
ഇമാം ശാഫി(റ) മൂന്നു കവിതകളും കൂടി.
(ഒന്ന്‍)
വിവേകം
നീചൻ എന്നെ തെറി വിളിക്കുമ്പോൾ
എന്റെ ബഹുമാനം കൂടുകയാണ് ചെയ്യുന്നത്;
ഞാനും അവനെ തിരിച്ചു തെറി വിളിക്കുക എന്നത്
നാണക്കേടാണ്.
എനിക്ക് ഞാൻ കുലീനനാണെന്ന ബോധം
ഇല്ലായിരുന്നുവെങ്കിൽ
ശണ്ഠ കൂടാൻ വരുന്ന മുഴുവൻ നീചന്മാർക്കു മുമ്പിലും
ഞാനെന്റെ തല നീട്ടിക്കൊടുക്കുമായിരുന്നു.
എനിക്കു മാത്രം ഉപകാരം കിട്ടുന്ന കാര്യങ്ങളിൽ
ഞാൻ ശ്രദ്ധവച്ചിരുന്നുവെങ്കിൽ
തേടുന്ന എല്ലാ കാര്യങ്ങളിലും
പരിക്ഷീണനും പിന്തള്ളപ്പെട്ടവനുമായി
എന്നെ നീ കാണുമായിരുന്നു.
മറിച്ച് എന്റെ സുഹൃത്തിനും കൂടി
ഉപകാരം ലഭിക്കുന്ന കർമ്മങ്ങളും ഞാൻ അനഷ്ഠിക്കാറുണ്ട്.
സുഹൃത്ത് വിശന്നിരിക്കേ
വയറു നിറച്ച് ഉണ്ണുക എന്നത് മോശമാകുന്നു.
(രണ്ട്)
വിട്ടുവീഴ്ച
വിട്ടുവീഴ്ച ചെയ്യുകയും
ആരോടും പക വെക്കാതിരിക്കുകയും ചെയ്തപ്പോൾ
ശത്രുതാ വിചാരങ്ങളിൽ നിന്നും
എന്റെ ആത്മാവിന് മോചനം ലഭിച്ചു.
ശത്രുവിനെ കണ്ടുമുട്ടുമ്പോൾ
ഞാനവരെ അഭിവാദ്യം ചെയ്യുന്നത്
അവന്റെ ഉപദ്രവം തടുക്കാൻ വേണ്ടിയാണ്.
എനിക്കു വെറുപ്പ് തോന്നുന്നവരോടു പോലും
ഞാൻ മന്ദഹസിക്കുന്നു;
എന്റെ ഹൃദയം സ്നേഹ നിർഭരമായിരിക്കുന്നതു പോലെ.
മനുഷ്യർ രോഗമാകുന്നു,
മനുഷ്യരുടെ രോഗമോ അവരുമായുള്ള അടുപ്പവും.
അവരോട് അകന്നാൽ
സ്നേഹ വിച്ഛേദവുമായിപ്പോകും.
എന്നോട് സഹവസിക്കുന്ന ചങ്ങാതിയെക്കുറിച്ച്
ഞാൻ നിർഭയനല്ല;
ശത്രുസമൂഹത്തെ നിർഭയനാവുന്നതെങ്ങിനെ?.
പകയുടെ ശരീരത്തിൽ
സ്നേഹത്തിന്റെ വസ്ത്രമണിഞ്ഞു നില്‍ക്കുന്ന
സ്വന്തം ശത്രുക്കളെ തിരിച്ചറിയുവാൻ
കഴിയുന്നവനാണ് ഏറ്റവും വലിയ ബുദ്ധിമാൻ.
(മൂന്ന്‍)
കാലക്കേട്
കാലത്തിനൊപ്പം നടക്കുക,
അതോടൊപ്പം പർണ്ണ ശാലയിൽ (ഒതുങ്ങിക്കൂടുന്ന) പുരോഹിതനെപ്പോലെ
ആളുകളെ അവഗണിച്ച് കഴിയുകയും ചെയ്യുക.
കാലത്തിൽ നിന്നും അതിന്റെ ആളുകളിൽ നിന്നും
നിന്റെ കൈകൾ എപ്പോഴും ശുദ്ധമായിരിക്കട്ടെ.
അവരുടെ സ്നേഹത്തെ കരുതിയിരിക്കുക;
എങ്കിൽ അവരിലെ നന്മ നിനക്കു ലഭിക്കും.
ചികഞ്ഞു നോക്കിയിട്ടും
ഇടപഴകാൻ പറ്റിയ ഒരു സുഹൃത്തിനെയും
കാലത്തിന്റെ കൂടെയും
അല്ലാതെയും എനിക്കു കാണാൻ കഴിഞ്ഞില്ല.
ഉപദ്രവം കൂടുന്നു എന്ന കാരണത്താൽ
സമൂഹത്തിലെ താഴേക്കിടയിലുള്ളവരേയും
ഉപകാരം വളരെ കുറവാണ് എന്ന കാരണത്താൽ
സമൂഹത്തിലെ ഉന്നതന്മാരെയും ഞാൻ ഒഴിച്ചു നിർത്തി.
വളരെ നന്നായിട്ടുണ്ട്, നല്ല നല്ല വാക്കുകള്‍ ഞങ്ങളിലേക്ക് എത്തിച്ചതിനു നന്ദി
ReplyDeleteസ്നേഹാശംസകള്‍