Sunday, May 31, 2009

തൗഫീഖ്‌ സയ്യാദ്‌.


തൗഫീഖ്‌ സയ്യാദ്‌.
തൗഫീഖ്‌ അമീൻ സയ്യാദ്‌. 1929 മെയ്‌ - 7 ന്‌ പാലസ്തീനിലെ നസ്രേത്തിൽ ജനിച്ചു. സ്വന്തം ഗ്രാമത്തിൽ സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കിയ തൗഫീഖ്‌ സാഹിത്യത്തിൽ ഉപരി പനത്തിനായി റഷ്യയിലേക്ക്‌ പോയി. തിരിച്ചെത്തിയ ശേഷം അദ്ദേഹം ഇസ്രയേൽ കമ്മുണിസ്റ്റ്‌ പാർട്ടിയായ റകാഹിന്റെ സജീവ പ്രവർത്തകനായി, ഡിസമ്പർ 9, 1973-ൽ നസ്രേത്തിലെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 1975-1994 എന്നീ കാലയളവിനുള്ളിൽ 3 പ്രാവശ്യം മേയർ പദവിയിലിരുന്നിട്ടുണ്ട്‌.

1973-ലെ ഇലൿഷനിൽ റാകാഹ്‌
പാർട്ടിയുടെ ബാനറിൽ ജെറുസലേം ലജിസ്ലേറ്റിവ്‌ അസ്സംബ്ലിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ആറു പ്രാവശ്യം അദ്ദേഹം അസംബ്ലി മെമ്പറായിരുന്നു.

പലസ്തീനിലെ മനുഷ്യാവകാശ ലംഘനം, ഇസ്രയേൽ തടവറയിലുള്ള പാലസ്തീൻ തടവുകാരുടെ പീഡനങ്ങൾ എന്നിവക്കെതിരെ അദ്ദേഹം നിരന്തരം സമരം ചെയ്തു കൊണ്ടിരുന്നു. അതു കൊണ്ടു തന്നെ പലപ്പോഴും അദ്ദേഹത്തെ വക വരുത്താൻ ഭരണ കൂടം ശ്രമിക്കുകയും ചെയ്തു. 1994-ൽ ഒരു റോഡപകടത്തിലാണ്‌ അദ്ദേഹം മരണപ്പെടുന്നത്‌. ഓസ്ലോ കരാറു കഴിഞ്ഞു തിരിച്ചു വരുന്ന യാസർ അറഫാത്തിനെ സ്വീകരിക്കാൻ പോകുന്നതിനെടെയാണ്‌ അപകടം ഉണ്ടായത്‌.
മഹ്മൂദ്‌ ദർവീശിനെ പോലെ ഇദ്ദേഹവും പോരാട്ടത്തിന്റെ കവിയായി അറിയപ്പെടുന്നു.

കുരിശിനു മുകളിൽ ഒരു സമൂഹം

കുരിശിനു മുകളിൽ ഒരു സമൂഹം
തൗഫീഖ്‌ സയ്യാദ്‌
മൊഴി മാറ്റം: മമ്മൂട്ടി കട്ടയാട്‌.


ഞങ്ങളുടെ സമുദായത്തെ മൊത്തം
അവർ കുരിശിനു മുകളിൽ
തറച്ചിരിക്കുകയാണ്‌.

ഞങ്ങൾ പാശ്ചാത്തപിച്ചു മടങ്ങാൻ
കുരിശിന്റെ ഏറ്റവും മുകളിലാണ്‌
ഞങ്ങളെ ബന്ധിച്ചിരിക്കുന്നത്‌.

ഈ ദുരന്തങ്ങളൊന്നും
ലോകാവസാനത്തിന്റെ തുടക്കമല്ല.
നമ്മൾ ആരുടെയും അടിമകളുമല്ല.
അതു കൊണ്ട്‌ നിങ്ങളുടെ കണ്ണുനീരുകൾ തുടച്ചു കളയുക
കൊല്ലപ്പെട്ടവരുടെ മൃത ശരീരം മറവു ചെയ്യുക
പുത്തനുണർവ്വുമായി
പിടഞ്ഞെഴുന്നേൽക്കുക,

ദുഃഖപരവശരായ സമൂഹമേ,
നിങ്ങളാണു ലോകം
അപൂർവ്വമായി കാണുന്ന
നന്മയുടെ ഉറവിടങ്ങളും നിങ്ങളാണ്‌.
നിങ്ങൾ ചരിത്രവും
ഈ ഉലകിലെ
പ്രസന്നമായ ഭാവിയുമാണ്‌.

അതുകൊണ്ടു തന്നെ
കടന്നു വരൂ
നമുക്കു കൈ കോർക്കാം
തീനാളങ്ങളിലൂടെ നടന്നു പോകാം.

സ്വതന്ത്രന്മാരുടെ നാളെകൾ
അതെത്ര അകലെയാണെങ്കിലും
അടുത്താകുന്നു.