Saturday, October 2, 2010

എന്റെ രക്തത്തേക്കാൾ .....(അറബിക്കവിത)


എന്റെ രക്തത്തേക്കാൾ വിലപിടിച്ചതാണോ ഈ പെട്രോൾ?
ഫാറൂഖ് ജുവൈദ (ഈജിപ്ത്)
(ഇറാഖിലെ കുട്ടികൾക്കായി സമർപ്പിക്കുന്നു)

ചിത്തഭ്രമം നമ്മെ ഭരിക്കുന്ന കാലത്തോളം
വേട്ട നായ്ക്കൾ
വയറിനുള്ളിലെ ഭ്രൂണങ്ങൾക്കു വേണ്ടി കടിപിടി കൂടുന്നതും
വയലുകളിൽ കുഴിബോംബു വിതയ്ക്കുന്നതും
പുലരി വെട്ടം കണ്ണുകളിൽ അഗ്നിയായി പടരുന്നതും
പ്രഭാത പ്രാർത്ഥനയ്ക്കു ശേഷം
കുഞ്ഞുങ്ങളെ പരസ്യമായി
കഴുമരത്തിൽ ക്രൂശിക്കുന്നതും
നമുക്ക് കാണാം.

ചിത്തഭ്രമം നമ്മെ ഭരിക്കുമ്പോഴെല്ലാം
വൃക്ഷ ശിഖരങ്ങളിൽ
ഒരു വെളുത്ത പൂവും വിരിയില്ല,
സ്നേഹാർദ്രമായ മാറിൽ
പറ്റിപ്പിടിച്ചുറങ്ങുന്ന
ഒരു കുഞ്ഞിന്റെയും കണ്ണിൽ
സന്തോഷം വിടരില്ല,
ഒരു മതവും, ഒരു വിശ്വാസവും
ഒരു സത്യവും ഒരഭിമാനവും
സംരക്ഷിക്കപ്പെടില്ല,
ജനങ്ങളുടെ കഴിവുകളെല്ലാം അവമതിക്കപ്പെടും
എല്ലാം നിന്ദിക്കപ്പെടുകയും ചെയ്യും.
* * *

ബാഗ്ദാദിലെ ദു:ഖിതരായ കുഞ്ഞുങ്ങൾ ചോദിക്കുകയാണ്‌:
‘എന്തു കുറ്റത്തിനാണ്‌ ഞങ്ങൾ കൊല്ലപ്പെടുന്നത്?’ എന്ന്.

വിശപ്പിന്റെ ചീളുകളിലൂടെ
അവർ ആടിയാടി നടക്കുന്നു,
മൃത്യുവിന്റെ അപ്പം വീതിച്ചെടുക്കുന്നു,
പിന്നെ എന്നെന്നേക്കുമായി യാത്രയാവുന്നു,

നമ്മുടെ നാട്ടിന്റെ മഞ്ഞു പാളികളിൽ
റെഡ് ഇന്ത്യക്കാരുടെ പ്രേതങ്ങൾ
പ്രത്യക്ഷപ്പെടുന്നു,
നമ്മിലെ കൊതിയന്മാർ ആർത്തട്ടഹസിക്കുന്നു,
എല്ലാ ഭാഗത്തു നിന്നും അവർ പ്രത്യക്ഷപ്പെടുന്നു,
എല്ലാ വർഗ്ഗത്തിൽ നിന്നും ഇഴഞ്ഞിഴഞ്ഞു വരുന്നു,

നമ്മുടെ നിരത്തുകൾക്കെല്ലാം ഇപ്പോൾ
രക്ത വർണ്ണമാണ്‌,
നമ്മുടെ വിദൂഷകന്മാർ മനസ്സാക്ഷിക്കുത്തിന്റെ
സോമരസത്തിൽ മുങ്ങിക്കിടക്കുകയാണ്‌,

ജന ഹൃദയങ്ങൾക്ക് പിശാചുകളുടെ രൂപം!,
അവരുടെ സ്വപ്നങ്ങൾ
അപമാനത്തിന്റെയും അസ്പഷ്ടതയുടെയുമിടയിൽ
അപ്രാപ്യമായ മരീചിക!,

ഈ വേട്ട നായ്ക്കൾ
നമ്മുടെ തലയ്ക്കു മുകളിൽ വന്ന് ഓരിയിടുന്നു,
നമ്മൾ സർവ്വ നാശത്തിലേക്ക് കൂപ്പു കുത്തുന്നു,
* * *

ബാഗ്ദാദിലെ ദു:ഖിതരായ കുഞ്ഞുങ്ങൾ
തെരുവുകളിൽ നിന്നട്ടഹസിക്കുന്നു,
താത്താരികളുടെ സൈന്യം
നഗര കവാടങ്ങളിൽ
മഹാ മാരി കണക്കെ വന്നു മുട്ടുന്നു,
പ്ലേഗ് പടർന്നു പിടിക്കുന്നു,
‘ഹോളോക്കോ’യുടെ പൗത്രന്മാർ
കുഞ്ഞുങ്ങളുടെ മൃതശരീരത്തിനു മുകളിൽ നിന്ന് ഗർജ്ജിക്കുന്നു,
റെഡ് ഇന്ത്യൻസിന്റെ ജഢങ്ങൾ
സിനഗോഗുകളുടെ സ്തൂപങ്ങളിൽ
തൂങ്ങിക്കിടക്കുന്നു,
നിലം തിളച്ചു മറിയുന്നു,
ജനങ്ങളുടെ രോദനം
നിശബ്ദതയെ ഭജ്ഞിക്കുന്നു,
കഴുകന്മാരുടെ ചിറകുകളിൽ
ചോരപ്പുഴയൊഴുകുന്നു,
കറുത്ത നഖങ്ങൾ കണ്ണുകളിൽ തുളച്ചു കയറുന്നു,

യൂപ്രട്ടീസ് നദി
നൂറ്റാണ്ടുകൾക്കപ്പുറത്തെ
ആ നീണ്ട ഭൂത കാലത്തെക്കുറിച്ച് ഓർക്കുന്നു:
‘പരശ്ശതം ഭടന്മാർ ഇതു വഴി വന്ന്
മുറിച്ചു കടന്ന് പോയിരുന്നു,
എവിടേക്കാണവരൊക്കെ പോയതെന്ന് ആർക്കുമറിയില്ല.

ഇതു നമ്മുടെ നഗരം!.
എത്ര അക്രമികൾ വന്നു?
എല്ലാവരും പോയ്മറഞ്ഞപ്പോഴും
നമ്മൾ ഇവിടെ ഉറച്ചു തന്നെ നിന്നു.

‘ഹോളോക്കൊസ്’ മൃത്യു വരിക്കും,
ഇറാഖിന്റെ കുഞ്ഞുങ്ങൾ മടങ്ങി വന്ന്
ടൈഗ്രീസിന്റെ മുമ്പിൽ വച്ച് നൃത്തം ചെയ്യും,

ഇറാഖിന്റെ തോട്ടങ്ങളിലും
പുഴകളിലും ഈത്തപ്പനയിലും
ഓരോ ചാൺ മൺതരിയിലും
ഞങ്ങൾക്കു കഴുമരമൊരുക്കാൻ
ഞങ്ങൾ റെഡ് ഇന്ത്യക്കാരല്ലെന്നറിയണം.
വേണമെന്നുണ്ടെങ്കിൽ ഞങ്ങളവയെയെല്ലാം
വേടിയുണ്ടകളാക്കി മാറ്റും
എന്നിട്ട് ഭൂമിക്കു മുകളിൽ കൊടികുത്തി വാഴുന്ന
അധാർമ്മികതക്കെതിരെ
കരയിലും കടലിലും
ബങ്കറുകളുടെ നിശബ്ദതയിലും വെച്ച് പൊരുതും.

വെറുക്കുന്ന മൃത്യുവിനെ
അല്ലാഹുവിന്റെ മാർഗ്ഗത്തിൽ
ആളിപ്പടർത്താൻ ഞങ്ങൾക്കു സന്തോഷമേയുള്ളൂ..
അങ്ങിനെ ഈ സമൂഹത്തെ എല്ലാ കാലത്തെയും
മികച്ച സമൂഹമാക്കി ഞങ്ങൾ മാറ്റും.
(തുടരും)

1 comment :

  1. i like this,,,ella adimathathil ninnum ella rajyavum ella manushyarum mojikkapedatte....inshaallah

    ReplyDelete