Monday, October 25, 2010

വെല്ലു വിളി (അറബിക്കവിത)



വെല്ലു വിളി.
മുഈൻ ബസിസു

എനിക്കു തുടലുകളെ ഭയമില്ല.
നിങ്ങൾക്കു വന്ന് എന്നെ ചങ്ങലയ്ക്കിടാം.

ഭൂകമ്പങ്ങളുടെ നാട്ടിൽ ജീവിക്കുന്നവന്‌
ഭൂമി കുലുക്കത്തെ എന്തിനു ഭയപ്പെടണം?

ആർക്കു വേണ്ടിയാണ്‌ നിങ്ങൾ തൂക്കു മരങ്ങൾ കുഴിച്ചിടുന്നത്?
ആരുടെ കെണിപ്പുകളാണ്‌ നിങ്ങൾ കൂട്ടിക്കെട്ടുന്നത്?

നിങ്ങൾ എത്ര ഊതിയാലും ഇരുട്ടിൽ പ്രകാശിക്കുന്ന
ഈ തീപ്പന്തങ്ങളെ കെടുത്താൻ കഴിയില്ല.

ജനങ്ങളാണതിനു തീ പകർന്നത്
ഇനിയും ഏറെ സാർത്ഥവാഹക സംഘങ്ങൾ
അവരുടെ പിന്നാലെ വരും.

കോടുങ്കാറ്റേ, നീ അടിച്ചു വീശിക്കോളൂ..
ഞാൻ നിന്നെ പേടിക്കുന്നില്ല.

സ്വന്തം ശബ്ദങ്ങളെ
ബോംബുകളെ പോലെ പ്രകമ്പനം കൊള്ളിക്കുന്ന
രുധിര മിത്രങ്ങൾ എനിക്കൊരുപാടുണ്ട്.
അതെന്റെ കണ്ണുകളിൽ മിന്നൽ പിണർ പോലെ
കത്തിത്തിളങ്ങുന്നു.
കലാപത്തിന്റെ പ്രളയമായി
എന്റെ കൈകളിലൂടെ കുത്തിയൊഴുകുന്നു.

എനിക്കു ഭയമേ ഇല്ല.
കൊടുങ്കാറ്റുകൾ എന്റെ ചങ്ങാതിമാരായിരിക്കുമ്പോൾ
ഞാനാരെപ്പേടിക്കണം?.

മെടഞ്ഞിട്ട ചുവപ്പൻ കുന്തളം
തലയിൽ ചൂടിയ ദിനകരനു മുമ്പിൽ
അവർ പ്രതിജ്ജയെടുത്തു:
‘ഞങ്ങളുടെ ഹരിതാഭമായ മണ്ണിൽ നിന്നും
ശ്മശാനങ്ങളുടെ മൊത്തക്കച്ചവടക്കാരെ കെട്ടു കെട്ടിക്കുമെന്നും,
കൊലക്കളങ്ങളിൽ നിന്നു മനുഷ്യനെയും
കൊള്ളക്കാരുടെയും ചൂതാട്ടക്കാരുടെയും തൂലികയിൽ നിന്നു
ചരിത്രത്തേയും മോചിപ്പിക്കുമെന്നും,
അങ്ങനെ ഞങ്ങൾ ഞങ്ങളുടെ വലിയ ദേശം
സ്വന്തമാക്കുമെന്നും,
അവിടെ പ്രകാശ ഗോപുരങ്ങൾ പണിയുമെന്നും!!.

ഇതാ നോക്കൂ..
എന്റെ സഹോദരങ്ങൾ ഇടിമുഴക്കങ്ങളായി വരുന്നു.

ഒരു കാര്യം നിങ്ങൾ കണ്ടറിയുന്നത് നന്ന്:
തൂക്കുമരങ്ങൾ വിതച്ചവർ തൂക്കു മരങ്ങൾ കൊയ്യും.
വാരിക്കുഴികൾ കുഴിച്ചവർ തന്നെ അതിൽ ചെന്നു ചാടും.

വെളിച്ചം കാർന്നു തിന്ന
ഇരുട്ടിന്റെ ശവങ്ങളെ പിന്നിലേക്ക് വലിച്ചെറിഞ്ഞ്
പുത്തൻ പുലരിയുടെ കൊടിപ്പടവുമേന്തി
അതാ അവർ വരുന്നു.......

Thursday, October 14, 2010

മുഈൻ ബസിസു - പാലസ്തീൻ കവി.



മുഈൻ ബസിസു.

1926- പാലസ്തീനിലെ ഗാസയിൽ ജനിച്ചു. 1948-ൽ ഗാസ കോളേജിൽ നിന്ന് സെക്കണ്ടറി വിദ്യാഭാസം പൂർത്തിയാക്കി. 1946-ൽ ‘അൽ ഹുരിയ മാസികയിൽ ആദ്യത്തെ കവിത പ്രസിദ്ധീകരിച്ചു. 1948-ൽ കൈറോവിലെ അമെറിക്കൻ കോളേജിൽ ചെർന്നു. 1952-ൽ ജേർണലിസത്തിൽ ബിരുദമെടുത്തു.
പിന്നീട് സജീവ രാഷ്ടീയ പ്രവർത്തനത്തിലിറങ്ങി. 1952-ൽ അദ്ദേഹത്തിന്റെ പ്രസിദ്ധമായ ’അൽ മഅ്റക-കലാപം‘ എന്ന കവിത പുറത്തിറങ്ങി. 1955 മുതൽ 1957 വരേയും 1959 മുതൽ 1963 വരേയും രണ്ടു പ്രാവശ്യം ഈജിപ്ത് ഭരണ കൂടം അദ്ദേഹത്തെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു.
പാലസ്തീനിലെ ആദ്യ കാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തു വരേ അദ്ദേഹം എത്തി. പാലസ്തീനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വിശാല ഐക്യം പ്രഖ്യാപിച്ച് ഒന്നിച്ചപ്പോൾ മുതൽ മരിക്കുന്നതു വരേ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. പാലസ്തീൻ നാഷനൽ കൗൻസിൽ മെമ്പറുമായിരുന്നു. ആഫ്രോ ഏഷ്യൻ എഴുത്തുകാർക്ക് നല്കി വരുന്ന ഇന്റർനാഷനൽ ലോട്ടസ് പ്രൈസ് ലഭിച്ചിട്ടുണ്ട്.
1984-ൽ ലണ്ടനിൽ വെച്ച് അന്തരിച്ചു.

തടവറയുടെ മൂന്നു ചുവരുകൾ

മുഈൻ ബസിസു

പുലർകാലത്ത്:
ചുവരുകളിൽ എഴുതാനൊരിടം ബാക്കിയാവുന്ന കാലത്തോളം,
എന്റെ കൈവിരലുകൾ ഉരുകിത്തീരാത്ത കാലത്തോളം
ഞാൻ പൊരുതുക തന്നെ ചെയ്യും.

ചുവരികളിലൂടെ കമ്പിസന്ദേശമയക്കുന്നവരുണ്ട്
ഞങ്ങളുടെ ഞരമ്പുകൾ തന്നെയാണ്‌ അവയുടെ കമ്പികൾ
ഞങ്ങളുടെ കണ്ണീരുകളെല്ലാം
ഈ ചുവരുകളുടെ ഞരമ്പുകളിൽ
നിക്ഷേപിച്ചിരിക്കുന്നു

അവർ പുതിയ ജയിലറകൾ അടച്ചു
തടവുകാരെ കൊന്നു കളഞ്ഞു.
അവർ പുതിയ ജയിലറകൾ തുറന്നു
പുതിയ തടവുകാരെ കൊണ്ടു വന്നു.

ഉച്ച സമയത്ത്:
അവരെന്റെ മുമ്പിൽ കടലാസ് കൊണ്ടു വന്നു വച്ചു
ഒരു പേനയും എന്റെ വീട്ടിന്റെ താക്കോലും കൂടെ വെച്ചു.
എഴുതി വൃത്തികേടാക്കാൻ അവർ കൊണ്ടു വന്ന കടലാസ് എന്നോടു പറഞ്ഞു:
“പ്രതിരോധിക്കുക”
സ്വന്തം നെറ്റിയിൽ ചെളിവാരിത്തേക്കാനായി
അവർ കൊണ്ടു വന്ന പേനയും പറഞ്ഞു:
“പ്രതിരോധിക്കുക”

എന്റെ വീടിന്റെ താക്കോൽ പറഞ്ഞു:
“നിന്റെ കൊച്ചു വീടിന്റെ ഓരോ കല്ലിന്റെയും നാമത്തിൽ
നീ പ്രതിരോധിക്കുക”.

തകർന്ന കൈകൾ ചുവരുകളിലൂടെ അയച്ച
കമ്പി സന്ദേശത്തിന്റെ ഓരോ മുഴക്കവും പറഞ്ഞു:
“പ്രതിരോധിക്കുക”.

ജയിലിന്റെ മേല്ക്കൂരയിൽ വന്നു വീഴുന്ന
ഒരോ മഴത്തുള്ളിയും അട്ടഹസിച്ചു:
“പ്രതിരോധിക്കുക”.

സന്ധ്യാ സമയത്ത്:
എന്റെ കൂടെ ആരുമില്ല.
ആ മനുഷ്യന്റെ ശബ്ദം ആരും കേൾക്കുന്നില്ല,
ആരും അയാളെ കാണുന്നില്ല.

വാതിലുകളും മതിലുകളും അടച്ചു പൂട്ടുന്ന ഓരോ രാത്രിയിലും
ചോരയൊലിക്കുന്ന എന്റെ മുറിവിലൂടെയും
എന്റെ സെല്ലിലൂടെയും
അവൻ പുറത്തു വരുന്നു,

അവൻ എന്നെപ്പോലെയിരിക്കുന്നു
ഞാൻ തന്നെയായിരുന്നില്ലേ അവനും?

ചിലപ്പോൾ ഞാനവനെ കാണുമ്പോൾ അവൻ കുട്ടിയാണ്‌
മറ്റു ചിലപ്പോൾ ഇരുപതു വയസ്സുള്ള ചെറുപ്പക്കാരനും,

അവൻ എന്റെ ഒരേ ഒരു സാന്ത്വനം!
ഒരേ ഒരനുരാഗം!

ഓരോ രാത്രിയിലും ഞാനെഴുതുന്ന കുറിമാനവും അവനാകുന്നു.
ഈ വലിയ ലോകത്തിനും
എന്റെ ചെറിയ നാട്ടിനും വേണ്ടി
പുറത്തിറക്കിയ തപ്പാൽ മുദ്രയാകുന്നു അവൻ!

ഈ രാത്രിയിലും അവൻ
എന്റെ മുറിവിലൂടെ
ദു:ഖിതനും പീഢിതനുമായി
മിണ്ടാതെ ഇറങ്ങിപ്പോകുന്നത് ഞാൻ കണ്ടു
ശബ്ദമില്ലെങ്കിലും എന്തോ പറയുന്നതായി ഞാൻ കേട്ടു:
“കുറ്റസമ്മതം നടത്തിയാൽ...
എല്ലാം എഴുതിക്കൊടുത്താൽ...
പിന്നീടൊരിക്കലും നിനക്കെന്നെ
കാണാൻ കഴിയില്ല”.

Thursday, October 7, 2010

പെട്രോളും എന്റെ രക്തവും - അറബിക്കവിത.



(കഴിഞ്ഞ പോസ്റ്റിന്റെ തുടർച്ച)

പെട്രോളും എന്റെ രക്തവും
(ഫാറൂഖ് ജുവൈദ - ഈജിപ്ത്)

ബാഗ്ദാദിന്റെ ദു:ഖിതരായ കുട്ടികൾ
ഇപ്പോൾ രോഷത്തിന്റെ കൊടിപ്പടമുയർത്തുന്നു,
കൊടും ക്രൂരന്മാരുടെ കൈകളാൽ
ഞങ്ങൾക്ക് ഞങ്ങളുടെ ബാഗ്ദാദ് നഷ്ടപ്പെടുന്നു,
പിടിച്ചു പറി നടക്കുമ്പോഴും
അറേബ്യൻ ദേശീയതയെവിടെ?
ശുഭ്ര ഖഢ്ഗങ്ങളെവിടെ?
നാശം വിതയ്ക്കുന്ന കുതിരകളെവിടെ?
പൈതൃകങ്ങളെവിടെ?
കുലമഹിമയെവിടെ?
ജനങ്ങളെവിടെ?
അറബികളുടെ വിദൂഷകരെവിടെ?

പീഡനങ്ങളുടെ ദേവാലയത്തിൽ
എല്ലാവരും മുബാഹല നടത്തുന്നു
എന്നിട്ടും അൽഭുതങ്ങളൊന്നും കാണുന്നില്ല
ചിലർ അപലപിക്കുന്നു,
ചിലർ നിന്ദ്യരായി ഓടിപ്പോകുന്നു,
മുഴുവൻ ഉദാര മനസ്കരുടെ മുമ്പിലും
വസ്ത്രങ്ങളെല്ലാം അഴിച്ചു കൊടുക്കുന്നവരും അവർക്കിടയിലുണ്ട്,

പിശാചിന്റെ പൂമുഖത്ത് ചെന്ന് ഞങ്ങൾ
ഡോളറിന്റെവേദ വാക്യംഉരുവിടുന്നു
യുദ്ധ മുതലും സ്വർണ്ണവും തേടി
ആളുകൾ കൂട്ടം കൂട്ടമായി ഓടുന്നു,
ചിലർ അപ്പോൾ ചോദിക്കുന്നു:
എവിടെ അറബികൾഎന്നു വിളിക്കപ്പെടുന്ന സമൂഹം?
ഒരിക്കൽ അവർ മധ്യ ധരണിയാഴി മുതൽ
പേർഷ്യൻ കടലിടുക്കു വരേ
പരന്നു കിടക്കുന്ന സ്ഥലങ്ങളിൽ ജീവിച്ചിരുന്നു.
അവരുടെ ഒരടയാളങ്ങളും ഇന്നു ശേഷിച്ചിരിക്കുന്നില്ല.

എല്ലാ ദുരന്തങ്ങൾക്കും ഒരു കാരണമുണ്ടാകും
അറബികൾ അവരുടെ അശ്വങ്ങളെ വിറ്റു തുലച്ചു,
സംഭാഷണങ്ങളുടെ ചന്തയിൽ
അശ്വഭടന്മാർക്കും വില പറഞ്ഞു:
ചരിത്രം മരിച്ചു മണ്ണടിയട്ടെ
സംഭാഷണങ്ങൾ ജീവിക്കട്ടെ.

ബാഗ്ദാദിലെ ദു:ഖിതരായ കുട്ടികൾ വിളിച്ചു പറയുന്നു:
മരണം ഞങ്ങളുടെയടുത്തേക്ക്
മൺകട്ടകളുടെ രൂപത്തിൽ വരുന്നു
പാർക്കിലും സംഗീത സദസ്സിലും
ഭോജന ശാലകളിലും പൊടിമണ്ണിലും
കളിച്ചു കൊണ്ടിരിക്കുമ്പോഴായിരിക്കും മരണം വന്ന് പിടികൂടുന്നത്

ചരിത്രത്തിന്റെ പഥചലനങ്ങളിലെ
എല്ലാ ചുവരുകളും തകർന്നു പോയിരിക്കുന്നു

നാഗരികതകളുടെ കാലത്തെയോർത്ത് നമുക്ക് ലജ്ജിക്കാം.

ആയിരം കാതങ്ങളകലെ നിന്നും
വഴിയറിയാതെ പറന്നു വന്നെത്തിനോക്കുന്ന
തെമ്മാടി മിസൈൽ ചോദിക്കുന്നു:
എവിടെ സർവ്വ സംഹാരിയായ ആയുധങ്ങൾ?’
കന്യകയുടെ പുഞ്ചിരിയെ കശാപ്പു ചെയ്താൽ
നേരം വെളുക്കുമോ?
യുദ്ധവിമാനങ്ങൾക്ക് സൂര്യനെ മറച്ചു വെക്കാനൊക്കുമോ?
ഞങ്ങളുടെ രക്തത്തിലെ കിനാവുകൾ
അത്മാഹൂതി നടത്തിയിരിക്കുകയാണ്‌.

എന്തവകാശത്തിന്റെ പേരിലാണ്‌
നിങ്ങൾ ഞങ്ങളുടെ വീടുകൾ പൊളിച്ചു കളയുന്നത്?
ഏതു നിയമത്തിന്റെ പിൻബലത്തിലാണ്‌
ആയിരം മിനാരങ്ങളെ തരിപ്പണമാക്കുന്നത്?
അഗ്നി വർഷം നടത്തുന്നത്?

ബഗ്ദാദിലെ ഞങ്ങളുടെ ദിനരാത്രങ്ങൾ
വിശപ്പിൽ നിന്നു വിശപ്പിലേക്ക്
ഇരുട്ടിൽ നിന്ന് ഇരുട്ടിലേക്ക്
പതുക്കെ നടന്നു നീങ്ങുകയാണ്‌.

വലിയ ഭവനത്തിലെ നേതാവേ,
നിന്റെ കപടമായ മുഖത്ത്
വാടകക്കെടുത്ത ആയിരം പൊയ്മുഖങ്ങൾ
ഞങ്ങൾ കാണുന്നു
ഞങ്ങൾ കഥയിലെ തുടക്കക്കാർ
പിന്നെ തിരശ്ശീല ഉയരും
പോറാട്ടു നാടകം ഇവിടെ അവസാനിക്കില്ല.
ഒരു ജനത്തെ പട്ടിണിക്കിടുന്നത്
അഭിമാനത്തിന്റെയും ആഢ്യതയുടെയും ചിഹ്നമാണോ?
പ്രാർത്ഥിച്ചു കൊണ്ടിരിക്കെ ആളുകളെ
കുരുതിചെയ്യുന്നത് മുതിർന്നവരുടെ കോമഡിയാണോ?
നിരപരാധികളെ കൊല്ലുന്നത്
കീർത്തിയുടെയും ജയിച്ചടക്കലിന്റെയും അടയാളമാണോ?
ജനങ്ങളുടെ അവകാശങ്ങൾ എന്നു പറയുന്നത്
പകൽ കൊള്ളയും, അപമാനവും, ധ്വംസനവുമാണോ?

നമുക്കു ചുറ്റും മരണം പതിയിരിക്കുന്നു
കുട്ടികളെ വീട്ടിൽ നിന്നും അത്
ആട്ടിയിറക്കുന്നു
എന്നിട്ടു ചോദിക്കുന്നു:
എവിടെ സർവ്വ സംഹാരിയായ ആയുധങ്ങൾഎന്ന്
* * *

ബാഗ്ദാദിലെ ദു:ഖിതരായ കുട്ടികൾ
വിദ്യാലയത്തിൽ നിന്നു കളിക്കുന്നു,
ഒരു പന്ത് ഇവിടെ, ഒരു പന്ത് അവിടെ,
ഒരു കുട്ടി ഇവിടെ, ഒരു കുട്ടി അവിടെ,
ഒരു പെന്ന് ഇവിടെ, ഒരു പെന്ന് അവിടെ,
ഒരു ബോംബ് ഇവിടെ.... മരണം... നാശം!..

ചീളുകൾക്കിടയിൽ നിന്നും കുഞ്ഞു പൂവുകൾ കരയുന്നു,
ഇന്നലെ മാടപ്പിറാവുകളെപ്പോലെ
പറന്നു കളിച്ച കിടാങ്ങൾ
ഇന്ന് കളിക്കളത്തിൽ മരിച്ചു വീഴുന്നു.
* * *

ഒരു കൊച്ചു കുട്ടി...
വെളുത്ത ഒരു പുസ്തകവും നെഞ്ചോട് ചേർത്തു പിടിച്ചു നടന്നു വരുന്നു,
ഒരത്തറിന്റെ കുപ്പി,
ചില കവിതകളെഴുതിയ കടലാസുകൾ,
നാണയത്തുട്ടുകൾ നിറച്ച ഒരു ചെറിയ പെട്ടി,
-എല്ലാം പെരുന്നാളിന്റെ സമ്മാനങ്ങളാണ്‌-
കണ്ണുകളിൽ പറ്റിപ്പിടിച്ച,
പിന്നെ ഉണങ്ങിപ്പോയ കണ്ണീരുകൾ
ഒരിക്കലും തിരിച്ചു വരാതെ
ദൂരേക്കു പോയ പിതാവിന്റെ ഒരു ചിത്രം എന്നിവ,
ആഴങ്ങളിലെ വെളിച്ചം പോലെ
അവനെ പിന്തുടർന്നു,
അവൻ മണ്ണിനെ ആലിംഗനം ചെയ്തു കിടന്ന്
തല ഉയർത്തി നോക്കി,
മൂക്കിലൂടെ നിർത്താതെ ഒലിക്കുന്ന രക്തം ഒരു നാരു പോലെ കാണപ്പെട്ടു.
ഉൺമയുടെ മുഴുവൻ അടയാളങ്ങളെയും മറച്ചു പിടിച്ച്
നേർത്ത സ്വരത്തിൽ അവർ അട്ടഹസിച്ചു: ‘വിട..’
കടുത്ത ദുഖത്താൽ അവൻ മുരണ്ടു:
ബാഗ്ദാദ്, ഞാൻ നിന്നെ സ്നേഹിക്കുന്നു,
എന്റെ വായിലുള്ളത് നിന്റെ മണ്ണിലെ കാരക്കയാണ്‌,
ആരാണു പറഞ്ഞത്എന്റെ രക്തത്തേക്കാൾ വിലയുള്ളതാണ്‌
പെട്രോളെന്ന്?’

ബഗ്ദാദ്, നീ വേദനിക്കരുത്
അന്ധകാരത്തിന്റെ യുഗത്തിൽ
അപവാദങ്ങൾ എത്ര ഉച്ചത്തിൽ
അട്ടഹസിച്ചാലും
നീ അറിയണം
ചക്രവാളത്തിൽ നിന്നു കുളമ്പടി കേൾക്കുന്നുണ്ട്,
പുലരി പൊട്ടി വിടരാനിരിക്കുന്നു,
നിന്റെ കണ്ണിൽ നിന്നും സ്വപ്നങ്ങളെ എത്ര മറച്ചു പിടിച്ചാലും
ആകാശത്തു വെച്ച് സ്വപ്നവ്യൂഹങ്ങൾ
എന്റെ നക്ഷത്രത്തെ പ്രാപിക്കുക തന്നെ ചെയ്യും,
അതു കൊണ്ട് നീ എഴുന്നേൽക്കൂ..
സ്വപ്നം കാണൂ..

എന്റെ എല്ലുകൾ ടൈഗ്രീസ് നദിയിൽ വിതറട്ടെ
എന്റെ ആത്മാവിന്റെ ഭ്രമണ പഥത്തിലൂടെ
പുലരികൾ വന്നെത്തുക തന്നെ ചെയ്യും.

അല്ലാഹുവാണു വലിയവൻ!!,

മരണത്തിന്റെ വിഭ്രാന്തിയേക്കാളും
ക്രൂരവും വൃത്തിക്കെട്ടതുമായ കാലത്തേക്കാളും
വലിയവൻ അവനാകുന്നു.

ബാഗ്ദാദ് നീ കീഴടങ്ങരുത്
ബാഗ്ദാദ് നീ കീഴടങ്ങരുത്

ആരാണു പറഞ്ഞത്
എന്റെ രക്തത്തേക്കാൽ വിലപിടിച്ചതാണ്‌
പെട്രോളെന്ന്.

Saturday, October 2, 2010

എന്റെ രക്തത്തേക്കാൾ .....(അറബിക്കവിത)


എന്റെ രക്തത്തേക്കാൾ വിലപിടിച്ചതാണോ ഈ പെട്രോൾ?
ഫാറൂഖ് ജുവൈദ (ഈജിപ്ത്)
(ഇറാഖിലെ കുട്ടികൾക്കായി സമർപ്പിക്കുന്നു)

ചിത്തഭ്രമം നമ്മെ ഭരിക്കുന്ന കാലത്തോളം
വേട്ട നായ്ക്കൾ
വയറിനുള്ളിലെ ഭ്രൂണങ്ങൾക്കു വേണ്ടി കടിപിടി കൂടുന്നതും
വയലുകളിൽ കുഴിബോംബു വിതയ്ക്കുന്നതും
പുലരി വെട്ടം കണ്ണുകളിൽ അഗ്നിയായി പടരുന്നതും
പ്രഭാത പ്രാർത്ഥനയ്ക്കു ശേഷം
കുഞ്ഞുങ്ങളെ പരസ്യമായി
കഴുമരത്തിൽ ക്രൂശിക്കുന്നതും
നമുക്ക് കാണാം.

ചിത്തഭ്രമം നമ്മെ ഭരിക്കുമ്പോഴെല്ലാം
വൃക്ഷ ശിഖരങ്ങളിൽ
ഒരു വെളുത്ത പൂവും വിരിയില്ല,
സ്നേഹാർദ്രമായ മാറിൽ
പറ്റിപ്പിടിച്ചുറങ്ങുന്ന
ഒരു കുഞ്ഞിന്റെയും കണ്ണിൽ
സന്തോഷം വിടരില്ല,
ഒരു മതവും, ഒരു വിശ്വാസവും
ഒരു സത്യവും ഒരഭിമാനവും
സംരക്ഷിക്കപ്പെടില്ല,
ജനങ്ങളുടെ കഴിവുകളെല്ലാം അവമതിക്കപ്പെടും
എല്ലാം നിന്ദിക്കപ്പെടുകയും ചെയ്യും.
* * *

ബാഗ്ദാദിലെ ദു:ഖിതരായ കുഞ്ഞുങ്ങൾ ചോദിക്കുകയാണ്‌:
‘എന്തു കുറ്റത്തിനാണ്‌ ഞങ്ങൾ കൊല്ലപ്പെടുന്നത്?’ എന്ന്.

വിശപ്പിന്റെ ചീളുകളിലൂടെ
അവർ ആടിയാടി നടക്കുന്നു,
മൃത്യുവിന്റെ അപ്പം വീതിച്ചെടുക്കുന്നു,
പിന്നെ എന്നെന്നേക്കുമായി യാത്രയാവുന്നു,

നമ്മുടെ നാട്ടിന്റെ മഞ്ഞു പാളികളിൽ
റെഡ് ഇന്ത്യക്കാരുടെ പ്രേതങ്ങൾ
പ്രത്യക്ഷപ്പെടുന്നു,
നമ്മിലെ കൊതിയന്മാർ ആർത്തട്ടഹസിക്കുന്നു,
എല്ലാ ഭാഗത്തു നിന്നും അവർ പ്രത്യക്ഷപ്പെടുന്നു,
എല്ലാ വർഗ്ഗത്തിൽ നിന്നും ഇഴഞ്ഞിഴഞ്ഞു വരുന്നു,

നമ്മുടെ നിരത്തുകൾക്കെല്ലാം ഇപ്പോൾ
രക്ത വർണ്ണമാണ്‌,
നമ്മുടെ വിദൂഷകന്മാർ മനസ്സാക്ഷിക്കുത്തിന്റെ
സോമരസത്തിൽ മുങ്ങിക്കിടക്കുകയാണ്‌,

ജന ഹൃദയങ്ങൾക്ക് പിശാചുകളുടെ രൂപം!,
അവരുടെ സ്വപ്നങ്ങൾ
അപമാനത്തിന്റെയും അസ്പഷ്ടതയുടെയുമിടയിൽ
അപ്രാപ്യമായ മരീചിക!,

ഈ വേട്ട നായ്ക്കൾ
നമ്മുടെ തലയ്ക്കു മുകളിൽ വന്ന് ഓരിയിടുന്നു,
നമ്മൾ സർവ്വ നാശത്തിലേക്ക് കൂപ്പു കുത്തുന്നു,
* * *

ബാഗ്ദാദിലെ ദു:ഖിതരായ കുഞ്ഞുങ്ങൾ
തെരുവുകളിൽ നിന്നട്ടഹസിക്കുന്നു,
താത്താരികളുടെ സൈന്യം
നഗര കവാടങ്ങളിൽ
മഹാ മാരി കണക്കെ വന്നു മുട്ടുന്നു,
പ്ലേഗ് പടർന്നു പിടിക്കുന്നു,
‘ഹോളോക്കോ’യുടെ പൗത്രന്മാർ
കുഞ്ഞുങ്ങളുടെ മൃതശരീരത്തിനു മുകളിൽ നിന്ന് ഗർജ്ജിക്കുന്നു,
റെഡ് ഇന്ത്യൻസിന്റെ ജഢങ്ങൾ
സിനഗോഗുകളുടെ സ്തൂപങ്ങളിൽ
തൂങ്ങിക്കിടക്കുന്നു,
നിലം തിളച്ചു മറിയുന്നു,
ജനങ്ങളുടെ രോദനം
നിശബ്ദതയെ ഭജ്ഞിക്കുന്നു,
കഴുകന്മാരുടെ ചിറകുകളിൽ
ചോരപ്പുഴയൊഴുകുന്നു,
കറുത്ത നഖങ്ങൾ കണ്ണുകളിൽ തുളച്ചു കയറുന്നു,

യൂപ്രട്ടീസ് നദി
നൂറ്റാണ്ടുകൾക്കപ്പുറത്തെ
ആ നീണ്ട ഭൂത കാലത്തെക്കുറിച്ച് ഓർക്കുന്നു:
‘പരശ്ശതം ഭടന്മാർ ഇതു വഴി വന്ന്
മുറിച്ചു കടന്ന് പോയിരുന്നു,
എവിടേക്കാണവരൊക്കെ പോയതെന്ന് ആർക്കുമറിയില്ല.

ഇതു നമ്മുടെ നഗരം!.
എത്ര അക്രമികൾ വന്നു?
എല്ലാവരും പോയ്മറഞ്ഞപ്പോഴും
നമ്മൾ ഇവിടെ ഉറച്ചു തന്നെ നിന്നു.

‘ഹോളോക്കൊസ്’ മൃത്യു വരിക്കും,
ഇറാഖിന്റെ കുഞ്ഞുങ്ങൾ മടങ്ങി വന്ന്
ടൈഗ്രീസിന്റെ മുമ്പിൽ വച്ച് നൃത്തം ചെയ്യും,

ഇറാഖിന്റെ തോട്ടങ്ങളിലും
പുഴകളിലും ഈത്തപ്പനയിലും
ഓരോ ചാൺ മൺതരിയിലും
ഞങ്ങൾക്കു കഴുമരമൊരുക്കാൻ
ഞങ്ങൾ റെഡ് ഇന്ത്യക്കാരല്ലെന്നറിയണം.
വേണമെന്നുണ്ടെങ്കിൽ ഞങ്ങളവയെയെല്ലാം
വേടിയുണ്ടകളാക്കി മാറ്റും
എന്നിട്ട് ഭൂമിക്കു മുകളിൽ കൊടികുത്തി വാഴുന്ന
അധാർമ്മികതക്കെതിരെ
കരയിലും കടലിലും
ബങ്കറുകളുടെ നിശബ്ദതയിലും വെച്ച് പൊരുതും.

വെറുക്കുന്ന മൃത്യുവിനെ
അല്ലാഹുവിന്റെ മാർഗ്ഗത്തിൽ
ആളിപ്പടർത്താൻ ഞങ്ങൾക്കു സന്തോഷമേയുള്ളൂ..
അങ്ങിനെ ഈ സമൂഹത്തെ എല്ലാ കാലത്തെയും
മികച്ച സമൂഹമാക്കി ഞങ്ങൾ മാറ്റും.
(തുടരും)