Thursday, February 25, 2010

"നമ്മുടെ നബി" - ഹസ്സാനുബിൻ സാബിത്‌


('the green dome' of Madina, photo taken by kattayad (Dec-2009)

"നമ്മുടെ നബി" - ഹസ്സാനുബിൻ സാബിത്‌
ഹസ്സാൻ പ്രവാചകന്റെ സ്വന്തം കവിയാണ്‌. ശത്രുക്കൾ ഇസ്‌ലാമിനെതിരെ കവിത കൊണ്ടാക്രമിക്കുമ്പോൾ മുസ്ലിംകൾക്കു വേണ്ടി കവിത കൊണ്ട്‌ പ്രതിരോധിക്കൻ പ്രവാചകൻ നിയോഗിച്ചിരുന്നത്‌ ഹസാനെയായിരുന്നു. ഹിജ്‌റയുക്കു 60 വർഷം മുമ്പ്‌ ജനിച്ചു. 120 വയസ്സിൽ അലി(റ)യുടെ ഭരണ കാലത്ത്‌ അന്തരിച്ചു. അദ്ദേഹത്തിന്റെ ഒരു ചെറിയ കവിതയുടെ വിവർത്തനം താഴെ കൊടുക്കുന്നു.

മുഹമ്മദ്‌;
മാനവകുലത്തിന്‌ കാരുണ്യമായി നിയോഗിക്കപ്പെട്ടവൻ!.
മാർഗ്ഗഭ്രംശം തച്ചുടച്ചതൊക്കെയും
കെട്ടിപ്പൊക്കുകയും പുനർന്നിർമ്മിക്കുകയും ചെയ്തവൻ!!.

ഉയർന്ന കൊടുമുടികൾ ദാവൂദിന്റെ വിളി കേട്ടെങ്കിൽ;
ഇരുമ്പിൻ കട്ടികൾ നിർമ്മലമായിത്തീർന്നെങ്കിൽ;
അവിടുത്തെ തൃക്കരങ്ങളാൾ
കൂറ്റൻ പാറകൾ പൊടിഞ്ഞു പോയിട്ടുണ്ട്‌,
അവിടുത്തെ ഉള്ളംകൈയിൽ നിന്ന്
ചരലുകൾ "തസ്ബീഹ്‌" ചൊല്ലിയിട്ടുണ്ട്‌.

മൂസ വടി കൊണ്ട്‌ നീരുറവകൾ കീറിയിട്ടുണ്ടെങ്കിൽ;
അവിടുത്തെ കൈക്കുമ്പിളിൽ നിന്നും
നൽതണ്ണീരുറവയെടുത്തിട്ടുണ്ട്‌.

സുലൈമാന്‌ കാറ്റുകൾ പോകാനും വരാനും
വഴങ്ങിക്കൊടുത്തെങ്കിൽ
കിഴക്കൻ കാറ്റുകൾ നമ്മുടെ പ്രവാചകന്‌
വിജയം നേടിക്കൊടുത്തിട്ടുണ്ട്‌.

ലോകത്തിന്റെ മുഴുവൻ ആധിപത്യവും നൽകുകയും
ജിന്നുകളെ കീഴ്പ്പെടുത്തിക്കൊടുക്കുകയും ചെയ്തെങ്കിൽ
നമ്മുടെ നബിയുടെ പ്രീതി തേടി ജിന്നുകൾ വരികയും
പ്രപഞ്ചത്തിന്റെ മുഴുവൻ നിധികളുടെയും താക്കോലുകൾ
അവിടുത്തേക്ക്‌ നൽകപ്പെടുകയും ചെയ്തു;
പക്ഷേ അവിടുന്ന് പരിത്യാഗം
തിരഞ്ഞെടുക്കുകയാണ്‌ ചെയ്തത്‌

ഇബ്രാഹിം "ഖലീൽ" ആണെങ്കിൽ
മൂസയ്ക്ക്‌ തൂരിസിനാ മലയിൽ വെച്ച്‌
സംസാരിക്കാനുള്ള സന്ദർഭം ലഭിച്ചെങ്കിൽ;

ഈ പ്രവാചകൻ "ഹബീബും, ഖലീലു"മാണ്‌.
(അല്ലാഹുവിനെ)കാണാനും സംസാരിക്കാനുമുള്ള ഭാഗ്യവും
അവിടുത്തേക്ക്‌ ലഭിച്ചിട്ടുണ്ട്‌.

"ഹൗദുൽ കൗസർ"(എന്ന സ്വർഗ്ഗീയ പാനീയവും)
ലിവാഉൽ ഹംടെന്ന (പതാകയും)
പാപികളെ നരകത്തിൽ നിന്നും മോചിപ്പിക്കാനുള്ള
"മഹാ ശിപാർശയും"
അവിടുത്തെ കൺകുളിർക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന
മറ്റാർക്കുമില്ലാത്ത "ദൈവ സാമീപ്യവും"
"അൽ വസീല" എന്ന അത്യുന്നത പദവിയും കൊണ്ട്‌
അനുഗ്രഹിക്കപ്പെട്ടവനാണ്‌ ഈ പ്രവാചകൻ

സ്വർഗ്ഗ വാതിലുകൾ ആദ്യമായി തുറക്കപ്പെടുന്നതും
നമ്മുടെ നബിക്കു വേണ്ടിയാണ്‌.

Sunday, February 21, 2010

ബുർദ: (ഉത്തരീയം) - ഇമാം ബൂസീരി(റ)



ബുർദ: (ഉത്തരീയം) - ഇമാം ബൂസീരി(റ)
മുസ്ലിം കാവ്യ ലോകം പ്രവാചകാപദാനങ്ങളാൽ സംപുഷ്ടമാണ്‌. കേവല പ്രശംസകൾക്കപ്പുറം ഒരു പുണ്യകർമ്മമായിട്ടാണ്‌ ലോക മുസ്ലിംകൾ അതിനെ കരുതിപ്പോരുന്നത്‌. അത്തരം സ്തുതി ഗീതങ്ങളിൽ ഏറ്റവും പ്രസിദ്ധിയാർജ്ജിച്ചതേതാണെന്നു ചോദിച്ചാൽ അതിനൊരുത്തരമേയുള്ളൂ. അത്‌ എണ്ണൂറു വർഷങ്ങൾക്കു മുമ്പ്‌ ഈജിപ്തിൽ ജനിച്ച ഇമാം ബൂസീരി എഴുതിയ ഖസീദറ്റുൽ ബുർദ എന്ന കാവ്യമാകുന്നു. ശ്രേഷ്ടതയുടെ കാര്യത്തിൽ നമുക്കൊരു തിരഞ്ഞെടുപ്പിനധികാരമില്ല. കാരണം മഹാന്മാരായ സഹാബിമാർ മഹത്തായ കാവ്യങ്ങൾ ഇവ്വിഷയത്തിൽ രചിച്ചിട്ടുണ്ട്‌. അതു മറ്റെന്തിനേക്കാളും പവിത്രമാണ്‌.
'പെണ്ണിനെ വർണ്ണിക്കുന്ന കവിത, അതിരു വിട്ട ഭാവന എന്നൊക്കെ പറഞ്ഞ്‌ ചിലർ ബുർദയെ ചെറുതാക്കാൻ ശ്രമിക്കാറുണ്ട്‌. അറബിക്കവിതകളുടെ ശൈലിയെക്കുറിച്ചോ, ഇസ്‌ലാമിക വിശ്വാസത്തെക്കുറിച്ചോ ഒരു ചുക്കും അറിയാത്തതവരാണ്‌ അവരിൽ പലരും. അല്ലാഹു അവർക്ക്‌ വിവരം കൊടുക്കട്ടെ.
ബുർദയെപ്പറ്റി കൂടുതലറിയാൻ ബുർദകട്ടയാട്‌ അറ്റ്‌ ബ്ലോഗ്സ്പോട്ട്‌ ഡോട്ട്കോം കാണുക.

ബുർദയിലെ ചിലവരികളുടെ കാവ്യാവിഷ്കാരം.
(ഉടൻ പ്രസിദ്ധീകരിക്കുന്ന കട്ടയാടിന്റെ ബുർദ വ്യാഖ്യാനത്തിൽ നിന്ന്)

നീരിനാലിരു കാലും സങ്കടപ്പെടും വരേ-
യിരവിൽ ധ്യാനിച്ചയാളോടു ഞാൻ പാപം ചെയ്തു.

വിശപ്പിൻ കാഠിന്യത്താൽ വരിഞ്ഞു കെട്ടിയയാൾ
ശിലയാൽ മൃതുല മനോഹരമാമാശയം.

സ്വർണ്ണ മാമലകൾ പ്രലോപനവുമായ്‌ വന്നു
പൂർണ്ണനാ മനുജനതവഗണിച്ചീടുന്നു.

അവ തൻ ത്യാഗത്തെയും വെല്ലുമന്നാവശ്യങ്ങ-
ളവഗണിക്കും യോഗിയവയാദർശത്തിനായ്‌.

ജഗമിതിനു ഹേതു ഭൂതരായൊരാളുടെ
യിംഗിതമാ ജഗത്തെ തേടിടുന്നതെങ്ങിനെ?

മന്നവനാണു മുഹമ്മദ്‌ നബി മർത്ത്യർക്കും
ജിന്നുകൾക്കുമറബികൾക്കുമല്ലാത്തവർക്കും.

ഉള്ളതുണ്ടെന്നോയില്ലാതുള്ളതില്ലെന്നോ ചൊല്ലാ-
നില്ലയാഞ്ജാനുവർത്തിയാം നബിയെപ്പോലൊരാൾ.

ദുരിതങ്ങളിൽ ശിപാർശയുമായ്‌ വന്നു നമ്മെ
കരകയറ്റും സ്നേഹ വൽസനല്ലോ നബി.

ബോധനം ചെയ്താ ദൂതർ നാഥനിലേക്കാ കയ-
റേതൊരാൾ പിടിച്ചുവോ പേടി വേണ്ടതിൽ പിന്നെ.

പ്രകൃതിയിലുമാകൃതിയിലുമാ ദൂതന്മാ-
രകലെയല്ലോ വിദ്യാ ധർമ്മതു രണ്ടിലും.

മറ്റു നബിമാരൊക്കെയക്കടലിൽ നിന്നും കൈ-
പ്പറ്റിയതൊരു കുമ്പിൾ ജലമോ നീർമാരിയോ!.

നിശ്ചലരായ്‌ നിന്നവരപ്രവാചകൻ ചാരെ-
യക്ഷര ഞ്ജാനത്തിലേയച്ചെറു സ്വരം പോലെ.

പൂർണ്ണനാണവിടുന്നാകാരവുമർത്ഥങ്ങളും
പ്രിയനായ്‌ തിരഞ്ഞെടുത്തവരെയുടയവൻ

ഭാഗവാക്കാകുന്നിലൊരാളുമപ്പുണ്യങ്ങളിൽ
ഭാഗവും വെക്കാനാകില്ലാ ഗുണത്തിൻ സത്തയെ.

യേശുവിൽ ക്രിസ്ത്യാനികൾ ചൊല്ലുവതൊഴിച്ചുള്ള-
തെന്തുമപ്രഭാവനിലോതിടാം പ്രശംശകൾ

മാന്യതയേതുമാ പൂമേനിയിൽ ചാർത്താം ബഹു-
മന്യമായതെന്തും നിൻ മനസ്സിലുദിപ്പതും

ദൈവദൂതൻ തൻ മാഹാത്മ്യത്തിനതിരുണ്ടെങ്കി-
ലാവുമായിരുന്നൊരു വാഗ്ഭടനുരയുവാൻ

മുത്തുനബിതൻ ദൃഷ്ടാന്തങ്ങളപ്പദവിയോ-
ടൊത്തു പോവുമെങ്കിലെണീക്കുമസ്ഥിയും കേട്ടാൽ.

ബൗദ്ധികായാസങ്ങളാൽ നാം പരീക്ഷിക്കപ്പെട്ടി-
ല്ലതിനാൽ സന്ദേഹവും നമുക്കില്ലതും പുണ്യം

സൃഷ്ടികളന്ധാളിച്ചാ വ്യാപ്തിയെ ഗ്രഹിക്കുവാൻ
ദൃഷ്ടികളണഞ്ഞു പോയ്‌ ദൂരെയും ചാരത്തുമായ്‌

അകലെ നിന്നാലതൊരർക്കനാണെന്നു തോന്നു-
മടുത്തെത്തിയെന്നാലോ മിഴികളടഞ്ഞിടും.

സ്വപ്നവുമായ്‌ സംതൃപ്തിയടയും ജനത്തിന-
പ്പരമാർത്ഥമുലകിൽ നിന്നറിയുമെങ്ങനെ?

ഏറിയോരറിവാൽ നാം ചൊല്ലുവതവിടുന്ന്
മർത്ത്യനാണെന്നാലെല്ലാ മർത്ത്യരെക്കാളും ശ്രേഷ്ഠൻ

ദൈവ ദൂതന്മാരെല്ലാം കൊണ്ടു വന്ന ദൃഷ്ടാന്ത-
മാവെളിച്ചവുമായി ചേർന്നതാണല്ലോ നൂനം!!.

കൂരിരുട്ടിൽ ജനതതിക്കു വെളിച്ചം തരും
സൂര്യനാണവിടുന്നാ ദൂതരോ താരങ്ങളും

സുസ്മിതവുമഴകും തോരണം ചാർത്തും ചേലാൽ
സുന്ദരമായാകാരമെത്ര മേൽ മനോഹരം!.

മാർദ്ധവത്തിൽ പുഷ്പമോ, പ്രൗഢിയിൽ വാർ തിങ്കളോ
ആർദ്രതയിലാഴിയോ, കാലമോ മനോബലം!.

തനിച്ചാ വ്യക്തിത്വത്തെ കാണവേ ഗാംഭീര്യത്താൽ
തോന്നിടും സൈന്യത്തിലോ ഭൃത്യർ തൻ മധ്യത്തിലോ?

ചിപ്പിയിലൊളിഞ്ഞിരിക്കുന്ന മുത്തുകളപ്പു-
ഞ്ചിരിയാൽ വിരിയുമപ്പൂമലർ ദന്തങ്ങളോ?

Monday, February 15, 2010

"വാലന്റൈൻ ഡേ" - നിസാർ ഖബ്ബാനി (സിറിയ)



"വാലന്റൈൻ ഡേ"
നിസാർ ഖബ്ബാനി (സിറിയ)
മൊഴിമാറ്റം: മമ്മൂട്ടി കട്ടയാട്‌

പ്രിയപ്പെട്ടവളേ,
വാലന്റൈൻ ദിനത്തിൽ-
-അനുരാഗികളുടെ രാഗോത്സവ നാളിൽ
എന്റെ പ്രതിനിധിയായി
നിന്റെയടുത്തേക്ക്‌ കൊടുത്തയക്കാൻ
ഒരു രക്തപുഷ്പത്തിനായി
ഞാൻ തിരഞ്ഞു മടുത്തു.

ഒരു കടയിലും ഒരു പൂവും ഞാൻ കണ്ടില്ല
ചെമന്ന പൂവുമില്ല, മഞ്ഞപ്പൂവുമില്ല, വെള്ളപ്പൂവുമില്ല

-
പൂക്കച്ചവടക്കാരൻ പറഞ്ഞതനുസരിച്ച്‌-
മാർക്കറ്റിലെ മുഴുവൻ പൂക്കളും
ഗവേഷണ സംഘം
(ഹാറൂൺ)റശീദിന്റെ ഭാര്യക്കു വേണ്ടി
വാങ്ങിക്കൊണ്ടു പോയിരിക്കുകയാണത്രെ!.

2

രാജകുമാരീ..
വാലന്റൈൻ ദിനത്തിൽ
പരിമളം തൂകുന്ന ഒരു കാർഡു വാങ്ങി
എന്റെ കണ്ഠ നാളങ്ങളെ അരും കൊല ചെയ്യുന്ന
മഹത്തായ അനുരാഗത്തെക്കുറിച്ച്‌
എനിക്കു തോന്നുന്നതെല്ലാം എഴുതി
നിനക്കയച്ചു തരാൻ
ഞാൻ ആഗ്രഹിച്ചിരുന്നു

പട്ടണത്തിലെ പാതകളെല്ലാം അരിച്ചു പെറുക്കി
ഓരോ ബുൿസ്റ്റാളുകളിലും കയറിയിറങ്ങി
മുക്കു മൂലകളിൽ പരതി നോക്കി
പക്ഷേ, എനിക്കു തോറ്റു പിന്മാറേണ്ടി വന്നു
കാരണം-ബുൿസ്റ്റാളിലെ ജീവനക്കാരൻ പറഞ്ഞതനുസരിച്ച്‌
അവർ - ഗവേഷണ സംഘം
പട്ടണത്തിൽ വിൽക്കാൻ കൊണ്ടു വന്ന മുഴുവൻ പൂക്കളും
റശീദിന്റെ പ്രിയതമയ്ക്കു വേണ്ടി
വാങ്ങിക്കയറ്റിയയച്ചിരിക്കുകയാണത്രെ!.

3

പ്രിയേ..
വാലന്റൈൻ ദിനത്തിൽ
നിന്റെ കണ്ണുകളെക്കുറിച്ച്‌
ചരിത്രത്തിൽ ഇന്നോളവും
ആരുമെഴുതിയിട്ടില്ലാത്ത ഒരു കാവ്യം എഴുതുവാൻ
ഞാൻ ശ്രമിച്ചു;
അതിന്റെ അക്ഷരങ്ങളും
അരഞ്ഞാണവും
സൽവാറും
സ്വർണ്ണം കൊണ്ടുള്ളതായിരുന്നു.

എന്നാൽ എഴുതിക്കഴിഞ്ഞപ്പോൾ
അബൂ ലഹബിന്റെ ആളുകൾ വന്ന്
കാവ്യത്തെ കണ്ടു കെട്ടി
പോസ്റ്റൽ ഉരുപ്പടിയിലേതു പോലെ
അതിനു മുകളിൽ ഈയവും മെഴുകും കൊണ്ട്‌
മുദ്ര വെക്കുകയും ചെയ്തു.

4

വാലന്റൈൻ ദിനത്തിൽ
ഞങ്ങളുടെ നാട്ടിൽ
ഫോണുകൾ ശബ്ദിച്ചില്ല
ആകാശത്തിലൂടെ പക്ഷികൾ പറന്നില്ല

പൗർണ്ണമി
ഞങ്ങളുടെ വസ്ത്രങ്ങളിൽ
പാൽമഞ്ഞുകൾ തളിച്ചില്ല

മനോഹരമായ ഒരു വാക്കും
ഞങ്ങളുടെ സാധാരണ സംഭാഷണങ്ങളെ
വ്യതിരക്തമാക്കിയില്ല

ഒരു പെണ്ണും
ഞങ്ങളുടെ പകലിന്റെ ഹിമകണങ്ങളെ
ഉരുക്കിക്കളയാൻ പ്രത്യക്ഷപ്പെട്ടില്ല

പോസ്റ്റൽ വഴി വരാറുള്ള
ഒരു പാർസലും
ഞങ്ങളുടെ ഹൃദയത്തിന്റെ ജിഞ്ജാസയകറ്റാനെത്തിയില്ല.

5

വാലന്റൈൻ ദിനത്തിൽ
അനുഭവിക്കുന്ന സംവേദനങ്ങൾ വർണ്ണിക്കാനായി
ബ്രഷും കളറുകളും പുറത്തെടുക്കാൻ
ഞാൻ ആലോചിച്ചു..
ഒരു വേള,
റെനോയിറിനെക്കുറിച്ചും
മാത്തീസിനെക്കുറിച്ചും
സീസാനിനെക്കുറിച്ചും
ഞാൻ ചിന്തിച്ചു.

ഏപ്രിലിനെ അനുകരിക്കാനും
തിരമാലകളുടെ വദനങ്ങൾ
കരയെ മുത്തുന്നതു പോലെ
നിന്റെ മുലക്കച്ചകൾക്കായി
ചാന്തുകൾ കുഴക്കാനും
ഞാൻ ആലോചിച്ചു.

6

വാലന്റൈൻ ദിനത്തിൽ
സ്പെയ്നിനെക്കുറിച്ചും
'ഇസ്ബാനിയൻ' മിഴികളിൽ തളം കെട്ടിയ
നമ്മുടെ ദുഃഖങ്ങളെക്കുറിച്ചും
ഞാൻ ചിന്തിച്ചു.

7

വാലന്റൈൻ ദിനത്തിൽ
എനിക്കറിയാവുന്ന മുഴുവൻ സ്നേഹ നഗരങ്ങളെക്കുറിച്ചും
ഞാൻ ഓർത്തുപോയി.
സ്വപ്നവും പ്രേമവും വെള്ളവും ഉപയോഗിച്ച്‌
സ്നാനം ചെയ്യുന്ന വെനീസിന്റെ ശരീരത്തെക്കുറിച്ചും
ഞാൻ മനനം കൊണ്ടു.

ഫ്ലോറൻസയെക്കുറിച്ചും ഞാനോർത്തു പോയി
അതിന്റെ മുറ്റത്തു വെച്ചാണ്‌
ഞാൻ വെണ്ണക്കൽ കവിത പാരായണം ചെയ്തത്‌.

പാരീസിനെക്കുറിച്ചും
ഫ്രെഞ്ച്‌ റൊട്ടിയെക്കുറിച്ചും
വെണ്ണയെക്കുറിച്ചും
മുന്തിരിച്ചാറിനെക്കുറിച്ചും
അവിടുത്തെ മഴയെക്കുറിച്ചു പോലും
ഞാനോർത്തുപോയി.

എൽസയും അവളുടെ കണ്ണുകളും
റിമ്പോയും എൽവാറും തുടങ്ങി
പാരീസിൽ എത്രപേരാണ്‌
വിധികളുടെ പ്രവാഹത്തെ തിരിച്ചു വിട്ടത്‌

8

റൈഹാൻ പുഷ്പത്തിന്റെ പച്ചത്തണ്ടു പോലെ,
പട്ടും കറുവാപ്പട്ടയും കസ്തൂരിയും പോലെ,
മൃതുലമായ കാഷ്മീർ പട്ടു പോലെ
കാഷാൻ പരവതാനിയിൽ നീ കിടന്നുറങ്ങുമ്പോൾ
ഞാനെന്റെ പിതാവിന്റെ വാക്കുകളോർത്തു പോയി.
"നിലവിലുള്ളതിനേക്കാൾ മനോഹരമായ ഒരു സംവിധാനം അസാധ്യമാണ്‌".

9

വാലന്റൈൻ ദിനത്തിൽ
ഒരു ചുംബനം കൊണ്ട്‌
ചരിത്രത്തെ കൈയ്യിലൊതുക്കാനും
സ്ഥല കാലങ്ങളെ മായ്ച്ചു കളയാനും
എനിക്കു കഴിയും.

10

വാലന്റൈൻ ദിനത്തിൽ
നിന്റെ കൈകളിൽ ഖനനം നടത്തി
ഗ്രീക്ക്‌-റോമൻ സംസ്കാരത്തെ തിരയാനും
നിന്റെ മാറുകളിൽ ഖനനം നടത്തി
നഷ്ടപ്പെട്ട കാവ്യത്തെയും
ഉറുമാൻ പഴത്തിന്റെ വിത്തുകളെയും
വീണ്ടെടുക്കാനും
തളർന്നു വീഴുന്നതുവരേ
നിന്റെ മാലചക്രകത്തിൽ
വയലിൻ മീട്ടാനും
ഞാനൊരു ശ്രമം നടത്തി.

11

വാലന്റൈൻ ദിനത്തിൽ
സുഗന്ധങ്ങളുടെ തിരഞ്ഞെടുക്കലുകൾ
തൃപ്തികരമായി തോന്നിയില്ല.
തടാകത്തിലേക്ക്‌ ആര്‌ വെള്ളം കൊണ്ടു പോകും?
പൂങ്കാവനത്തിലേക്ക്‌ ആര്‌ പൂവ്‌ കൊണ്ടു പോകും?

12

എന്റെ ചന്ദ്രികേ,
എന്റെ ഖമറുസ്സമാനേ,
ഉഖ്ബതുബിൻ നാഫിഇനെപ്പോലെ
ഞാനൊരു കപ്പിത്താനാകും
ഞാൻ ആഫ്രിക്ക കണ്ടെത്തും
അവിടുത്തെ സ്വസ്ഥത അനുഭവിച്ചറിയും

ഞരമ്പുകളുടെ കവാടങ്ങളിൽ
നങ്കൂരമിട്ട കപ്പലിൽ
ഞാനൊരു കമിതാവായി പരിലസിക്കും

13

വാലന്റൈൻ ദിനത്തിൽ
എനിക്കു വശമുള്ള അനുരാഗ വേലകൾ
ഞാൻ ആത്മാർത്ഥമായി ചെയ്യും
തീനാളങ്ങളിൽ നൃത്തം ചെയ്യാനും എനിക്കു വശമുണ്ട്‌
മറ്റൊരു പണിയും എനിക്കറിയില്ല.
വാക്കുകളെ,
ആകാശത്തെ,
ചുവരുകളെ
മാന്തിപ്പറിക്കുന്ന പണിയുമൊഴികെ.

14

കുമാരീ,
വാലന്റൈൻ ദിനത്തിൽ
ആകെത്തളർന്നു പോയതായി എനിക്കു തോന്നി.
കൊള്ളയടിക്കപ്പെട്ടതു പോലെ
അടിച്ചു തകർക്കപ്പെട്ടതു പോലെ
തികച്ചും ഒറ്റപ്പെട്ടതു പോലെ - ഒരു തോന്നൽ.

അഗ്നിയും ഉരുക്കും കൊണ്ട്‌
സ്നേഹത്തെ തടവിലാക്കപ്പെട്ട ഒരു നാട്ടിൽ,

ഹൃദയം സ്ഫടികവും ഐസും കൊണ്ടുണ്ടാക്കിയ
ഫലകം പോലെയായിത്തീർന്ന നാട്ടിൽ,
കവിതകൾ
ആൾമാറാട്ടവും
ബാഷ്പീകരണവും
ശീതീകരണവും കൊണ്ട്‌
വാണിജ്യവൽക്കരിച്ച ഒരു നാട്ടിൽ
മാന്യന്റെ ഭാര്യ വ്യഭിചരിക്കപ്പെടുമ്പോഴും
മാധ്യമങ്ങൾ ശിക്ഷിക്കുന്നത്‌
പതിവൃതരായ കവികളെയാണ്‌.

15

വാലന്റൈൻ ദിനത്തിൽ
പരിഹാസ്യമായ ഒരു ചോദ്യ ചിഹ്നം
എന്റെ തലക്കു മുകളിലൂടെ
കറങ്ങിക്കൊണ്ടിരുന്നു.
"നമ്മെ സ്വാധീനിച്ച നടേ പറഞ്ഞ പെണ്ണ്‌
ഒരു ചരമഗീതമായി മാറുമോ?

റശീദിന്റെ പ്രിയതമയെ കാമിച്ച്‌
നാമെഴുതാൻ നിർബന്ധിതമായ കാവ്യം
എത്ര മേൽ മ്ലേച്ഛമായിപ്പോയി?

1..ഡി. (750-1258) കായളവിൽ ബാഗ്ദാദ്‌ ആസ്ഥാനമാക്കി ഭരണം നടത്തിയ അബ്ബാസിയ ഭരണകൂടത്തിന്റെ അഞ്ചാമത്തെ ഭരണാധികാരിയായ ഹാറൂൺ റശീദിന്റെ ഭാര്യ സുബൈദ.

2.അബൂലഹബ്‌: പ്രവാച തിരുമേനിയുടെ ശത്രുക്കളിൽ പ്രമുഖൻ, ഖുർആൻ ഇദ്ദേഹത്തെ ആക്ഷേപിച്ചിട്ടുണ്ട്‌
3.റെനോയിർ , മാതീസ്‌ , സീസൻ ézanne Paul - 1839-1906> മൂന്നുപേരും ഫ്രഞ്ച്‌ കലാകാരന്മാരാണ്‌. സ്ത്രീകൾ ഇവരുടെ ഇഷ്ട വിഷയവുമാണ്‌.
4.സ്പെയ്നിന്റെ അറബി നാമം
5.ഇറ്റലിയിലെ ഒരു നഗരം
6.എൽസ - ഇറ്റാലിയൻ ഫാഷൻ ഡിസൈനർ (1890-1973)
7.ആർതർ റിംബൗഡ്‌ - ഫ്രഞ്ച്‌ കവി (1854-1891)
8.പോൾ ഇൽവാർഡ്‌ - ഫ്രഞ്ച്‌ കവി (1895
9.ഇറാനിലെ കാഷാൻ പ്രദേശത്തു നിർമ്മിക്കുന്ന പ്രസിദ്ധമായ പരവതാനി
10. "അൻ ലൈസ ഫിൽ ഇംകാനി അബ്‌ദഅ മിമ്മാ കാൻ" ഇസ്ലാമിക്‌ തിയോളജിയിലെ ഒരു പൗരാണിക വാദം: നിലവിൽ ദൈവം പ്രപഞ്ചത്തെ എങ്ങനെ സംവിധാനിച്ചുവോ അതിനേക്കാൽ മനോഹരമായ മറ്റൊരു സംവിധാനം ആർക്കും സാധ്യമല്ല എന്നാണ്‌ വാദത്തിന്റെ ആകെത്തുക.
11. ഉഖ്ബതുബിൻ നാഫിഅ്. മൂന്നാം ഖലീഫ: ഉസ്മാൻ മുതൽ യസീദ്‌ വരെയുള്ള മുസ്ലിം ഭരണാധികാരികളുടെ കാലത്തെ പ്രഗൽഭനായ സേനാധിപതി. റോമൻ സൈന്യങ്ങളെ തോൽപ്പിച്ച്‌ ആഫ്രികൻ വൻകരയിലെ പ്രധാനപ്പെട്ട രാജ്യങ്ങെളെല്ലാം കീഴടക്കുന്നതിൽ ഇദ്ദേഹം മുൻപന്തിയിലുണ്ടായിരുന്ന്. .ഡി. 682 - അന്തരിച്ചു.