Sunday, June 27, 2010

വിപ്രവാസത്തിലേക്കുള്ള വഴി - അദ്നാൻ അൽ സായിഗ്



വിപ്രവാസത്തിലേക്കുള്ള വഴി.

അദ്നാൻ അൽ സായിഗ് - ഇറാഖീ കവി, (1955 - ... ).
________________________________________

തീവണ്ടിയുടെ രോദനം
തുരങ്കത്തിന്റെ ഉത്കണ്ഠയെ ഇളക്കി മറിച്ചു.
അനന്തമായ പാളങ്ങളിൽ ഓർമ്മകൾ അലമുറയിട്ടു.

എന്റെ ഹൃദയത്തിന്റെ പാതി
ഞാൻ കിളിവാതിലിനടുത്ത് ഉറപ്പിച്ചു നിർത്തി,
മറ്റേ പാതി മുമ്പിലെ നീണ്ട മേശപ്പുറത്തിരുന്ന്
കൃശ ഗാത്രിയായ ഒരു ചെറുപ്പക്കാരിയുടെ കൂടെ
ശീട്ടു കളിക്കുകയായിരുന്നു.

ദു:ഖവും സങ്കടവും കലർന്ന സ്വരത്തിൽ
അവൾ ചോദിച്ചു:
നിങ്ങളുടെ കൈ എന്തേ
പഴയ പെട്ടിയുടെ പലക പോലെ
ഇങ്ങനെ പരുപരുത്തിരിക്കുന്നത്?
എന്തെങ്കിലും പിടിക്കാൻ
ഭയപ്പെടുന്നതു പേലെ
അതു വിറക്കുന്നതെന്തേ?

അപ്പോൾ ഞാൻ അവൾക്ക്
എന്റെ നാടിനെക്കുറിച്ചു പറഞ്ഞു കൊടുത്തു.

അവിടുത്തെ ചുവരുകളെക്കുറിച്ചും
അധിനിവേശത്തെക്കുറിച്ചും
ജനങ്ങളുടെ പ്രതാപത്തെക്കുറിച്ചും
പൊതു കുളിമുറികളിലെ രതിക്രീഡകളെക്കുറിച്ചും
ഞാൻ വിശദീകരിച്ചു,

അപ്പോൾ അവൾ അവളുടെ നനഞ്ഞ
കാർകൂന്തലുകൾ കൊണ്ട്
എന്റെ കണ്ണീരുകളിൽ തടവി.

അവൾക്കെല്ലാം മനസ്സിലായിട്ടുണ്ടായിരുന്നില്ല.

മറ്റേ മൂലയിൽ
മഞ്ഞു മൂടിയ മലനിരകളിൽ
മോസാർത്ത്* അയാളുടെ ഈണങ്ങൾ
വാരി വിതറുകയായിരുന്നു.

എന്റെ നാടാണെങ്കിൽ ആവശ്യത്തിലധികം ദു:ഖിതയായിരുന്നു,

എന്റെ സംഗീതമോ
അക്രമാസക്തവും വഴങ്ങാൻ കൂട്ടാക്കാത്തതും
നാണിപ്പിക്കുന്നതുമായിരുന്നു.

യൂറോപ്പ്യൻ തെരുവിലെത്തിയ ഉടനെ
ആദ്യം കാണുന്ന ഫൂട്പാത്തിൽ
ഞാനെന്റെ കണങ്കാലുകൾ നീട്ടി വെച്ച്,
സ്കൂളുകളിൽ നിന്നും ജയിലുകളിൽ നിന്നും
എനിക്കു കിട്ടിയ അടിയുടെ പാടുകൾ
തുറന്നു കാണിക്കുക തന്നെ ചെയ്യും.

എന്റെ കീശയിലുള്ളത് പാസ്പോർട്ടല്ല
മറിച്ച് അടിച്ചമർത്തലുകളുടെ റിക്കാർഡാകുന്നു.

കഴിഞ്ഞ അമ്പതു വർഷങ്ങളായി
മൃഗങ്ങൾ അയവെട്ടുന്നതു പോലെ,
ബീഡികൾ വലിച്ചു തള്ളുന്നതു പോലെ
സംഭാഷണങ്ങൾ ചവച്ചു കൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ.

തൂക്കു മരത്തിനു മുമ്പിൽ വെച്ച്
തൂങ്ങിക്കിടക്കുന്ന ഞങ്ങളുടെ തന്നെ ജഢത്തെയും
നോക്കി നില്ക്കുകയുമായിരുന്നു.

രഹസ്യാന്വേഷണ അറകളിൽ
ഞങ്ങളുടെ കുടുംബക്കാരുടെ ഫയലുകൾ
നിറയുന്നതു ഭയന്ന്
ഭരണാധികാരികൾക്കു വേണ്ടി
കയ്യടിക്കുകയുമായിരുന്നു ഞങ്ങൾ.

പ്രസിഡന്റിന്റെ പ്രസംഗം കൊണ്ടു തുടങ്ങി
പ്രസിഡന്റിന്റെ പ്രസംഗം കൊണ്ടവസാനിക്കുന്ന,
ഒരു നാട്....
പ്രസിഡന്റിന്റെ റോഡുകൾ,
പ്രസിഡന്റിന്റെ സംഗീതങ്ങൾ,
പ്രസിഡന്റിന്റെ മ്യൂസിയങ്ങൾ,
പ്രസിഡന്റിന്റെ സമ്മാനങ്ങൾ,
പ്രസിഡന്റിന്റെ മരങ്ങൾ,
പ്രസിഡന്റിന്റെ ഫാക്റ്ററികൾ,
പ്രസിഡന്റിന്റെ പത്രങ്ങൾ,
പ്രസിഡന്റിന്റെ കുതിരാലയങ്ങൾ,
പ്രസിഡന്റിന്റെ മേഘങ്ങൾ,
പ്രസിഡന്റിന്റെ പാളയങ്ങൾ,
പ്രസിഡന്റിന്റെ പ്രതിമകൾ,
പ്രസിഡന്റിന്റെ ബേക്കറികൾ,
പ്രസിഡന്റിന്റെ മെഡലുകൾ,
പ്രസിഡന്റിന്റെ വെപ്പാട്ടികൾ,
പ്രസിഡന്റിന്റെ വിദ്യാലയങ്ങൾ,
പ്രസിഡന്റിന്റെ ഫാമുകൾ,
പ്രസിഡന്റിന്റെ കാലാവസ്ഥകൾ,
പ്രസിഡന്റിന്റെ ഉത്തരവുകൾ...

മഴവെള്ളവും തുപ്പലും കൊണ്ട്
ഈറനണിഞ്ഞ എന്റെ കണ്ണുകളെ നോക്കി
അവൾ കുറെ നേരം ഇരുന്നു.
എന്നിട്ടെന്നോടു ചോദിച്ചു:
“നിങ്ങളേതു നാട്ടുകാരനാകുന്നു...?”
---------------
* . ആസ്ത്രിയൻ കമ്പോസർ.

Thursday, June 17, 2010

പതിവിനെതിരെ ..അഹ്‌ലാം മുസ്തഗാനിമി



പതിവിനെതിരെ ഒരു പ്രതിരോധം.

അഹ്‌ലാം മുസ്തഗാനിമി(തുണീഷ്യ).


പ്രവിശാലമായ മാതൃരാജ്യമേ,

പാരമ്പര്യമായി കിട്ടിയ നോവേ,

“വഴികളിൽ നിന്നൊക്കെ
നീയെന്റെ വാതിലിൽ മുട്ടരുത്
ഞാനൊരിക്കലും മടങ്ങി വരില്ല”.
---

ഒരിക്കൽ ഞാനെഴുതി
‘ഞാൻ നിന്നെ സ്നേഹിക്കുന്നു’വെന്ന്
അപ്പോൾ അവർ പറഞ്ഞു:
ഞാൻ കവിയാണെന്ന്.

നിന്നോടുള്ള സ്നേഹം മൂത്ത്
ഞാൻ ഉടുതുണിയുരിഞ്ഞു;
അപ്പോൾ അവർ പറഞ്ഞു:
‘ഞാൻ തേവടിശ്ശിയാണെന്ന്’

നിന്നെ തൃപ്തിപ്പെടുത്താൻ
ഞാനെല്ലാം ഉപേക്ഷിച്ചു;
അപ്പോൾ അവർ പറഞ്ഞു:
‘ഞാൻ കപട വിശ്വാസിനിയാണെന്ന്’.

പിന്നേയും ഞാൻ തിരിച്ചു വന്നു
അവർ പറഞ്ഞു
‘ഞാൻ ഭീരുവാണെന്ന്’

ഇന്ന് നീ ജീവിച്ചിരിക്കുന്നു
എന്നതു പോലും ഞാൻ മറന്നു പോയി.
ഞാൻ എനിക്കായി തന്നെ
സ്വയം എഴുതാൻ തുടങ്ങി
കണ്ണാടിക്കു മുമ്പിൽ വിവസ്ത്രയായി.
---

അവർ നിന്നെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞു
അവർ നേതാക്കന്മാരായി.
അവർ തുണിയുരിഞ്ഞു
അവർ ധനികരായി.
അവർ നിന്നെ ഇട്ടേച്ചു പോയി
അപ്പോൾ ഞങ്ങൾ നിറച്ചുണ്ടു.
അവർ വീണ്ടും തിരിച്ചു വന്നു
അപ്പോൾ ഞങ്ങൾ പിന്നെയും പട്ടിണിയിലായി.

ഇനി പുറത്തിറങ്ങാൻ പോകുന്ന
വാർത്താ പ്രക്ഷേപണത്തിന്റെ
വിശദീകരണങ്ങളെന്തൊക്കെയാണെന്ന്
ഇന്ന് ആർക്കും അറിയില്ല
പതിവു രഹസ്യാന്വേഷണ പല്ലവികൾ
കടലാസിൽ, കട്ടിലിൽ, പരിശോധന മുറിയിൽ..
കവാത്തു നടത്തിക്കഴിഞ്ഞിരിക്കുന്നു.

ഞാൻ ഗർഭ നിരോധന ഗുളിക കഴിച്ചു കൊണ്ടിരിക്കെ
രഹസ്യാന്വേഷണോദ്യോഗസ്ഥൻ
എന്റെ മേൽ ചാടി വീണു
രാജ്യത്തിന്റെ താല്പ്പര്യത്തിനെതിരായി
ഞാനെന്റെ ലൈംഗിക ശേഷി
ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച്
അയാളെന്നെ അറസ്റ്റു ചെയ്തു.

അതയാൾക്കാവശ്യമുള്ള പണിയായിരുന്നില്ല.

(എന്റെ നാടേ..)
ഇന്നു മുതൽ ഞാൻ നിന്നെ സ്നേഹിക്കുന്നത്
നിർത്തിയിരിക്കുകയാണ്‌.

Sunday, June 13, 2010

മുത്തശ്ശിക്കഥ - അഹ്‌ലാം മുസ്തഗാനിമി


അഹ്‌ലാം

മുത്തശ്ശിക്കഥ
.
അഹ്‌ലാം മുസ്തഗാനിമി(1953- ).

(തുണീഷ്യൻ കവയത്രി, എഴുപതുകളുടെ തുടക്കത്തിൽ ഫ്രാൻസിലേക്ക്കുടിയേറി. അവിടെ വെച്ച് ഒരു ലബനാൻ പത്രപ്രവർത്തകനെ വിവാഹം ചെയ്തു. ഇപ്പോൾ ബെയ്‌റൂത്തിൽ താമസം. ‘ശരീരത്തിന്റെ ഓർമ്മകൾഎന്ന നോവലിന്‌ 1998- നജീബ് മഹ്ഫൂസ് അവാർഡ് കിട്ടിയിട്ടുണ്ട്)

അടുപ്പിനടുത്ത്
കൂനിക്കൂടിയ
പാവം പൂച്ചയെപ്പോലെ ഇരുന്ന്
കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്ന
മുത്തശ്ശിയെ ഞാനും ശ്രദ്ധിച്ചു:

രാജകുമാരിയെ പ്രേമിച്ച
അശ്വഭടനെക്കുറിച്ചായിരുന്നു
അവർ പറഞ്ഞു കൊണ്ടിരുന്നത്;

അയാൾ അവളുടെയടുത്ത്
രാത്രിയിൽ ആരും കാണാതെ ചെന്നു,
രാജ കുമാരി അയാളുടെ കൂടെ
ഒളിച്ചോടി;

അന്നു മുതൽ അവൾ
ഭക്ഷണം പാകം ചെയ്യാൻ പഠിച്ചു
നഗരങ്ങളിലെ ചേരിയിൽ
അന്തിയുറങ്ങാൻ ശീലിച്ചു
മഴകാലത്തേക്കായി
വിറകു ശേഖരിക്കാൻ പാടുപെട്ടു,

അന്നു മുതൽ ആ കൊച്ചു റാണി
ഒരു മനുഷ്യ സ്ത്രീയായി
ജീവിക്കാൻ പഠിപ്പിച്ച
കുതിരപ്പടയാളിക്കു വേണ്ടി
പ്രതാപത്തിന്റെ മുഴുവൻ മേലങ്കികളും
അവൾ ഊരി വലിച്ചെറിഞ്ഞു.
-
-
അങ്ങനെ ആയിരിയം കഥകൾ..
കുട്ടികളെല്ലാം മെല്ലെ ഉറങ്ങി
പക്ഷേ ഞാൻ മാത്രം
അങ്ങു ദൂരെ സ്ഥിതി ചെയ്യുന്ന
നഗരത്തെയും സ്വപ്നം കണ്ട്
ഉറക്കമിളച്ചിരുന്നു,

ആ കുടിലും.. ആ വിറകുകളും.. ആ കുട്ടികളും..
അശ്വാരൂഢനായ
ഒരു ചെറുപ്പക്കാരനെയും കാത്ത്
ഉറക്കമൊഴിച്ചിരിക്കുന്ന
ആ പെൺകൊച്ചിനെയും..
സ്വപ്നം കണ്ട്..
അങ്ങനെ....അങ്ങനെ...