Sunday, February 26, 2012

അറബിക്കവിത: ഒരു കണക്കിലെ കളി



കവിതയിൽ ഒരു കണക്കിലെ കളി

സർഖാഉൽ യമാമ എന്ന അറബി വനിതയെക്കുറിച്ച് മുമ്പ് ഈ ബ്ലോഗിൽ പറഞ്ഞിരുന്നു. അപാരമായ കാഴ്ച ശക്തി കൊണ്ട് പേരു കേട്ടവരായിരുന്നു അവർ. അവർ ഒരിക്കൽ ഒരിക്കൽ വീട്ടു മുറ്റത്തിരിക്കുമ്പോൾ ജലാശയത്തിലേക്ക് പറന്നു പോകുന്ന കുറേ പ്രാവുകളെ കണ്ടു. അപ്പോൾ ഇങ്ങനെ പാടി:

മാടപ്പിറാവുകൾ എന്റെ മാടപ്പിറാവുകളുടെ കൂടെ കൂടുകയും
അവയുടെ പകുതിയും കൂടി ലഭിക്കുകയും ചെയ്തിരുന്നെങ്കിൽ
എന്റെ കൈവശമുള്ള പ്രാവുകളുടെ എണ്ണം നൂറു തികയുമായിരുന്നു


അപ്പോൾ അവരുടെ കൈവശമുള്ളതെത്ര?
പറന്നു പോകുന്ന പ്രാവുകളെത്ര?
---------------------------------------------------------------------------------

ഉത്തരം:
-
-
-
-
-
പറന്നു പോകുന്നവ: 66
അവരുടെ കൈവശമുള്ളത് : 1
66+33+1 = 100

Monday, February 13, 2012

മരക്കൊമ്പിലിരിക്കുന്ന ഒരു കിളി (അറബിക്കവിത)

ഫെബ്രുവരി 14 (പൂ)വാലന്റൈൻ ഡേ. ഞാൻ ഈ ദിനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാലും എനിക്ക് കവിതകൾ തർജ്ജമ ചെയ്യാതിരിക്കാൻ കഴിയില്ല. നിസാർ ഖബ്ബാനിയുടെ ‘വാലന്റൈൻ ദിനം’ വായിക്കാൻ ഇവിടെ ക്ലിക്കുക.
http://www.kattayad.co.cc/2010/02/blog-post_14.html



മരക്കൊമ്പിലിരിക്കുന്ന ഒരു കിളിയാണ്
കയ്യിലിരിക്കുന്ന പത്തെണ്ണത്തേക്കാൾ നല്ലത്

---------------------------------------------------------
ഗാദ അൽ സമാൻ
(സിറിയൻ കവയത്രി, ജനനം: 1942)

‘കൈയ്യിലിരിക്കുന്ന ഒരു കിളിയാണ്‌
മരക്കൊമ്പിലിരിക്കുന്ന
പത്തു കിളികളേക്കാൾ നല്ലത്’ എന്ന്
എന്നെ ബോധ്യപ്പെടുത്താൻ
കുഞ്ഞുന്നാളിലേ
അവർ ശ്രമിച്ചു കൊണ്ടിരുന്നു.

ആ മഹാ നുണ വിശ്വസിക്കാൻ
തയ്യാറല്ലാത്തതു കൊണ്ട്
അവരെന്നെ സമൂഹ വൈരത്തിന്റെ
ചാട്ടവാറു കൊണ്ടു പ്രഹരിച്ചു;
അപമാനത്തിന്റെ വൃക്ഷത്തിൽ കെട്ടിയിട്ടു.
അവർ പറഞ്ഞു:
‘നീ പിശാചിന്റെ അനുയായികളിൽ പെട്ട
ദുർ മന്ത്ര വാദിനിയാകുന്നു’ എന്ന്
‘ഡെൽഫിയുടെ വിദൂഷകയെ പോലെ
തിന്മയുടെ കയത്തിൽ ഒളിച്ചിരിക്കുന്നവളാകുന്നു’ എന്നും

കൈയ്യിലിരിക്കുന്ന ഒരു കിളി
മരക്കൊമ്പിലിരിക്കുന്ന പത്തു കിളികളേക്കാൾ
നല്ലതാണെന്നു വിശ്വസിക്കുന്ന
കുരുന്നുകളെ പോലെ ഞാൻ
നല്ല കുട്ടിയായിരുന്നില്ല.
അവരെല്ലാം സന്തോഷത്തിന്റെ ഉന്മാദത്തിലാണ്‌.

ഓ, പഥികാ..
കൈയ്യിലിരിക്കുന്ന ഒന്നാണ്‌
മരത്തിലിരിക്കുന്ന പത്തിനേക്കാൾ
നല്ലതെന്ന് ഞാനെങ്ങനെ വിശ്വസിക്കും?

കൈയ്യിലുള്ള ഒരു കിളി എന്നത്
വെറും ഒരു കുടന്ന ചാരത്തിന്റെ ഉടമാവകാശം !!

മരത്തിനു മുകളിലെ കിളിയോ
അനന്തമായ സ്വപ്നങ്ങളുമായി
പാറിപ്പറക്കുന്ന നക്ഷത്രങ്ങളും !!.

മരത്തിനു മുകളിലെ ഓരോ കിളിയും
ഏതോ മായാലോകത്തേക്കുള്ള ക്ഷണമാകുന്നു,
ഭ്രാന്തമായ ആവേശത്താൽ
കുത്തിയൊഴുകുന്ന ജലപ്രവാഹത്തിലൂടെ
നീന്തിത്തുടിക്കാനുള്ള
ആഹ്വാനമാകുന്നു.

കൈയ്യിലെ ഒരു കിളി
വിരസതയുടെ ചതുപ്പുനിലത്തിലെ മയക്കമാകുന്നു.
ശ്മശാന നഗരത്തിലെ കുടികിടപ്പാകുന്നു.
കൂർക്കം വലി പോലെ
ഒരേ സ്വരത്തിലെ സംഭാഷണമാകുന്നു.

ഇനിയും നിറം മങ്ങിയിട്ടില്ലാത്ത
ഇളം പ്രയക്കാരായ അനുരാഗികളേ
കൈയ്യിലിരിക്കുന്ന ഒരു കിളി
മരത്തിലിരിക്കുന്ന പത്തെണ്ണെത്തേക്കാൾ
നല്ലതാണെന്ന വാക്കുകൾ
നിങ്ങൾ വിശ്വസിക്കരുത്.

എന്റെ കണ്ഠ നാളത്തിന്റെ
ഉള്ളിന്റെ ഉള്ളിൽ നിന്നും ഞാൻ പറയുന്നു
‘മരത്തിലിരിക്കുന്ന ഒരു കിളിയാണ്‌
കൈയ്യിലിരിക്കുന്ന പത്തു കിളികളേക്കാൾ മെച്ചം’.

മരത്തിനു മുകളിലെ കിളി
ഒരു തുടക്കമാകുന്നു.
ആത്മ സത്തയുടെ ലോകത്തേക്ക്
മാരിവില്ലിന്റെ പുറത്തേറി
കുതിച്ചു പായാനുള്ള ക്ഷണമാകുന്നു,
കാട്ടുകുതിരയുടെ പുറത്തു കയറിയുള്ള
സവാരിയാകുന്നു.

കൈയ്യിലിരിക്കുന്ന ഒരു കിളി
ഒരവസാന വാക്കാകുന്നു;
ഭാവനകളുടേയും നിഗമനങ്ങളുടേയും
വാതിലുകളെ പൂട്ടിയിട്ട താഴാകുന്നു,
ആമകളുടെയും ഉറുമ്പുകളുടെയും
കൂടെയുള്ള ജീവിതമാകുന്നു,
ഉത്കൃഷ്ടവും അത്യുത്തമവുമായ
എല്ലാത്തിനെയും തടവിൽ പാർപ്പിക്കാൻ
നേരത്തേ ഉണ്ടാക്കി വെച്ച അച്ചുകളാകുന്നു.


ആരാണു പറഞ്ഞത്
‘കാറ്റിൽ പാറിക്കളിക്കുന്ന ഒരു തൂവൽ
കെട്ടി നിൽക്കുന്ന പുഴയ്ക്കടിയിരിക്കുന്ന
ചരൽക്കല്ലിനേക്കാൾ നല്ലതല്ലെന്ന്’?

ഭ്രമണ പഥത്തെയും വിട്ടകന്ന്
കാറ്റിൽ അന്തിമയങ്ങി,
ചില്ലകളെപ്പോലും അവഗണിച്ച്
കവരുന്ന കൈകളെ നിരസിച്ച്
വസന്തങ്ങൾക്കു നേരെ നിറയൊഴിച്ച്
ഉലകം മുഴുവനും ചുറ്റി നടക്കുന്ന
ബുൾബുളിനെ പോലെ
ഭൂഖണ്ഡങ്ങൾക്കിടയിൽ പറന്നു നടക്കുന്ന
ഭവന രഹിതനായ പഥികാ..
ഞാൻ നിന്നെ സ്നേഹിക്കുന്നു.

Thursday, February 2, 2012



ഉത്തരീയം
ഇമാം ബൂസുരി (1211-1294)
ലോകത്തെ ഏറ്റവും പ്രശസ്തമായ പ്രവാചക പ്രകീർത്തന കാവ്യമാണ്‌ ബുർദ: പൂങ്കാവനം ബുക്സ് പ്രസിദ്ധീകരിച്ച് എന്റെ ബുർദാ വ്യാഖ്യാനത്തിൽ നിന്നെടുത്ത ബുർദയിൽ പ്രധാനപ്പെട്ട വരികളുടെ മൊഴിമാറ്റം താഴെ വായിക്കുക)


നീരിനാലിരു കാലും സങ്കടപ്പെടും വരേ-
യിരവിൽ ധ്യാനിച്ചയാളോടു ഞാൻ പാപം ചെയ്തു.

വിശപ്പിൻ കാഠിന്യത്താൽ വരിഞ്ഞു കെട്ടിയയാൾ
ശിലയാൽ മൃതുല മനോഹരമാമാശയം.

സ്വർണ്ണ മാമലകൾ പ്രലോപനവുമായ്‌ വന്നു
പൂർണ്ണനാണയാളതു തൃണവൽഗണിച്ചു പോൽ

അവതൻ ത്യാഗത്തേക്കാൾ ശക്തമെന്നാലുമേവ-
മവഗണിക്കുമെല്ലാ യോഗിമാരുമാവശ്യം

ജഗമിതിനു ഹേതു ഭൂതരായൊരാളുടെ
യിംഗിതമാ ജഗത്തെ തേടിടുന്നതെങ്ങിനെ?

മാനവർക്കുമദൃശ്യ ജിന്നുകൾക്കുമറേബ്യൻ
മാനിതർക്കുമന്യർക്കും മന്നരപ്രവാചകൻ

ഉള്ളതുണ്ടെന്നോയില്ലാതുള്ളതില്ലെന്നോ ചൊല്ലാ-
നില്ലയാഞ്ജാനുവർത്തിയാം നബിയെപ്പോലൊരാൾ.

ദുരിതങ്ങളിൽ ശിപാർശയുമായ്‌ വന്നു നമ്മെ
കരകയറ്റും സ്നേഹ വൽസനല്ലോ നബി.

ബോധനം ചെയ്താ ദൂതർ നാഥനിലേക്കാ കയ-
റേതൊരാൾ പിടിച്ചുവോ പേടി വേണ്ടതിൽ പിന്നെ.

പ്രകൃതിയിലുമാകൃതിയിലുമാ ദൂതന്മാ-
രകലെയല്ലോ വിദ്യാ ധർമ്മതു രണ്ടിലും.

മറ്റു നബിമാരൊക്കെയക്കടലിൽ നിന്നും കൈ-
പ്പറ്റിയതൊരു കുമ്പിൾ ജലമോ നീർമാരിയോ!.

നിശ്ചലരായ്‌ നിന്നവരപ്രവാചകൻ ചാരെ-
യക്ഷര ജ്ഞാനത്തിലേയച്ചെറു സ്വരം പോലെ.

പൂർണ്ണനാണവിടുന്നാകാരവുമർത്ഥങ്ങളും
പ്രിയനായ്‌ തിരഞ്ഞെടുത്തവരെയുടയവൻ

ഭാഗവാക്കാകുന്നിലൊരാളുമപ്പുണ്യങ്ങളിൽ
ഭാഗവും വെക്കാനാകില്ലാ ഗുണത്തിൻ സത്തയെ.

യേശുവിൽ ക്രിസ്ത്യാനികൾ ചൊല്ലുവതൊഴിച്ചുള്ള-
തെന്തുമപ്രഭാവനിലോതിടാം പ്രശംസകൾ

മാന്യതയേതുമാ പൂമേനിയിൽ ചാർത്താം, ബഹു-
മന്യമായതെതൊക്കെയും നിൻ മനം ചൊല്ലുന്നതും

ദൈവദൂതൻ തൻ മാഹാത്മ്യത്തിനതിരുണ്ടെങ്കി-
ലാവുമായിരുന്നൊരു വാഗ്ഭടനുരയുവാൻ

മുത്തുനബിതൻ ദൃഷ്ടാന്തങ്ങളപ്പദവിയോ-
ടൊത്തു പോവുമെങ്കിലെണീക്കുമസ്ഥിയും കേട്ടാൽ.

ബൗദ്ധികായാസങ്ങളാൽ നാം പരീക്ഷിക്കപ്പെട്ടി-
ല്ലതിനാൽ സന്ദേഹവും നമുക്കില്ലതും പുണ്യം

സൃഷ്ടികളന്ധാളിച്ചാ വ്യാപ്തിയെ ഗ്രഹിക്കുവാൻ
ദൃഷ്ടികളണഞ്ഞു പോയ്‌ ദൂരെയും ചാരത്തുമായ്‌

അകലെ നിന്നാലതൊരർക്കനാണെന്നു തോന്നു-
മടുത്തെത്തിയെന്നാലോ മിഴികളടഞ്ഞു പോം

സ്വപ്നവുമായ് സംതൃപ്തിയടയും സമൂഹമാ
സത്തയെയുലകിൽ നിന്നറിയുന്നതെങ്ങനെ!.

ഏറിയോരറിവാൽ നാം ചൊല്ലുവതവിടുന്ന്
മർത്ത്യനാണെന്നാലെല്ലാ മർത്ത്യരെക്കാളും ശ്രേഷ്ഠൻ

ദൈവ ദൂതന്മാരെല്ലാം കൊണ്ടു വന്ന ദൃഷ്ടാന്ത-
മാവെളിച്ചവുമായി ചേർന്നതാണല്ലോ നൂനം!!.

കൂരിരുട്ടിൽ ജനതതിക്കു വെളിച്ചം തരും
സൂര്യനാണവിടുന്നാ ദൂതരോ താരങ്ങളും

സുസ്മിതവുമഴകും തോരണം ചാർത്തും ചേലാൽ
സുന്ദരമായാകാരമെത്ര മേൽ മനോഹരം!.

മാർദ്ധവത്തിൽ പുഷ്പമോ, പ്രൗഢിയിൽ വാർ തിങ്കളോ
ആർദ്രതയിലാഴിയോ, കാലമോ മനോബലം!.

തനിച്ചാ വ്യക്തിത്വത്തെ കാണവേ ഗാംഭീര്യത്താൽ
തോന്നിടും സൈന്യത്തിലോ ഭൃത്യർ തൻ മധ്യത്തിലോ?

ചിപ്പിയിലൊളിഞ്ഞിരിക്കുന്ന മുത്തുകളപ്പു-
ഞ്ചിരിയാൽ വിരിയുമപ്പൂമലർ ദന്തങ്ങളോ?