Wednesday, December 29, 2010

മൈസൂൺ (അറബിക്കവിത)



മൈസൂൺ അൽ ബഹ്‌ദൽ അൽ കൽബി
പ്രവാചകന്റെയും നാലു ഖലീഫമാരുടെയും ഭരണത്തിനു ശേഷം അറേബ്യ ഭരിച്ചിരുന്നത് ഉമവികളാണ്. ഉമയ്യത്ത് ഭരണകൂടത്തിന്റെ സ്ഥാപകൻ മുആവിയ: ഇബ്ൻ അബീ സുഫ്‌യാനാകുന്നു.
അക്കാലത്തെ ഭരണാധികാരികൾ പൊതുവെ നാഗരിക ജീവിതമായിരുന്നു നയിച്ചിരുന്നതെങ്കിലും ഇടക്കിടെ അവർ ശുദ്ധമായ ഭാഷകൾ സ്വായത്തമാക്കാനും നാ‍യാട്ടിനുമൊക്കെയുമായി മരുഭൂമികളിലെ ഉൾഗ്രാമങ്ങളിൽ പോകാറുണ്ടായിരുന്നു. ചിലർ അവിടെ നിന്നും ഗ്രാമീണ സ്ത്രീകളെ കല്ല്യാണം കഴിക്കുകയും കൊട്ടാരങ്ങളിലേക്കു കൊണ്ടു പോവുകയും ചെയ്യും. ഒരിക്കൽ മുആവിയയും അങ്ങനെ ഒരു യാത്രയിൽ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയും ചെയ്ത സുന്ദരിയും കുലീനയുമായ സ്ത്രീരത്നമാകുന്നു മൈസൂൺ അൽ ബഹ്ദൽ. അവർ ഒരു തികഞ്ഞ കവയത്രി കൂടിയായിരുന്നു.
മുആവിയ മൈസൂണിനെ കൊണ്ടുപോയി അൽ ഗൂത്ത എന്ന സ്ഥലത്ത് രാജകീയ സൌകര്യങ്ങളൊരുക്കി താമസിപ്പിച്ചു. സർവ്വ ആഢംബരങ്ങളുമുള്ള ഒരു കൊട്ടാരം തന്നെയായിരുന്നത്രെ അത്. വെള്ളിയുടെയും സ്വർണ്ണത്തിന്റെയും പാത്രങ്ങൾ റോമൻ പട്ടുകൾ കൊണ്ട് അലങ്കരിച്ച മുറികൾ, മുത്തും രത്നങ്ങളും കൊണ്ടുള്ള ആഭരണങ്ങൾ വിഭവ സമൃദ്ധമായ ഭക്ഷണങ്ങൾ... ഒരു ഹൂറിയെപ്പോലെ അവിടെ കഴിയാനുള്ള സൌകര്യങ്ങളൊക്കെ ഒരുക്കിക്കൊടുത്തു.
പക്ഷെ ആദ്യ ദിവസം തന്നെ അവൾ അസ്വസ്ഥയായി. ഒരു നിമിഷം അവൾ തന്റെ ഗ്രാമത്തെയും പ്രകൃതി രമണീയമായ അവിടുത്തെ ചുറ്റുപാടുകളേയും ഓർത്തു പോയി. കൊട്ടാരത്തെ സ്വർഗ്ഗീയ ജീവിതത്തേക്കാൽ പിറന്ന മണ്ണിലെ പരുക്കൻ ജീവതമാണ് തനിക്കു സന്തോഷം തരുന്നതെന്ന് പറഞ്ഞു കൊണ്ട് അവർ പാടി.
പിന്നീട് മുആവിയ തിരിച്ചു വന്നപ്പോൾ തോഴികളിലൊരാരുവൾ മുആവിയയെ അവളുടെ കവിത കേൾപ്പിച്ചു. ‘മുരടനും മുഷടനു’മെന്ന പ്രയോഗം മുആവിയക്കു തീരെ രസിച്ചില്ല. ആ നിമിഷം അദ്ദേഹം അവളെ വിവാഹ മോചനം നടത്തി. അവർ കൊട്ടാരം വിട്ട് അവരുടെ നാട്ടിലേക്കു തിരിച്ചു പോയി. പക്ഷേ അവളുടെ വയറ്റിൽ മുആവിയയുടെ കുഞ്ഞ് വളരുന്നുണ്ടായിരുന്നു. അവർ കുഞ്ഞിനെ പ്രസവിച്ച് രണ്ടു വർഷം മുല കൊടുത്തു വളർത്തി. ശേഷം കുട്ടിയെ മുആവിയക്കു കൊടുത്തയച്ചു. ഈ കുഞ്ഞാണ് പ്രസിദ്ധനും വിവാദ നായകനുമായ യസീദ് എന്ന ഭരണാധികാരി.


മൈസൂണിന്റെ കവിതയുടെ മൊഴിമാറ്റം ഇവിടെ കൊടുക്കുന്നു:

ജീവൻ ചിറകടിക്കുന്ന കുടിലാണ്
അംബരചുംബിയായ ഈ കൊട്ടാരത്തേക്കാൾ എനിക്കിഷ്ടം.

അബായ (1) ധരിച്ച് കൺകുളിരുന്നതാണ്
ഈ മസ്ലിൻ പട്ടിനേക്കാൾ എനിക്കിഷ്ടം.

എന്റെ കൊച്ചു കൂരയിലെ ഉണക്ക റൊട്ടിയാണ്,
ഈ കുത്തിച്ചേറി പരത്തിയെടുത്ത മിനുസമുള്ള റൊട്ടിയേക്കാൾ എനിക്കിഷ്ടം.

നാലു ഭാഗത്തു നിന്നും വീശിയടിച്ചു വരുന്ന മാരുതനാണ്
ഈ തപ്പു മുട്ടുകളേക്കാൾ എനിക്കിഷ്ടം.

അപരിചിതരെ നോക്കി എന്റെ മുറ്റത്തു നിന്നും കുരയ്ക്കുന്ന പട്ടിയാണ്
ഇവിടുത്തെ ഇണങ്ങിയ പൂച്ചയെക്കാൾ എനിക്കിഷ്ടം.

ഒട്ടകക്കട്ടിലുകളെ കഷ്ടപ്പെട്ടു പിന്തുടരുന്ന കിടാവാണ്
കുതിച്ചു പായുന്ന കൂറ്റനേക്കാൾ എനിക്കിഷ്ടം.

സദ്ഗുണ സമ്പന്നരും മെലിഞ്ഞവരുമായ എന്റെ അമ്മാവന്റെ മക്കളാണ്
മുഷടനും പരുക്കനുമായ ഇയാളേക്കാൾ എനിക്കിഷ്ടം.

വന്യമായ മരുഭൂമിയിലെ പരുപരുത്ത ജീവിതമാണ്
ഈ കോമാളി ജീവിതത്തേക്കാൽ എനിക്ക് ആനന്ദം തരുന്നത്.

എന്റെ നാടിനു പകരം മറ്റൊരു നാട് എനിക്കു വേണ്ട.
എത്ര കുലീനമായ നാടാകുന്നു എന്റേത്.
---------------------------------------
(1) ഗ്രാമീണ സ്ത്രീകൾ ധരിക്കുന്ന ഒരു മുഴുനീളൻ ഉടുപ്പ്

1 comment :

  1. ഗൃഹാതുരത്വം വര്‍ണ്ണിച്ചിരിക്കുന്നു. മൊഴിമാറ്റത്തിന് നന്ദി

    ReplyDelete