Thursday, October 7, 2010

പെട്രോളും എന്റെ രക്തവും - അറബിക്കവിത.



(കഴിഞ്ഞ പോസ്റ്റിന്റെ തുടർച്ച)

പെട്രോളും എന്റെ രക്തവും
(ഫാറൂഖ് ജുവൈദ - ഈജിപ്ത്)

ബാഗ്ദാദിന്റെ ദു:ഖിതരായ കുട്ടികൾ
ഇപ്പോൾ രോഷത്തിന്റെ കൊടിപ്പടമുയർത്തുന്നു,
കൊടും ക്രൂരന്മാരുടെ കൈകളാൽ
ഞങ്ങൾക്ക് ഞങ്ങളുടെ ബാഗ്ദാദ് നഷ്ടപ്പെടുന്നു,
പിടിച്ചു പറി നടക്കുമ്പോഴും
അറേബ്യൻ ദേശീയതയെവിടെ?
ശുഭ്ര ഖഢ്ഗങ്ങളെവിടെ?
നാശം വിതയ്ക്കുന്ന കുതിരകളെവിടെ?
പൈതൃകങ്ങളെവിടെ?
കുലമഹിമയെവിടെ?
ജനങ്ങളെവിടെ?
അറബികളുടെ വിദൂഷകരെവിടെ?

പീഡനങ്ങളുടെ ദേവാലയത്തിൽ
എല്ലാവരും മുബാഹല നടത്തുന്നു
എന്നിട്ടും അൽഭുതങ്ങളൊന്നും കാണുന്നില്ല
ചിലർ അപലപിക്കുന്നു,
ചിലർ നിന്ദ്യരായി ഓടിപ്പോകുന്നു,
മുഴുവൻ ഉദാര മനസ്കരുടെ മുമ്പിലും
വസ്ത്രങ്ങളെല്ലാം അഴിച്ചു കൊടുക്കുന്നവരും അവർക്കിടയിലുണ്ട്,

പിശാചിന്റെ പൂമുഖത്ത് ചെന്ന് ഞങ്ങൾ
ഡോളറിന്റെവേദ വാക്യംഉരുവിടുന്നു
യുദ്ധ മുതലും സ്വർണ്ണവും തേടി
ആളുകൾ കൂട്ടം കൂട്ടമായി ഓടുന്നു,
ചിലർ അപ്പോൾ ചോദിക്കുന്നു:
എവിടെ അറബികൾഎന്നു വിളിക്കപ്പെടുന്ന സമൂഹം?
ഒരിക്കൽ അവർ മധ്യ ധരണിയാഴി മുതൽ
പേർഷ്യൻ കടലിടുക്കു വരേ
പരന്നു കിടക്കുന്ന സ്ഥലങ്ങളിൽ ജീവിച്ചിരുന്നു.
അവരുടെ ഒരടയാളങ്ങളും ഇന്നു ശേഷിച്ചിരിക്കുന്നില്ല.

എല്ലാ ദുരന്തങ്ങൾക്കും ഒരു കാരണമുണ്ടാകും
അറബികൾ അവരുടെ അശ്വങ്ങളെ വിറ്റു തുലച്ചു,
സംഭാഷണങ്ങളുടെ ചന്തയിൽ
അശ്വഭടന്മാർക്കും വില പറഞ്ഞു:
ചരിത്രം മരിച്ചു മണ്ണടിയട്ടെ
സംഭാഷണങ്ങൾ ജീവിക്കട്ടെ.

ബാഗ്ദാദിലെ ദു:ഖിതരായ കുട്ടികൾ വിളിച്ചു പറയുന്നു:
മരണം ഞങ്ങളുടെയടുത്തേക്ക്
മൺകട്ടകളുടെ രൂപത്തിൽ വരുന്നു
പാർക്കിലും സംഗീത സദസ്സിലും
ഭോജന ശാലകളിലും പൊടിമണ്ണിലും
കളിച്ചു കൊണ്ടിരിക്കുമ്പോഴായിരിക്കും മരണം വന്ന് പിടികൂടുന്നത്

ചരിത്രത്തിന്റെ പഥചലനങ്ങളിലെ
എല്ലാ ചുവരുകളും തകർന്നു പോയിരിക്കുന്നു

നാഗരികതകളുടെ കാലത്തെയോർത്ത് നമുക്ക് ലജ്ജിക്കാം.

ആയിരം കാതങ്ങളകലെ നിന്നും
വഴിയറിയാതെ പറന്നു വന്നെത്തിനോക്കുന്ന
തെമ്മാടി മിസൈൽ ചോദിക്കുന്നു:
എവിടെ സർവ്വ സംഹാരിയായ ആയുധങ്ങൾ?’
കന്യകയുടെ പുഞ്ചിരിയെ കശാപ്പു ചെയ്താൽ
നേരം വെളുക്കുമോ?
യുദ്ധവിമാനങ്ങൾക്ക് സൂര്യനെ മറച്ചു വെക്കാനൊക്കുമോ?
ഞങ്ങളുടെ രക്തത്തിലെ കിനാവുകൾ
അത്മാഹൂതി നടത്തിയിരിക്കുകയാണ്‌.

എന്തവകാശത്തിന്റെ പേരിലാണ്‌
നിങ്ങൾ ഞങ്ങളുടെ വീടുകൾ പൊളിച്ചു കളയുന്നത്?
ഏതു നിയമത്തിന്റെ പിൻബലത്തിലാണ്‌
ആയിരം മിനാരങ്ങളെ തരിപ്പണമാക്കുന്നത്?
അഗ്നി വർഷം നടത്തുന്നത്?

ബഗ്ദാദിലെ ഞങ്ങളുടെ ദിനരാത്രങ്ങൾ
വിശപ്പിൽ നിന്നു വിശപ്പിലേക്ക്
ഇരുട്ടിൽ നിന്ന് ഇരുട്ടിലേക്ക്
പതുക്കെ നടന്നു നീങ്ങുകയാണ്‌.

വലിയ ഭവനത്തിലെ നേതാവേ,
നിന്റെ കപടമായ മുഖത്ത്
വാടകക്കെടുത്ത ആയിരം പൊയ്മുഖങ്ങൾ
ഞങ്ങൾ കാണുന്നു
ഞങ്ങൾ കഥയിലെ തുടക്കക്കാർ
പിന്നെ തിരശ്ശീല ഉയരും
പോറാട്ടു നാടകം ഇവിടെ അവസാനിക്കില്ല.
ഒരു ജനത്തെ പട്ടിണിക്കിടുന്നത്
അഭിമാനത്തിന്റെയും ആഢ്യതയുടെയും ചിഹ്നമാണോ?
പ്രാർത്ഥിച്ചു കൊണ്ടിരിക്കെ ആളുകളെ
കുരുതിചെയ്യുന്നത് മുതിർന്നവരുടെ കോമഡിയാണോ?
നിരപരാധികളെ കൊല്ലുന്നത്
കീർത്തിയുടെയും ജയിച്ചടക്കലിന്റെയും അടയാളമാണോ?
ജനങ്ങളുടെ അവകാശങ്ങൾ എന്നു പറയുന്നത്
പകൽ കൊള്ളയും, അപമാനവും, ധ്വംസനവുമാണോ?

നമുക്കു ചുറ്റും മരണം പതിയിരിക്കുന്നു
കുട്ടികളെ വീട്ടിൽ നിന്നും അത്
ആട്ടിയിറക്കുന്നു
എന്നിട്ടു ചോദിക്കുന്നു:
എവിടെ സർവ്വ സംഹാരിയായ ആയുധങ്ങൾഎന്ന്
* * *

ബാഗ്ദാദിലെ ദു:ഖിതരായ കുട്ടികൾ
വിദ്യാലയത്തിൽ നിന്നു കളിക്കുന്നു,
ഒരു പന്ത് ഇവിടെ, ഒരു പന്ത് അവിടെ,
ഒരു കുട്ടി ഇവിടെ, ഒരു കുട്ടി അവിടെ,
ഒരു പെന്ന് ഇവിടെ, ഒരു പെന്ന് അവിടെ,
ഒരു ബോംബ് ഇവിടെ.... മരണം... നാശം!..

ചീളുകൾക്കിടയിൽ നിന്നും കുഞ്ഞു പൂവുകൾ കരയുന്നു,
ഇന്നലെ മാടപ്പിറാവുകളെപ്പോലെ
പറന്നു കളിച്ച കിടാങ്ങൾ
ഇന്ന് കളിക്കളത്തിൽ മരിച്ചു വീഴുന്നു.
* * *

ഒരു കൊച്ചു കുട്ടി...
വെളുത്ത ഒരു പുസ്തകവും നെഞ്ചോട് ചേർത്തു പിടിച്ചു നടന്നു വരുന്നു,
ഒരത്തറിന്റെ കുപ്പി,
ചില കവിതകളെഴുതിയ കടലാസുകൾ,
നാണയത്തുട്ടുകൾ നിറച്ച ഒരു ചെറിയ പെട്ടി,
-എല്ലാം പെരുന്നാളിന്റെ സമ്മാനങ്ങളാണ്‌-
കണ്ണുകളിൽ പറ്റിപ്പിടിച്ച,
പിന്നെ ഉണങ്ങിപ്പോയ കണ്ണീരുകൾ
ഒരിക്കലും തിരിച്ചു വരാതെ
ദൂരേക്കു പോയ പിതാവിന്റെ ഒരു ചിത്രം എന്നിവ,
ആഴങ്ങളിലെ വെളിച്ചം പോലെ
അവനെ പിന്തുടർന്നു,
അവൻ മണ്ണിനെ ആലിംഗനം ചെയ്തു കിടന്ന്
തല ഉയർത്തി നോക്കി,
മൂക്കിലൂടെ നിർത്താതെ ഒലിക്കുന്ന രക്തം ഒരു നാരു പോലെ കാണപ്പെട്ടു.
ഉൺമയുടെ മുഴുവൻ അടയാളങ്ങളെയും മറച്ചു പിടിച്ച്
നേർത്ത സ്വരത്തിൽ അവർ അട്ടഹസിച്ചു: ‘വിട..’
കടുത്ത ദുഖത്താൽ അവൻ മുരണ്ടു:
ബാഗ്ദാദ്, ഞാൻ നിന്നെ സ്നേഹിക്കുന്നു,
എന്റെ വായിലുള്ളത് നിന്റെ മണ്ണിലെ കാരക്കയാണ്‌,
ആരാണു പറഞ്ഞത്എന്റെ രക്തത്തേക്കാൾ വിലയുള്ളതാണ്‌
പെട്രോളെന്ന്?’

ബഗ്ദാദ്, നീ വേദനിക്കരുത്
അന്ധകാരത്തിന്റെ യുഗത്തിൽ
അപവാദങ്ങൾ എത്ര ഉച്ചത്തിൽ
അട്ടഹസിച്ചാലും
നീ അറിയണം
ചക്രവാളത്തിൽ നിന്നു കുളമ്പടി കേൾക്കുന്നുണ്ട്,
പുലരി പൊട്ടി വിടരാനിരിക്കുന്നു,
നിന്റെ കണ്ണിൽ നിന്നും സ്വപ്നങ്ങളെ എത്ര മറച്ചു പിടിച്ചാലും
ആകാശത്തു വെച്ച് സ്വപ്നവ്യൂഹങ്ങൾ
എന്റെ നക്ഷത്രത്തെ പ്രാപിക്കുക തന്നെ ചെയ്യും,
അതു കൊണ്ട് നീ എഴുന്നേൽക്കൂ..
സ്വപ്നം കാണൂ..

എന്റെ എല്ലുകൾ ടൈഗ്രീസ് നദിയിൽ വിതറട്ടെ
എന്റെ ആത്മാവിന്റെ ഭ്രമണ പഥത്തിലൂടെ
പുലരികൾ വന്നെത്തുക തന്നെ ചെയ്യും.

അല്ലാഹുവാണു വലിയവൻ!!,

മരണത്തിന്റെ വിഭ്രാന്തിയേക്കാളും
ക്രൂരവും വൃത്തിക്കെട്ടതുമായ കാലത്തേക്കാളും
വലിയവൻ അവനാകുന്നു.

ബാഗ്ദാദ് നീ കീഴടങ്ങരുത്
ബാഗ്ദാദ് നീ കീഴടങ്ങരുത്

ആരാണു പറഞ്ഞത്
എന്റെ രക്തത്തേക്കാൽ വിലപിടിച്ചതാണ്‌
പെട്രോളെന്ന്.

No comments :

Post a Comment