Thursday, December 23, 2010

കഴുമരത്തിൽ നിന്നും ഒരു കവിത.



ആധുനിക അറബിക്കവിതകളിൽ എന്നെ ഞെട്ടിച്ചു കളഞ്ഞ ഒരു കവിതയാകുന്നു ഈജിപ്തുകാരൻ ഹാശിം രിഫാഇയുടെ “രിസാലതുൻ ഫീ ലൈലതി ത്തൻഫീദ്” എന്ന കവിത. വളരെ നാളുകളായി ഞാനതിനൊരു പദ്യ പരിഭാഷ എഴുതണമെന്നുദ്ദേശിച്ചിട്ട്. ഇന്നലെ ഞാൻ ആ സാഹസം പൂർത്തീകരിച്ചു. അതിന്റെ ആദ്യത്തെ കുറച്ചു ഭാഗം ഇവിടെ പ്രസിദ്ധീകരിക്കുന്നു. മുഴുവനായും ആവശ്യമുള്ളവർ മെയിലിൽ ബന്ധപ്പെടുക. ഏതെങ്കിലും ആനുകാലിക പ്രസിദ്ധീകരണത്തിനു കൊടുക്കാൻ ഞാനത് എടുത്തു വെച്ചിരിക്കുകയാണ്‌.

ഹാശിം രിഫാഇ


1935 -ൽ ഈജിപ്തിൽ ജനിച്ചു. അൽ അസ്ഹർ യൂണിവേർസിറ്റിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന അൽ സഖാസീഖ് വിദ്യാലയത്തിൽ നിന്നും 1951-ൽ സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ദാറുൽ ഉലൂം കോളേജിൽ ചേർന്നു. ഡിഗ്രി പഠനം പൂർത്തിയാക്കി ബിരുദം കിട്ടുന്നതിനു മുമ്പേ 1959-ൽ തന്റെ ഇരുപത്തിനാലാം വയസ്സിൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. ഹസനുൽ ബന്നയെപ്പോളെ ആധുനിക അറബു ലോകം ഇദ്ദേഹത്തെയും ധീര രക്തസാക്ഷിയായി വാഴ്ത്തുന്നു.
ഇദ്ദേഹം ധീര ദേശാഭിമാനിയായിരുന്നു, ബ്രിട്ടന്റെ നേത്രുത്വത്തിലുള്ള കൊളോനിയൽ ശക്തികൾക്കെതിരെ ശരീരം കൊണ്ടും പേന കൊണ്ടും പടപൊരുതിയ ആളാണ്‌. പാശ്ചാത്യൻ അനുകൂലികളായ ഭരണ കൂടത്തിന്റെ കണ്ണിലെ കരടായിരുന്നു. പ്രസിഡന്റ് ജമാൽ അബ്ദുന്നാസറിനെതിരെ കവിതയെഴുതിയതിന്റെ പേരിലും ഇസ്ലാമിക പ്രസ്ഥാനങ്ങളെ അനുകൂലിക്കുന്നതിന്റെ പേരിലും ഭരണകൂട ഭീകരത അദ്ദേഹത്തെ വേട്ടയാടിയിരുന്നു. എങ്കിലും കവിതയുടെ പേരു സൂചിപ്പിക്കുന്നതു പോലെ വധ ശിക്ഷയുടെ രാത്രി അദ്ദേഹം എഴുതിയ കവിതയല്ല ഇത്. സ്വന്തം നാട്ടിലെ ഒരു ഫുട്ബോൾ മൽസരത്തിനിടെയുണ്ടായ തർക്കത്തിൽ പുറത്തു നിന്നുള്ള രണ്ടു പേർ അദ്ദേഹത്തെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇത് ആസൂത്രിതമായ കൊലപാതകമാണെന്നാണ്‌ പറയപ്പെടുന്നത്.

കൊല്ലപ്പെടുന്നതിന്റെ 40 ദിവസങ്ങൾക്കു മുമ്പ് സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ വെച്ചു നടന്ന ആദ്യത്തെ കവി സമ്മേളനത്തിലാണ്‌ ഹാശിം രിഫാഇ ഈ കവിത ആലപിക്കുന്നത്. അക്രമിയായ ഭരണകൂടങ്ങളാൽ പിടിക്കപ്പെട്ട് വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട നിരപരാധിയും ധീര ദേശാഭിമാനിയും ആയ ചെറുപ്പക്കാരൻ തന്റെ വധശിക്ഷ ഏറ്റുവാങ്ങുന്നതിന്റെ തലേന്നു രാത്രി സ്വന്തം പിതാവിനെഴുതുന്ന കത്താണ്‌ കവിതയുടെ ഇതിവൃത്തം.
ലോകത്തെങ്ങുമുള്ള പോരാളികളുടെ ആത്മവീര്യത്തിനു തീ കൊളുത്തുന്നതാണ്‌ ഈ കവിതയിലെ ഓരോ വരികളും.

കഴുമരത്തിൽ നിന്നും ഒരു കവിത.

ഹാശിം രിഫാഇ (ഈജിപ്ത്)
പദ്യപരിഭാഷ: മമ്മൂട്ടി കട്ടയാട്.
-----------------------------

താത…;
കയറുമാരാച്ചാരുമൊന്നിച്ചു വന്നെന്റെ
ഉയിരും കവർന്നു പോകാനിരിക്കേ;

കുത്തിക്കുറിക്കുന്നതെന്തെന്റെ കൈവിരൽ
ഓർത്തിട്ടൊരെത്തും പിടിയുമില്ല.

എങ്കിലുമിക്കൻമതിലിൽ തണുപ്പിലും
നിർഗ്ഗളിക്കുന്നുവെൻ കദന ഭാരം.

ഒരു രാവു കൊണ്ടങ്ങു തീരുമെൻ ജീവിത-
മേറെയാണിവനീയൊരൊറ്റ രാത്രി.

എല്ലാം മുറയ്ക്കു നടക്കുമെന്നുള്ളതി-
നില്ലയെനിക്കിന്നു ശങ്ക തീരെ

നാളെയെൻ ജഢമേറ്റു വാങ്ങുന്നയാദ്യത്തെ-
യാളെന്റെ താതനെന്നാശിപ്പു ഞാൻ.

കൊലയാളിയാം രാവു ചുറ്റിലും ഭീതിയാ-
ലലയവേയുണ്മയിലോർമ്മ മേവൂ.

ക്രൂരമാം നോവിലുമാശ്വാസമേകുന്നു
ഖുർആന്റെ വാക്യങ്ങളിന്നെനിക്ക്.

കണ്ണാടി പോലുള്ളയെൻ മേനിയിൽ കേറി
യുണ്മയെത്തട്ടിയുണർത്തി ഭക്തി.

ഈയന്ത്യ നിമിഷത്തിലാണെന്റെ വിശ്വാസ-
മായതെനിക്കൊരാശ്വാസ മന്ത്രം.

നന്ദി!, യെനിക്കു വിശപ്പില്ലെടുത്തു കൊൾ-
കിന്നു തന്നോരീയൊടുക്കത്തെ ഭക്ഷണം.

കൈപ്പേറുമീയന്നമെന്റെ മാതാവിന്റെ
കൈകളാൽ പാചകം ചെയ്തതല്ല.

കണ്ടില്ല ഞാനുമെൻ മൂത്ത ജേഷ്ടന്മാരു-
മുണ്ടാക്കി വെക്കുന്ന വേലയൊന്നും.

എന്തൊരൌദാര്യം!, ഒലിക്കുന്നുയിവരുടെ-
യേന്തിയ കൈകളിലെന്റെ രക്തം.!

വാഡന്റെയംഗുലികളാലിളകിയാടുന്ന
തുടലിന്റെയൊലികളിലുടയുന്നു മൌനവും.

നോക്കുന്നിടക്കിടെ ദാക്ഷിണ്യമില്ലാതെ-
യക്കണ്ണുകൾ പേ പിടിച്ച പോലെ.

വാതിലിൻ പഴുതിലും തിരയുന്നുയിരകളെ-
പ്പതിയെ മടങ്ങുന്നു പിന്നീടയാൾ.

എന്തിന്നു ഞാൻ വെറുക്കുന്നയാളെ,യെന്റെ-
യന്തരാത്മാവിലും പകയില്ലൊരിക്കലും.

നല്ലവനാണയാൾ താതനെപ്പോ,ലുള്ളി-
ലില്ലയാൾക്കരിശവും വൈരാഗ്യവും.

എന്റെ നേർക്കുള്ളൊരു നോട്ടം പിഴച്ചാല-
വന്റെ കുടുംബമനാഥമായ് തീർന്നിടും.

ഉന്നതനാമയാൾ കവിയായിരുന്നെങ്കി-
ലെന്നെക്കുറിച്ചൊരു കാവ്യം രചിച്ചിടും.

അല്ലെങ്കിലൊരുദിനം മക്കളെക്കാണുവാൻ
ചെല്ലുമ്പൊഴെന്നെക്കുറിച്ചോർത്തു കേണിടും.

അഴികൾ പോൽ പരുപരുത്തൊരു ജീവിതത്തിന്റെ
യിഴയാകുമൊരു ജനൽ ചുവരിൽ കിടക്കുന്നു

നോക്കിയിരുന്നു ഞാൻ ചിന്താനിമഗ്നനാ-
യക്കിളിവാതിൽക്കൂടിക്കലാപങ്ങൾ .....

കണ്ടു ഞാനുള്ളു തിളയ്ക്കുന്ന ഹൃത്തുമായ്
മിണ്ടാതെ നീങ്ങുന്നു കോട പോൽ മാനുഷർ

എല്ലാർക്കുമൊറ്റ വികാരമൊളിച്ചുവ-
ച്ചില്ലായിരുന്നെങ്കിലഭയമോ മൃത്യുവും!.

എന്തിനബദ്ധമാം വിപ്ലവത്തിൻ കൊടി-
യേന്തിയതെന്നെന്റെയുൾത്തടം കേട്ടുവോ?;

അപമാനവും പേറിയടിമയായ് കഴിയുന്ന-
തില്പരം യുക്തിയെന്തുണ്ടെന്നുമോർത്തുവോ?

ഇണ്ടലുകളേതുമുണ്ടാകില്ലെനിക്കിന്നു
മിണ്ടാതിരിക്കുകിലെന്നും നിനച്ചുവോ?.

നെറ്റിത്തടത്തിലന്നാളുമെന്നഗ്നിയെ-
യാറ്റിക്കെടുത്തിയെൻ സിരയിലെച്ചുടു നിണം.

ആർത്തിരമ്പുന്നൊരെൻ ഹൃദയ നിശ്വാസങ്ങ-
ളൊരു ദിനം കൊണ്ടങ്ങു നിന്നു പോകാം.

ശേഷിക്കുമപ്പോഴുമക്രമം കണ്ണികൾ
ശോഷിച്ചിടാ,തെന്റെ ബലിയും ഫലപ്പെടാ.

(തീർന്നിട്ടില്ല.)

1 comment :

  1. Thanks a lot to the blogger. I is the first time i am seeing a blog only for Arabic poem. Great effort. congratulation!!!

    ReplyDelete