Thursday, October 14, 2010

മുഈൻ ബസിസു - പാലസ്തീൻ കവി.



മുഈൻ ബസിസു.

1926- പാലസ്തീനിലെ ഗാസയിൽ ജനിച്ചു. 1948-ൽ ഗാസ കോളേജിൽ നിന്ന് സെക്കണ്ടറി വിദ്യാഭാസം പൂർത്തിയാക്കി. 1946-ൽ ‘അൽ ഹുരിയ മാസികയിൽ ആദ്യത്തെ കവിത പ്രസിദ്ധീകരിച്ചു. 1948-ൽ കൈറോവിലെ അമെറിക്കൻ കോളേജിൽ ചെർന്നു. 1952-ൽ ജേർണലിസത്തിൽ ബിരുദമെടുത്തു.
പിന്നീട് സജീവ രാഷ്ടീയ പ്രവർത്തനത്തിലിറങ്ങി. 1952-ൽ അദ്ദേഹത്തിന്റെ പ്രസിദ്ധമായ ’അൽ മഅ്റക-കലാപം‘ എന്ന കവിത പുറത്തിറങ്ങി. 1955 മുതൽ 1957 വരേയും 1959 മുതൽ 1963 വരേയും രണ്ടു പ്രാവശ്യം ഈജിപ്ത് ഭരണ കൂടം അദ്ദേഹത്തെ അറസ്റ്റു ചെയ്ത് ജയിലിലടച്ചു.
പാലസ്തീനിലെ ആദ്യ കാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തു വരേ അദ്ദേഹം എത്തി. പാലസ്തീനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വിശാല ഐക്യം പ്രഖ്യാപിച്ച് ഒന്നിച്ചപ്പോൾ മുതൽ മരിക്കുന്നതു വരേ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. പാലസ്തീൻ നാഷനൽ കൗൻസിൽ മെമ്പറുമായിരുന്നു. ആഫ്രോ ഏഷ്യൻ എഴുത്തുകാർക്ക് നല്കി വരുന്ന ഇന്റർനാഷനൽ ലോട്ടസ് പ്രൈസ് ലഭിച്ചിട്ടുണ്ട്.
1984-ൽ ലണ്ടനിൽ വെച്ച് അന്തരിച്ചു.

തടവറയുടെ മൂന്നു ചുവരുകൾ

മുഈൻ ബസിസു

പുലർകാലത്ത്:
ചുവരുകളിൽ എഴുതാനൊരിടം ബാക്കിയാവുന്ന കാലത്തോളം,
എന്റെ കൈവിരലുകൾ ഉരുകിത്തീരാത്ത കാലത്തോളം
ഞാൻ പൊരുതുക തന്നെ ചെയ്യും.

ചുവരികളിലൂടെ കമ്പിസന്ദേശമയക്കുന്നവരുണ്ട്
ഞങ്ങളുടെ ഞരമ്പുകൾ തന്നെയാണ്‌ അവയുടെ കമ്പികൾ
ഞങ്ങളുടെ കണ്ണീരുകളെല്ലാം
ഈ ചുവരുകളുടെ ഞരമ്പുകളിൽ
നിക്ഷേപിച്ചിരിക്കുന്നു

അവർ പുതിയ ജയിലറകൾ അടച്ചു
തടവുകാരെ കൊന്നു കളഞ്ഞു.
അവർ പുതിയ ജയിലറകൾ തുറന്നു
പുതിയ തടവുകാരെ കൊണ്ടു വന്നു.

ഉച്ച സമയത്ത്:
അവരെന്റെ മുമ്പിൽ കടലാസ് കൊണ്ടു വന്നു വച്ചു
ഒരു പേനയും എന്റെ വീട്ടിന്റെ താക്കോലും കൂടെ വെച്ചു.
എഴുതി വൃത്തികേടാക്കാൻ അവർ കൊണ്ടു വന്ന കടലാസ് എന്നോടു പറഞ്ഞു:
“പ്രതിരോധിക്കുക”
സ്വന്തം നെറ്റിയിൽ ചെളിവാരിത്തേക്കാനായി
അവർ കൊണ്ടു വന്ന പേനയും പറഞ്ഞു:
“പ്രതിരോധിക്കുക”

എന്റെ വീടിന്റെ താക്കോൽ പറഞ്ഞു:
“നിന്റെ കൊച്ചു വീടിന്റെ ഓരോ കല്ലിന്റെയും നാമത്തിൽ
നീ പ്രതിരോധിക്കുക”.

തകർന്ന കൈകൾ ചുവരുകളിലൂടെ അയച്ച
കമ്പി സന്ദേശത്തിന്റെ ഓരോ മുഴക്കവും പറഞ്ഞു:
“പ്രതിരോധിക്കുക”.

ജയിലിന്റെ മേല്ക്കൂരയിൽ വന്നു വീഴുന്ന
ഒരോ മഴത്തുള്ളിയും അട്ടഹസിച്ചു:
“പ്രതിരോധിക്കുക”.

സന്ധ്യാ സമയത്ത്:
എന്റെ കൂടെ ആരുമില്ല.
ആ മനുഷ്യന്റെ ശബ്ദം ആരും കേൾക്കുന്നില്ല,
ആരും അയാളെ കാണുന്നില്ല.

വാതിലുകളും മതിലുകളും അടച്ചു പൂട്ടുന്ന ഓരോ രാത്രിയിലും
ചോരയൊലിക്കുന്ന എന്റെ മുറിവിലൂടെയും
എന്റെ സെല്ലിലൂടെയും
അവൻ പുറത്തു വരുന്നു,

അവൻ എന്നെപ്പോലെയിരിക്കുന്നു
ഞാൻ തന്നെയായിരുന്നില്ലേ അവനും?

ചിലപ്പോൾ ഞാനവനെ കാണുമ്പോൾ അവൻ കുട്ടിയാണ്‌
മറ്റു ചിലപ്പോൾ ഇരുപതു വയസ്സുള്ള ചെറുപ്പക്കാരനും,

അവൻ എന്റെ ഒരേ ഒരു സാന്ത്വനം!
ഒരേ ഒരനുരാഗം!

ഓരോ രാത്രിയിലും ഞാനെഴുതുന്ന കുറിമാനവും അവനാകുന്നു.
ഈ വലിയ ലോകത്തിനും
എന്റെ ചെറിയ നാട്ടിനും വേണ്ടി
പുറത്തിറക്കിയ തപ്പാൽ മുദ്രയാകുന്നു അവൻ!

ഈ രാത്രിയിലും അവൻ
എന്റെ മുറിവിലൂടെ
ദു:ഖിതനും പീഢിതനുമായി
മിണ്ടാതെ ഇറങ്ങിപ്പോകുന്നത് ഞാൻ കണ്ടു
ശബ്ദമില്ലെങ്കിലും എന്തോ പറയുന്നതായി ഞാൻ കേട്ടു:
“കുറ്റസമ്മതം നടത്തിയാൽ...
എല്ലാം എഴുതിക്കൊടുത്താൽ...
പിന്നീടൊരിക്കലും നിനക്കെന്നെ
കാണാൻ കഴിയില്ല”.

No comments :

Post a Comment