Saturday, February 12, 2011

തിരുനബി ഗീതത്തിൽ നിന്ന്



യാ അൿ‌റമ ബൈത്

ലോകത്തെ ഏറ്റവും പ്രശസ്തമായ പ്രവാചക് സ്തുതി ഗീതമാണ് ഖസ്വീദതു ബുർദ.
പതിമുന്നാം നൂറ്റാണ്ടിൽ ജീവിച്ച ഈജിപ്ത് കവി
ഇമാം മുഹമ്മദ് ശറഫുദ്ദീൻ ബൂസ്വീരി(റ)യാണ് ബുർദയുടെ രചയിതാവ്.
മലയാളത്തിൽ ഒരു ഡസനിലധികം ബുർദ വ്യാഖ്യാനങ്ങളുണ്ട്)

160 വരികളുള്ള ബുർദയിലെ ഏറ്റവും പ്രശസ്തമായ വരികളാണ് അവസാനത്തെ 9 വരികൾ.
‘യാ അൿറമ ബൈത്’ എന്നാണ് മലയാളികൾ ഇതിനെ വിളിക്കുക.
അവയുടെ പദ്യ പരിഭാഷ താഴെ കൊടുക്കുന്നു.

-----------------------------------------

സൃഷ്ടി ശ്രേഷ്ഠരേ മഹാ ദുരന്തം വരും നേര-
മോടിയെത്താനങ്ങല്ലാതാരുമില്ലെനിക്കൊരാൾ.

ദൈവ ദൂതരേ, നാഥനുഗ്ര കോപിയാകുമ്പോ-
ഴിവനാ വ്യക്തിപ്രഭ കൂട്ടിനുണ്ടായീടേണം.

ഭൂമിയുമതിൻ സഹകളത്രയുമാ ധർമ്മ-
ഭൂമികയിൽ നിന്നല്ലോ ‘ലൌഹി’ലെയറിവു പോൽ.

ആശ കൈവിടൊല്ല വൻ പാപമാലെന്നാത്മാവേ-
യീശനു പൊറുക്കുവാൻ പക്ഷപാതമില്ലേതും.

എന്റെ നാഥന്റെ കൃപയോഹരി വെയ്ക്കേ പാപ-
ത്തിന്റെ തോതനുസരിച്ചന്നതു വീതിച്ചിടാം.

തമ്പുരാനേ നിന്നിലുള്ളെന്നുടെ പ്രതീക്ഷകൾ
തകിടം മറിക്കരുതതു പോലെന്നാശയും

രണ്ടു വീട്ടിലുമിവനോടലിവുണ്ടാകേണ-
മുണ്ടിവനോടാൻ മാത്രം ത്രാണിയപായങ്ങളിൽ.

മുത്തുനബിയുടെ മേൽ നിത്യവും വർഷിക്കുവാ-
നുത്തരവു നൽകേണമാ ‘സ്വാലാത്തിൻ’ കാറോട്;

കാറ്റു ബാൻ മരങ്ങളെയാട്ടുകയുമൊട്ടക-
കൂട്ടുകാരൻ മൂളിത്തെളിക്കുമാ നാളൊക്കെയും..

(മമ്മൂട്ടി കട്ടയാടിന്റെ ബുർദാ വ്യഖ്യാനം പുസ്തകത്തിൽ നിന്ന്)