ആക്ഷേപ ഹാസ്യങ്ങൾ

പാലസ്തീൻ പ്രശ്നങ്ങളോടനുബന്ധിച്ചുള്ള ചർച്ചകളെയും സന്ധി സംഭാഷണങ്ങളെയും കളിയാക്കികൊണ്ട്‌ 2009 ന്റെ തുടക്കത്തിലേ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു ആക്ഷേപ ഹാസ്യ കവിതയാണിത്‌. രചയിതാവ്‌ ആരെന്നന്വേഷിച്ചിട്ട്‌ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 
കഴുതയും കർഷകനും

ഒരിക്കൽ ഒരു കഴുത
ഒരാളുടെ കൃഷിയിടത്തിലിറങ്ങി
അയാൾ കഷ്ടപ്പെട്ട്‌ നട്ടു വളർത്തി വലുതാക്കിയ
അയാളുടെ വിളകൾ ഓരോന്നായി കഴുത തിന്നു തുടങ്ങി,
"കഴുതയെ എങ്ങിനെ കൃഷിയിടത്തിൽ നിന്നു പുറത്താക്കും?"
അയാൾ ആകുല ചിത്തനായി
ഉടനെ വീട്ടിലേക്ക്‌ ഓടിച്ചെന്നു,
പ്രശ്നം ഗുരുതരമാണ്‌
ഉടൻ നടപടിയെടുക്കണം
അയാൾ വലിയൊരു വടിയും
ഒരു ചുറ്റികയും കുറച്ചാണികളും
ഒരു കാർഡ്‌ ബോഡ്‌ ഷീറ്റും സംഘടിപ്പിച്ചു,
എന്നിട്ട്‌ കാർഡ്‌ ബോർഡിൽ ഇങ്ങനെ എഴുതി,
"കഴുത ഉടൻ എന്റെ കൃഷിയിടത്തിൽ നിന്നും
പുറത്തു പോകണം"
ഫലകം അയാൾ വലിയ വടിയിൽ ബന്ധിച്ചു ആണിയടിച്ചുറപ്പിച്ചു,
എന്നിട്ട്‌ അതെടുത്ത്‌ കഴുത മേഞ്ഞു കൊണ്ടിരിക്കുന്ന പാടത്തിനടുത്ത്‌
ഉയരമുള്ള ഒരു സ്ഥലത്ത്‌ കൊണ്ടു പോയി പ്രദർശിപ്പിച്ചു.
രാവിലെ മുതൽ വൈകുന്നേരം വരേ
അതു കഴുതയുടെ മുമ്പിൽ കാണിച്ചിട്ടും കഴുത പുറത്തു പോകാൻ കൂട്ടാക്കിയില്ല.

"കഴുതക്ക്‌ എഴുത്തു വായിക്കാൻ കഴിയുന്നുണ്ടാവില്ല"
കർഷകൻ പരിതപിച്ചു
അയാൾ വീട്ടിലേക്ക്‌ മടങ്ങി
നന്നായി കിടന്നുറങ്ങി
പിറ്റേന്ന് രാവിലെ കുറെയധികം ഫ്ലക്സ്‌ ബോർഡുക
ഉണ്ടാക്കി
കുട്ടികളെയും അയൽവാസികളെയും നാട്ടുകാരെയും കൂട്ടി
ഒരു "പ്രകടനമായി" പാടത്തേക്കു ചെന്ന്
നിരനിരയായി നിന്ന്,
എല്ലാവരും ബോർഡുകൽ കൈകളിലേന്തി ഉറക്കെ ആക്രോഷിച്ചു"
"പുറത്തു പോകൂ.. കഴുത കൃഷിയിടം വിട്ട്‌ പുറത്തു പോകൂ.."
"കഴുത തുലയട്ടെ"
കഴുത മേയുന്ന പാടത്തിനു ചുറ്റും
തടിച്ചു കൂടി വലയം തീർത്ത്‌
അവർ ഉച്ചത്തിൽ ഇങ്ങനെ അലറിക്കൊണ്ടിരുന്നു
"പുറത്തു പോകൂ, കഴുതേ,
പുറത്തു പോകുന്നതാണ്‌ നിനക്ക്‌ നല്ലത്‌"
കഴുത കഴുതയുടെ ജോലി നിർബാധം തുടർന്നു,
അത്‌ വിളതിന്നു കൊണ്ടേയിരുന്നു,
ചുറ്റും നടക്കുന്നതൊന്നും അതിനൊരു പ്രശ്നമായില്ല.

അന്ന് സൂര്യൻ അസ്തമിച്ചു
ക്ഷീണിച്ചവശരായ ജനക്കൂട്ടം
നിരാശരായി അവരുടെ വീടുകളിലേക്ക്‌ തിരിച്ചു പോയി

മൂന്നാം ദിവസം രാവിലെ അവർ പുതിയ പോംവഴിയെക്കുറിച്ച്‌ ആലോചിച്ചു,
കൃഷിയിടത്തിന്റെ ഉടമ
അയാളുടെ വീട്ടിൽ ചിന്താനിമഗ്നനായി
പുതിയ പദ്ധതിയെക്കുറിച്ച്‌ ചിന്തിച്ച്‌ കൊണ്ടിരുന്നു
അപ്പോഴേക്കും വിളവുകൾ മുക്കാൽ ഭാഗവും കഴുത തിന്നു തീർത്തിരുന്നു
അയാൾ പുതിയ ഐഡിയ പുറത്തെടുത്തു,
കഴുതയുടെ ഒരു കോലം ഉണ്ടാക്കി
അതിനെ കഴുതയുടെ മുന്നിൽ കൊണ്ടു പോയി നിർത്തി
അതിൽ പെട്രോളൊഴിച്ച്‌ തീ കൊടുത്ത്‌ കത്തിച്ചു
കത്തുന്ന കോലത്തിലേക്ക്‌ ഒരു വട്ടം നോക്കിയ ശേഷം
കഴുത വീണ്ടു തന്റെ തീറ്റ തുടർന്നു

"എന്തൊരു ധിക്കാരം!!
കഴുതക്കെന്തേ ഇതൊന്നും മനസ്സിലാകാത്തത്‌?"
അവർ ആശ്ചര്യപ്പെട്ടു.
"കഴുതയുമായി ചർച്ച ചെയ്യാൻ നമുക്ക്‌ ഒരു നിവേദക സംഘത്തെ അയക്കാം"
അവർ ഒന്നിച്ചഭിപ്രായപ്പെട്ടു.
അങ്ങനെ അവർ കഴുതയെ സമീപിച്ചു
അവർ കഴുതയോട്‌ പറഞ്ഞു:
" കൃഷിയടത്തിന്റെ ഉടമ നീ പുറത്തു പോകണമെന്നാവശ്യപ്പെടുന്നു,
ന്യായം അയാളുടെ പക്കലാണ്‌,
നീ എന്തായാലും ഇവിടം വിട്ടു പോകണം"
കഴുത അവരെ നോക്കി
വീണ്ടും വിള തിന്നാനാരംഭിച്ചു

നിരന്തരമായ ശ്രമങ്ങൾ പിന്നെയും നടത്തിയെങ്കിലും ഫലമുണ്ടായില്ല,
ഒടുവിൽ ഉടമസ്ഥൻ ഒരു മധ്യസ്ഥൻ മുഖേന
ഇങ്ങനെ ഒരു നിർദ്ദേശം കഴുതയെ അറിയിച്ചു
"കൃഷിയിടത്തിന്റെ ഉടമ
കൃഷി നിലത്തിന്റെ ചില ഭാഗം
വിട്ടു കൊടുത്ത്‌ ഒരു നീക്കു പോക്കിന്‌ തയ്യാറാണ്‌"
കഴുത മറുപടിയൊന്നും പറഞ്ഞില്ല
ഉടമ ചോദിച്ചു:
"മൂന്നിലൊന്ന്?"
കഴുത മിണ്ടാൻ കൂട്ടാക്കിയില്ല
അയാൾ ചോദിച്ചു
"പകുതി?"
കഴുത അപ്പോഴും നിശബ്ദത പാലിച്ചു
"ശരി.. എങ്കിൽ നിനക്കിഷ്ടമുള്ളയത്ര എടുത്തോളൂ...
എന്നാലും അധികമാകരുത്‌"

കഴുത തല ഉയർത്തി
അപ്പോഴേക്കും അതിന്റെ വയർ നന്നായി നിറഞ്ഞിരുന്നു
അത്‌ മെല്ലെ കൃഷിയിടത്തിനു പുറത്തേക്കു നടന്നു
എന്നിട്ട്‌ എല്ലാവരെയുമായി നോക്കി.
ജനങ്ങൾ സന്തോഷിച്ചു
"അവസാനം കഴുത സമ്മതം മൂളിയിരിക്കുന്നു"
അവർ വിളിച്ചു പറഞ്ഞു.
സ്ഥലത്തിന്റെ ഉടമ ഉടനെ
കുറെ കുറ്റികൾ കൊണ്ടു വന്ന്
കൃഷിയിടത്തെ രണ്ടു പകുതിയായി അളന്ന് മുറിച്ച്‌
ഒരു ഭാഗം കഴുതക്കു നൽകി.
മറ്റേ ഭാഗം അയാളുമെടുത്തു.

പിറ്റേന്നു രാവിലെ കർഷകൻ വന്നു നോക്കിയപ്പോൾ
കഴുത തന്റെ ഭാഗം ഒഴിവാക്കി
കർഷകന്റെ ഭാഗത്തിൽ കടന്ന്
വിളവു തിന്നുന്നതാണു കണ്ടത്‌.

നമ്മുടെ കർഷക സഹോദരങ്ങൾ വീണ്ടും
പ്രകടങ്ങളും പ്ലക്കാർഡുകളുമായി
വീണ്ടുമൊരു സമരത്തെക്കുറിച്ചാലോചിച്ചു തുടങ്ങി
പക്ഷേ ഇനിയുമൊരു ശ്രമം വിഫലമാകുമോ എന്ന് അവർ ഭയന്നു.
ഇത്‌ നമ്മുടെ നാട്ടിലെ കഴുതയല്ലെന്നും
മറ്റെവിടെ നിന്നോ വന്നതാണെന്നും
അതാണിതിനു മനസ്സിലാകാത്തതെന്നും അവർ അഭിപ്രായപ്പെട്ടു.

അവസാനം ഉടമ തന്റെ നിലവും ഉപേക്ഷിച്ച്‌
വേറെ നാട്ടിലേക്ക്‌ പോകാനുള്ള വഴികൾ ആലോചിച്ചു.
പക്ഷെ ഹതാശയരായ മുഴുവൻ ഗ്രാമീണരെയും ഞെട്ടിച്ചു കൊണ്ട്‌
അപ്പോൾ അവരുടെ ഇടയിൽ നിന്നും ഒരു ചെറുപ്പക്കാരൻ ചാടി വന്ന്
ഒരു വടിയെടുത്ത്‌
പാടത്തേക്കിറങ്ങിച്ചെന്ന്
കഴുതയുടെ മുതുകത്ത്‌ നാല്‌ വീക്കു വെച്ചു കൊണ്ടുത്തു
അടികൊണ്ട്‌ പുളഞ്ഞ കഴുത
നിലവിളിച്ചു കൃഷിയിടത്തിനു
പുറത്തേക്ക്‌ ഓടിപ്പോയി.
"ഇതിത്രയും എളുപ്പമുള്ള സംഗതിയാണോ?"
അതോ ഇതു മാന്ത്രിക വിദ്യയോ?"
അവർ വിളിച്ചു പറഞ്ഞു
" കുട്ടി നമ്മളെയെല്ലാം അപമാനിച്ചിരിക്കുന്നു
ആളുകൾ ഇനി നമ്മെ പരിഹസിക്കും"
ഉടനെ അവർ സംഘം ചേർന്ന്
ചെറുപ്പക്കാരനെ കൊന്നു കളയുകയും
ആളുകൾക്കിടയിൽ തലയുയർത്തി നടക്കാൻ
കഴുതയെ തിരികെ കൃഷിയിടത്തിലെത്തിക്കുകയും ചെയ്തു.
പിന്നീടവർ
ചെറുപ്പക്കാരനെ രക്ത സാക്ഷിയായി വാഴ്ത്തുകയും ചെയ്തു.

ബുഷും പട്ടിയും.. 

ഡോ: അയ്മൻ അഹമദ് റഊഫ് അൽ ഖാദിരി

ബുഷും പട്ടിയും തമ്മിലുള്ള സംഭാഷണം
ഡോ: അയ്മൻ അഹമദ് റഊഫ് അൽ ഖാദിരി.

ബുഷ് പറഞ്ഞു:
എന്റെ ഭാര്യയും
എന്റെ പട്ടിയും ഒഴികെ
മറ്റെല്ലാവരും എതിർത്താലും
ഇറാഖിൽ നിന്നും സൈന്യത്തെ ഞാൻ പിൻവലിക്കില്ല.

ബുഷ് പറഞ്ഞു:
എന്റെ പ്രിയപ്പെട്ട പട്ടീ,
എന്റെ അടുത്തേക്കു വരൂ..
അനുസരണക്കേട് കാണിക്കരുത്,
ഞാൻ നിന്റെ ചെവിയിൽ ഒരു സ്വകാര്യം പറയാം:
ഇന്ന് എന്റെ ഭാര്യ എന്നോട് വഴക്കിടുകയും
എന്റെ തീരുമാനങ്ങളെ വലിച്ചെറിയുകയും ചെയ്തു.

ഞാൻ ജനങ്ങളോടു പറഞ്ഞിരുന്നു
ഇറാഖിൽ ഇനിയും ഞാൻ ശക്തമായ തോതിൽ
സൈനിക വ്യന്യാസം നടത്തും
എന്റെ ഭാര്യയും എന്റെ പട്ടിയും
എന്നെ അനുകൂലിക്കുന്ന കാലത്തോളം;
ജനങ്ങൾ എതിരാകുന്നു എന്നത് ഞാൻ പ്രശ്നമാക്കുന്നില്ല.

ഇതു പറഞ്ഞപ്പോൾ അവളെന്നെ തെറി വിളിക്കുകയും
ചെരുപ്പൂരി മുഖത്തേക്കെറിയുകയും ചെയ്തു.
എന്നിട്ട് അവളെന്റെ മുഖത്തു നോക്കി പറഞ്ഞു:

“തേനൊഴുകുന്ന സ്വർഗ്ഗം കിട്ടുമെന്നറിഞ്ഞാൽ
ചിലർ ജനങ്ങളുടെ പ്രീതി പോലും വില്പ്പന നടത്തും.
എന്നാൽ ജനങ്ങളെ നേരിടാൻ എനിക്കിന്നു നാണം തോന്നുന്നു.
ഞാൻ ഒരു കുരങ്ങന്റെ പിന്നാലെ പോകുന്നു എന്നവർ കളിയാക്കുന്നു”

മുറിവേറ്റ ഒട്ടകത്തിനെയെന്ന പോലെ
എന്റെ പ്രിയപ്പെട്ടവർ പോലും
ഇപ്പോൾ എന്റെ കൂട്ടത്തിൽ നിന്നും
കൊഴിഞ്ഞു പോവുകയാണ്‌.

ഞാനെങ്ങനെ ഇനി യുദ്ധത്തെ ഒറ്റയ്ക്കു നേരിടും?

സിംഹത്തിനോട് എങ്ങിനെ ഒരു തവളക്കു
നേരിടാൻ കഴിയും?

എന്റെ ബഹുമാനപ്പെട്ട പട്ടി സഖാവേ,
എന്റെ ജീവിതത്തിൽ നീ കുറച്ചെങ്കിലും സന്തോഷം തരൂ..
ഏറ്റവും ഉച്ചത്തിൽ മോങ്ങിക്കൊണ്ട്
നീ ജനങ്ങളോട് ഇങ്ങനെ പ്രഖ്യാപിക്കൂ..
“എന്റെ ആത്മ മിത്രം ബുഷ് ഭീകരതയേയാണ്‌ നേരിടുന്നത്,
എന്റെ പ്രിയപ്പെട്ട പ്രസിഡന്റ് നീണാൽ വാഴട്ടെ!”

ഞാൻ പറഞ്ഞതു പോലെ നീ ചെയ്താൽ
എല്ലാ സൈനികരുടെയും എല്ലുകൾ
ഞാൻ നിനക്കു തരും
എല്ലുകൾ പത്തു ലക്ഷത്തിലധികം വരും.

ഇതു കേട്ട പട്ടി
നാവു നീട്ടി വാലാട്ടി
ഇങ്ങനെ മുരണ്ടു:

“ഞാനെത്ര നിർഭാഗ്യവാനായ പട്ടിയാകുന്നു!
ഞാൻ യജമാനനുമായി ചങ്ങാത്തം കൂടിയതു തന്നെ
ആകാശത്തോളം വലിയ പേരും പ്രശസ്തിയും കിട്ടാനായിരുന്നു.
ഗുഹാ നിവാസികളുടെ പട്ടി എന്നെപ്പോലെ ഒരു ജീവിയായിരുന്നു
അത് എന്റെ പിതാമഹനായിരുന്നെങ്കിൽ എന്ന്
ഞാനെത്ര ആഗ്രഹിച്ചതാണ്‌.
പക്ഷേ എന്റെ സ്വപ്നങ്ങളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്‌
ഇന്ന് ഞാനെന്റെ യജമാനന്റെ കാലിന്റെ ചുവട്ടിൽ
എല്ലാ വെറുപ്പുകളും ഏറ്റ് കഴിയുകയാണ്‌.
ചില പ്രമോഷനുകളെല്ലാം ഞാനും കൊതിച്ചിരുന്നു
ഇപ്പോളിതാ ഇരുപതോളം ചങ്ങലകളും വഹിച്ചാണ്‌ ഞാൻ നടക്കുന്നത്.

എന്റെ യജമാനരേ,
ജനം താങ്കളെ പട്ടീ എന്നു വിളിച്ചിരിക്കുകയാണ്‌.
അതിനെ ചുറ്റിപ്പറക്കുന്ന ഈച്ചയായിട്ടാണ്‌ അവരെന്നെ കാണുന്നത്

താങ്കളെനിക്ക് എറിഞ്ഞു തരുന്ന
ഈ എല്ലുകളെല്ലാം പൊടിഞ്ഞു പോയവയാണ്‌
ധീരന്മാരായ പോരാളികൾ രംഗത്തിറങ്ങുമ്പോഴെല്ലാം
ബാഗ്ദാദിലെ നായ്ക്കൾ അവരെ കടിച്ചു കീറുകയാണ്‌.

താങ്കളുടെ ഭടന്മാരെ സൈനികരെപ്പോളെ പോരാടാൻ
പരിശീലിപ്പിക്കാത്തതു പോലെ
പട്ടിയെപ്പോലെ പോരാടാൻ എന്നെയും നിങ്ങൾ പഠിപ്പിച്ചിട്ടില്ല.

അതു കൊണ്ട് എനിക്കു മതിയായി
നിങ്ങൾ നിങ്ങളുടെ വിഡ്ഢിത്തങ്ങളുമായി കഴിഞ്ഞു കൊൾക.

ഞാനൊരു പട്ടിയാണ്‌ - ഒരു തെമ്മാടിയല്ല

എച്ചിലുകൾ തിരഞ്ഞ് സ്വതന്ത്രനായി ജീവിക്കാൻ എനിക്കറിയാം
താങ്കളുടെ കൂടെ ഒരടിമയായി ജീവിക്കാൻ
എനിക്കു വയ്യ.


ലാഫിതാത് - (തുടർച്ച..)
അഹമദ് മഥർ - ഇറാഖി കവി
...
...
രഹസ്യ ഗർഭം

അറിയാം ... എനിക്കറിയാം;
പല്ലുകളെയും നഖങ്ങളെയും ഭയന്ന്
കവിതകളെ ഞാൻ തടവിൽ പാർപ്പിക്കുകയാണ്‌.
* * *

അറിയാം, അതേ, എനിക്കറിയാം;
ഡോളറുകളുടെ തീയണയ്ക്കാൻ
ദാരിദ്ര്യത്തിന്‌
തീ കൊളുത്തിയിരിക്കുകയാണ്‌ എന്ന്
* * *

എനിക്കറിയാം...
പ്രതികാരം
ഒഴിവുകഴിവുകളാൽ ഗർഭം ധരിക്കുന്ന
മേഘമാണെന്നും
ഇടിനാദങ്ങൾ അട്ടഹസിക്കുമെന്നും
ശേഷം അതു പേമാരിയായി വർഷിക്കുമെന്നും.!!

ഞങ്ങൾ കാലം മുഴുവൻ വ്രതമെടുത്തു
പിന്നീടാണറിയുന്നത്‌;
ഞങ്ങളുടെ വ്രതം തന്നെ
നോമ്പുതുറയായിരുന്നുവെന്ന്‌

ഉപ്പേക്ഷിക്കപ്പെട്ട കുഞ്ഞ്….??
രഹസ്യമായും പരസ്യമായും
നമ്മൾ കാരണങ്ങളെ സൃഷ്ടിക്കുന്നു;
പിന്നീട്‌ മാതാവിന്റെ പകരക്കാരായി
എല്ലാ അപമാനങ്ങളും
നമ്മൾ എടുത്തണിയുകയും ചെയ്യുന്നു.
എന്തു കൊണ്ടാണത്‌?

എന്തു കൊണ്ടാണ്‌
നമ്മൾ നരകത്തിലും
ശിശുവിന്റെ മാതാവ്‌
താഴ്‌വാരങ്ങളിലൂടെ "കിണറുക"ളൊഴുകുന്ന
സ്വർഗ്ഗത്തിലുമായി കഴിയുന്നത്‌?
* * *

വ്യഭിചാരം തെളിയിക്കപ്പെട്ട
തേവടിശ്ശിയെ കല്ലെറിയരുത്‌
മറിച്ച്‌,
അവളുടെ രഹസ്യ ഗർഭത്തിനു വേണ്ടി
നിങ്ങൾ കല്ലുകൾ ശേഖരിച്ചു വെക്കുക.

ഒരു ഫലിതം

ആകാശവാണി
ഭൂപടത്തിനു വെളിയിൽ കടന്ന്
ഇങ്ങനെ അട്ടഹസിച്ചു കൊണ്ടിരുന്നു;
‘ജാരസന്താനങ്ങളായ
കൊച്ചു രാജ്യങ്ങളെ
ഞങ്ങൾ അപലപിക്കുന്നു’
----------------------------------------