Monday, August 23, 2010

ലാഫിതാത് - അഹമദ് മഥർ (തുടർച്ച..)



ലാഫിതാത് - (തുടർച്ച..)
അഹമദ് മഥർ
.
.
തെറ്റിദ്ധാരണ.

എന്റെ ചിന്തകളും
എന്റെ വാക്കുകളും
എന്റെ കേൾവികളും
ചുമന്നു കൊണ്ട്‌
ഞാനിങ്ങനെ ഒറ്റയ്ക്ക്‌
നടന്നു പോവുകയായിരുന്നു

പെട്ടെന്ന് കുറെ മുഖങ്ങൾ
എന്റെ ചുറ്റും തടിച്ചു കൂടി
അവരിൽ തലമുതിർന്നവൻ പറഞ്ഞു:
"അവനെ പിടിച്ചു കെട്ടൂ.."
ഞാനവരോട്‌ ചോദിച്ചു:
"എന്താണ്‌ ഞാൻ ചെയ്ത കുറ്റം?"
അവർ പറഞ്ഞു:
"സംശയയകരമായ സംഘം ചേരൽ"

ചരിത്ര പ്രസിദ്ധമായ പ്രഭാഷണം

ഒരു ദിവസം
ഒരെലി
വൃത്തിയെക്കുറിച്ച്‌
പ്രസംഗിക്കുന്നത്‌ ഞാൻ കണ്ടു
മലിനമാക്കുന്നവർക്ക്‌
ശിക്ഷ ലഭിക്കുമെന്ന്
അത്‌ മുന്നറിയിപ്പു നൽകുകയും
ചെയ്തു കൊണ്ടിരുന്നു
അതിനു ചുറ്റും കുറെ ഈച്ചകൾ
കൈയ്യടിക്കുന്നുമുണ്ടായിരുന്നു.

പ്രവചനം.

ജനങ്ങളേ,
എന്നെ ഉന്മൂലനം ചെയ്യുന്നതിനു മുമ്പ്‌
എനിക്കു പറയാനുള്ളത്‌ നിങ്ങൾ കേൾക്കൂ..

ഞാൻ നുണയനല്ല.
എന്റെ പിതാവ്‌ ഒരു പ്രസ്ഥാനമല്ല.
എന്റെ മാതാവ്‌ റേഡിയോ സ്റ്റേഷനുമല്ല.

ആകെക്കൂടി ഈ അടിമ ചെയ്ത തെറ്റ്‌
ഇന്നലെ ഖുദ്സിൽ വെച്ച്‌
തനിയെ നിസ്ക്കരിച്ചു എന്നതാണ്‌.
പക്ഷേ, "സംഘടനക്കാർ"
കൂട്ടമായി പ്രാർത്ഥിക്കുന്നുണ്ട്‌.

നിയമപരമായ ശിക്ഷ.

ഞാൻ പാട്ടു പാടിയപ്പോൾ
ഭരണാധികാരി
എന്റെ നാവ്‌ മുറിച്ചു കളഞ്ഞു.
പാടാനുള്ള ലൈസൻസെടുത്തിട്ടില്ല
എന്നാണ്‌ കാരണം പറഞ്ഞത്‌.
* * *

എല്ലാ സ്ഥലങ്ങിളേക്കും
ഞാനെന്റെ പാട്ടുകളയക്കുന്നുണ്ട്‌ എന്ന
എന്റെ എഴുത്ത്‌ കണ്ടപ്പോൾ
ഭരണാധികാരി എന്റെ കൈകൾ
മുറിച്ചു കളഞ്ഞു.
* * *

എന്റെ നിന്ദ്യതയിൽ വേവലാതിപ്പെട്ട്‌
കൈയും നാവുമില്ലാതെ
നിശബ്ദനായി
ജനങ്ങൾക്കിടയിലൂടെ
ഞാൻ നടക്കുന്നത്‌ കണ്ടപ്പോൾ
ഭരണാധികാരി
എന്റെ കാലുകൾക്ക്‌ ചങ്ങലയിട്ടു.
* * *

ഭരണാധികാരി
നടന്നു പോകുമ്പോൾ
ഞാൻ കൈയ്യടിക്കാതെ,
ആർപ്പു വിളിക്കാതെ
മിണ്ടാതിരുന്നു
എന്ന കാരണത്താൽ
എന്നെ അയാൾ തൂക്കിക്കൊല്ലാൻ വിധിച്ചു.

ഒരു കടങ്കഥ.

എന്റെ ഉമ്മ പറഞ്ഞു:
മക്കളേ, ഞാനൊരു കടങ്കഥ പറയാം
ആരാണതിന്റെ ഉത്തരം പറയുക?
(ഒരു പെട്ടി,
അതിന്റെ പുറം മധുരമുള്ളതാകുന്നു,
ഉള്ളിൽ വെറും മരവും
പുറം തോട്‌
പോകുന്നവർക്കും വരുന്നവർക്കുമുള്ള
ഭക്ഷണമാകുന്നു).

എന്റെ പെങ്ങൾ പറഞ്ഞു:
"കാരക്ക"
ഉമ്മ അവളെ ചിരിച്ചു കൊണ്ട്‌
ആശ്ലേഷിച്ചു.

പക്ഷേ,
ഞാൻ കണ്ണുനീരടക്കിപ്പിടിച്ചു കൊണ്ട്‌ പറഞ്ഞു:
"അല്ല, അതെന്റെ നാടാകുന്നു"

ചതുരംഗം

കഴിഞ്ഞ മുപ്പതു വർഷങ്ങളായി
ചതുരംഗക്കളത്തിൽ
ഒരു കരു പോലും
നാടിനു വേണ്ടി
ജീവൻ ബലികൊടുക്കുന്നത്‌
നാം കണ്ടിട്ടില്ല.

ആരവങ്ങളുടെ യുദ്ധ മുഖത്ത്‌
ഒരു ബുള്ളറ്റിന്റെ മർമ്മരം പോലും
നാം ശ്രവിച്ചില്ല.

എല്ലാവരുടെ യുദ്ധവും
അണുവായുധങ്ങളെക്കുറിച്ചുള്ള
പ്രസംഗങ്ങളിലൊതുങ്ങി.

വീടു വിട്ട്‌ ആരും പുറത്തിറങ്ങിയില്ല.
യുദ്ധത്തിനു വേണ്ടിയുള്ള വിളി
വന്നപ്പോഴെല്ലാം
ശത്രു അവന്റെ അവന്റെ ആധിപത്യം
സജീവമാക്കിക്കൊണ്ടിരുന്നു.
* * *

കഴിഞ്ഞ മുപ്പതു വർഷങ്ങളായി
പിശാചുകളുടെ സഹായത്താൽ
എല്ലാവരും മാലാഖമാരായി നടക്കുന്നു
പണിപ്പെട്ട്‌ തുടങ്ങുന്നു
എന്നാൽ ഭംഗിയായി അവസാനിക്കുന്നു.
"ഗജ രാജൻ" "കോട്ടകൾ" പണിയുന്നു
"ആന റാഞ്ചിപ്പക്ഷി" അധികാരം പടുത്തുയർത്തുന്നു
"മന്ത്രി" വേശ്യാലയത്തിൽ പ്രവേശിക്കുന്നു
"അശ്വം" മിനാരങ്ങളിലൂടെ പുറത്തു വരുന്നു.
* * *

കഴിഞ്ഞ മുപ്പതു വർഷങ്ങളായി
നമ്മൾ ശത്രുവിനെ ശിർക്കിന്റെ പേരിൽ കളിയാക്കുന്നു
നമ്മളാണെങ്കിലോ വിഗ്രഹങ്ങളെ ഉദ്ദീപിപ്പിക്കുകയാണ്‌.
ആയുധങ്ങൾ കുന്നുകൂട്ടുന്നതിനെ നാം അപലപിക്കുന്നു
അതേ സമയം അതു വാങ്ങാൻ
പണം കൊടുക്കുന്നതും നമ്മളാകുന്നു
ലോകാൽഭുതങ്ങൾ ഏഴാണെങ്കിൽ
മുപ്പതു വർഷങ്ങൾക്കു ശേഷം
നാമവയിൽ എട്ടാമതായി മാറിയിരിക്കുന്നു.

No comments :

Post a Comment