Sunday, December 12, 2010

ദേവന്മാരുടെ പുത്രന്മാർ.. ഖലീൽ ജിബ്രാൻ



ദേവന്മാരുടെ പുത്രന്മാർ,
വാ‍നരന്മാരുടെ പൌത്രന്മാരും.

ജിബ്രാൻ ഖലീൽ ജിബ്രാൻ

കാലം എത്രമേൽ വിചിത്രം!, നമ്മളും!. കാലം മാറി, നമ്മളും മാറി. കാലം മുന്നോട്ടു പോയി, നമ്മളെയും കൂടെ കൊണ്ടു പോയി. കാലം നമ്മളെ തെളിച്ചു നടന്നു. നമ്മളെ അത് ആശ്ചര്യപ്പെടുത്തുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തു.
ഇന്നലെ വരേ നാം കാലത്തെ പഴിക്കുകയും പേടിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് നാം അതിനെ സ്നേഹിക്കുകയും പ്രേമിക്കുകയും ചെയ്യുന്നു. മാത്രമല്ല ഇന്നു നാം അതിന്റെ ഉദ്ദേശത്തെയും പ്രകൃതത്തെയും കണ്ടെത്തുകയും അതിന്റെ രഹസ്യങ്ങളെയും നിഗൂഢതകളെയും മനസ്സിലാക്കുകയും ചെയ്യുന്നു.
ഇന്നലെ വരേ ഞങ്ങൾ രാത്രിയുടെ ഭീകരതയ്ക്കും പകലിന്റെ ഭീഷണിക്കുമിടയിൽ ഗതി കിട്ടാതെ അലയുന്ന പ്രേതങ്ങളെപ്പോലെ പേടിച്ചു കൊണ്ടിഴയുകയായിരുന്നു. എന്നാൽ ഇന്ന് ഞങ്ങൾ, കൊടുങ്കാറ്റുകളെ ഒളിപ്പിക്കുകയും പൊട്ടിച്ചിതറുന്ന ഇടിമുഴക്കങ്ങൾക്കും വെട്ടിത്തിളങ്ങുന്ന മിന്നൽ പിണറുകൾക്കും ജന്മം നൽകുകയും ചെയ്യുന്ന, പർവ്വതങ്ങളുടെ ഉച്ചികളിലേക്ക് പുത്തനുണർവ്വോടെ കുതിക്കുകയാണ്.

ഇന്നലേ വരേ ഞങ്ങൾ തിന്നിരുന്നത് ചോരയിൽ കുഴച്ചുണ്ടാക്കിയ റൊട്ടികളായിരുന്നു, കുടിച്ചിരുന്നത് കണ്ണീരു കലർത്തിയ വെള്ളവും; എന്നാൽ ഇന്നു മുതൽ ഞങ്ങൾ കഴിക്കുന്നത് പുലരിയുടെ മണവാട്ടികളുടെ കൈകൾ കൊണ്ടു വിളമ്പിത്തരുന്ന ദിവ്യപ്രസാദവും കുടിക്കുന്നത് വസന്തത്തിന്റെ നിശ്വാസങ്ങളാൽ ചേരുവ ചേർത്ത വീഞ്ഞുമാണ്.

ഇന്നലെ ഞങ്ങൾ വിധിയുടെ കൈകളിലെ കളിപ്പാട്ടമായിരുന്നു; വിധിയാണെങ്കിലോ ഇടത്തോട്ടും വലത്തോട്ടും ചുഴറ്റിയെറിയുന്ന ഭീകരനും. ഇന്ന് പക്ഷേ വിധി അതിന്റെ എല്ലാ ലഹരിയിൽ നിന്നും മുക്തമായി ഞങ്ങളെ രസിപ്പിക്കുകയും താലോലിക്കുകയും ചെയ്യുന്നു. ഞങ്ങൾ വിധിയോടൊപ്പം കളിക്കുകയും അതിനെ ചിരിപ്പിക്കുകയും പതുക്കെ തെളിച്ചു കൊണ്ടു പോവുകയും ചെയ്യുന്നു. അപ്പോൾ അതിനെല്ലാം അത് അനുസരണയോടെ വഴങ്ങുന്നു.

ഇന്നലെ ഞങ്ങൾ പ്രതിമകൾക്കു മുമ്പിൽ കുന്തിരിക്കം പുകയ്ക്കുകയും കോപിക്കുന്ന ദൈവങ്ങൾക്കു മുമ്പിൽ ബലിയർപ്പിക്കുകയും ചെയ്തിരുന്നു. ഇന്നു ഞങ്ങൾ ഞങ്ങൾക്കു വേണ്ടിമാത്രമേ കുന്തിരിക്കം കത്തിക്കുന്നുള്ളൂ. ഞങ്ങളുടെ ശരീരത്തിനു വേണ്ടിയേ മൃഗ ബലി നടത്തുന്നുള്ളൂ. കാരണം ഏറ്റവും വലിയതും മനോഹരമായതുമായ ദൈവം സ്വന്തം കോവിലു പണിതിരിക്കുന്നത് ഞങ്ങളുടെ ഹൃദയത്തിൽ തന്നെയാണ്.

ഇന്നലെ വരേ ഞങ്ങൾ രാജാക്കന്മാർക്കു മുമ്പിൽ തലകുനിക്കുകയും അധികാരികൾക്കു മുമ്പിൽ പിരടികൾ നീട്ടിക്കൊടുക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഇന്നു ഞങ്ങൾ സത്യത്തിനു മുമ്പിലല്ലാതെ തല കുനിക്കുന്നില്ല, സൌന്ദര്യത്തെയല്ലാതെ പിന്തുടരുന്നില്ല, സ്നേഹത്തിനല്ലാതെ വഴങ്ങുന്നില്ല.
ഇന്നലെ വരേ ഞങ്ങൾ വിദൂഷകരുടെ മുമ്പിൽ കണ്ണുകൾ താഴ്ത്തി നിൽക്കുകയും ജോത്സ്യന്മാരെ ഭയപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് കാലം മാറി. ഞങ്ങളും മാറി. ഇപ്പോൾ ഞങ്ങൾ സൂര്യന്റെ മുഖത്തേക്കേ നോക്കുന്നുള്ളൂ. സമുദ്രത്തിന്റെ സംഗീതമേ കേൾക്കുന്നുള്ളൂ. ചുഴലിക്കാറ്റിനു മാത്രമേ ഞങ്ങളെ ഇളക്കാൻ കഴിയൂ.

ഇന്നലെ ഞങ്ങൾ ഞങ്ങളുടെ തന്നെ സിംഹാസനങ്ങൾ തകർത്ത് അവിടെ പിതാമഹന്മാർക്ക് ശവക്കല്ലറകൾ പണിതിരുന്നു. ഇന്ന് ഞങ്ങളുടെ ശരീരങ്ങൾ തന്നെ വിശുദ്ധമായ ബലിപീഠങ്ങളായി മാറി. ഇപ്പോൾ പഴയ പ്രേതങ്ങൾ ഇതിനടുത്തേക്കു പോലും വരില്ല. ജീർണ്ണിച്ച ജഢങ്ങളുടെ കൈകൾ അതിനെ സപർശിക്കുന്നേയില്ല.

വിസ്മൃതിയുടെ മൂലകളിൽ ഒളിച്ചിരുന്ന ചിന്തകളായിരുന്നു ഞങ്ങൾ. ഇപ്പോൾ ഞങ്ങൾ ചക്രവാളങ്ങളുടെ കണ്ഠങ്ങളെ വിറപ്പിക്കുന്ന ശബ്ദമായി രൂപാന്തരപ്പെട്ടിരിക്കുന്നു.
വെണ്ണീരിൽ പൊതിഞ്ഞ ചെറിയ തീപ്പൊരിയായിരുന്നു ഞങ്ങൾ പണ്ട്. ഇന്ന് ഞങ്ങൾ മലയടിവാരങ്ങളുടെ തോളുകളിൽ നിന്നു കത്തിക്കൊണ്ടിരിക്കുന്ന കാട്ടുതീയാകുന്നു.

മഞ്ഞുകളിൽ പൊതിഞ്ഞ്, മൺകട്ടകൾ തലയ്ക്കു വെച്ച്, കളഞ്ഞു പോയ അന്നത്തേയും നഷ്ട്പ്പെട്ട ബന്ധങ്ങളെയുമോർത്ത് വിലപിച്ച് എത്ര രാത്രികൾ ഞങ്ങൾ ഉറക്കമിളച്ചിരുന്നു. ശൂന്യതയുടെയും മൌനത്തിന്റെയും മർമ്മരങ്ങൾക്കു ചെവികൊടുത്ത്, ഇരുണ്ടതും വിജനമായതുമായ ആകാശത്തേക്കു കണ്ണും നട്ട്, ഞങ്ങൾ തന്നെ നിർമ്മിച്ച കാരണങ്ങളെയോർത്ത് ഭയന്നു വിറച്ച്, അപരിചിതരായ ആരേയോ മോഹിച്ച്, തുരുമ്പെടുക്കുന്ന യുവത്വത്തെ നോക്കി നിലവിളിച്ച് അകലുന്ന പകലിനും വന്നണയുന്ന രാവിനുമിടയിൽ എത്ര കാലമാണ് ഞങ്ങൾ നിലയുറപ്പിച്ചു കഴിഞ്ഞിരുന്നത്!.

ഇന്നലത്തെ ഞങ്ങൾ ഇന്നിനെ പ്രാപിച്ചിരിക്കുന്നു. ഇതു ദൈവങ്ങളുടെ മക്കളോട് ദൈവങ്ങൾ കാട്ടിയ ഔദാര്യം. വാനരന്മാരുടെ സന്തതികളേ, നിങ്ങളുടെ ഉദ്ദേശ്യം എന്താണ്?.
ഭൂമി പിളർന്ന് പുറത്തു വന്ന ശേഷം ഒരടിയെങ്കിലും നിങ്ങൾ മുമ്പോട്ടു വച്ചിട്ടുണ്ടോ?. ചെകുത്താന്മാർ നിങ്ങളുടെ കണ്ണുകൾ തുറന്നു തന്ന ശേഷം അതു കൊണ്ട് ഒരു വട്ടമെങ്കിലും നിങ്ങൾ മുകളിലേക്കു നോക്കിയിട്ടുണ്ടോ?. സർപ്പങ്ങളുടെ നാവുകൾ നിങ്ങളുടെ ചുണ്ടുകളെ ചുംബിച്ചതിനു ശേഷം സത്യത്തിന്റെ ഏടുകളിൽ നിന്ന് ഒരു വാക്കെങ്കിലും നിങ്ങൾ ഉച്ചരിച്ചിട്ടുണ്ടോ?.
മൃത്യു നിങ്ങളുടെ കാതുകളെ കൊട്ടിയടച്ചതിൽ പിറകെ വാഴ്വിന്റെ സംഗീതത്തിന് ഒരിക്കലെങ്കിലും നിങ്ങൾ ചെവികൊടുത്തിട്ടുണ്ടോ?.

കഴിഞ്ഞ എഴുപതിനായിരം കൊല്ലങ്ങളായി ഞാൻ നിങ്ങളുടെയടുത്തു കൂടെ നടന്നു പോകുന്നു. അപ്പോഴെല്ലാം നിങ്ങൾ ഗുഹാമുഖങ്ങളിൽ പ്രാണികളെപ്പോലെ കിടന്നു പിടയ്ക്കുന്നത് ഞാൻ കാണുന്നു. എന്റെ കിളിവാതിലിന്റെ ചില്ലുവാതിലിലൂടെ ഏഴു നിമിഷങ്ങൾ ഞാൻ നിങ്ങളെ വീക്ഷിച്ചു. മലിനമായ ഇടനാഴികളിലൂടെ നിങ്ങൾ സഞ്ചരിക്കുന്നതും ഉദാസീനതയുടെ ദുർഭൂതങ്ങൾ നിങ്ങളെ നയിക്കുന്നതും അടിമത്വത്തിന്റെ ചങ്ങലകൾ നിങ്ങളുടെ കാലുകളിൽ വരിഞ്ഞു കെട്ടിയിരിക്കുന്നതും മരണത്തിന്റെ ചിറകുകൾ നിങ്ങളുടെ തലയ്ക്കു മുകളിലൂടെ വട്ടമിട്ടു പറക്കുന്നതും ഞാൻ കണ്ടു. ഇന്നലെ നിങ്ങൾ എങ്ങനെയാണോ അതു പോലെത്തന്നെയാണ് നിങ്ങൾ ഇന്നും. ആദ്യം നിങ്ങളെ എങ്ങനെ കണ്ടുവോ അതേ പോലെത്തന്നെയായിരിക്കും നിങ്ങൾ നാളെയും മറ്റെന്നാളും.

ഇന്നലെ ഞങ്ങൾ അങ്ങനെയൊക്കെയായിരുന്നെങ്കിലും ഇന്ന് ഞങ്ങൾ ഇങ്ങനെയായി മാറി. ഇത് ദൈവങ്ങളുടെ മക്കളോട് ദൈവങ്ങൾ കാണിക്കുന്ന നീതിന്യായം.
ഓ, വാനര സന്തതികളേ, വാനരന്മാരുടെ നീതിവ്യവസ്ഥകളെങ്ങനെയൊക്കെയാണെന്നു പറഞ്ഞു തരാമോ?.

1 comment :

  1. പ്രിയ സുഹൃത്തെ വളരെ ഉത്കൃഷ്ടവും ഏറെ ദുഷ്കരവുമായ ഒരു ദൌത്യമാണ് താങ്കള്‍ ഏറ്റെടുത്തിട്ടുള്ളത് ...ആദ്യമേ ഈ പരിശ്രമത്തിനു നന്ദി പറയുന്നു ..മനോഹരമായ ഭാഷയില്‍ ഉള്ള ഈ കുറിപ്പ് പ്രയോജനകരമാണ്:)

    ReplyDelete