Monday, October 25, 2010

വെല്ലു വിളി (അറബിക്കവിത)



വെല്ലു വിളി.
മുഈൻ ബസിസു

എനിക്കു തുടലുകളെ ഭയമില്ല.
നിങ്ങൾക്കു വന്ന് എന്നെ ചങ്ങലയ്ക്കിടാം.

ഭൂകമ്പങ്ങളുടെ നാട്ടിൽ ജീവിക്കുന്നവന്‌
ഭൂമി കുലുക്കത്തെ എന്തിനു ഭയപ്പെടണം?

ആർക്കു വേണ്ടിയാണ്‌ നിങ്ങൾ തൂക്കു മരങ്ങൾ കുഴിച്ചിടുന്നത്?
ആരുടെ കെണിപ്പുകളാണ്‌ നിങ്ങൾ കൂട്ടിക്കെട്ടുന്നത്?

നിങ്ങൾ എത്ര ഊതിയാലും ഇരുട്ടിൽ പ്രകാശിക്കുന്ന
ഈ തീപ്പന്തങ്ങളെ കെടുത്താൻ കഴിയില്ല.

ജനങ്ങളാണതിനു തീ പകർന്നത്
ഇനിയും ഏറെ സാർത്ഥവാഹക സംഘങ്ങൾ
അവരുടെ പിന്നാലെ വരും.

കോടുങ്കാറ്റേ, നീ അടിച്ചു വീശിക്കോളൂ..
ഞാൻ നിന്നെ പേടിക്കുന്നില്ല.

സ്വന്തം ശബ്ദങ്ങളെ
ബോംബുകളെ പോലെ പ്രകമ്പനം കൊള്ളിക്കുന്ന
രുധിര മിത്രങ്ങൾ എനിക്കൊരുപാടുണ്ട്.
അതെന്റെ കണ്ണുകളിൽ മിന്നൽ പിണർ പോലെ
കത്തിത്തിളങ്ങുന്നു.
കലാപത്തിന്റെ പ്രളയമായി
എന്റെ കൈകളിലൂടെ കുത്തിയൊഴുകുന്നു.

എനിക്കു ഭയമേ ഇല്ല.
കൊടുങ്കാറ്റുകൾ എന്റെ ചങ്ങാതിമാരായിരിക്കുമ്പോൾ
ഞാനാരെപ്പേടിക്കണം?.

മെടഞ്ഞിട്ട ചുവപ്പൻ കുന്തളം
തലയിൽ ചൂടിയ ദിനകരനു മുമ്പിൽ
അവർ പ്രതിജ്ജയെടുത്തു:
‘ഞങ്ങളുടെ ഹരിതാഭമായ മണ്ണിൽ നിന്നും
ശ്മശാനങ്ങളുടെ മൊത്തക്കച്ചവടക്കാരെ കെട്ടു കെട്ടിക്കുമെന്നും,
കൊലക്കളങ്ങളിൽ നിന്നു മനുഷ്യനെയും
കൊള്ളക്കാരുടെയും ചൂതാട്ടക്കാരുടെയും തൂലികയിൽ നിന്നു
ചരിത്രത്തേയും മോചിപ്പിക്കുമെന്നും,
അങ്ങനെ ഞങ്ങൾ ഞങ്ങളുടെ വലിയ ദേശം
സ്വന്തമാക്കുമെന്നും,
അവിടെ പ്രകാശ ഗോപുരങ്ങൾ പണിയുമെന്നും!!.

ഇതാ നോക്കൂ..
എന്റെ സഹോദരങ്ങൾ ഇടിമുഴക്കങ്ങളായി വരുന്നു.

ഒരു കാര്യം നിങ്ങൾ കണ്ടറിയുന്നത് നന്ന്:
തൂക്കുമരങ്ങൾ വിതച്ചവർ തൂക്കു മരങ്ങൾ കൊയ്യും.
വാരിക്കുഴികൾ കുഴിച്ചവർ തന്നെ അതിൽ ചെന്നു ചാടും.

വെളിച്ചം കാർന്നു തിന്ന
ഇരുട്ടിന്റെ ശവങ്ങളെ പിന്നിലേക്ക് വലിച്ചെറിഞ്ഞ്
പുത്തൻ പുലരിയുടെ കൊടിപ്പടവുമേന്തി
അതാ അവർ വരുന്നു.......

No comments :

Post a Comment