സ്നേഹത്തെ ഖേദമായി കാണുകയും നേതാവായി കാണാൻ വിസമ്മതിക്കുകയും ചെയ്യുന്ന ഒരു പുരുഷൻ നിന്നെ സ്നേഹിക്കുന്നത് നിനക്കു സംതൃപ്തി തരുന്നില്ലേ?
പരിഭ്രമിക്കുകയും കീഴടങ്ങാതിരിക്കുകയും കത്തുകയും ഉരുകിപ്പോകാതിരിക്കുകയും ചെയ്യുന്ന ഒരു ഹൃദയം നിന്നെ തൃപ്തിപ്പെടുത്തുന്നില്ലേ?
കാറ്റിനു മുമ്പിൽ വിറയ്ക്കുകയും എന്നാൽ തകരാതിരിക്കുകയും ചുഴലിക്കാറ്റിനു മുമ്പിൽ ക്ഷോഭിക്കുകയും എന്നാൽ പിഴുതെറിയപ്പെടാതിരിക്കുകയും ചെയ്യുന്ന ഒരു ശരീരത്തോട് നിനക്ക് ഒരു ഛായയുണ്ടാകുന്നത്
നിന്നെ സന്തോഷിപ്പിക്കുകയില്ലേ?
അകലാൻ ആഗ്രഹിക്കാതിരിക്കുകയും അകലാതിരിക്കുകയും ചെയ്യുന്ന ഒരു ചങ്ങാതി നിനക്കുണ്ടാവുന്നത് നിന്നെ ആനന്ദിപ്പിക്കില്ലേ?
ഇതാ എന്റെ കൈ. നിന്റെ ഭംഗിയുള്ള കൈകൾ പിടിച്ച് ഞാനൊന്നു കുലുക്കട്ടെ.
ഇതാ എന്റെ മേനി. നിന്റെ മൃദുലമായ കരവലയത്തിൽ എന്നെ ആശ്ലേഷിച്ചാലും.
ഇതാ എന്റെ വദനം; നീയതിൽ അനന്തവും അഗാധവും മൂകവുമായ ഒരു ചുംബനം അർപ്പിച്ചാലും.

Wednesday, December 29, 2010

മൈസൂൺ (അറബിക്കവിത)



മൈസൂൺ അൽ ബഹ്‌ദൽ അൽ കൽബി
പ്രവാചകന്റെയും നാലു ഖലീഫമാരുടെയും ഭരണത്തിനു ശേഷം അറേബ്യ ഭരിച്ചിരുന്നത് ഉമവികളാണ്. ഉമയ്യത്ത് ഭരണകൂടത്തിന്റെ സ്ഥാപകൻ മുആവിയ: ഇബ്ൻ അബീ സുഫ്‌യാനാകുന്നു.
അക്കാലത്തെ ഭരണാധികാരികൾ പൊതുവെ നാഗരിക ജീവിതമായിരുന്നു നയിച്ചിരുന്നതെങ്കിലും ഇടക്കിടെ അവർ ശുദ്ധമായ ഭാഷകൾ സ്വായത്തമാക്കാനും നാ‍യാട്ടിനുമൊക്കെയുമായി മരുഭൂമികളിലെ ഉൾഗ്രാമങ്ങളിൽ പോകാറുണ്ടായിരുന്നു. ചിലർ അവിടെ നിന്നും ഗ്രാമീണ സ്ത്രീകളെ കല്ല്യാണം കഴിക്കുകയും കൊട്ടാരങ്ങളിലേക്കു കൊണ്ടു പോവുകയും ചെയ്യും. ഒരിക്കൽ മുആവിയയും അങ്ങനെ ഒരു യാത്രയിൽ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയും ചെയ്ത സുന്ദരിയും കുലീനയുമായ സ്ത്രീരത്നമാകുന്നു മൈസൂൺ അൽ ബഹ്ദൽ. അവർ ഒരു തികഞ്ഞ കവയത്രി കൂടിയായിരുന്നു.
മുആവിയ മൈസൂണിനെ കൊണ്ടുപോയി അൽ ഗൂത്ത എന്ന സ്ഥലത്ത് രാജകീയ സൌകര്യങ്ങളൊരുക്കി താമസിപ്പിച്ചു. സർവ്വ ആഢംബരങ്ങളുമുള്ള ഒരു കൊട്ടാരം തന്നെയായിരുന്നത്രെ അത്. വെള്ളിയുടെയും സ്വർണ്ണത്തിന്റെയും പാത്രങ്ങൾ റോമൻ പട്ടുകൾ കൊണ്ട് അലങ്കരിച്ച മുറികൾ, മുത്തും രത്നങ്ങളും കൊണ്ടുള്ള ആഭരണങ്ങൾ വിഭവ സമൃദ്ധമായ ഭക്ഷണങ്ങൾ... ഒരു ഹൂറിയെപ്പോലെ അവിടെ കഴിയാനുള്ള സൌകര്യങ്ങളൊക്കെ ഒരുക്കിക്കൊടുത്തു.
പക്ഷെ ആദ്യ ദിവസം തന്നെ അവൾ അസ്വസ്ഥയായി. ഒരു നിമിഷം അവൾ തന്റെ ഗ്രാമത്തെയും പ്രകൃതി രമണീയമായ അവിടുത്തെ ചുറ്റുപാടുകളേയും ഓർത്തു പോയി. കൊട്ടാരത്തെ സ്വർഗ്ഗീയ ജീവിതത്തേക്കാൽ പിറന്ന മണ്ണിലെ പരുക്കൻ ജീവതമാണ് തനിക്കു സന്തോഷം തരുന്നതെന്ന് പറഞ്ഞു കൊണ്ട് അവർ പാടി.
പിന്നീട് മുആവിയ തിരിച്ചു വന്നപ്പോൾ തോഴികളിലൊരാരുവൾ മുആവിയയെ അവളുടെ കവിത കേൾപ്പിച്ചു. ‘മുരടനും മുഷടനു’മെന്ന പ്രയോഗം മുആവിയക്കു തീരെ രസിച്ചില്ല. ആ നിമിഷം അദ്ദേഹം അവളെ വിവാഹ മോചനം നടത്തി. അവർ കൊട്ടാരം വിട്ട് അവരുടെ നാട്ടിലേക്കു തിരിച്ചു പോയി. പക്ഷേ അവളുടെ വയറ്റിൽ മുആവിയയുടെ കുഞ്ഞ് വളരുന്നുണ്ടായിരുന്നു. അവർ കുഞ്ഞിനെ പ്രസവിച്ച് രണ്ടു വർഷം മുല കൊടുത്തു വളർത്തി. ശേഷം കുട്ടിയെ മുആവിയക്കു കൊടുത്തയച്ചു. ഈ കുഞ്ഞാണ് പ്രസിദ്ധനും വിവാദ നായകനുമായ യസീദ് എന്ന ഭരണാധികാരി.


മൈസൂണിന്റെ കവിതയുടെ മൊഴിമാറ്റം ഇവിടെ കൊടുക്കുന്നു:

ജീവൻ ചിറകടിക്കുന്ന കുടിലാണ്
അംബരചുംബിയായ ഈ കൊട്ടാരത്തേക്കാൾ എനിക്കിഷ്ടം.

അബായ (1) ധരിച്ച് കൺകുളിരുന്നതാണ്
ഈ മസ്ലിൻ പട്ടിനേക്കാൾ എനിക്കിഷ്ടം.

എന്റെ കൊച്ചു കൂരയിലെ ഉണക്ക റൊട്ടിയാണ്,
ഈ കുത്തിച്ചേറി പരത്തിയെടുത്ത മിനുസമുള്ള റൊട്ടിയേക്കാൾ എനിക്കിഷ്ടം.

നാലു ഭാഗത്തു നിന്നും വീശിയടിച്ചു വരുന്ന മാരുതനാണ്
ഈ തപ്പു മുട്ടുകളേക്കാൾ എനിക്കിഷ്ടം.

അപരിചിതരെ നോക്കി എന്റെ മുറ്റത്തു നിന്നും കുരയ്ക്കുന്ന പട്ടിയാണ്
ഇവിടുത്തെ ഇണങ്ങിയ പൂച്ചയെക്കാൾ എനിക്കിഷ്ടം.

ഒട്ടകക്കട്ടിലുകളെ കഷ്ടപ്പെട്ടു പിന്തുടരുന്ന കിടാവാണ്
കുതിച്ചു പായുന്ന കൂറ്റനേക്കാൾ എനിക്കിഷ്ടം.

സദ്ഗുണ സമ്പന്നരും മെലിഞ്ഞവരുമായ എന്റെ അമ്മാവന്റെ മക്കളാണ്
മുഷടനും പരുക്കനുമായ ഇയാളേക്കാൾ എനിക്കിഷ്ടം.

വന്യമായ മരുഭൂമിയിലെ പരുപരുത്ത ജീവിതമാണ്
ഈ കോമാളി ജീവിതത്തേക്കാൽ എനിക്ക് ആനന്ദം തരുന്നത്.

എന്റെ നാടിനു പകരം മറ്റൊരു നാട് എനിക്കു വേണ്ട.
എത്ര കുലീനമായ നാടാകുന്നു എന്റേത്.
---------------------------------------
(1) ഗ്രാമീണ സ്ത്രീകൾ ധരിക്കുന്ന ഒരു മുഴുനീളൻ ഉടുപ്പ്

Thursday, December 23, 2010

കഴുമരത്തിൽ നിന്നും ഒരു കവിത.



ആധുനിക അറബിക്കവിതകളിൽ എന്നെ ഞെട്ടിച്ചു കളഞ്ഞ ഒരു കവിതയാകുന്നു ഈജിപ്തുകാരൻ ഹാശിം രിഫാഇയുടെ “രിസാലതുൻ ഫീ ലൈലതി ത്തൻഫീദ്” എന്ന കവിത. വളരെ നാളുകളായി ഞാനതിനൊരു പദ്യ പരിഭാഷ എഴുതണമെന്നുദ്ദേശിച്ചിട്ട്. ഇന്നലെ ഞാൻ ആ സാഹസം പൂർത്തീകരിച്ചു. അതിന്റെ ആദ്യത്തെ കുറച്ചു ഭാഗം ഇവിടെ പ്രസിദ്ധീകരിക്കുന്നു. മുഴുവനായും ആവശ്യമുള്ളവർ മെയിലിൽ ബന്ധപ്പെടുക. ഏതെങ്കിലും ആനുകാലിക പ്രസിദ്ധീകരണത്തിനു കൊടുക്കാൻ ഞാനത് എടുത്തു വെച്ചിരിക്കുകയാണ്‌.

ഹാശിം രിഫാഇ


1935 -ൽ ഈജിപ്തിൽ ജനിച്ചു. അൽ അസ്ഹർ യൂണിവേർസിറ്റിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന അൽ സഖാസീഖ് വിദ്യാലയത്തിൽ നിന്നും 1951-ൽ സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ദാറുൽ ഉലൂം കോളേജിൽ ചേർന്നു. ഡിഗ്രി പഠനം പൂർത്തിയാക്കി ബിരുദം കിട്ടുന്നതിനു മുമ്പേ 1959-ൽ തന്റെ ഇരുപത്തിനാലാം വയസ്സിൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. ഹസനുൽ ബന്നയെപ്പോളെ ആധുനിക അറബു ലോകം ഇദ്ദേഹത്തെയും ധീര രക്തസാക്ഷിയായി വാഴ്ത്തുന്നു.
ഇദ്ദേഹം ധീര ദേശാഭിമാനിയായിരുന്നു, ബ്രിട്ടന്റെ നേത്രുത്വത്തിലുള്ള കൊളോനിയൽ ശക്തികൾക്കെതിരെ ശരീരം കൊണ്ടും പേന കൊണ്ടും പടപൊരുതിയ ആളാണ്‌. പാശ്ചാത്യൻ അനുകൂലികളായ ഭരണ കൂടത്തിന്റെ കണ്ണിലെ കരടായിരുന്നു. പ്രസിഡന്റ് ജമാൽ അബ്ദുന്നാസറിനെതിരെ കവിതയെഴുതിയതിന്റെ പേരിലും ഇസ്ലാമിക പ്രസ്ഥാനങ്ങളെ അനുകൂലിക്കുന്നതിന്റെ പേരിലും ഭരണകൂട ഭീകരത അദ്ദേഹത്തെ വേട്ടയാടിയിരുന്നു. എങ്കിലും കവിതയുടെ പേരു സൂചിപ്പിക്കുന്നതു പോലെ വധ ശിക്ഷയുടെ രാത്രി അദ്ദേഹം എഴുതിയ കവിതയല്ല ഇത്. സ്വന്തം നാട്ടിലെ ഒരു ഫുട്ബോൾ മൽസരത്തിനിടെയുണ്ടായ തർക്കത്തിൽ പുറത്തു നിന്നുള്ള രണ്ടു പേർ അദ്ദേഹത്തെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇത് ആസൂത്രിതമായ കൊലപാതകമാണെന്നാണ്‌ പറയപ്പെടുന്നത്.

കൊല്ലപ്പെടുന്നതിന്റെ 40 ദിവസങ്ങൾക്കു മുമ്പ് സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ വെച്ചു നടന്ന ആദ്യത്തെ കവി സമ്മേളനത്തിലാണ്‌ ഹാശിം രിഫാഇ ഈ കവിത ആലപിക്കുന്നത്. അക്രമിയായ ഭരണകൂടങ്ങളാൽ പിടിക്കപ്പെട്ട് വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട നിരപരാധിയും ധീര ദേശാഭിമാനിയും ആയ ചെറുപ്പക്കാരൻ തന്റെ വധശിക്ഷ ഏറ്റുവാങ്ങുന്നതിന്റെ തലേന്നു രാത്രി സ്വന്തം പിതാവിനെഴുതുന്ന കത്താണ്‌ കവിതയുടെ ഇതിവൃത്തം.
ലോകത്തെങ്ങുമുള്ള പോരാളികളുടെ ആത്മവീര്യത്തിനു തീ കൊളുത്തുന്നതാണ്‌ ഈ കവിതയിലെ ഓരോ വരികളും.

കഴുമരത്തിൽ നിന്നും ഒരു കവിത.

ഹാശിം രിഫാഇ (ഈജിപ്ത്)
പദ്യപരിഭാഷ: മമ്മൂട്ടി കട്ടയാട്.
-----------------------------

താത…;
കയറുമാരാച്ചാരുമൊന്നിച്ചു വന്നെന്റെ
ഉയിരും കവർന്നു പോകാനിരിക്കേ;

കുത്തിക്കുറിക്കുന്നതെന്തെന്റെ കൈവിരൽ
ഓർത്തിട്ടൊരെത്തും പിടിയുമില്ല.

എങ്കിലുമിക്കൻമതിലിൽ തണുപ്പിലും
നിർഗ്ഗളിക്കുന്നുവെൻ കദന ഭാരം.

ഒരു രാവു കൊണ്ടങ്ങു തീരുമെൻ ജീവിത-
മേറെയാണിവനീയൊരൊറ്റ രാത്രി.

എല്ലാം മുറയ്ക്കു നടക്കുമെന്നുള്ളതി-
നില്ലയെനിക്കിന്നു ശങ്ക തീരെ

നാളെയെൻ ജഢമേറ്റു വാങ്ങുന്നയാദ്യത്തെ-
യാളെന്റെ താതനെന്നാശിപ്പു ഞാൻ.

കൊലയാളിയാം രാവു ചുറ്റിലും ഭീതിയാ-
ലലയവേയുണ്മയിലോർമ്മ മേവൂ.

ക്രൂരമാം നോവിലുമാശ്വാസമേകുന്നു
ഖുർആന്റെ വാക്യങ്ങളിന്നെനിക്ക്.

കണ്ണാടി പോലുള്ളയെൻ മേനിയിൽ കേറി
യുണ്മയെത്തട്ടിയുണർത്തി ഭക്തി.

ഈയന്ത്യ നിമിഷത്തിലാണെന്റെ വിശ്വാസ-
മായതെനിക്കൊരാശ്വാസ മന്ത്രം.

നന്ദി!, യെനിക്കു വിശപ്പില്ലെടുത്തു കൊൾ-
കിന്നു തന്നോരീയൊടുക്കത്തെ ഭക്ഷണം.

കൈപ്പേറുമീയന്നമെന്റെ മാതാവിന്റെ
കൈകളാൽ പാചകം ചെയ്തതല്ല.

കണ്ടില്ല ഞാനുമെൻ മൂത്ത ജേഷ്ടന്മാരു-
മുണ്ടാക്കി വെക്കുന്ന വേലയൊന്നും.

എന്തൊരൌദാര്യം!, ഒലിക്കുന്നുയിവരുടെ-
യേന്തിയ കൈകളിലെന്റെ രക്തം.!

വാഡന്റെയംഗുലികളാലിളകിയാടുന്ന
തുടലിന്റെയൊലികളിലുടയുന്നു മൌനവും.

നോക്കുന്നിടക്കിടെ ദാക്ഷിണ്യമില്ലാതെ-
യക്കണ്ണുകൾ പേ പിടിച്ച പോലെ.

വാതിലിൻ പഴുതിലും തിരയുന്നുയിരകളെ-
പ്പതിയെ മടങ്ങുന്നു പിന്നീടയാൾ.

എന്തിന്നു ഞാൻ വെറുക്കുന്നയാളെ,യെന്റെ-
യന്തരാത്മാവിലും പകയില്ലൊരിക്കലും.

നല്ലവനാണയാൾ താതനെപ്പോ,ലുള്ളി-
ലില്ലയാൾക്കരിശവും വൈരാഗ്യവും.

എന്റെ നേർക്കുള്ളൊരു നോട്ടം പിഴച്ചാല-
വന്റെ കുടുംബമനാഥമായ് തീർന്നിടും.

ഉന്നതനാമയാൾ കവിയായിരുന്നെങ്കി-
ലെന്നെക്കുറിച്ചൊരു കാവ്യം രചിച്ചിടും.

അല്ലെങ്കിലൊരുദിനം മക്കളെക്കാണുവാൻ
ചെല്ലുമ്പൊഴെന്നെക്കുറിച്ചോർത്തു കേണിടും.

അഴികൾ പോൽ പരുപരുത്തൊരു ജീവിതത്തിന്റെ
യിഴയാകുമൊരു ജനൽ ചുവരിൽ കിടക്കുന്നു

നോക്കിയിരുന്നു ഞാൻ ചിന്താനിമഗ്നനാ-
യക്കിളിവാതിൽക്കൂടിക്കലാപങ്ങൾ .....

കണ്ടു ഞാനുള്ളു തിളയ്ക്കുന്ന ഹൃത്തുമായ്
മിണ്ടാതെ നീങ്ങുന്നു കോട പോൽ മാനുഷർ

എല്ലാർക്കുമൊറ്റ വികാരമൊളിച്ചുവ-
ച്ചില്ലായിരുന്നെങ്കിലഭയമോ മൃത്യുവും!.

എന്തിനബദ്ധമാം വിപ്ലവത്തിൻ കൊടി-
യേന്തിയതെന്നെന്റെയുൾത്തടം കേട്ടുവോ?;

അപമാനവും പേറിയടിമയായ് കഴിയുന്ന-
തില്പരം യുക്തിയെന്തുണ്ടെന്നുമോർത്തുവോ?

ഇണ്ടലുകളേതുമുണ്ടാകില്ലെനിക്കിന്നു
മിണ്ടാതിരിക്കുകിലെന്നും നിനച്ചുവോ?.

നെറ്റിത്തടത്തിലന്നാളുമെന്നഗ്നിയെ-
യാറ്റിക്കെടുത്തിയെൻ സിരയിലെച്ചുടു നിണം.

ആർത്തിരമ്പുന്നൊരെൻ ഹൃദയ നിശ്വാസങ്ങ-
ളൊരു ദിനം കൊണ്ടങ്ങു നിന്നു പോകാം.

ശേഷിക്കുമപ്പോഴുമക്രമം കണ്ണികൾ
ശോഷിച്ചിടാ,തെന്റെ ബലിയും ഫലപ്പെടാ.

(തീർന്നിട്ടില്ല.)

Sunday, December 12, 2010

ദേവന്മാരുടെ പുത്രന്മാർ.. ഖലീൽ ജിബ്രാൻ



ദേവന്മാരുടെ പുത്രന്മാർ,
വാ‍നരന്മാരുടെ പൌത്രന്മാരും.

ജിബ്രാൻ ഖലീൽ ജിബ്രാൻ

കാലം എത്രമേൽ വിചിത്രം!, നമ്മളും!. കാലം മാറി, നമ്മളും മാറി. കാലം മുന്നോട്ടു പോയി, നമ്മളെയും കൂടെ കൊണ്ടു പോയി. കാലം നമ്മളെ തെളിച്ചു നടന്നു. നമ്മളെ അത് ആശ്ചര്യപ്പെടുത്തുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തു.
ഇന്നലെ വരേ നാം കാലത്തെ പഴിക്കുകയും പേടിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് നാം അതിനെ സ്നേഹിക്കുകയും പ്രേമിക്കുകയും ചെയ്യുന്നു. മാത്രമല്ല ഇന്നു നാം അതിന്റെ ഉദ്ദേശത്തെയും പ്രകൃതത്തെയും കണ്ടെത്തുകയും അതിന്റെ രഹസ്യങ്ങളെയും നിഗൂഢതകളെയും മനസ്സിലാക്കുകയും ചെയ്യുന്നു.
ഇന്നലെ വരേ ഞങ്ങൾ രാത്രിയുടെ ഭീകരതയ്ക്കും പകലിന്റെ ഭീഷണിക്കുമിടയിൽ ഗതി കിട്ടാതെ അലയുന്ന പ്രേതങ്ങളെപ്പോലെ പേടിച്ചു കൊണ്ടിഴയുകയായിരുന്നു. എന്നാൽ ഇന്ന് ഞങ്ങൾ, കൊടുങ്കാറ്റുകളെ ഒളിപ്പിക്കുകയും പൊട്ടിച്ചിതറുന്ന ഇടിമുഴക്കങ്ങൾക്കും വെട്ടിത്തിളങ്ങുന്ന മിന്നൽ പിണറുകൾക്കും ജന്മം നൽകുകയും ചെയ്യുന്ന, പർവ്വതങ്ങളുടെ ഉച്ചികളിലേക്ക് പുത്തനുണർവ്വോടെ കുതിക്കുകയാണ്.

ഇന്നലേ വരേ ഞങ്ങൾ തിന്നിരുന്നത് ചോരയിൽ കുഴച്ചുണ്ടാക്കിയ റൊട്ടികളായിരുന്നു, കുടിച്ചിരുന്നത് കണ്ണീരു കലർത്തിയ വെള്ളവും; എന്നാൽ ഇന്നു മുതൽ ഞങ്ങൾ കഴിക്കുന്നത് പുലരിയുടെ മണവാട്ടികളുടെ കൈകൾ കൊണ്ടു വിളമ്പിത്തരുന്ന ദിവ്യപ്രസാദവും കുടിക്കുന്നത് വസന്തത്തിന്റെ നിശ്വാസങ്ങളാൽ ചേരുവ ചേർത്ത വീഞ്ഞുമാണ്.

ഇന്നലെ ഞങ്ങൾ വിധിയുടെ കൈകളിലെ കളിപ്പാട്ടമായിരുന്നു; വിധിയാണെങ്കിലോ ഇടത്തോട്ടും വലത്തോട്ടും ചുഴറ്റിയെറിയുന്ന ഭീകരനും. ഇന്ന് പക്ഷേ വിധി അതിന്റെ എല്ലാ ലഹരിയിൽ നിന്നും മുക്തമായി ഞങ്ങളെ രസിപ്പിക്കുകയും താലോലിക്കുകയും ചെയ്യുന്നു. ഞങ്ങൾ വിധിയോടൊപ്പം കളിക്കുകയും അതിനെ ചിരിപ്പിക്കുകയും പതുക്കെ തെളിച്ചു കൊണ്ടു പോവുകയും ചെയ്യുന്നു. അപ്പോൾ അതിനെല്ലാം അത് അനുസരണയോടെ വഴങ്ങുന്നു.

ഇന്നലെ ഞങ്ങൾ പ്രതിമകൾക്കു മുമ്പിൽ കുന്തിരിക്കം പുകയ്ക്കുകയും കോപിക്കുന്ന ദൈവങ്ങൾക്കു മുമ്പിൽ ബലിയർപ്പിക്കുകയും ചെയ്തിരുന്നു. ഇന്നു ഞങ്ങൾ ഞങ്ങൾക്കു വേണ്ടിമാത്രമേ കുന്തിരിക്കം കത്തിക്കുന്നുള്ളൂ. ഞങ്ങളുടെ ശരീരത്തിനു വേണ്ടിയേ മൃഗ ബലി നടത്തുന്നുള്ളൂ. കാരണം ഏറ്റവും വലിയതും മനോഹരമായതുമായ ദൈവം സ്വന്തം കോവിലു പണിതിരിക്കുന്നത് ഞങ്ങളുടെ ഹൃദയത്തിൽ തന്നെയാണ്.

ഇന്നലെ വരേ ഞങ്ങൾ രാജാക്കന്മാർക്കു മുമ്പിൽ തലകുനിക്കുകയും അധികാരികൾക്കു മുമ്പിൽ പിരടികൾ നീട്ടിക്കൊടുക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഇന്നു ഞങ്ങൾ സത്യത്തിനു മുമ്പിലല്ലാതെ തല കുനിക്കുന്നില്ല, സൌന്ദര്യത്തെയല്ലാതെ പിന്തുടരുന്നില്ല, സ്നേഹത്തിനല്ലാതെ വഴങ്ങുന്നില്ല.
ഇന്നലെ വരേ ഞങ്ങൾ വിദൂഷകരുടെ മുമ്പിൽ കണ്ണുകൾ താഴ്ത്തി നിൽക്കുകയും ജോത്സ്യന്മാരെ ഭയപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് കാലം മാറി. ഞങ്ങളും മാറി. ഇപ്പോൾ ഞങ്ങൾ സൂര്യന്റെ മുഖത്തേക്കേ നോക്കുന്നുള്ളൂ. സമുദ്രത്തിന്റെ സംഗീതമേ കേൾക്കുന്നുള്ളൂ. ചുഴലിക്കാറ്റിനു മാത്രമേ ഞങ്ങളെ ഇളക്കാൻ കഴിയൂ.

ഇന്നലെ ഞങ്ങൾ ഞങ്ങളുടെ തന്നെ സിംഹാസനങ്ങൾ തകർത്ത് അവിടെ പിതാമഹന്മാർക്ക് ശവക്കല്ലറകൾ പണിതിരുന്നു. ഇന്ന് ഞങ്ങളുടെ ശരീരങ്ങൾ തന്നെ വിശുദ്ധമായ ബലിപീഠങ്ങളായി മാറി. ഇപ്പോൾ പഴയ പ്രേതങ്ങൾ ഇതിനടുത്തേക്കു പോലും വരില്ല. ജീർണ്ണിച്ച ജഢങ്ങളുടെ കൈകൾ അതിനെ സപർശിക്കുന്നേയില്ല.

വിസ്മൃതിയുടെ മൂലകളിൽ ഒളിച്ചിരുന്ന ചിന്തകളായിരുന്നു ഞങ്ങൾ. ഇപ്പോൾ ഞങ്ങൾ ചക്രവാളങ്ങളുടെ കണ്ഠങ്ങളെ വിറപ്പിക്കുന്ന ശബ്ദമായി രൂപാന്തരപ്പെട്ടിരിക്കുന്നു.
വെണ്ണീരിൽ പൊതിഞ്ഞ ചെറിയ തീപ്പൊരിയായിരുന്നു ഞങ്ങൾ പണ്ട്. ഇന്ന് ഞങ്ങൾ മലയടിവാരങ്ങളുടെ തോളുകളിൽ നിന്നു കത്തിക്കൊണ്ടിരിക്കുന്ന കാട്ടുതീയാകുന്നു.

മഞ്ഞുകളിൽ പൊതിഞ്ഞ്, മൺകട്ടകൾ തലയ്ക്കു വെച്ച്, കളഞ്ഞു പോയ അന്നത്തേയും നഷ്ട്പ്പെട്ട ബന്ധങ്ങളെയുമോർത്ത് വിലപിച്ച് എത്ര രാത്രികൾ ഞങ്ങൾ ഉറക്കമിളച്ചിരുന്നു. ശൂന്യതയുടെയും മൌനത്തിന്റെയും മർമ്മരങ്ങൾക്കു ചെവികൊടുത്ത്, ഇരുണ്ടതും വിജനമായതുമായ ആകാശത്തേക്കു കണ്ണും നട്ട്, ഞങ്ങൾ തന്നെ നിർമ്മിച്ച കാരണങ്ങളെയോർത്ത് ഭയന്നു വിറച്ച്, അപരിചിതരായ ആരേയോ മോഹിച്ച്, തുരുമ്പെടുക്കുന്ന യുവത്വത്തെ നോക്കി നിലവിളിച്ച് അകലുന്ന പകലിനും വന്നണയുന്ന രാവിനുമിടയിൽ എത്ര കാലമാണ് ഞങ്ങൾ നിലയുറപ്പിച്ചു കഴിഞ്ഞിരുന്നത്!.

ഇന്നലത്തെ ഞങ്ങൾ ഇന്നിനെ പ്രാപിച്ചിരിക്കുന്നു. ഇതു ദൈവങ്ങളുടെ മക്കളോട് ദൈവങ്ങൾ കാട്ടിയ ഔദാര്യം. വാനരന്മാരുടെ സന്തതികളേ, നിങ്ങളുടെ ഉദ്ദേശ്യം എന്താണ്?.
ഭൂമി പിളർന്ന് പുറത്തു വന്ന ശേഷം ഒരടിയെങ്കിലും നിങ്ങൾ മുമ്പോട്ടു വച്ചിട്ടുണ്ടോ?. ചെകുത്താന്മാർ നിങ്ങളുടെ കണ്ണുകൾ തുറന്നു തന്ന ശേഷം അതു കൊണ്ട് ഒരു വട്ടമെങ്കിലും നിങ്ങൾ മുകളിലേക്കു നോക്കിയിട്ടുണ്ടോ?. സർപ്പങ്ങളുടെ നാവുകൾ നിങ്ങളുടെ ചുണ്ടുകളെ ചുംബിച്ചതിനു ശേഷം സത്യത്തിന്റെ ഏടുകളിൽ നിന്ന് ഒരു വാക്കെങ്കിലും നിങ്ങൾ ഉച്ചരിച്ചിട്ടുണ്ടോ?.
മൃത്യു നിങ്ങളുടെ കാതുകളെ കൊട്ടിയടച്ചതിൽ പിറകെ വാഴ്വിന്റെ സംഗീതത്തിന് ഒരിക്കലെങ്കിലും നിങ്ങൾ ചെവികൊടുത്തിട്ടുണ്ടോ?.

കഴിഞ്ഞ എഴുപതിനായിരം കൊല്ലങ്ങളായി ഞാൻ നിങ്ങളുടെയടുത്തു കൂടെ നടന്നു പോകുന്നു. അപ്പോഴെല്ലാം നിങ്ങൾ ഗുഹാമുഖങ്ങളിൽ പ്രാണികളെപ്പോലെ കിടന്നു പിടയ്ക്കുന്നത് ഞാൻ കാണുന്നു. എന്റെ കിളിവാതിലിന്റെ ചില്ലുവാതിലിലൂടെ ഏഴു നിമിഷങ്ങൾ ഞാൻ നിങ്ങളെ വീക്ഷിച്ചു. മലിനമായ ഇടനാഴികളിലൂടെ നിങ്ങൾ സഞ്ചരിക്കുന്നതും ഉദാസീനതയുടെ ദുർഭൂതങ്ങൾ നിങ്ങളെ നയിക്കുന്നതും അടിമത്വത്തിന്റെ ചങ്ങലകൾ നിങ്ങളുടെ കാലുകളിൽ വരിഞ്ഞു കെട്ടിയിരിക്കുന്നതും മരണത്തിന്റെ ചിറകുകൾ നിങ്ങളുടെ തലയ്ക്കു മുകളിലൂടെ വട്ടമിട്ടു പറക്കുന്നതും ഞാൻ കണ്ടു. ഇന്നലെ നിങ്ങൾ എങ്ങനെയാണോ അതു പോലെത്തന്നെയാണ് നിങ്ങൾ ഇന്നും. ആദ്യം നിങ്ങളെ എങ്ങനെ കണ്ടുവോ അതേ പോലെത്തന്നെയായിരിക്കും നിങ്ങൾ നാളെയും മറ്റെന്നാളും.

ഇന്നലെ ഞങ്ങൾ അങ്ങനെയൊക്കെയായിരുന്നെങ്കിലും ഇന്ന് ഞങ്ങൾ ഇങ്ങനെയായി മാറി. ഇത് ദൈവങ്ങളുടെ മക്കളോട് ദൈവങ്ങൾ കാണിക്കുന്ന നീതിന്യായം.
ഓ, വാനര സന്തതികളേ, വാനരന്മാരുടെ നീതിവ്യവസ്ഥകളെങ്ങനെയൊക്കെയാണെന്നു പറഞ്ഞു തരാമോ?.

Wednesday, November 10, 2010

സമവായത്തിനു വഴങ്ങരുത് (അറബിക്കവിത)


(അറേബ്യന്‍ കുതിര - ഖാലിദ് ജബ്ബാറിന്റെ വര)

മുറിവേറ്റു വീണ കുലൈബ് ദൂരെ കണ്ട അടിമയെ നീട്ടി വിളിച്ചു: “നല്ലവനായ പരിചാരകാ എന്റെ ജീവൻ പൊലിയുന്നതിനു മുമ്പേ എന്നെ ആ പാറക്കെട്ടിനടുത്തേക്ക് കൊണ്ടു പോകൂ.. എന്റെ സഹോദരൻ സാലിം അൽ സൈർ രാജകുമാരനു വേണ്ടി എന്റെ കുട്ടികളുടെയും എന്റെ ചോരയുടെയും പ്രശ്നത്തിൽ ചില വസിയത്തുകളെഴുതി വെക്കണം..”
അതു കേട്ട അടിമ അയാളെ പാറയുടെ അടുത്ത് കൊണ്ടു കിടത്തി. കുലൈബ് പുറത്തു തറഞ്ഞിരിക്കുന്ന കുന്തം വലിച്ചൂരി വിരലുകൾ ചോരയിൽ മുക്കി കല്ലിനു മുകളിൽ ഇങ്ങനെ എഴുതി:


സമവായത്തിനു വഴങ്ങരുത്
അമൽ ദൻഖൽ (ഈജിപ്ത്‌)
വിവർത്തനം: മമ്മൂട്ടി കട്ടയാട്.


അവർ നിനക്കു സ്വർണ്ണം തന്നാലും
സമവായത്തിനു വഴങ്ങരുത്

ഞാൻ നിന്റെ രണ്ടു കണ്ണുകൾ ചൂഴ്ന്നെടുത്ത്
അതിന്റെ സ്ഥാനത്ത് രണ്ടു രത്നങ്ങൾ വച്ചു തന്നാൽ
നിനക്ക് കാണാൻ കഴിയുമോ?

പണം കൊടുത്ത് വാങ്ങാൻ കഴിയുന്നതാണോ അതൊക്കെ?

നീയും നിന്റെ സഹോദരനും,
നിങ്ങളുടെ ബാല്യകാല സ്മരണകളും…

പൗരുഷത്തിലേക്കുള്ള നിന്റെ
ധൃത വികാരങ്ങൾ,
അവനെ ആലിംഗനം ചെയ്യുമ്പോഴുള്ള
അടിച്ചമർത്തപ്പെട്ട സ്നേഹത്തിന്റെ നാണം,
മാതാവ് വഴക്കു പറയുമ്പോൾ
പുഞ്ചിരിച്ചു കൊണ്ടുള്ള മൌനം...

നിങ്ങളിപ്പോഴും ബാലന്മാരെപ്പോലെയിരിക്കുന്നു.

നിങ്ങൾക്കിടയിലെ ആ അനശ്വര ശാന്തത പറയുന്നു:
ആ രണ്ടു വാളുകളും നിന്റേതു തന്നെ,
ആ രണ്ടു ശബ്ദങ്ങളും നിന്റേതു മാത്രം.

നീ മരണപ്പെട്ടാലും
വീട്ടിനൊരു നാഥനും
കുട്ടിക്കൊരു പിതാവും ഉണ്ടായിരിക്കും.

എന്റെ രക്തം നിന്റെ കണ്ണീരായി മാറുന്നില്ലേ?

ചോര പുരണ്ട എന്റെ വസ്ത്രം നീ എടുക്കാൻ മറന്നോ?
അലങ്കരിച്ച ഒരു വസ്ത്രമെടുത്ത്
ചോരയിൽ കുളിച്ച എന്റെ ശരീരത്തിൽ മൂടുക.
ഇതാകുന്നു യുദ്ധം.
ചിലപ്പോൽ നിന്റെ മനസ്സിനെ അതു മഥിച്ചേക്കാം..
എന്നാലും അറബികളുടെ അപമാനം
പിന്നിലുണ്ടാകുമെന്ന് നീ മറക്കരുത്.

അതു കൊണ്ട് സമവായത്തിൽ ഏർപ്പെടരുത്
ഓടിയൊളിക്കുകയും ചെയ്യരുത്

(2)
നീ ഒരിക്കലും വഴങ്ങരുത്;
ചോരയ്ക്കു സമവായം ചോര മാത്രം.
തലയ്ക്കു തല എന്നു സമ്മതിച്ചാലും വിട്ടു കൊടുക്കരുത്
എല്ലാ തലയും ഒരു പോലെയാണോ?.

അന്യന്റെ ഹൃദയവും
നിന്റെ സഹോദരന്റെ ഹൃദയവും ഒന്നാണോ?
അവന്റെ കണ്ണുകൾ നിന്റെ സഹോദരന്റെ കണ്ണുകളാണോ?

നിന്റെ വാളു കൈവശം വെച്ചവനും
നിന്റെ വാൾ അപഹരിച്ചവനും തുല്യരാണോ?

അവർ പറയും:
ഞങ്ങൾ വന്നത് രക്തം സംരക്ഷിക്കാനാണെന്ന്,
അവർ വന്നു വിളിക്കും
ഓ, മഹാ രാജാവേ എന്ന്,

അവർ സമർത്ഥിക്കും:
‘ഞങ്ങൾ സഹോദര പുത്രരല്ലോ!’
അവരോടു പറഞ്ഞേക്കൂ
‘കൊല്ലപ്പെട്ടവരുടെ കാര്യത്തിൽ നിങ്ങൾ
ആ കുടുംബ ബന്ധങ്ങളൊന്നും പാലിച്ചിട്ടില്ലല്ലോ!’ എന്ന്

അതിനാൽ
മരുഭൂമിയുടെ നെറ്റിത്തടത്തിൽ
നിന്റെ വാൾ ആഴ്ന്നിറങ്ങട്ടെ;
അപ്പോൾ ഒരശരീരി ഇങ്ങനെ പറയും
‘ഞാൻ നിന്റെ നിന്റെ അശ്വ ഭടനായിരുന്നു,
നിന്റെ സഹോദരൻ,
നിന്റെ പിതാവ്,
നിന്റെ രാജാവും‘.

(3)

മനസ്സാക്ഷിയുടെ നിലവിളി
നിന്റെ ഉറക്കം കെടുത്തിയാലും
നീ സമവായത്തിനു വഴങ്ങരുത്.

കറുത്ത വസ്ത്രങ്ങളണിഞ്ഞ സ്ത്രീകളും
പുഞ്ചിരികൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങളും
നിന്റെ മനസ്സിനെ അലിയിക്കുന്നുണ്ടെങ്കിൽ നീ അറിയണം,
നിന്റെ സഹോദര പുത്രി ‘യമാമ’
വിലാപ വസ്ത്രം എടുത്തു ചുറ്റിയ പുഷ്പമാകുന്നു എന്ന്.

ഞാൻ തിരിച്ചു വരുമ്പോൾ
അവൾ കൊട്ടാരത്തിന്റെ ചവിട്ടു പടികളിലൂടെ
ഇറങ്ങി ഓടി വരാറുണ്ടായിരുന്നു.

ഞാനിറങ്ങുമ്പോൾ അവളെന്റെ കാലിൽ പിടിക്കാറുണ്ടായിരുന്നു,
പാൽപുഞ്ചിരി തൂകുന്ന അവളെ
എടുത്ത് ഞാൻ കുതിരപ്പുറത്തിരിത്താറുണ്ടായിരുന്നു,

ഇന്നവൾ മൌന വ്രതത്തിലാണ്‌.

സ്വന്തം പിതാവിന്റെ ശബ്ദം കേൾക്കുക
പുതിയ വസ്ത്രങ്ങളണിയുക,
ഒരു സഹോദരനുണ്ടാവുക,
കല്യാണ നാളിൽ നിറഞ്ഞ പുഞ്ചിരിയോടെ
പിതാവ് സന്നിഹിതനാവുക,
ഭർത്താവുമായി പിണങ്ങുമ്പോൾ
തിരിച്ചു സ്വന്തം വീട്ടിലേക്കു തന്നെ വരിക,
പിതാവിനെ സന്ദർശിക്കാൻ വരുന്ന
പേരക്കിടാങ്ങളെ അണച്ചു കൂട്ടാൻ ധൃതി കാണിക്കുക,
അവർക്ക് സമ്മാനങ്ങൾ കൊടുക്കുക,
കുട്ടികൾ മുത്തച്ഛന്റെ താടി പിടിച്ചു കളിക്കുക,
അയാളുടെ തലപ്പാവ് അഴിച്ചെടുത്ത് കെട്ടിക്കൊടുക്കുക...
എന്നിവയിൽ നിന്നെല്ലാം
ഒറ്റുകാരന്റെ കൈ അവളെ തടഞ്ഞു വെച്ചിരിക്കുന്നു.

അതു കൊണ്ടെല്ലാം നീ
സമവായത്തിനു വഴങ്ങരുത്,

പുല്ക്കൂടുകൾ കത്തിക്കരിഞ്ഞ്,
ചാരത്തിനു മുകളിൽ ചമ്രം പടിഞ്ഞിരിക്കാൻ
എന്താണ്‌ ‘യമാമ’ എന്ന പെൺകൊച്ച് ചെയ്ത തെറ്റ്?

4
അധികാരത്തിന്റെ കിരീടം
നിന്റെ തലയിൽ വെച്ചു തന്നാലും
നീ സമവായത്തിനു കൂട്ടു നില്ക്കരുത്,
നിന്റെ സഹോദരന്റെ ജഢത്തിനു മുകളിൽ ചവിട്ടി
നിനക്കെങ്ങനെ മുന്നോട്ടു പോകാൻ കഴിയും?
കപടമായ മുഖങ്ങൾക്കു മുമ്പിൽ
നീ എങ്ങനെ രാജാവായി വാഴും?

നിനക്കു ഹസ്തദാനം തരുന്ന കൈകളെ നീ നോക്കുന്നില്ലേ?
അതിൽ നീ രക്തം കാണുന്നില്ലേ?

എന്റെ പിൻഭാഗത്തു കൂടെ വന്ന അമ്പ്
ആയിരം ഭാഗങ്ങളിലൂടെ നിന്നെ സമീപിക്കും
അതിനാൽ രക്തം ഇപ്പോൾ
അന്തസിന്റെ ചിഹ്നമായി മാറിയിരിക്കുന്നു.

അധികാരത്തിന്റെ തൊപ്പി അണിയിച്ചാലും
നീ വഴങ്ങരുത്.

വാളിന്റെ വായ്ത്തലകളെ
പ്രതാപം കൊണ്ട് മിനുക്കിയിട്ടില്ലെങ്കിൽ
നിന്റെ സിംഹാസനം ഖഡ്ഗമാകുന്നു,
നിന്റെ ഖഡ്ഗമോ കപടവും.

5

ഏറ്റുമുട്ടുന്നതിനിടയിൽ അടിപതടുന്നവൻ
‘വാളുകളെ പ്രതിരോധിക്കാൻ ഞങ്ങൾക്കു കഴിയുന്നില്ലെന്ന്’
നിലവിളിച്ചാലും
നീ സമവായത്തിനു വഴങ്ങരുത്.

നിന്റെ ഹൃദയത്തിൽ സത്യം വന്നു നിറഞ്ഞാൽ
നിശ്വാസങ്ങളിൽ തീ പടരും
രാജ്യദ്രോഹത്തിന്റെ നാവുകൾ ഊമയാകും.

സമാധാനത്തെക്കുറിച്ച്
വാതോരാതെ പറഞ്ഞാലും
നീ സമവായത്തിനു വഴങ്ങരുത്.

വായു മലിനമായാൽ
നിന്റെ ഹൃദയ ധമനികൾ തുടിക്കുന്നതെങ്ങനെയാണ്‌?

ഒരു പെണ്ണിനെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ
എങ്ങനെയാണ്‌ നിനക്കവളുടെ മുഖത്തേക്കു നോക്കാൻ കഴിയുക?

നിനക്കെങ്ങനെ അനുരാഗത്തിൽ
അവളുടെ അശ്വാരൂഢനാവാൻ സാധിക്കും?

ഉറങ്ങുന്ന കിടാവെങ്ങിനെ
നല്ല പുലരിയെ പ്രതീക്ഷിക്കും?

ആ കുഞ്ഞ് നിന്റെ മുമ്പിൽ
തകർന്ന ഹൃദയവുമായി വളരുമ്പോൾ
നിങ്ങക്കെങ്ങിനെ
അവന്റെ ഭാവിക്കു വേണ്ടി സ്വപ്നം കാണാനും
പാട്ടു പാടാനും കഴിയും?

അതു കൊണ്ട് സമവായം വേണ്ടേ വേണ്ട.

നിന്റെ കൊലയാളികളുടെ കൂടെ നീ ഭക്ഷണം കഴിക്കരുത്,
രക്തം കൊണ്ട് നിന്റെ ഹൃദയത്തിന്റെ ദാഹം തീർക്കുക,
വിശുദ്ധമായ മണ്ണിന്റെ ദാഹം തീർക്കുക,
ഉയർത്തെഴുന്നേല്പ്പിന്റെ നാളു വരേ
ഉറങ്ങിക്കിടക്കുന്ന നിന്റെ പൂർവ്വികരുടെ
ദാഹവും തീർത്തു കൊടുക്കുക.

6

സമവായത്തിനു വഴങ്ങരുത്,
ഗോത്രങ്ങൾ തന്ത്രങ്ങൾ മെനയാനും
നിന്നെ സമീപിക്കുന്നവർക്കു മുമ്പിൽ സന്നദ്ധത പ്രകടിപ്പിക്കാനും
‘പരിപാവനമായ ദു:ഖ’ത്തിന്റെ പേരിൽ
നിന്നോടു കെഞ്ചിയാലും
വഴങ്ങരുത്.

അവർ പറയും:
‘താങ്കൾ സുദീർഘമായ ഒരു പ്രതികാരം തേടുന്നു,
അതിനാൽ താങ്കൾക്കു കഴിയുന്നത് സ്വീകരിച്ചാലും
അതായത് – ഇക്കഴിഞ്ഞ വർഷങ്ങൾക്കായി
നാമ മാത്രമായ അവകാശം’.

ഓർക്കുക, ഇതു നിന്റെ മാത്രം പ്രതികാരമല്ല;
ഇത് നാളെ വരാൻ പോകുന്ന തലമുറയുടെയും കൂടി
പ്രതികാരമാകുന്നു.

മുഴുനീളൻ പടയങ്കിയണിഞ്ഞ ഒരുത്തൻ
നാളെ പിറന്നേക്കാം
അവൻ മൊത്തവും തീ കൊളുത്തി
പ്രതികാരം വീട്ടിയേക്കാം
അപ്പോൾ അസാധ്യമാണെന്നു കരുതിയ
വാരിയെല്ലുകൾക്കിടയിൽ നിന്നും
സത്യം ജന്മം കൊണ്ടേക്കാം...

വഴങ്ങരുത്,
അതൊരുപായമാണെന്നവർ പറഞ്ഞാലും.
അത് പകരം വീട്ടലാകുന്നു.
ഋതു ഭേതങ്ങൾ മാറി വരുമ്പോൾ
വാരിയെല്ലുകൾക്കിടയിൽ നിന്നും
അതിന്റെ അടയാളങ്ങൾ മാഞ്ഞു പോകും.
എന്നാൽ അപ്പോഴും
നിന്ദ്യതയുടെ കപോലങ്ങളിൽ
അഞ്ചു വിരലും പതിഞ്ഞ കൈയ്യടയാളം
എന്നെത്തേക്കുമായി അവശേഷിക്കും.

7.

നക്ഷത്രങ്ങൾ നിന്നെ ഭീഷണിപ്പെടുത്തിയാലും
ജ്യോത്സ്യന്മാർ പ്രവചനങ്ങൾ പുറപ്പെടുവിച്ചാലും
നീ വിഴങ്ങരുത്.
സത്യാസത്യ വിവേചനങ്ങൾക്കിടെയാണ് ഞാൻ മരിച്ചതെങ്കിൽ
ഞാൻ പൊറുത്തു കൊടുക്കുമായിരുന്നു.

ഞാൻ അവരോട് യുദ്ധം ചെയ്യാൻ പോയിരുന്നില്ല,
അവരുടെ പാളയത്തിലേക്ക് നുഴഞ്ഞു കയറിയിരുന്നില്ല,
അവരുടെ അതിരുകൾക്കരികെ ചുറ്റി നടന്നിരുന്നില്ല,
അവരുടെ മുന്തിരിപ്പടർപ്പിലേക്ക് കൈ നീട്ടിയിരുന്നില്ല,
അവരുടെ തോട്ടത്തിൽ കാലു കുത്തുക പോലും ചെയ്തിട്ടില്ല.

എന്റെ കൊലയാളി എന്നോട് ‘ശ്രദ്ധിക്കൂ’
എന്നൊരു വാക്കു പോലും പറഞ്ഞിരുന്നില്ല.
അവൻ എന്റെ കൂടെ നടന്നു,
എനിക്കു ഹസ്ത ദാനം തന്നു,
പിന്നെ കുറച്ചു ദൂരം നടന്നു,
ശേഷം കുറ്റിക്കാട്ടിൽ മറഞ്ഞു....
പിന്നീടെല്ലാം പെട്ടെന്നായിരുന്നു,
ഒരു തരിപ്പ് എന്റെ ഉദരത്തിലൂടെ തുളച്ചു കയറുകയും
ഒരു കുമിള പോലെ എന്റെ ഹൃദയം തകരുകയും ചെയ്തു.
ഞാൻ രണ്ടു കൈയിൽ താങ്ങിപ്പിടിച്ചെഴുന്നേറ്റ്
തലയുയർത്തി നോക്കിയപ്പോൾ -
ശപിക്കപ്പെട്ട മുഖവുമായി
അതാ നിൽക്കുന്നു എന്റെ പിതൃ സഹോദര പുത്രൻ!.

എന്റെ കയ്യിൽ കുന്തമോ
പഴയ പടക്കോപ്പോ ഉണ്ടായിരുന്നില്ല.
കുടിനീരിനു വേണ്ടി ദാഹിക്കുന്ന
ക്രോധം മാത്രമേ സ്വന്തമായുണ്ടായിരുന്നുള്ളൂ..

8.

സമവായത്തിനു വഴങ്ങരുത്,
പ്രപഞ്ചം അതിന്റെ ഭ്രമണപഥത്തിലേക്കു മടങ്ങും വരേ
താരകങ്ങൾ വന്ന വഴിയേ പോകും വരേ,
പറവകൾക്ക് തങ്ങളുടെ ശബ്ദം തിരിച്ചു കിട്ടും വരേ,
ധാന്യങ്ങൾക്കു മണ്ണ് ലഭിക്കും വരേ,
തുറിച്ചു നോക്കുന്ന കുഞ്ഞിന്
കൊലചെയ്യപ്പെട്ടവനെ മടക്കിക്കൊടുക്കും വരേ,
നീ സമവായത്തിനു വഴങ്ങരുത്.
എല്ലാം ഒരു നിമിഷം കൊണ്ടാണു തകർന്നു തരിപ്പണമായത്
ബാല്യം – കുടുംബത്തിന്റെ സന്തോഷം – കുതിരയുടെ കുളമ്പടികൾ –
ആതിഥ്യം – പൂന്തോട്ടത്തിൽ ഒരു പൂവു വിരിയുമ്പോഴുള്ള മർമ്മരം –
മഴപെയ്യിക്കുന്ന പ്രാർത്ഥന -
കഠിനമായ പോരാട്ടത്തിൽ പ്രകമ്പനം കൊള്ളുമ്പോഴും
മൃത്യുവിന്റെ കഴുകനു മുമ്പിൽ ഒഴിഞ്ഞു മാറുന്ന ഹൃദയം....
നിന്ദ്യമായൊരു വീഴ്ചയിൽ എല്ലാം തകർന്നു തരിപ്പണമായി.

സ്വന്തം തീരുമാനത്താൽ എന്നെ വധിക്കാൻ
എന്റെ ഘാതകൻ എന്റെ ദൈവമൊന്നുമല്ല.
സ്വന്തം കത്തിയൂരി കൊല്ലാൻ
അവൻ എന്നെക്കാൾ കുലീനനുമല്ല.
കപടമായ തന്ത്രങ്ങളാൽ എന്നെ വക വരുത്താൻ
അവൻ എന്നെക്കാൾ സമർത്ഥനുമല്ല.

വഴങ്ങിക്കൊടുക്കരുത്,
സമവായം എന്നാൽ
തുല്യശക്തികൾ തമ്മിൽ ഉണ്ടാക്കുന്ന ഉടമ്പടിയാകുന്നു.
കുലീന മാനസർ അതു ലംഘിക്കാറുമില്ല.

എന്നെ വധിച്ചവൻ വെറും ഒരു തസ്കരനാകുന്നു,
എന്റെ കണ്മുമ്പിൽ വെച്ച് എന്റെ നിലം അവൻ കട്ടെടുത്തു,
അപഹാസ്യമായ ഒരു ചിരി മൌനത്തെ തകർത്തു കളഞ്ഞു.

9.

സമവായത്തിനു വഴങ്ങരുത്,
എല്ലാ നേതാക്കന്മാരുടേയും
തെമ്മാടികളായ ചെറുപ്പക്കാരുടെയും വാളുകൾ
നിനക്കെതിരിൽ നിലയുറപ്പിച്ചാലും നീ വഴങ്ങരുത്;
അവർ നനഞ്ഞ റൊട്ടിയും
വലം വെക്കുന്ന ഭൃത്യന്മാരെയും
ഇഷ്ടപ്പെടുന്നവരാണ്.
അവർ കണ്ണുകൾ മൂടിക്കെട്ടി തലപ്പാവ് ധരിക്കുന്നവരാണ്.
അവരുടെ അറേബ്യൻ ഖഡ്ഗങ്ങൾ
എല്ലാ ‘ക്ഷത്രിയ മര്യാദകളും‘ മറന്നു പോയിരിക്കുന്നു.
അവരുമായി സമവായം വേണ്ട.

ഇനിയെല്ലാം നിന്റെ തീരുമാനം.
നീ യുഗത്തിന്റെ ഒരേയൊരശ്വ ഭടൻ!
മറ്റുള്ളവരെല്ലാം കപടന്മാരും.

10.
സമവായത്തിനു വഴങ്ങരുത്...
സമവായത്തിനു വഴങ്ങരുത്...

Monday, November 8, 2010

ഒബാമയ്ക്ക് (അറബിക്കവിത)

ലാ തുസാലിഹ് - പത്തു കല്പ്പനകൾ (രണ്ടു നാൾക്കു ശേഷം പ്രതീക്ഷിക്കുക. ഇപ്പോൾ ഒരു ഒബാമക്കവിത പുന:പ്രസിദ്ധീകരിക്കുന്നു. കഴിഞ്ഞ പ്രാവശ്യം അദ്ദേഹം ഈജിപ്ത് സന്ദർശിപ്പോൾ മുഹമ്മദ് റഹാൽ എന്ന അറബിക്കവി എഴുതിയതാണ്‌ ഈ കാവ്യം)


തു ധാന്യങ്ങളാണ്‌ ഒബാമാ, താങ്കൾ വിതച്ചത്‌?

മുഹമ്മദ്‌ റഹാൽ - സ്വീഡൻ.

മിസ്റ്റർ. ബാറാഖ്‌,
ഒരു നിമിഷം നില്‌ക്കൂ.
ദൈവം സാക്ഷി,
താങ്കൾ ധൃതി കൂട്ടുകയാണ്‌.

കാര്യങ്ങളൊക്കെ നന്നായി വരാൻ
താങ്കൾ ആഗ്രഹിക്കുന്നുണ്ട്‌
പക്ഷേ,
താങ്കളുടെ നിലപാടുകളിലൊന്നിലും
സത്യ സന്ധതയില്ല.
അതിന്‌ ഈ ഗാസ സാക്ഷിയാണ്‌.
താങ്കളിന്നും കളവു പറഞ്ഞു.
ഗാസയുടെ അവസ്ഥ
പാറകളെപ്പോലും കരയിച്ചിട്ടുണ്ട്‌
പക്ഷേ, താങ്കൾ മാത്രം നീതി കാണിച്ചിട്ടില്ല.

ഇന്നത്തെ ഇറാഖ്‌ ബന്ധനസ്ഥയാണ്‌.
താങ്കൾ വാദിക്കുന്നതു പോലെ സ്വതന്ത്രയല്ല.
ഇറാഖിന്റെ ഒരു ഭാഗം പിഴുതെറിയപ്പെട്ടിരിക്കുകയാണ്‌.
എന്താണ്‌ നിങ്ങൾ ആ നാട്ടിനു വേണ്ടി ചെയ്തത്‌?
എൽ.എഫ്‌. വിമാനങ്ങൾ ബോംബു വർഷിച്ച
കിണറുകളാണെങ്ങും.
അതു നിങ്ങളുടെ സംഭാവന, കർമ്മ ഫലം.

ഏത്‌ ചേരികളിലാണ്‌ നിങ്ങൾ കടന്നു ചെന്നത്‌?
ഫറോവമാരുമായി താങ്കൾ ഹസ്ത ദാനം നടത്തി.
ഏത്‌ ഒറ്റുകാരനെയാണ്‌ താങ്കൾക്കു കിട്ടിയത്‌?
ഭൂമി മുഴുവൻ നിങ്ങൾ ബോംബ്‌ വിതക്കുന്നു
എന്നിട്ട്‌ സമാധാന ദൂതുമായി ചെല്ലുന്നു?

ഞങ്ങളിൽ താങ്കൾ കതിരുകൾ പ്രതീക്ഷിക്കുന്നു.
ഏത്‌ കോതമ്പുകളാണ്‌ താങ്കൾ വിതച്ചത്‌?
* * *

മി. ബാറാഖ്‌,
സ്വാഗതം.
താങ്കൾ സൈന്യ വ്യൂഹങ്ങൾക്കൊപ്പം
കൂടകളിൽ പരിഹാരങ്ങളുമായാണ്‌ വന്നത്‌.

എന്നാൽ ഒരു മനുഷ്യൻ എന്ന നിലക്ക്‌
എനിക്കു പറയാനുള്ളത്‌ കേൾക്കുക.
താങ്കൾ ഞങ്ങൾക്കു നല്ലതു വരണമെന്നും,
ആളുകളുടെ ഹൃദയം കീഴടക്കണമെന്നും
ഉദ്ദേശിക്കുന്നുവെങ്കിൽ
എളിമയോടെ ഞങ്ങൾ അഭ്യർത്ഥിക്കുന്നു:

ഞങ്ങളുടെ മുഴുവൻ വേദനകൾക്കും കാരണമായ,
നിങ്ങളുടെ കൈകളാൽ നിർമ്മിച്ച
ഞങ്ങളുടെ ഭരണാധികാരിയെ
ഇന്നു തന്നെ തിരിച്ചു കൊണ്ടു പോവുക,
അങ്ങനെ ചെയ്താൽ ഒരു വലിയ ജന സമൂഹം
താങ്കൾക്കായി സിന്ദാബാദ്‌ വിളിക്കും
അവരെ ഞങ്ങളിൽ തന്നെ വിട്ടേച്ചു പോവുകയാണെങ്കിലോ,
അവർ നിങ്ങൾക്കെതിരെ പ്രാർത്ഥിക്കുകയും ചെയ്യും.

വിനയത്തോടെ ഞങ്ങൾ വീണ്ടും അഭ്യർത്ഥിക്കുന്നു,
ഒരേ ഒരഭ്യർത്ഥന
ഇവരെ ഇന്നു തന്നെ നിങ്ങൾ തിരിച്ചു വിളിക്കുക.