Wednesday, May 25, 2011

ഒഴിഞ്ഞു പോകൂ... (അറബിക്കവിത)


അഹമദ് മഥർ.

(ഇപ്പോൾ അറബ് നാടുകളിലെ തെരുവുകളിൽ ഏകാധിപത്യങ്ങൾക്കെതിരെ കലാപം നടത്തുന്ന ചെറുപ്പക്കാർ ജനിക്കുന്നതിനു മുമ്പേ ഭരണാധികാരികൾക്കെതിരെ വാക്കുകൾ കൊണ്ട് പൊരുതിത്തുടങ്ങിയ കവിയാണ്‌ അഹ്‌മദ് മഥർ. 1954-ൽ ഇറാഖിലെ ബസറയിൽ ജനിച്ച ഈ കവി 25 കൊല്ലമായി ബ്രിട്ടണിൽ കഴിയുകയാണ്‌.)

ഉളുപ്പ് കുറച്ചെങ്കിലും ബാക്കിയുള്ളവർ
ദയവു ചെയ്ത്
രാജി വെച്ചു പുറത്തു പോകണം.

നിങ്ങളുടെ ഒഴിഞ്ഞു പോക്ക്
മാത്രമാണ്‌ ഞങ്ങൾ ആവശ്യപ്പെടുന്നത്.

നിങ്ങൾ ഞങ്ങൾക്കു വേണ്ടി
ബാക്കിയാക്കിയ എല്ലാ നെറികേടുകളും
ഞങ്ങൾ മറന്നാലും;
നിങ്ങൾ ചെയ്യുന്ന ഈ ഒരു നല്ല കാര്യം
ഞങ്ങൾ ഒരിക്കലും മറക്കില്ല.

ഉടനെ പുറത്തു പോകൂ..
നിങ്ങൾ കരുതുന്നുണ്ടോ?
‘അല്ലാഹു നിങ്ങൾക്കു പകരം
മറ്റൊരാളെ ഇതിനു വേണ്ടി
സൃഷ്ടിക്കുകയില്ല’ എന്ന്.

മറ്റുള്ളവർക്കില്ലാത്ത
എന്തു പ്രത്യേകതയാണ്‌
നിങ്ങൾക്കുള്ളത്?

അപമാനം എടുത്തണിയാനും
പാശ്ചാത്യന്മാർക്കു വേണ്ടി
ദല്ലാൾ പണിയെടുക്കാനും
ഒരു മനുഷ്യന്‌ അത്ര പ്രയാസമുള്ള
കാര്യമല്ല.

പീരങ്കി കൈവശമുണ്ടെങ്കിൽ
ഏതു കുരങ്ങനും
ഒരാനയെ വെടിവെച്ചിടുക എന്നത്
ബുദ്ധിമുട്ടുള്ള കാര്യമാണോ?

Wednesday, May 11, 2011

ഉസാമ - മറ്റൊരു കവിത (അറബി)



(കഴിഞ്ഞ പോസ്റ്റിലെ ഉസാമയുടെ കവിത ശ്രദ്ധിച്ചിരിക്കുമല്ലോ?
അൽ ജസീറ ടെലിവിഷനിൽ ഒരു അഭിമുഖത്തിനിടെ ഉസാമ പാടിയതാണത്.
അതിനു മറുപടിയായി ഒരറബിക്കവി എഴുതിയ കവിതയാണു ചുവടെ.
താങ്കൾ പറയുന്നതു സത്യമാണെങ്കിൽ ഞങ്ങളും താങ്കളുടെ കൂടെയാണ്‌ എന്നാണ്‌ ഈ കവിതയുടെ ചുരുക്കം. ഇതു ഉസാമയുടെ കവിതയാണെന്ന് പലരും പറയുന്നുണ്ട്. വിശ്വസനീയമായ രഫറൻസ് ലഭിച്ചിട്ടില്ല.)

ഓ, ഉസാമാ, ഒന്നു നില്ക്കൂ..
ആരെയാണു താങ്കൾ വിളിക്കുന്നത്?
വിശുദ്ധ യുദ്ധത്തിനു പുറപ്പെടാൻ
ആരോടാണാവശ്യപ്പെടുന്നത്?

നിശാ ക്ലബ്ബുകളിൽ നർത്തകിമാരോടു കൂടെ
കഴിയുന്ന ഭരണാധികാരി
ഇസ്‌ലാമിനെ സഹായിക്കാൻ
ഇറങ്ങി വരുമെന്നോ?
തമ്പുരാൻ സാക്ഷി, ഒരിക്കലും വരില്ല;
കാരണം അയാൾക്കു ജീവൻ തന്നെയില്ല!.

പിന്നെ മുസ്‌ലിം സമൂഹത്തെയാണോ ക്ഷണിക്കുന്നത്?
എന്റെ സമുദായം മലയടിവാരങ്ങളിലെ
കല്ലുകൾ പോലെ, അണുക്കളെ പോലെ
എണ്ണമറ്റതാണ്‌,
പക്ഷേ, എല്ലാം വെറും ധൂളികളാണ്‌.
ശത്രുവിന്‌ അവരെ തെല്ലും ഭയമില്ല.

ഓ, ഉസാമാ,
നമ്മുടെ പക്കൽ വിമാനങ്ങളുണ്ട്,
ആയുധങ്ങളുണ്ട്, യുദ്ധ സാമഗ്രികളുണ്ട്,
പക്ഷേ, നമ്മുടെ ആവശ്യങ്ങൾക്കൊന്നും
അതുപകരിക്കുന്നില്ല.
പ്രത്യുത, ദൈവ നിഷേധികൾ നമ്മുടെ നാട്ടിൽ വന്ന്
മഥിച്ചു നടക്കുന്നതാണു നാം കാണുന്നത്.

നമ്മുടെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും
ആണുങ്ങളെ സംരക്ഷിക്കാൻ
നിരവധി റോമൻ പെണ്ണുങ്ങൾ നമ്മുടെയടുത്ത് വന്നിരിക്കുന്നു,

നമ്മൾ സമധാന ചർച്ചകളിൽ സിംഹങ്ങളാണ്‌,
യുദ്ധക്കളത്തിലോ വെറും വെട്ടുകിളികളും,

നമ്മുടെയിടയിൽ സലാഹുദ്ധീനുകളില്ല,
ഖാലിദില്ല, സിയാദില്ല.

ഭൗതികമായ ജീവിത സുഖത്തിൽ
നാം മുങ്ങിക്കുളിച്ചിരിക്കുകയാണ്‌,
പരലോക ജീവിതത്തെ നാം പറ്റെ മറന്നു പോയിരിക്കുന്നു.

നേടാനായി ജീവിത കാലം മുഴുവൻ ചിലവഴിച്ച ഒരു പദവി
നീ ഇപ്പോൾ ഉപേക്ഷിക്കുകയാണോ?
അതിനു വേണ്ടി ഒരുക്കിയ വിഭവങ്ങളും വലിച്ചെറിയുകയാണോ?

സ്നേഹ സമ്പന്നയായ ഭാര്യയെ ഉപേക്ഷിച്ചു കൊണ്ട്
എന്റെ ഒരു സുഹൃത്ത് വിട പറയുന്നു,
നല്ലവനായ മറ്റൊരു സമരിയക്കാരൻ
അവളുടെ സംരക്ഷണം ഏറ്റെടുക്കുന്നു,
മൂന്നാമതൊരാൾ സ്വർണ്ണത്താലിയേക്കാൾ വിലപിടിച്ച
മകനെയും മകളെയും വിട്ടു പിരിയുന്നു,
നാലാമതൊരുത്തൻ വ്യാപാരവും കടകളും ഉപേക്ഷിക്കുന്നു,
അഞ്ചാമത്തവൻ കൃഷിയിടവും വിട്ടു പോകുന്നു,

ഓ, ഉസാമാ,
ബുദ്ധി രാക്ഷസന്മാർക്കു പോലും ആൾ നാശം വരാറുള്ള
പരുക്കൻ മരുഭൂമികളിലേക്കു നമുക്കു പുറപ്പെടാം

ഉസാമാ, താങ്കൾക്കു വേണ്ടി ഞാൻ ബലിയാടാകാം,
കലാപകാരികൾക്കെതിരെയുള്ള നമ്മുടെ ആയുധമാകുന്നു
ഈ കവിത
എന്നേക്കാൾ ശക്തി ഈ വരികൾക്കുണ്ട്,
ചില വാക്കുകൾക്കു തോക്കിന്റെ കാഞ്ചിയേക്കാൾ ശക്തമാണ്‌.

എന്നെപ്പോലെ ഉസാമാ ഞാൻ താങ്കളേയും സ്നേഹിക്കുന്നു,
അല്ലാഹു സാക്ഷി ചിലപ്പോൾ അതിനേക്കാൾ കൂടുതലും.

വഞ്ചകരായ ഈ ഭരണാധികാരികൾ
ഉച്ചിഷ്ഠങ്ങൾക്കു പകരം ബാക്കിയുള്ളതും കൂടി വിറ്റു മുടിക്കുകയാണ്‌.
ശത്രുവിനു വേണ്ടി അടിമപ്പണി എടുക്കുന്ന ഇവർ
ദൈവ നിഷേധികളുടെ പിന്നാലെ ചെന്ന് നാവു നീട്ടുകയാണ്‌.
രാത്രികളിൽ അവർ കളിക്കളത്തിലും
പകലിൽ തലയണകൾക്കു മുകളിലുമാണ്‌ ഇവരുടെ വാസം.

ഇവർ അപഹരിച്ച മുതലുകൾ വിതരണം ചെയ്താൽ
അതു തന്നെ മതിയാകും ലോകത്തിലെമ്പാടും വിതരണം ചെയ്യാൻ.

കഅബാലയത്തിന്റെ നാഥൻ സാക്ഷി,
പഴയ കാലത്തെ ആദു സമുദായതിനു നേരിട്ട പരാജയം
ഇവർക്കും സംഭവിക്കും.

ജഗന്നിയന്താവിന്റെ മുമ്പിൽ നില്ക്കുമ്പോൾ
ഇവരുടെ പല്ലുകൾ കടിച്ചു പിടിച്ച് (ഖേദിക്കുക തന്നെ ചെയ്യും).

Thursday, May 5, 2011

ഒരു ഉസാമക്കവിത (അറബിയിൽ നിന്ന്)



ഉസാമ ബിൻ ലാദൻ വധിക്കപ്പെട്ടു.
അദ്ദേഹത്തിന്റെ അനുയായികളും കുടുംബങ്ങളും അതു നിഷേധിക്കാത്ത പശ്ചാത്തലത്തിൽ നാം അതു വിശ്വസിക്കുന്നു.
ഏറ്റുമുട്ടലിലാണു കൊല്ലപ്പെട്ടതെന്നും ജഢം കടലിലിട്ടുവെന്നും വിശ്വസിക്കാൻ പ്രയാസമുണ്ട്. ഉണ്ടായ സത്യം മുഴുവൻ അവർ തന്നെ പിന്നീടു വിളിച്ചു പറയും. ഏതു സത്യങ്ങളും എന്നെന്നേക്കുമായി മറച്ചു വെക്കില്ല എന്ന ഒരു നല്ല ഗുണം പാശ്ചാത്യാർക്കുണ്ട്.

ഞാൻ ഉസാമയെയോ അദ്ദേഹത്തിന്റെ നിലപാടുകളെയോ അംഗീകരിക്കുന്നവനല്ല. എന്നാലും അമേരിക്കൻ അധിനിവേശത്തിനെതിരെ വാളോങ്ങുന്ന ഏതു ചെകുത്താനോടും എനിക്കു ബഹുമാനമാണ്‌. അർത്ഥത്തിൽ ലാദനെയും സദ്ദാമിനെയും ചെഗുവേരെയെയുമെല്ലാം ഞാൻ ബഹുമാനിക്കുന്നു. അവർ മുമ്പ് എങ്ങനെയായിരുന്നു എന്ന ഒരു ചോദ്യം പ്രസക്തമല്ല. അവാസനം എങ്ങനെയിരിക്കുന്നു എന്നു നോക്കിയാണ്‌ ആളുകളെ വിലയിരുത്തേണ്ടത്.

ഒരു പിശക്:
ഉസാമ എന്ന പദത്തിന്റെ അർത്ഥംമോഹിപ്പിക്കുന്നവൻഎന്നാണെന്ന് ഇന്നലെ എം.എൻ. കാരശ്ശേരി മാതൃഭൂമിയിൽ എഴുതിയതു കണ്ടു. ഉസാമക്ക് അങ്ങനെ ഒരർത്ഥം ഇല്ല.
ഉസാമയുടെ അർത്ഥംസിംഹംഎന്നാകുന്നു.


ഉസാമ ബിൻ ലാദൻ അദ്ദേഹത്തെ തന്നെ
സംബോധനം ചെയ്ത് എഴുതിയ കവിത.

ഞാൻ ഏകാനായി കഴിയുന്നു,
ശത്രുക്കളുടെ അതിക്രമങ്ങൾ
എന്നെ പിടിച്ചു കുലുക്കുന്നു,
പിറന്ന നാടിന്റെ മണ്ണിൽ ചവിട്ടാനുള്ള
അവകാശം എനിക്കു നിഷേധിക്കപ്പെട്ടിരിക്കുന്നു.

ഞാൻ ആട്ടിയോടിക്കപ്പെട്ടവനാണ്‌,
തെറ്റു ചെതിട്ടല്ല എനിക്കു പുറത്തു നില്ക്കേണ്ടി വന്നത്.

ഞാൻ ഏകനാണ്‌,
എന്നെ ഒരു നാടും വിളിച്ചു കൊണ്ടു പോകുന്നില്ല.

അമേരിക്ക എന്നെ വധിക്കാൻ
കിണഞ്ഞു പരിശ്രമിക്കുന്നു
ഞാനാണെങ്കിലോ
വീര മൃത്യുവിനായി അല്ലാഹുവിനോടു
പ്രാർത്ഥിക്കുകയാണ്‌.

ചുറ്റും വന്നു നിന്ന് ചട്ടമ്പി വേഷം കെട്ടി
എനിക്കു നേരെ അവർ കൈകൾ ചൂണ്ടുന്നു.
കുറ്റാരോപണങ്ങളുമായി
എനിക്കുനേരെ ശകാര വർഷം നടത്തുന്നു

എന്തു കൊണ്ടെന്നാൽ ഞാൻ
സത്യത്തിൽ അടിയുറച്ചു നില്ക്കുന്നു,
തോക്കിൻ കുഴലിനു താഴെ നിന്നും
ആത്മാഭിമാനത്തിനായി ആവശ്യപ്പെടുന്നു.

ആയിരക്കണക്കിനു ജൂതൻമാർ
സർവ്വായുധ സജ്ജരായി നില്ക്കുമ്പോഴും
ഞാൻ ഏകനാണോ? അല്ല;
ആകാശത്തിന്റെ അധിപനായ നാഥൻ
എനിക്കു സഹായത്തിനുണ്ട്,
പടപ്പുകളുടെ തമ്പുരാന്റെ സഹായം
മാത്രം മതി എനിക്ക്.