Wednesday, January 26, 2011
ശാഫീ കവിതകളിലെ സ്ത്രീ.
(സ്ത്രീകളെ കുറിച്ച് ഒരു കവി പാടിയിട്ടില്ലെങ്കിൽ അതിനർത്ഥം അയാളൊരു ശണ്ഡനാണെന്നാണ്. ഇമാം ശാഫിയുടെ കവിതകളിലെ ചില സ്ത്രീ സാനിദ്ധ്യങ്ങൾ ഇവിടെ കൊടുക്കുന്നു)
കവിത – ഒന്ന്‍
ഇമാം ശാഫി പറയുന്നു: ‘എനിക്കൊരു പെണ്ണുണ്ടായിരുന്നു, ഞാനവളെ സ്നേഹിച്ചിരുന്നു. അവളെ കാണുമ്പോഴെല്ലാം ഞാൻ പറയാറുണ്ടായിരുന്നു:
നീ ഒരാളെ സ്നേഹിക്കുന്നു,
എന്നാൽ അയാൾ നിന്നെ സ്നേഹിക്കുന്നില്ല;
അതു വലിയൊരു ദുരന്തം തന്നെയാകുന്നു.
അപ്പോൾ അവൾ പറയും:
‘അവൾ അയാളെ കാണുമ്പോൾ മുഖം തിരിച്ചു കളയുന്നു,
താങ്കൾ എന്നിട്ടും അവളുടെ പിന്നാലെ കൂടുന്നു;
ഇടയ്ക്കിടയ്ക്കു മാത്രം അവളെ സന്ദർശിച്ചാൽ പോര’.
കവിത – രണ്ട്.
അവർ പറയുന്നു; ‘നോക്കരുത്, അത് അപകടമാണ്’. എന്ന്,
എന്നാൽ കണ്ണുള്ളവർക്കൊക്കെ നോക്കാതിരിക്കാൻ കഴിയുമോ?.
ഹൃദയങ്ങൾക്കിടയിൽ പാതിവൃത്യം സൂക്ഷിച്ചിട്ടുണ്ടെങ്കിൽ
കണ്ണും കണ്ണും തമ്മിലുള്ള സുറുമയെഴുത്തുകളിൽ സംശയത്തിനു വകയില്ല.
കവിത – മൂന്ന്‍.
സ്ത്രീകളുടെ വിഷയത്തിൽ ജനങ്ങൾ വാചാലരാകുന്നു.
അവർ പറയുന്നു: ‘സ്ത്രീകളെ പ്രേമിക്കുക എന്നത്
ഏറ്റവും വലിയ പരീക്ഷണമാകുന്നു എന്ന്.
സ്ത്രീകളെ പ്രേമിക്കലല്ല വലിയ പരീക്ഷണം.
മറിച്ച് നിനക്കിഷ്ടമില്ലാത്തവരുമായി അടുക്കേണ്ടി വരുന്നതാകുന്നു
കടുത്ത പരീക്ഷണം.
കവിത – നാല്.
നിങ്ങൾ പാതിവൃത്യം കാത്തു സൂക്ഷിക്കുക;
എങ്കിൽ നിങ്ങളുടെ കുടുംബത്തിലെ പെണ്ണുങ്ങളും പതിവൃതകളായിത്തീരും.
ഒരു മുസ്ലിമിന് പറ്റാത്തതെല്ലാം നിങ്ങൾ ഉപേക്ഷിക്കുക.
വ്യഭിചാരം ഒരു കടമാകുന്നു.
അറിയുക; നിങ്ങളതു വാങ്ങിയാൽ
അതു കൊടുത്തു വീട്ടുന്നത്
നിങ്ങളുടെ വീടുകളിലെ ആരെങ്കിലുമായിരിക്കും.
ആണുങ്ങളുടെ മാന്യതയെ പിച്ചിച്ചീന്തുന്നവനേ,
സ്നേഹത്തിന്റെ കൈവഴികളെ കൊത്തിമുറിക്കുന്നവനേ,
നീ മാന്യമായ രീതിയിലല്ല ജീവിക്കുന്നത്.
‘കുടുംബത്തിൽ പിറന്ന’ സ്വതന്ത്രനാണ് നീയെങ്കിൽ
ഒരു മുസ്ലിമിന്റെ മാനം നീ കീറിപ്പറിക്കില്ലായിരുന്നു.
ബുദ്ധിയുള്ളവനാണു നീയെങ്കിൽ അറിയണം;
വ്യഭിചരിച്ചവൻ സ്വന്തം ചുമരിനാലെങ്കിലും വ്യഭിചരിക്കപ്പെടും.
Sunday, January 16, 2011
ഇമാം ശാഫി മൂന്നു കവിതകളും കൂടി
ഇമാം ശാഫി(റ) മൂന്നു കവിതകളും കൂടി.
(ഒന്ന്‍)
വിവേകം
നീചൻ എന്നെ തെറി വിളിക്കുമ്പോൾ
എന്റെ ബഹുമാനം കൂടുകയാണ് ചെയ്യുന്നത്;
ഞാനും അവനെ തിരിച്ചു തെറി വിളിക്കുക എന്നത്
നാണക്കേടാണ്.
എനിക്ക് ഞാൻ കുലീനനാണെന്ന ബോധം
ഇല്ലായിരുന്നുവെങ്കിൽ
ശണ്ഠ കൂടാൻ വരുന്ന മുഴുവൻ നീചന്മാർക്കു മുമ്പിലും
ഞാനെന്റെ തല നീട്ടിക്കൊടുക്കുമായിരുന്നു.
എനിക്കു മാത്രം ഉപകാരം കിട്ടുന്ന കാര്യങ്ങളിൽ
ഞാൻ ശ്രദ്ധവച്ചിരുന്നുവെങ്കിൽ
തേടുന്ന എല്ലാ കാര്യങ്ങളിലും
പരിക്ഷീണനും പിന്തള്ളപ്പെട്ടവനുമായി
എന്നെ നീ കാണുമായിരുന്നു.
മറിച്ച് എന്റെ സുഹൃത്തിനും കൂടി
ഉപകാരം ലഭിക്കുന്ന കർമ്മങ്ങളും ഞാൻ അനഷ്ഠിക്കാറുണ്ട്.
സുഹൃത്ത് വിശന്നിരിക്കേ
വയറു നിറച്ച് ഉണ്ണുക എന്നത് മോശമാകുന്നു.
(രണ്ട്)
വിട്ടുവീഴ്ച
വിട്ടുവീഴ്ച ചെയ്യുകയും
ആരോടും പക വെക്കാതിരിക്കുകയും ചെയ്തപ്പോൾ
ശത്രുതാ വിചാരങ്ങളിൽ നിന്നും
എന്റെ ആത്മാവിന് മോചനം ലഭിച്ചു.
ശത്രുവിനെ കണ്ടുമുട്ടുമ്പോൾ
ഞാനവരെ അഭിവാദ്യം ചെയ്യുന്നത്
അവന്റെ ഉപദ്രവം തടുക്കാൻ വേണ്ടിയാണ്.
എനിക്കു വെറുപ്പ് തോന്നുന്നവരോടു പോലും
ഞാൻ മന്ദഹസിക്കുന്നു;
എന്റെ ഹൃദയം സ്നേഹ നിർഭരമായിരിക്കുന്നതു പോലെ.
മനുഷ്യർ രോഗമാകുന്നു,
മനുഷ്യരുടെ രോഗമോ അവരുമായുള്ള അടുപ്പവും.
അവരോട് അകന്നാൽ
സ്നേഹ വിച്ഛേദവുമായിപ്പോകും.
എന്നോട് സഹവസിക്കുന്ന ചങ്ങാതിയെക്കുറിച്ച്
ഞാൻ നിർഭയനല്ല;
ശത്രുസമൂഹത്തെ നിർഭയനാവുന്നതെങ്ങിനെ?.
പകയുടെ ശരീരത്തിൽ
സ്നേഹത്തിന്റെ വസ്ത്രമണിഞ്ഞു നില്‍ക്കുന്ന
സ്വന്തം ശത്രുക്കളെ തിരിച്ചറിയുവാൻ
കഴിയുന്നവനാണ് ഏറ്റവും വലിയ ബുദ്ധിമാൻ.
(മൂന്ന്‍)
കാലക്കേട്
കാലത്തിനൊപ്പം നടക്കുക,
അതോടൊപ്പം പർണ്ണ ശാലയിൽ (ഒതുങ്ങിക്കൂടുന്ന) പുരോഹിതനെപ്പോലെ
ആളുകളെ അവഗണിച്ച് കഴിയുകയും ചെയ്യുക.
കാലത്തിൽ നിന്നും അതിന്റെ ആളുകളിൽ നിന്നും
നിന്റെ കൈകൾ എപ്പോഴും ശുദ്ധമായിരിക്കട്ടെ.
അവരുടെ സ്നേഹത്തെ കരുതിയിരിക്കുക;
എങ്കിൽ അവരിലെ നന്മ നിനക്കു ലഭിക്കും.
ചികഞ്ഞു നോക്കിയിട്ടും
ഇടപഴകാൻ പറ്റിയ ഒരു സുഹൃത്തിനെയും
കാലത്തിന്റെ കൂടെയും
അല്ലാതെയും എനിക്കു കാണാൻ കഴിഞ്ഞില്ല.
ഉപദ്രവം കൂടുന്നു എന്ന കാരണത്താൽ
സമൂഹത്തിലെ താഴേക്കിടയിലുള്ളവരേയും
ഉപകാരം വളരെ കുറവാണ് എന്ന കാരണത്താൽ
സമൂഹത്തിലെ ഉന്നതന്മാരെയും ഞാൻ ഒഴിച്ചു നിർത്തി.
Wednesday, January 12, 2011
ഇമാം ശാഫി 3 കവിതകൾ
1.
മൌനം
എന്റെ അഭിമാനത്തെ അധിക്ഷേപിച്ചു കൊണ്ട്
ഇഷടമുള്ളതെല്ലാം നീ പറഞ്ഞോളൂ;
നികൃഷ്ടനോടുള്ള എന്റെ മറുപടി മൌനമാകുന്നു.
എനിക്ക് ഉത്തരമില്ലാഞ്ഞിട്ടല്ല.
പട്ടികളോട് സിംഹങ്ങൾ മറുപടി പറയാറില്ല എന്നതു കൊണ്ടാണ്.
2
സംയമനം
വിഡ്ഢി എല്ലാ വൃത്തികേടോടും കൂടി
എന്നോട് സംസാരിക്കുമ്പോൾ
അവനോട് ഉത്തരം പറയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.
അത് അവന്റെ വിവരക്കേട് വർദ്ധിപ്പിക്കും.
എനിക്കാണെങ്കിലോ സംയമനം കൂടിക്കൊണ്ടിരിക്കുകയും ചെയ്യും;
അകിൽ കത്തിക്കുമ്പോൾ സുഗന്ധം വർദ്ധിക്കുന്നതു പോലെ.
3.
സമ്പന്നൻ
ദുനിയാവിന്റെ മക്കളെയെല്ലാം
ഞാൻ പരീക്ഷിച്ചു നോക്കി;
തൊലിപ്പുറം മുഴുവൻ പിശുക്ക് ബാധിക്കാത്ത
ഒരാളെയും ഞാനവരിൽ കണ്ടില്ല.
അതിനാൽ ആത്മ സംതൃപ്തിയുടെ ഉറയിൽ നിന്നും
മൂർച്ചയുള്ള ഒരു വാളെടുത്ത്
പിശുക്കന്മാരെപ്പറ്റി വച്ചു പുലർത്തിയ
എന്റെ പ്രതീക്ഷകളുടെ മുരടിന് ഞാൻ ആഞ്ഞു വെട്ടി.
അതിൽ പിന്നെ,
എന്നെ ഇയാളുടെ പിന്നാലെ നടക്കുന്നതായോ
അയാളുടെ വാതിൽക്കൽ പോയി കുത്തിയിരിക്കുന്നതായോ
ആരും കണ്ടില്ല.
സമ്പത്തില്ലാതെ തന്നെ സമ്പന്നനാണു ഞാൻ.
ആരേയും ആശ്രയിക്കാത്തവൻ.
ആശ്രയിക്കാതിരിക്കുന്നതാണ് ധന്യത; ആശ്രയിക്കലല്ല.
ഒരാൾ അക്രമം ഒരു നല്ല മാർഗ്ഗമായി ധരിക്കുകയും
തന്റെ ദുർനടപടികളിൽ അതിരു കടക്കുകയും ചെയ്താൽ;
അവനെ കാലങ്ങളുടെ കൈകളിൽ ഏല്പിക്കുക,
നിനയ്ക്കാത്ത പല അനിഷ്ട കാര്യങ്ങളും അവനു വന്നു ഭവിക്കും.
നക്ഷത്രങ്ങൾ പോലും തന്റെ വണ്ടിക്കടിയിൽ
വഴി തെറ്റി വരാറുണ്ടെന്ന് ധരിച്ചിരുന്ന
എത്ര കൊമ്പന്മാരായ ആക്രമികളെയാണ്
നാം കാണാനിടയായത്?.
പൊടുന്നനെ, നിനയ്ക്കാതെ
അവന്റെ പടിവാതിലിൽ ദുരന്തങ്ങൾ വന്നിറങ്ങുന്നു;
അങ്ങനെ മുതലും
പ്രതീക്ഷകൾക്കു വക നൽകിയിരുന്ന പ്രതാപവും
നഷ്ടപ്പെടുന്നു.
സ്വന്തം കണക്കു പുസ്തകത്തിൽ
പുണ്യങ്ങളൊന്നും കണ്ടെത്താതെ കുഴയുന്നു.
ഒടുവിൽ അവനു കിട്ടേണ്ടത് കിട്ടുന്നു.
അല്ലാഹു അവനു നേരെ
കഠിനമായ ശിക്ഷയുടെ ചമ്മട്ടി പ്രയോഗിക്കുന്നു
Thursday, January 6, 2011
മന്ത്രവാദിനിയായ ഭൂതം - ഖലീൽ ജിബ്രാൻ
The Gibran Museum and Gibran's final resting place, in Bsharri, Lebanon.
ഇന്ന് ഖലീൽ ജിബ്രാന്റെ (ജുബ്രാൻ എന്ന് അറബിയിൽ ഉച്ചാരണം)ജന്മ ദിനം. 1883 ജനുവരി 6-നു ലബനാനിലെ ബശരി എന്ന ഗ്രാമത്തിൽ ജനിച്ചു. 1931 ഏപ്രിൽ 10-നു ന്യൂയോർക്കിൽ വച്ച് അന്തരിച്ചു. അന്ത്യാഭിലാഷമനുസരിച്ച് ജൂലൈ 23-നു ഭൌതിക ശരീരം ലബനാനിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു. അദ്ധേഹത്തിന്റെ കല്ലറയിൽ ഇങ്ങനെ എഴുതി വച്ചിട്ടുണ്ട്. “എന്റെ കബറിനു മുകളിൽ എഴുതി വെക്കാൻ ഞാൻ ആഗ്രഹിച്ച വാക്കുകൾ: ഞാനും നിങ്ങളെപ്പോലെ നിങ്ങൾക്കു സമീപം ഇന്നും ജീവിച്ചിരിക്കുന്നു. നിങ്ങൾ കണ്ണുകളടയ്ക്കൂ എന്നിട്ട് ചുറ്റും നോക്കൂ... അപ്പോൾ നിങ്ങൾക്ക് എന്നെ കാണാൻ സാധിക്കും...”)
ഞാൻ ഇപ്പോൾ വിവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ (ദി സ്റ്റോം)
മന്ത്രവാദിനിയായ ഭൂതം.
ജിബ്രാൻ ഖലീൽ ജിബ്രാൻ
ഓ, മന്ത്രവാദിനീ നീ എങ്ങോട്ടേക്കാണെന്നെ കൊണ്ടു പോകുന്നത്?
കുണ്ടും കുഴിയും നിറഞ്ഞ, പാറക്കെട്ടുകൾക്കിടയിലൂടെ പോകുന്ന, കല്ലും മുള്ളും പാകിയ ഈ പാതയിലൂടെ ഏതു വരെ നിന്നെ ഞാൻ പിന്തുടരണം?. ചെങ്കുത്തായ പ്രദേശത്തേക്കു ഉന്തിക്കയറ്റിയും കൊക്കകളിലേക്ക് തള്ളിയിട്ടും ഇനിയെത്ര നേരം നീയെന്നെ നടത്തും?.
എന്റെ സ്വപ്നനങ്ങളെ വിസ്മരിച്ച്, നിന്റെ മാസ്മരിക സൌന്ദര്യത്തിലേക്ക് കണ്ണിമ വെട്ടാതെ നോക്കിക്കൊണ്ട്, എന്റെ തലയ്ക്കു ചുറ്റും പറന്നു കളിക്കുന്ന പ്രേതങ്ങളെ കണ്ടില്ലെന്ന് നടിച്ച്, നിന്റെ ശരീരത്തിൽ മറഞ്ഞു കിടക്കുന്ന നിഗൂഢ ശക്തിയിൽ ആസക്തനായി, കുഞ്ഞ് അമ്മയുടെ പിന്നാലെ നടക്കുന്നതു പോലെ നിന്റെ കോന്തലയും പിടിച്ച് ഞാൻ നടക്കുകയാണ്.
ഒരു നിമിഷം എനിക്കു വേണ്ടി ഒന്നു നിൽക്കാമോ? ഞാൻ നിന്റെ മുഖമൊന്ന് കാണട്ടെ. ഒരു വട്ടം എന്നെയൊന്നു കടാക്ഷിക്കാമോ? നിന്റെ നെഞ്ചിലെ രഹസ്യം നിന്റെ കണ്ണുകളിലെനിക്കു കാണാൻ കഴിഞ്ഞേക്കാം. നിന്റെ ചേഷടകളിൽ നിന്ന് നിന്റെ ആത്മാവിന്റെ അകക്കാമ്പ് എനിക്കു മനസ്സിലാക്കാൻ സാധിച്ചേക്കാം.
ഓ ദുർദ്ദേവതേ, ഒരു നിമിഷം നിൽക്കൂ…, നടന്നു നടന്ന് ഞാൻ മടുത്തു. പാതകളിലെ ദു:ർഘടങ്ങളെ ഭയന്ന് എന്റെ ജീവൻ കിടുകിടാ വിറക്കുകയാണ്. ജീവിതവും മരണവും കണ്ടു മുട്ടുന്ന കവലയിൽ നാമെത്തിയിരിക്കുന്നു. ഇനിയൊന്നു നിൽക്കൂ..നിന്റെ ചേതനയുടെ ഉദ്ദേശങ്ങൾ വ്യക്തമാക്കാതെയും നിന്റെ ഹൃദയത്തിന്റെ ദു:ഖങ്ങൾ എന്റെ ഹൃദയത്തിനു മനസ്സിലാകാതെയും ഇനിയൊരടി നടക്കാൻ എനിക്കു വയ്യ.
മന്ത്രവാദിനിയായ ദുർദ്ദേവതേ, എന്റെ വാക്കുകളൊന്നു ശ്രദ്ധിക്കൂ…
ഇന്നലെ വരേ ഞാൻ, മരക്കൊമ്പുകളിലൂടെ ചാടി നടക്കുകയും ശൂന്യാകാശത്ത് നീന്തിത്തുടിക്കുകയും സായാഹ്നങ്ങളിൽ വൃക്ഷത്തലപ്പുകളിൽ ചെന്നിരിക്കുകയും ചെയ്തിരുന്ന സ്വതന്ത്രനായ ഒരു കിളിയായിരുന്നു. എന്നിട്ട് വൈകുന്നേരങ്ങളിൽ സൂര്യൻ വർണ്ണ മേഘങ്ങളുടെ നഗരങ്ങളിൽ പടുത്തുയർത്തുകയും, അസ്തമയ സമയത്ത് പൊളിച്ചു കളയുകയും ചെയ്യുന്ന മണിമാളികകളേയും ദേവാലയങ്ങളെയും നോക്കി ചിന്താനിമഗ്നനായി ഞാനങ്ങനെയിരിക്കും.
ചിന്തയെപ്പോലെ ഞാനും ഭൂമിയുടെ അഷ്ട ദിക്കിലും ഏകാന്ത തടവുകാരനാണ്. ഞാൻ ജീവിതത്തിന്റെ നന്മകളിലും ആനന്ദങ്ങളിലും സന്തോഷിക്കുന്നവൻ, ഉണ്മയുടെ രഹസ്യങ്ങളെക്കുറിച്ചും അസ്പഷ്ടതകളെ കുറിച്ചും കൂലങ്കശമായി അന്വേഷിക്കുന്നവൻ.
അതുമാത്രമല്ല, ഞാൻ കിനാവു പോലെ രജനിയുടെ ചിറകുകളിലൂടെ പയണം നടത്തുകയും കിളിവാതിൽ പഴുതിലൂടെ ഉള്ളിൽ കടന്ന് കന്യകമാരുടെ യവനികകൾ മാറ്റി അവരുടെ ഭാവാഭിനിവേശങ്ങളുമായി ചങ്ങാത്തം കൂടുകയും ചെയ്യുന്നു. പിന്നീടു ഞാൻ യുവതികളുടെയടുത്ത് ചെന്ന് അവരുടെ അഭിരുചികളെ ഇളക്കിവിടുന്നു. അവസാനം വൃദ്ധന്മാരുടെയടുത്ത് പോയി അവരുടെ ചിന്തകൾക്ക് ഉന്മേഷം പകരുന്നു.
ഒ, മന്ത്രവാദിനീ, ഇന്നു ഞാൻ നിന്നെ കണ്ടു മുട്ടി. നിന്റെ കൈകൾ ചുംബിച്ച് വിഷം തീണ്ടി. അലക്ഷ്യമായി തുടലുകളും വലിച്ചു കൊണ്ടു നടന്നു പോകുന്ന തടവുകാരനെപ്പോലെയായി ഞാൻ. ചിലപ്പോൾ കുടിച്ചു ലക്കു കെട്ട് വിവേക ബുദ്ധി നഷ്ടപ്പെട്ടവനെപ്പോലെയുമായി. അങ്ങനെ എന്റെ മുഖത്തടിച്ചവന്റെ കൈ തന്നെ ഞാൻ തൊട്ടു മുത്തി.
എന്നാൽ ഒരു നിമിഷം എനിക്കു വേണ്ടി നിൽക്കൂ… ഇതാ എന്റെ ശക്തി എനിക്കു വീണ്ടുകിട്ടിയിരിക്കുന്നു. എന്റെ കാലുകളെ കൂച്ചു വിലങ്ങിട്ടിരുന്ന ചങ്ങല ഞാൻ പൊട്ടിച്ചിരിക്കുന്നു. അമൃതാണെന്നു കരുതി എടുത്തു മോന്തിയിരുന്ന വിഷത്തിന്റെ ചഷകം ഇതാ ഞാൻ തകർത്തിരിക്കുന്നു. ഇനി നമ്മൾ എന്തു ചെയ്യാൻ പോവുകയാണ്. ഏതു മാർഗ്ഗേയാണ് ഇനി നീ സഞ്ചരിക്കാൻ പോകുന്നത്?.
ഞാനെന്റെ സ്വാതന്ത്ര്യം തിരിച്ചു ചോദിക്കുകയാണ്. വിറയ്ക്കാത്ത വിരലുകളുമായി അഗ്നിയെ പിടിക്കുകയും ഉറച്ച കണ്ണുകളുമായി സൂര്യന്റെ മുഖത്തേക്കു നോക്കുകയും ചെയ്യുന്ന സ്വതന്ത്രനായ ഒരു കൂട്ടുകാരൻ നിനക്കുണ്ടാവുന്നതിൽ നിനക്ക് സന്തോഷമാവില്ലേ?
ഞാനിപ്പോൾ എന്റെ രണ്ടാമത്തെ ചിറകും വിടർത്തി. ഇപ്പോൾ നിന്റെ കൂടെയുള്ളത് പർവ്വതങ്ങൾക്കിടയിലൂടെ പരുന്തിനെപ്പോലെ പറന്നു നടക്കുകയും മരുഭൂമിയിലൂടെ രാത്രികളിൽ സിംഹത്തെപ്പോലെ പമ്മി നടക്കുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരനല്ലേ?
സ്നേഹത്തെ ഖേദമായി കാണുകയും നേതാവായി കാണാൻ വിസമ്മതിക്കുകയും ചെയ്യുന്ന ഒരു പുരുഷൻ നിന്നെ സ്നേഹിക്കുന്നത് നിനക്കു സംതൃപ്തി തരുന്നില്ലേ?
പരിഭ്രമിക്കുകയും കീഴടങ്ങാതിരിക്കുകയും കത്തുകയും ഉരുകിപ്പോകാതിരിക്കുകയും ചെയ്യുന്ന ഒരു ഹൃദയം നിന്നെ തൃപ്തിപ്പെടുത്തുന്നില്ലേ?
കാറ്റിനു മുമ്പിൽ വിറയ്ക്കുകയും എന്നാൽ തകരാതിരിക്കുകയും ചുഴലിക്കാറ്റിനു മുമ്പിൽ ക്ഷോഭിക്കുകയും എന്നാൽ പിഴുതെറിയപ്പെടാതിരിക്കുകയും ചെയ്യുന്ന ഒരു ശരീരത്തോട് നിനക്ക് ഒരു ഛായയുണ്ടാകുന്നത്
നിന്നെ സന്തോഷിപ്പിക്കുകയില്ലേ?
അകലാൻ ആഗ്രഹിക്കാതിരിക്കുകയും അകലാതിരിക്കുകയും ചെയ്യുന്ന ഒരു ചങ്ങാതി നിനക്കുണ്ടാവുന്നത് നിന്നെ ആനന്ദിപ്പിക്കില്ലേ?
ഇതാ എന്റെ കൈ. നിന്റെ ഭംഗിയുള്ള കൈകൾ പിടിച്ച് ഞാനൊന്നു കുലുക്കട്ടെ.
ഇതാ എന്റെ മേനി. നിന്റെ മൃദുലമായ കരവലയത്തിൽ എന്നെ ആശ്ലേഷിച്ചാലും.
ഇതാ എന്റെ വദനം; നീയതിൽ അനന്തവും അഗാധവും മൂകവുമായ ഒരു ചുംബനം അർപ്പിച്ചാലും.
Subscribe to:
Posts
(
Atom
)