Saturday, February 13, 2010

അപരിചിതർ - സമീഹ്‌ അൽ ഖാസിം.

Artwork: courtesy (armie)
അപരിചിതർ.
സമീഹ്‌ അൽ ഖാസിം.

മറ്റുള്ളവർ പാട്ടു പാടുമ്പോൾ
ഞങ്ങൾ കരയുകയായിരുന്നു.

മറ്റുള്ളവർ ആകാശം തറ്റുടുത്തപ്പോൾ
ഞങ്ങൾ ആകാശത്തിനു കീഴെ
അഭയാർത്ഥികളായി കഴിയുകയായിരുന്നു.

എന്തു കൊണ്ടെന്നാൽ...
ഞങ്ങൾ ദുർബലരും
അപരിചിതരുമായിരുന്നു.

മറ്റുള്ളവർ കളിക്കുകയും
പാട്ടു പാടുകയും ചെയ്യുമ്പോൾ
ഞങ്ങൾ വിലപിക്കുകയും
പ്രാർത്ഥിക്കുകയുമായിരുന്നു.

* * *
വിളിച്ചു കൊണ്ടു പോയ
ശൂന്യതയുടെ ചക്രവാളത്തിനപ്പുറത്തേക്ക്‌
ചോര കിനിയുന്ന മുറിവുകളും പേറി
ഞങ്ങൾ നടന്നു പോയി.
അനാഥരുടെ സംഘം!!
ഇരുണ്ട അന്യഥാത്വത്തിൽ
വർഷങ്ങളോളം ഞങ്ങൾ ചുരുണ്ടു കൂടി

മറ്റുള്ളവർ പാട്ടു പാടുമ്പോഴും
ഞങ്ങൾ പരദേശികളായി തന്നെ കഴിഞ്ഞു.

സീന മരുഭൂമിയിൽ നാൽപ്പതു കൊല്ലം
ഞങ്ങൾ അലഞ്ഞു തിരിഞ്ഞു
പിന്നീടവർ വന്നു.
മറ്റുള്ളവർ മടങ്ങി വന്നപ്പോൾ
ഞങ്ങൾ വീണ്ടും യാത്ര പുറപ്പെടേണ്ടി വന്നു,

എവിടേയ്ക്ക്‌ പോകും?
എത്ര കാലം
അലഞ്ഞു തിരിഞ്ഞ്‌
അഭയാർത്ഥികളായി കഴിയേണ്ടി വരും?.
(ഒരു നിശ്ചയവുമില്ല.)

Tuesday, February 9, 2010

രക്ത സാക്ഷികൾ- ഗാസി അൽ ഗുസെയ്ബി



ഗാസി അൽ ഗുസെയ്ബി
(സഊദി അറേബ്യ)
ജനനം: 1940
വിദ്യാഭ്യാസം:
നിയമ ബിരുദം: കൈറോ യൂണിവേർസിറ്റി - 1961
യൂനിവേർസൽ റിലേഷൻ - മാസ്റ്റർ ബിരുദം: സൗത്ത്‌ കാലിഫോർണിയ യൂനിവേർസിറ്റി. -1964
അന്താരാഷ്ട്ര നിയമത്തിൽ ഡോക്ടറേറ്റ്‌ - ലണ്ടൻ യൂനിവേർസിറ്റി. 1970
-------------------------------------------------------------------

മുസ്‌ലിം ലോകത്തെ മനുഷ്യാവകാശ ലംഘനങ്ങൾ കാണുമ്പോൾ ഈ അറബു നാടുകളിലെ, പ്രത്യേകിച്ച്‌ സഊദി അറേബ്യയിലെ സാഹിത്യകാരന്മാരെല്ലാവരും മണ്ടന്മാരാണെന്നും അവർ കൈയും കെട്ടി നോക്കി നിൽക്കുകയാണെന്നും പലപ്പോഴും നമ്മിൽ പലരും ധരിച്ചു വെക്കാറുണ്ട്‌. എന്നാൽ അതൊരു തെറ്റായ ധാരണയാണെന്ന് താഴെ കാണുന്ന ഒരൊറ്റ കവിത വായിച്ചാൽ നിങ്ങൾക്കു മനസ്സിലാകും.
സഊദി അറേബ്യയിലെ പ്രശസ്തനായ കവിയും രാഷ്ടീയക്കാരനുമായ ഡോ: ഗാസി അൽ ഗുസെയ്ബിയാണ്‌ ഈ കവിതയുടെ രചയിതാവ്‌. ഈ കവിതയെഴുതിയ ഒറ്റക്കാരണത്താൽ തന്നെ ബ്രിട്ടന്റെ അംബാസഡർ പദവിയിൽ നിന്നും സഊദി ജല വിഭവ വകുപ്പ്‌ മന്ത്രി പദവിയിലേക്ക്‌ അദ്ദേഹത്തെ നീക്കം ചെയ്യപ്പെട്ടു. അമേരിക്കയുടെ ശക്തമായ സമ്മർദ്ധം കൊണ്ടാണ്‌ ഇങ്ങനെ ചെയ്യപ്പെട്ടത്‌ എന്നത്‌ രഹസ്യമായ ഒരു പരസ്യമാണ്‌.
2002 ഏപ്രിലിൽ ഇസ്രയേലിൽ വെച്ച്‌ സ്വയം പൊട്ടിത്തെറിച്ച്‌ രക്തസാക്ഷിയായ ആയാത്തുൽ അഖ്‌റസ്‌ എന്ന 18 വയസ്സുകാരിയായ പാലസ്തീൻ പെൺകുട്ടിയെ സ്മരിച്ചു കൊണ്ടെഴുതിയതായിരുന്നു ഈ കവിത. ആ സംഭവത്തിൽ രണ്ട്‌ ജൂത സൈനികർ കൊല്ലപ്പെട്ടിരുന്നു.

"രക്ത സാക്ഷികൾ"
ഗാസി അൽ ഗുസെയ്ബി

അല്ലാഹു സാക്ഷി!
നിങ്ങളാകുന്നു രക്തസാക്ഷികൾ!!
അമ്പിയാക്കളും ഔലിയാക്കളും അതു സാക്ഷ്യപ്പെടുത്തുന്നു.

ഇസ്‌റാഅ്(1) കൊണ്ട്‌ അനുഗ്രഹിക്കപ്പെട്ട കുന്നിൻ പുറങ്ങളിൽ
എന്റെ നാഥന്റെ വചനം വാഴ്ത്തപ്പെടാനായി
വീര ചരമം പ്രാപിച്ചവരാകുന്നു നിങ്ങൾ.

നിങ്ങൾ ചവേറുകളായി ആത്മഹത്യ ചെയ്തുവെന്ന്
ആരാണു പറഞ്ഞത്‌?
ജീവിച്ചിരിക്കെ തന്നെ മരിച്ചവർ ഞങ്ങളാണ്‌.

ജനങ്ങളേ, നമ്മളാണു മൃത്യു വരിച്ചവർ!
നമ്മളെക്കുറിച്ചുള്ള വിലാപ കാവ്യങ്ങൾ
നിങ്ങൾ കേൾക്കുന്നില്ലേ?

നമ്മൾ ദുർബ്ബലർ!.
ദൗർബ്ബല്യം പോലും നമ്മളെക്കുറിച്ചു പരാതി പറയുന്നു.

നമ്മൾ നിലവിളിക്കുന്നു;
നിലവിളികൾക്കു പോലും നമ്മോടു പുച്ഛമാണ്‌.

നമ്മൾ തലകുനിച്ചു കൊടുത്തു;
വിധേയത്ത്വത്തിനു പോലും നമ്മോടു വെറുപ്പാണ്‌,

നമ്മൾ പ്രത്യാശ പ്രകടിപ്പിച്ചു;
പ്രത്യാശ പോലും നമ്മോടു സഹായം ചോദിക്കുന്നു.

ഹൃദയം മുഴുവൻ ഇരുട്ടു നിറഞ്ഞ
വെളുത്ത ഭവനത്തിലെ(2) വിഗ്രഹങ്ങൾക്കു മുമ്പിലേക്ക്‌
നമ്മൾ നമ്മളെത്തന്നെ എറിഞ്ഞു കൊടുത്തു

നമ്മൾ ഷാറൂണിന്റെ(3) ചെരിപ്പുകൾ നക്കിക്കൊടുത്തു;
അയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു:
"എയ്‌, പതുക്കെ.. നിങ്ങളെന്റെ ചെരിപ്പ്‌ കീറിക്കളയരുത്‌.

ജനങ്ങളേ,
നമ്മൾ നേരത്തേ മരിച്ചവർ!!
മണ്ണ്‌ നമ്മെ സ്വീകരിക്കാൻ
ഇതുവരെ തയ്യാറായിട്ടില്ലെന്നു മാത്രം.

ആയാതുൽ അഖ്‌റസ്‌ എന്ന പെൺകൊച്ചിനോട്‌ നീ പറയൂ:
"പടക്കളത്തിലെ മണവാട്ടീ
എല്ലാ പുണ്യങ്ങളും നിന്റെ മിഴിയിണകളിൽ
ഞാനിതാ സമർപ്പിക്കുന്നു" എന്ന്.

നമ്മുടെ പ്രമാണി വർഗ്ഗങ്ങളിലെ വിത്തുകാളകളുടെ
വരിയുടയ്ക്കപ്പെട്ടപ്പോൾ
ആ സുന്ദരിപ്പെണ്ണ്‌ കുറ്റവാളിയുടെ നേരെ
ചീറിയടുക്കുകയായിരുന്നു.

മൃത്യു അവളെ വാരിപ്പുണർന്നപ്പോഴും
അവൾ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു.

നമ്മുടെ നേതാക്കളോ മരണത്തെപ്പേടിച്ച്‌
ഒടിപ്പോവുകയുമായിരുന്നു.

സ്വർഗ്ഗ വാതിലുകൾ അവൾക്കു വേണ്ടി തുറന്നു,
അവൾ മന്ദഹസിച്ചു,
ഫാതിമാ ബീവി(4) അവളെ വന്നു സ്വീകരിച്ചു

ഫത്‌വകൾ ഭംഗിയായി
എഴുതിപ്പിടിപ്പിക്കുന്നവരോട്‌ നിങ്ങൾ പറയൂ..
'എത്രയോ ഫത്‌വകളെ നോക്കി
ആകാശങ്ങൾ അലമുറയിട്ടിട്ടുണ്ട്‌' എന്ന്.

വീര സമരത്തിനായുള്ള ആഹ്വാനങ്ങൾ വരുമ്പോഴെല്ലാം
മഷിയും, ഗ്രന്ഥങ്ങളും പണ്ഡിതന്മാരും
നിശബ്ദരാവുകയും ഭയപ്പെടുകയും ചെയ്യുന്നു.

യുദ്ധ ഭൂമിയിൽ ഫത്‌വകളില്ല.
പോരാട്ട നാളിലെ ഫത്‌വ രക്തം മാത്രമാകുന്നു.
-----------------------------------------------------------------
1. പ്രവാചകന്റെ ആകാശാരോഹണം
2. വെളുത്ത ഭവനം: വൈറ്റ്‌ ഹൗസ്‌.
3. ഷാറൂൺ - ഇസ്‌റയേൽ പ്രധാന മന്ത്രി
4. ഫാതിമതു സഹ്‌റാ: പ്രവാചക പുത്രി.
-----------------------------------------------------------------

Tuesday, January 26, 2010

അതിഥിയുടെ വർത്തമാനം - ഇമാം ശാഫി(റ)


അതിഥിയുടെ വർത്തമാനം.
ഇമാം ശാഫി(റ)

പോയിട്ട്‌ എന്തൊക്കെയാണവിടുത്തെ വിശേഷം എന്ന്
നിന്റെ അതിഥിയോട്‌ അയാളുടെ വീട്ടുകാർ ചോദിക്കുമ്പോൾ
അയാളെന്താണു മറുപടി പറയുക?.

ഓളങ്ങൾ അലതല്ലുന്ന യൂപ്രട്ടീസ്‌ നദി മുറിച്ചു കടന്നിട്ടും
എന്റെ ദാഹം ശമിച്ചില്ല എന്നയാൾ പറയുമോ?.
ഉയരങ്ങളിലേക്കുള്ള പടവുകൾ കയറിയിട്ടും
ഞാനുദ്ദേശിച്ചിടത്തെത്താനനുവദിക്കാതെ മലമ്പാതകൾ
എന്നെ ഞെരുക്കിക്കളഞ്ഞുവെന്നും അയാൾ പറയുമോ?

* * *

സ്ഫടികം വെള്ളത്തിലെ കരടുകൽ വെളിപ്പെടുത്തുന്നതു പോലെ
എന്റെ സൗഹൃദാഭിനയം എന്റേതന്നെ സവിശേഷതകളെക്കുറിച്ച്‌
നിന്നോട്‌ പറയുക തന്നെ ചെയ്യും

എന്റെ പക്കൽ കവിതയുടെ മുത്തും മാണിക്യങ്ങളുമുണ്ട്‌
വാക്കുകളുടെ കിരീടവും മുകുടവുമുണ്ട്‌
അവയുടെ ദളങ്ങൾ കുന്നിൽ മുകളിൽ തലയുയർത്തി നിൽക്കുന്നു
അവയുടെ പട്ടുടയാടകൾ ഹിമകണങ്ങളിൽ തട്ടി വെട്ടിത്തിളങ്ങുന്നു

പ്രതിഭാധനനായ കവി രാജവെമ്പാലയാണ്‌
അയാളുടെ കവിതകൾ വായിൽ നിന്നൊലിക്കുന്ന പാഷാണവും.

കവികളുടെ ശത്രുത മാറാവ്യാധിയാണ്‌.
മാന്യന്മാർ പോലും അതിനെ ചികിത്സിച്ചു മാറ്റാൻ പ്രയാസപ്പെടാറുണ്ട്‌.

Monday, January 11, 2010

പ്രതീക്ഷ - മഹ്‌മൂദ്‌ ദർവീശ്‌.



പ്രതീക്ഷ
.

മഹ്‌മൂദ്‌ ദർവീശ്‌.

നിങ്ങളുടെ പാത്രത്തിൽ
തേനിന്റെ അംശം ബാക്കിയുണ്ടാവുമ്പോഴെല്ലാം
അതിൽ വന്നു വീഴാതിരിക്കാൻ
ഈച്ചകളെ നിങ്ങൾ ആട്ടിയോടിക്കുക.

നിങ്ങളുടെ മുന്തിരിവള്ളിയിൽ
കുലകൾ ഉള്ളപ്പോഴെല്ലാം
അതു പഴുത്തു പാകമായിത്തീരാൻ
തോട്ടം സൂക്ഷിപ്പുകാരാ,
കുറുക്കന്മാരെ തുരത്തിയോടിക്കുക

നിങ്ങളുടെ കുടിലിൽ
പായയും വാതിലും ഉള്ള കാലത്തൊക്കെയും
മരംകോച്ചുന്ന തണുപ്പേൽക്കാതെ
നിങ്ങളുടെ കുഞ്ഞുങ്ങൾ ഉറങ്ങാനായി
വാതിലുകൾ അടച്ചു വെക്കുക.

നിങ്ങളുടെ ഹൃദയത്തിൽ
രക്തം സ്രവിക്കുന്ന കാലത്തോളം
പിതാക്കന്മാരേ,
നിങ്ങളതു ചിന്തരുത്‌;
കാരണം നിങ്ങളുടെ ഉദരത്തിൽ
ഒരു കുഞ്ഞ്‌ വളരുന്നുണ്ട്‌

നിങ്ങളുടെ അടുപ്പിൽ വിറകും,
കഹ്‌വയും
ഒരു കെട്ട്‌ വിറകും
ഉള്ള കാലത്തൊക്കെയും.............

Tuesday, December 29, 2009

പേന _ അഹ്‌മദ്‌ മഥർ.



പേന:

ഡോക്ടർ

എന്റെ ഹൃദയമിടിപ്പ്‌ പരിശോധിച്ചു;

എന്നിട്ട്‌ ചോദിച്ചു:

"ഇവിടെയാണോ, വേദന?"

ഞാൻ പറഞ്ഞു:

"അതെ"


ഉടനെ കത്തിയെടുത്ത്‌

അദ്ദേഹം എന്റെ കോട്ടിന്റെ കീശ കീറി

അതിൽ നിന്നും ഒരു പേന പുറത്തെടുത്തു.


ഡോക്ടർ തലയുയർത്തി;

പിന്നെ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു:

"ഇതും വെറും പേനയാണല്ലോ?"


ഞാൻ പറഞ്ഞു:

"അതെ സർ,

ഇതാണെന്റെ കൈ,

എന്റെ തിര,

എന്റെ രക്തം,

കാലുകളില്ലാതെ

നടന്നു പോകുന്ന കിംവദന്തിയും".

Tuesday, December 22, 2009

ശിക്ഷ - അഹ്‌മദ്‌ മഥർ



നിയമപരമായ ശിക്ഷ.
അഹ്‌മദ്‌ മഥർ

ഞാൻ പാട്ടു പാടിയപ്പോൾ
ഭരണാധികാരി
എന്റെ നാവ്‌ മുറിച്ചു കളഞ്ഞു.
പാടാനുള്ള ലൈസൻസെടുത്തിട്ടില്ല
എന്നാണ്‌ കാരണം പറഞ്ഞത്‌.
* * *

എല്ലാ സ്ഥലങ്ങിളേക്കും
ഞാനെന്റെ പാട്ടുകളയക്കുന്നുണ്ട്‌ എന്ന
എന്റെ എഴുത്ത്‌ കണ്ടപ്പോൾ
ഭരണാധികാരി എന്റെ കൈകൾ
മുറിച്ചു കളഞ്ഞു.
* * *

എന്റെ നിന്ദ്യതയിൽ വേവലാതിപ്പെട്ട്‌
കൈയും നാവുമില്ലാതെ
നിശബ്ദനായി
ജനങ്ങൾക്കിടയിലൂടെ
ഞാൻ നടക്കുന്നത്‌ കണ്ടപ്പോൾ
ഭരണാധികാരി
എന്റെ കാലുകൾക്ക്‌ ചങ്ങലയിട്ടു.
* * *

ഭരണാധികാരി
നടന്നു പോകുമ്പോൾ
ഞാൻ കൈയ്യടിക്കാതെ,
ആർപ്പു വിളിക്കാതെ
മിണ്ടാതിരുന്നു
എന്ന കാരണത്താൽ
എന്നെ അയാൾ തൂക്കിക്കൊല്ലാൻ വിധിച്ചു.

Tuesday, December 15, 2009

ദുരന്തം - അഹ്‌മദ്‌ മഥർ.



"ദുരന്തം
"
അഹ്‌മദ്‌ മഥർ.


എന്റെ ജയിലിനു
കാവലിരിക്കുന്ന പോലീസുകാരാ,
പറയൂ,
എന്റെ ദുരന്തത്തെക്കുറിച്ച്‌
താങ്കൾക്കെന്താണഭിപ്രായം?

ഞാൻ ഒരു പുണ്യ ദേശത്തിലാണ്‌
വസിക്കുന്നത്‌;

പക്ഷേ,
പിറന്നതു മുതൽ
സ്വപ്നം കാണാനുള്ള അവകാശം
എനിക്കു വിലക്കപ്പെട്ടിരിക്കുന്നു

ഞാനെന്റെ യജമാനാനന്‌
വലതു കൈ കൊണ്ട്‌
മദ്യം പാർന്നു നൽകുന്നു

ഇടതു കൈ കൊണ്ട്‌
അയാളിൽ നിന്നു തന്നെ
വധ ശിക്ഷക്കുള്ള
പ്പനയും സ്വീകരിക്കുന്നു.

Thursday, December 10, 2009

കഴുതയും കർഷകനും



പാലസ്തീൻ പ്രശ്നങ്ങളോടനുബന്ധിച്ചുള്ള ചർച്ചകളെയും സന്ധി സംഭാഷണങ്ങളെയും കളിയാക്കികൊണ്ട്‌ 2009 ന്റെ തുടക്കത്തിലേ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു ആക്ഷേപ ഹാസ്യ കവിതയാണിത്‌. രചയിതാവ്‌ ആരെന്നന്വേഷിച്ചിട്ട്‌ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കഴുതയും കർഷകനും

ഒരിക്കൽ ഒരു കഴുത
ഒരാളുടെ കൃഷിയിടത്തിലിറങ്ങി
അയാൾ കഷ്ടപ്പെട്ട്‌ നട്ടു വളർത്തി വലുതാക്കിയ
അയാളുടെ വിളകൾ ഓരോന്നായി കഴുത തിന്നു തുടങ്ങി,
"കഴുതയെ എങ്ങിനെ കൃഷിയിടത്തിൽ നിന്നു പുറത്താക്കും?"
അയാൾ ആകുല ചിത്തനായി
ഉടനെ വീട്ടിലേക്ക്‌ ഓടിച്ചെന്നു,
പ്രശ്നം ഗുരുതരമാണ്‌
ഉടൻ നടപടിയെടുക്കണം
അയാൾ വലിയൊരു വടിയും
ഒരു ചുറ്റികയും കുറച്ചാണികളും
ഒരു കാർഡ്‌ ബോഡ്‌ ഷീറ്റും സംഘടിപ്പിച്ചു,
എന്നിട്ട്‌ കാർഡ്‌ ബോർഡിൽ ഇങ്ങനെ എഴുതി,
"കഴുത ഉടൻ എന്റെ കൃഷിയിടത്തിൽ നിന്നും
പുറത്തു പോകണം"
ആ ഫലകം അയാൾ വലിയ വടിയിൽ ബന്ധിച്ചു ആണിയടിച്ചുറപ്പിച്ചു,
എന്നിട്ട്‌ അതെടുത്ത്‌ കഴുത മേഞ്ഞു കൊണ്ടിരിക്കുന്ന പാടത്തിനടുത്ത്‌
ഉയരമുള്ള ഒരു സ്ഥലത്ത്‌ കൊണ്ടു പോയി പ്രദർശിപ്പിച്ചു.
രാവിലെ മുതൽ വൈകുന്നേരം വരേ
അതു കഴുതയുടെ മുമ്പിൽ കാണിച്ചിട്ടും കഴുത പുറത്തു പോകാൻ കൂട്ടാക്കിയില്ല.

"കഴുതക്ക്‌ എഴുത്തു വായിക്കാൻ കഴിയുന്നുണ്ടാവില്ല"
കർഷകൻ പരിതപിച്ചു
അയാൾ വീട്ടിലേക്ക്‌ മടങ്ങി
നന്നായി കിടന്നുറങ്ങി
പിറ്റേന്ന് രാവിലെ കുറെയധികം ഫ്ലക്സ്‌ ബോർഡുക
ഉണ്ടാക്കി
കുട്ടികളെയും അയൽവാസികളെയും നാട്ടുകാരെയും കൂട്ടി
ഒരു "പ്രകടനമായി" പാടത്തേക്കു ചെന്ന്
നിരനിരയായി നിന്ന്,
എല്ലാവരും ബോർഡുകൽ കൈകളിലേന്തി ഉറക്കെ ആക്രോഷിച്ചു"
"പുറത്തു പോകൂ.. കഴുത കൃഷിയിടം വിട്ട്‌ പുറത്തു പോകൂ.."
"കഴുത തുലയട്ടെ"
കഴുത മേയുന്ന പാടത്തിനു ചുറ്റും
തടിച്ചു കൂടി വലയം തീർത്ത്‌
അവർ ഉച്ചത്തിൽ ഇങ്ങനെ അലറിക്കൊണ്ടിരുന്നു
"പുറത്തു പോകൂ, കഴുതേ,
പുറത്തു പോകുന്നതാണ്‌ നിനക്ക്‌ നല്ലത്‌"
കഴുത കഴുതയുടെ ജോലി നിർബാധം തുടർന്നു,
അത്‌ വിളതിന്നു കൊണ്ടേയിരുന്നു,
ചുറ്റും നടക്കുന്നതൊന്നും അതിനൊരു പ്രശ്നമായില്ല.

അന്ന് സൂര്യൻ അസ്തമിച്ചു
ക്ഷീണിച്ചവശരായ ജനക്കൂട്ടം
നിരാശരായി അവരുടെ വീടുകളിലേക്ക്‌ തിരിച്ചു പോയി

മൂന്നാം ദിവസം രാവിലെ അവർ പുതിയ പോംവഴിയെക്കുറിച്ച്‌ ആലോചിച്ചു,
കൃഷിയിടത്തിന്റെ ഉടമ
അയാളുടെ വീട്ടിൽ ചിന്താനിമഗ്നനായി
പുതിയ പദ്ധതിയെക്കുറിച്ച്‌ ചിന്തിച്ച്‌ കൊണ്ടിരുന്നു
അപ്പോഴേക്കും വിളവുകൾ മുക്കാൽ ഭാഗവും കഴുത തിന്നു തീർത്തിരുന്നു
അയാൾ പുതിയ ഐഡിയ പുറത്തെടുത്തു,
കഴുതയുടെ ഒരു കോലം ഉണ്ടാക്കി
അതിനെ കഴുതയുടെ മുന്നിൽ കൊണ്ടു പോയി നിർത്തി
അതിൽ പെട്രോളൊഴിച്ച്‌ തീ കൊടുത്ത്‌ കത്തിച്ചു
കത്തുന്ന കോലത്തിലേക്ക്‌ ഒരു വട്ടം നോക്കിയ ശേഷം
കഴുത വീണ്ടു തന്റെ തീറ്റ തുടർന്നു

"എന്തൊരു ധിക്കാരം!!
കഴുതക്കെന്തേ ഇതൊന്നും മനസ്സിലാകാത്തത്‌?"
അവർ ആശ്ചര്യപ്പെട്ടു.
"കഴുതയുമായി ചർച്ച ചെയ്യാൻ നമുക്ക്‌ ഒരു നിവേദക സംഘത്തെ അയക്കാം"
അവർ ഒന്നിച്ചഭിപ്രായപ്പെട്ടു.
അങ്ങനെ അവർ കഴുതയെ സമീപിച്ചു
അവർ കഴുതയോട്‌ പറഞ്ഞു:
"ഈ കൃഷിയടത്തിന്റെ ഉടമ നീ പുറത്തു പോകണമെന്നാവശ്യപ്പെടുന്നു,
ന്യായം അയാളുടെ പക്കലാണ്‌,
നീ എന്തായാലും ഇവിടം വിട്ടു പോകണം"
കഴുത അവരെ നോക്കി
വീണ്ടും വിള തിന്നാനാരംഭിച്ചു

നിരന്തരമായ ശ്രമങ്ങൾ പിന്നെയും നടത്തിയെങ്കിലും ഫലമുണ്ടായില്ല,
ഒടുവിൽ ഉടമസ്ഥൻ ഒരു മധ്യസ്ഥൻ മുഖേന
ഇങ്ങനെ ഒരു നിർദ്ദേശം കഴുതയെ അറിയിച്ചു
"കൃഷിയിടത്തിന്റെ ഉടമ
കൃഷി നിലത്തിന്റെ ചില ഭാഗം
വിട്ടു കൊടുത്ത്‌ ഒരു നീക്കു പോക്കിന്‌ തയ്യാറാണ്‌"
കഴുത മറുപടിയൊന്നും പറഞ്ഞില്ല
ഉടമ ചോദിച്ചു:
"മൂന്നിലൊന്ന്?"
കഴുത മിണ്ടാൻ കൂട്ടാക്കിയില്ല
അയാൾ ചോദിച്ചു
"പകുതി?"
കഴുത അപ്പോഴും നിശബ്ദത പാലിച്ചു
"ശരി.. എങ്കിൽ നിനക്കിഷ്ടമുള്ളയത്ര എടുത്തോളൂ...
എന്നാലും അധികമാകരുത്‌"

കഴുത തല ഉയർത്തി
അപ്പോഴേക്കും അതിന്റെ വയർ നന്നായി നിറഞ്ഞിരുന്നു
അത്‌ മെല്ലെ കൃഷിയിടത്തിനു പുറത്തേക്കു നടന്നു
എന്നിട്ട്‌ എല്ലാവരെയുമായി നോക്കി.
ജനങ്ങൾ സന്തോഷിച്ചു
"അവസാനം കഴുത സമ്മതം മൂളിയിരിക്കുന്നു"
അവർ വിളിച്ചു പറഞ്ഞു.
സ്ഥലത്തിന്റെ ഉടമ ഉടനെ
കുറെ കുറ്റികൾ കൊണ്ടു വന്ന്
കൃഷിയിടത്തെ രണ്ടു പകുതിയായി അളന്ന് മുറിച്ച്‌
ഒരു ഭാഗം കഴുതക്കു നൽകി.
മറ്റേ ഭാഗം അയാളുമെടുത്തു.

പിറ്റേന്നു രാവിലെ കർഷകൻ വന്നു നോക്കിയപ്പോൾ
കഴുത തന്റെ ഭാഗം ഒഴിവാക്കി
കർഷകന്റെ ഭാഗത്തിൽ കടന്ന്
വിളവു തിന്നുന്നതാണു കണ്ടത്‌.

നമ്മുടെ കർഷക സഹോദരങ്ങൾ വീണ്ടും
പ്രകടങ്ങളും പ്ലക്കാർഡുകളുമായി
വീണ്ടുമൊരു സമരത്തെക്കുറിച്ചാലോചിച്ചു തുടങ്ങി
പക്ഷേ ഇനിയുമൊരു ശ്രമം വിഫലമാകുമോ എന്ന് അവർ ഭയന്നു.
ഇത്‌ നമ്മുടെ നാട്ടിലെ കഴുതയല്ലെന്നും
മറ്റെവിടെ നിന്നോ വന്നതാണെന്നും
അതാണിതിനു മനസ്സിലാകാത്തതെന്നും അവർ അഭിപ്രായപ്പെട്ടു.

അവസാനം ഉടമ തന്റെ നിലവും ഉപേക്ഷിച്ച്‌
വേറെ നാട്ടിലേക്ക്‌ പോകാനുള്ള വഴികൾ ആലോചിച്ചു.
പക്ഷെ ഹതാശയരായ മുഴുവൻ ഗ്രാമീണരെയും ഞെട്ടിച്ചു കൊണ്ട്‌
അപ്പോൾ അവരുടെ ഇടയിൽ നിന്നും ഒരു ചെറുപ്പക്കാരൻ ചാടി വന്ന്
ഒരു വടിയെടുത്ത്‌
പാടത്തേക്കിറങ്ങിച്ചെന്ന്
കഴുതയുടെ മുതുകത്ത്‌ നാല്‌ വീക്കു വെച്ചു കൊണ്ടുത്തു
അടികൊണ്ട്‌ പുളഞ്ഞ കഴുത
നിലവിളിച്ചു കൃഷിയിടത്തിനു
പുറത്തേക്ക്‌ ഓടിപ്പോയി.
"ഇതിത്രയും എളുപ്പമുള്ള സംഗതിയാണോ?"
അതോ ഇതു മാന്ത്രിക വിദ്യയോ?"
അവർ വിളിച്ചു പറഞ്ഞു
"ഈ കുട്ടി നമ്മളെയെല്ലാം അപമാനിച്ചിരിക്കുന്നു
ആളുകൾ ഇനി നമ്മെ പരിഹസിക്കും"
ഉടനെ അവർ സംഘം ചേർന്ന്
ആ ചെറുപ്പക്കാരനെ കൊന്നു കളയുകയും
ആളുകൾക്കിടയിൽ തലയുയർത്തി നടക്കാൻ
കഴുതയെ തിരികെ കൃഷിയിടത്തിലെത്തിക്കുകയും ചെയ്തു.
പിന്നീടവർ ആ
ചെറുപ്പക്കാരനെ രക്ത സാക്ഷിയായി വാഴ്ത്തുകയും ചെയ്തു.

Wednesday, December 9, 2009

അമൽ ദൻഖൽ (ഈജിപ്ത്‌)


അമൽ ദൻഖൽ (ഈജിപ്ത്‌)
1940- ഈജിപ്തിലെ അൽ ഖൽഅ: ഗ്രാമത്തിൽ ജനിച്ചു.
അൽ അസ്‌ഹർ യൂണിവേർസിറ്റിയിലെ പ്രശസ്തനായ പണ്ഡിതനായിരുന്ന അദ്ദേഹത്തിന്റെപിതാവിന്‌ "ഇജാസതുൽ ആലമിയ്യ" എന്ന വിശിഷ്ട ബിരുദം ലഭിച്ച വർഷം ജനിച്ച തന്റെ മകന്‌അതിനോടുള്ള ആദര സൂചകമായി അമൽ (അഭിലാഷ്‌) എന്ന പേരു നൽകി.
പക്ഷേ അമലിന്‌ പത്തു വയസ്സായപ്പോഴേക്കും പിതാവ്‌ മരണപ്പെട്ടു. മാതാവിന്റെയുംസഹോദരങ്ങളുടെയും ഉത്തരവാദിത്വം അദ്ദേഹത്തിന്റെ തലയിലായി. സെക്കണ്ടറി വിദ്യാഭ്യാസത്തിനുശേഷം കൈറോവിൽ സാഹിത്യ ബിരുദ പഠനത്തിനു ചേർന്നു. പക്ഷെ ഒന്നാം വർഷം തന്നെ പഠനംനിർത്തി "ഖന" യിലെ കോടതിയിൽ ഉദ്യോഗസ്ഥനായി ചേർന്നു. പിന്നീട്‌ സൂയസ്‌ ഇസ്കന്ദരിയകസ്റ്റംസ്‌ ഓഫ്ഫീസുകളിലും ആഫ്രോ ഏഷ്യൻ സോസൈറ്റിയിലും ഗുമസ്തനായി ജോലി നോക്കി. പക്ഷേ ഉദ്യോഗങ്ങളിൽ ഒരിക്കലും അദ്ദേഹത്തിൻ ഉറച്ചു നിൽക്കാൻ കഴിഞ്ഞില്ല. എപ്പോഴും അദ്ദേഹംകവിതകളുടെ പിന്നാലെ കൂടി. അമ്പതുകളിൽ ആധിപത്യമുണ്ടായിരുന്ന ഗ്രീക്‌-പാശ്ചാത്യൻമിത്തോജിയിൽ നിന്നും വ്യതിരക്തനായി അറബികളുടെ പൈതൃകം വീണ്ടെടുക്കുന്നതിലും രാഷ്ട്രീയപ്രാധാന്യമുള്ള കവിതകളെഴുതി അറബി സാഹിത്യത്തെ ആധുനിക വൽക്കരിക്കുന്നതിലും അമൽശ്രദ്ധ ചെലുത്തി. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കവിതയാണ്‌ താഴെ കൊടുത്തത്‌.
"ലാ തസ്വാലുഹ്‌ - ചർച്ചകൾ വേണ്ട" എന്ന അദ്ദേഹത്തിന്റെ കവിതയും പ്രസിദ്ധമാണ്‌.
മൂന്നു വർഷത്തോളം അർബുത രോഗത്തോട്‌ മല്ലിട്ട്‌ 1983 മേയിൽ അദ്ദേഹം കൈറോവിൽ അന്തരിച്ചു.

സർഖാഉൽ യമാമയുടെ മുമ്പിൽ ഒരു രോദനം.
- അമൽ ദൻഖൽ.
(അപാരമായ കാഴ്ച ശക്തി കൊണ്ട്‌ പ്രസിദ്ധയായ ഒരു സ്ത്രീയാണ്‌ സർഖാഉൽ യമാമ. അറേബ്യയിലെ യമാമ ഗോത്ര സമൂഹത്തിലൊന്നിൽ ജീവിച്ചിരുന്ന ഈ സ്ത്രീക്ക്‌ മൂന്നു ദിവസം വഴിദൂരമുള്ള പ്രദേശം വരേ, രാപകൽ വ്യത്യാസമില്ലാതെ നഗ്ന നേത്രം കൊണ്ട്‌ കാണാൻ കഴിയുമായിരുന്നത്രെ. ദൂരെ നിന്നു വരുന്ന ശത്രു സൈന്യങ്ങളെ നിരീക്ഷിച്ച്‌ അവർ മുന്നറിയിപ്പു കൊടുക്കാറുണ്ടായിരുന്നു. ഈ വിവരം അറിയാവുന്ന ഒരു സൈന്യം സേനാ നായകന്റെ നിർദ്ദേശപ്രകാരം വലിയ മരത്തിന്റെ കൊമ്പുകൾ മുറിച്ച്‌ മുന്നിൽ പിടിച്ച്‌ അവരെ സമീപിച്ചു. പതിവു പോലെ സർഖാഇന്റെ ആളുകൾ അവളോട്‌ വല്ലതും കാണുന്നുണ്ടോ എന്ന് ആരാഞ്ഞു. അവർ നോക്കിയിട്ട്‌ കുറച്ചു മരങ്ങൾ നടന്നു വരുന്നത്‌ കാണുന്നുവെന്ന് പറഞ്ഞു: ഇതു കേട്ടപ്പോൾ അവരെല്ലാം അവളെ കളിയാക്കി. ഒടുവിൽ ശത്രു സൈന്യം വരികയും അവരെ ആക്രമിച്ച്‌ കീഴ്പ്പെടുത്തുകയും ചെയ്തു. തുടർന്ന് സർഖാഇനെ പിടിച്ച്‌ അവരുടെ കണ്ണുകൾ അവർ ചൂഴ്‌ന്നെടുത്തു കളഞ്ഞു. അവളുടെ കണ്ണുകളിലെ കറുത്ത ഞരമ്പുകൾ കണ്ട്‌ അതെന്താണെന്ന് അവർ ചോദിച്ചപ്പോൾ അത്‌ അഞ്ഞനം കൊണ്ട്‌ എന്നും കണ്ണെഴുതുന്നത്‌ കൊണ്ടാണെന്ന് അവൾ മറുപടി പറയുകയും ചെയ്തത്രെ. പിന്നീട്‌ അധികം താമസിയാതെ അവൾ മരിച്ചു പോവുകയും ചെയ്തു എന്നാണ്‌ കഥ. അമ്പത്തിയേഴിലെ ഇസ്രയേൽ യുദ്ധത്തിൽ ഈജിപ്ത്‌ ദയനീയമായി പരാജയപ്പെട്ട പാശ്ചാത്തലത്തിൽ എഴുതിയ ഈ കവിതയിൽ മുന്നറിയുപ്പുകളെല്ലാം അവഗണിച്ച്‌ അപമാനിതരായ തങ്ങളുടെ സ്വന്തം നിസ്സഹായത കവി അമൽ ഇവിടെ മനോഹരമായി വർണ്ണിക്കുന്നു.)

ഓ, വിശുദ്ധയായ വിദൂഷക സഹോദരീ,
കുത്തുകളേറ്റ്‌ രക്തത്തിൽ കുളിച്ച്‌
ക്ഷീണിച്ചവശയായി
ഞാനിതാ നിന്റെയടുത്ത്‌ വന്നു നിൽക്കുന്നു;
നെറ്റിയ്‌ ഉം അവയവങ്ങളും മണ്ണു പുരണ്ട്‌,
വാളുകൾ ഒടിഞ്ഞ്‌,
പാവനമായ ശവങ്ങൾക്കു മുകളിലൂടെ,
കൊല്ലപ്പെട്ടവരുടെ കരിമ്പടവും പുതച്ച്‌
ഇഴഞ്ഞു കൊണ്ടാണ്‌ ഞാൻ നിന്നെ സമീപിച്ചത്‌.

ഓ, സർഖാ,
നിന്റെ മരതക വദനങ്ങളെക്കുറിച്ച്‌,
നിന്റെ കന്യാവചങ്ങളെക്കുറിച്ച്‌,
മറിഞ്ഞു വീണിട്ടും കൊടിയിൽ മുറുകെപ്പിടിച്ചിരിക്കുന്ന
മുറിഞ്ഞു പോയ എന്റെ കൈകളെക്കുറിച്ച്‌,
മരുഭൂമിയിൽ തെറിച്ചു വീണ
പടത്തൊപ്പിയിലെ കുഞ്ഞുങ്ങളുടെ ചിത്രങ്ങളെക്കുറിച്ച്‌,
വെള്ളം നനക്കുന്നതിനിടെ
തലയിൽ തുളച്ചു കയറിയ
വെടിയുണ്ടയേറ്റ്‌ പിടഞ്ഞു വീണ
എന്റെ അയൽ വാസിപ്പെൺകൊടിയെക്കുറിച്ച്‌,
മണ്ണും ചോരയും കുത്തിനിറച്ച വായകളെക്കുറിച്ച്‌
ഞാൻ നിന്നോട്‌ ചോദിക്കട്ടെ.

വാളിന്റെയും മതിലിന്റെയും ഇടയിൽ
നിസ്സഹായനായി നിൽക്കേണ്ടി വന്ന എന്റെ അവസ്ഥയെക്കുറിച്ചും
പിടിച്ചു കെട്ടുന്നതിനും
കുതറിയോടുന്നതിനുമിടയിൽ
അട്ടഹസിക്കുന്ന സ്ത്രീകളുടെ നിലവിളിയെക്കുറിച്ചും
സർഖാ, ഞാൻ നിന്നോട്‌ ചോദിക്കട്ടെ,

എങ്ങനെയാണ്‌ എനിക്കീ അപമാനങ്ങളൊക്കെയും
സഹിക്കാൻ കഴിഞ്ഞത്‌?
ഞാൻ എന്നെത്തന്നെ കൊല്ലാതെ,
ആത്മഹത്യക്കു ശ്രമിക്കാതെ,
അവിശുദ്ധമായ പൊടിമണ്ണിൽ
എന്റെ മാംസങ്ങൾ ഉതിർന്നു വീഴാതെ
ഞാനെങ്ങനെ നടന്നു പോയി
എന്നും നീ എന്നോട്‌ പറഞ്ഞു തരൂ..

ദൈവത്തെ ഓർത്ത്‌ നീ വാ തുറക്കൂ-
പിശാച്‌ ശപിക്കപ്പെടട്ടെ-
നീ നിന്റെ കണ്ണുകൾ ചിമ്മരുത്‌,
എലികൾ വന്ന് എന്റെ ചോര
സൂപ്പുകൾ പോലെ നക്കിക്കുടിച്ചു കളയും
എനിക്കൊരിക്കലുമത്‌ തിരിച്ചു കിട്ടുകയുമില്ല.

നീ എന്തെങ്കിലും പറയൂ,
ഞാനെത്ര ഭീകരമായി അവമാനിക്കപ്പെട്ടു?
രാത്രികൾ എന്റെ നഗ്നത മറച്ചു പിടിച്ചില്ല,
മതിലുകൾ പോലും മറ തീർത്തില്ല.
ഞാൻ മുറുകെപ്പിടിച്ച പത്രങ്ങൾ എനിക്കൊളിത്താവളമൊരുക്കിയില്ല,
സിഗരറ്റിന്റെ പുക പടലങ്ങൾ എന്റെ തണുപ്പകറ്റിയില്ല,
വലിയ കണ്ണുകളുള്ള പെൺകുട്ടി
എന്റെ ചുറ്റും നൃത്തം വെക്കുന്നുണ്ടായിരുന്നു
മധുരമുള്ള കലമ്പലുകളിൽ
അവൾ നിന്നെക്കുറിച്ച്‌ പറഞ്ഞു.
ഞങ്ങൾ കുഴികളിൽ ഒളിച്ചിരിക്കുകയായിരുന്നു,
ഞങ്ങൾ മെല്ലെ മറനീക്കി,
തോക്കുകളിൽ ചാരിനിന്നു,
മരുഭൂമിയിൽ ദാഹം കൊണ്ട്‌ ജീവശ്ശവമായി മറിഞ്ഞു വീണപ്പോൾ
വരണ്ട ചുണ്ടുകളിൽ
നിന്റെ പേരു കൊണ്ട്‌ നനച്ചു കൊടുത്തു,
കണ്ണുകൾ താനെ കൂമ്പിപ്പോയി)

ആരോപണ വിധേയയും നിന്ദ്യവുമായ
എന്റെ മുഖം ഞാനെവിടെയാണ്‌ മറച്ചു വെക്കേണ്ടത്‌?

* * *
വിശുദ്ധയായ വിദൂഷക സഹോദരീ,
നീ മൗനം പാലിക്കരുത്‌
വിശുദ്ധമായ സുരക്ഷിതത്തിനു വേണ്ടി
ഞാൻ ഓരോ വർഷവും മൗനത്തിലായിരുന്നു,
"മിണ്ടിപ്പോകരുത്‌" എന്ന് എപ്പോഴും എന്നോട്‌ പറയപ്പെട്ടു.
അങ്ങനെ ഞാൻ മൂകനും അന്ധനുമായി,

Wednesday, November 4, 2009

സോറി!
ബ്ലോഗന്‍ ഹജ്ജ്‌ യാത്രയിലാകുന്നു
ഡിസംബര്‍ ആദ്യ വാരം തിരിച്ചെത്തും
ഇന്ഷാ അല്ലാ

Thursday, October 29, 2009

അബൂ നുവാസ്‌ - കള്ളിന്റെ കവി


അബൂ നുവാസ്‌ കള്ളിന്റെ കവി

അബ്ബാസിയ കാലഘട്ടത്തിൽ ജീവിച്ച അതിപ്രശസ്തനായ അറബിക്കവിയാകുന്നു അബൂനുവാസ്‌. ദിമശ്കി(സിറിയ)പിതാവിന്റെയും പാർസി(ഇറാൻ) മാതാവിന്റെയും പുത്രനായി ക്രിസ്തു വർഷം 762-ൽ (ഹിജ്‌റ 145) അബൂ അലി അൽ ഹസൻ ഇബ്ൻ ഹാനി എന്നു പേരുള്ള അബൂനുവാസ്‌ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ്‌ ഉമയത്ത്‌ രാജ വംശത്തിലെ മർവ്വാൻ ബിൻ മുഹമ്മദ്‌ രാജാവിന്റെ സൈനികനായിരുന്നു. അൽ സാബ്‌ യുദ്ധത്തിൽ മർവാൻ പരാജയപ്പെട്ടപ്പോൾ അദ്ദേഹം കുടുംബ സമേധം ഇറാഖിലെ ബസറയിൽക്കു കുടിയേറി, അബൂ നുവാസിന്‌ ആറുവയസ്സുള്ള്പ്പോൾ അദ്ദേഹത്തിന്റെ പിതാവു മരിച്ചു.
ഭരണം അബ്ബാസികളുടെ കൈകളിലെത്തിയപ്പോൾ അവർ ബസറയിൽ നിന്നും കൂഫയിലേക്ക്‌ താമസം മാറി. അവിടെ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. ഖുർആനിലും ഹദീസിലും കർമ്മ ശാസ്ത്രത്തിലുമൊക്കെ അദ്ദേഹത്തിന്ന് അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നത്രെ.
അങ്ങനെയിരിക്കുമ്പോഴാണ്‌ അദ്ദേഹത്തിന്റെ ശ്രദ്ധ സംസ്കാരിക തലസ്ഥാനമായ ബാഗ്ദാദിലേക്ക്‌ തിരിഞ്ഞത്‌. അവിടുത്തെ രാജാവ്‌ ഹാറൂൺ റഷീദിനെ നിരന്തരം പുകഴ്ത്തിപ്പാടിയ അബൂ നുവാസ്‌ ക്രമേണ ഹാറൂൺ റഷീദിന്റെ ഉറ്റമിത്രമായി. എന്നാലും കവിയുടെ അസാംസ്കാരിക പ്രവർത്തനങ്ങളിൽ കോപിഷ്ഠനായ രാജാവ്‌ പലപ്പോഴും അദ്ദേഹത്തെ ജയിലിലടച്ചു ശിക്ഷിച്ചു. എന്നാൽ ഉന്നതന്മാരുമായുള്ള കവിയുടെ ബന്ധത്തിന്റെയും സ്വാധീനത്തിന്റെയും പേരിൽ അപ്പോഴൊക്കെയും അദ്ദേഹം ജയിൽ മോചിതനാവുകയും ചെയ്തു. അവസാനം അദ്ദേഹം ഭാഗ്ദാദിൽ നിന്നും ദിമശ്കിലേക്കും അവിടെനിന്ന് ഈജിപ്തിലേക്കും ഒളിച്ചോടി. ഹാറൂൺ റഷീദിന്റെ മരണത്തിനു ശേഷം അബൂ നുവാസ്‌ അദ്ദേഹത്തിന്റെ മകനായ അമീനിന്റെ കൂടെ കൂടി. ഭൂത കാലങ്ങളിൽ നിന്നു ഖേദിക്കുകയും അമീനിനെ പുകഴ്ത്തുകയും ചെയ്ത്‌ അദ്ദേഹം രാജ സദസ്സിൽ ഉന്നത സ്ഥാനം അലങ്കരിച്ചു. എന്നാൽ അമീനിനും സഹോദരൻ മഅമൂനിനും തമ്മിലുള്ള അധികാരത്തർക്കങ്ങൾക്കിടയിൽ അബൂ നുവാസിന്റെ അമീനുമായുള്ള സൗഹൃദം ശത്രുക്കൾ ഒരായുധമാക്കി. സാംസ്കാരികമായി അധ:പതിച്ച ഒരു കവിയെ ഉന്നതങ്ങളിൽ വാഴിക്കുന്നതിനെതിരെ ചിലർ ആരോപണമുന്നയിച്ചു. അങ്ങനെ അമീനും അദ്ദേഹത്തെ തടവറയിലാക്കി. ഫദ്‌ൽ ഇബ്ൻ റബീഹ്‌ എന്ന പണ്ഡിതന്റെ ശിപാർശയിൽ പിന്നീട്‌ അദ്ദേഹം ജയിൽ മോചിതനായി. അമീൻ മരിച്ചപ്പോൾ അദ്ദേഹം ആലപിച്ച വിലാപ കാവ്യം അബൂനുവാസിന്റെ ആത്മാർത്ഥ സ്നേഹത്തിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു.
പിന്നീട്‌ മഅമൂൻ ഭാഗ്ദാദിലെത്തുന്നതിനു മുമ്പ്‌ തന്നെ(813 ക്രി.വ.) അദ്ദേഹം മരണപ്പെട്ടിരുന്നു.
കള്ളും പേണ്ണുമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട വിഷയങ്ങൾ.
അദ്ദേഹം മരിച്ചപ്പോൾ ചില സുഹൃത്തുക്കൾ അദ്ദേഹത്തെ സ്വപ്നം കണ്ടുവെന്നും താങ്കളെ അല്ലാഹു എന്തു ചെയ്തുവെന്ന് ചോദിച്ചപ്പോൾ എന്റെ ഈ കവിത കാരണം എനിക്ക്‌ അല്ലാഹു പൊറുത്തു തന്നുവേന്ന് പറഞ്ഞെന്നും രേഖപ്പെടുത്തിയതു കാണുന്നു
(ആ കവിത ഇതാകുന്നു)

"എന്റെ നാഥാ,
എന്റെ പാപങ്ങൾ വളരെ വലുതാണെങ്കിലും
നിന്റെ കാരുണ്യം അതിനേകാൾ വലുതാണല്ലോ!
അതുകൊണ്ട്‌ നീ കൽപ്പിച്ച പ്രകാരം
വളരെ വിനയത്തോടെ ഞാൻ പ്രാർത്ഥിക്കുന്നു:
എന്റെ കൈ നീ തട്ടിയാൽ
ആരാണെന്നോട്‌ കരുണ കാണിക്കുക?
നല്ലവർ മാത്രമേ
നിന്നിൽ പ്രതീക്ഷയർപ്പിക്കാൻ പാടുള്ളൂവെങ്കിൽ
കുറ്റവാളികളായ പാപികൾ
ആരെയാണ്‌ പ്രതീക്ഷിക്കേണ്ടത്‌?
നിന്നിലുള്ള പ്രതീക്ഷയല്ലാതെ
മറ്റൊരു മാർഗ്ഗം എനിക്കില്ല
നിന്റെ മാപ്പ്‌ മനോഹരമാകുന്നു,
ഞാനണെങ്കിലോ ഒരു മുസൽമാനും."
ശേഷം ഈ കവിത തന്റെ തലയണക്കടിയിലുണ്ടെന്ന്
അദ്ദേഹം പറഞ്ഞെന്നും ചെന്നു നോക്കിയപ്പോൾ ആളുകളതു കണ്ടെന്നുമുള്ള ഐതീഹ്യവും പ്രസിദ്ധമാണ്‌.

ശാഇറുൽ ഖംർ (കള്ളിന്റെ കവി എന്നാണ്‌ എദ്ദേഹത്തിനെ അറബി ലോകം വിളിക്കുന്നത്‌)
അദ്ദേഹം ഹജ്ജിനെക്കുറിച്ചെഴുതിയ കവിതയാണ്‌ കഴിഞ്ഞ പോസ്റ്റിൽ കൊടുത്തത്‌- അദ്ദേഹം എഴുതിയതു കോണ്ടു തന്നെ അതിന്‌ അതിന്റേതായ പ്രത്യേകതയുണ്ടാകുമല്ലോ)
അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചില കവിതകൾ അടുത്ത പോസ്റ്റുകളിൽ പ്രതീക്ഷിക്കാം..

Wednesday, October 28, 2009

ഹജ്ജ്‌ - അബൂ നുവാസ്‌


ഹജ്ജ്‌ - അബൂ നുവാസ്‌
ഞങ്ങളുടെ ദൈവമേ,
നീ എത്ര വലിയ നീതിമാൻ!!
നിന്റെ ആധിപത്യത്തിന്നു കീഴിൽ
നീ തന്നെ സർവ്വാധിപൻ

നിന്റെ വിളിക്കിതാ ഞാൻ ഉത്തരം ചെയ്യുന്നു,
വീണ്ടും വീണ്ടും ഉത്തരം ചെയ്യുന്നു,
എല്ലാ സ്തോത്രങ്ങളും നിനക്കാകുന്നു,

അധികാരങ്ങളും നിനക്കു തന്നെ
നിനക്കതിൽ ഒരു പങ്കുകാരുമില്ല
നിന്നോട്‌ ചോദിച്ചവനൊന്നും
നിരാശനായി മടങ്ങാറില്ല.

നിനക്കു ഞാനുത്തരം ചെയ്യുന്നു
സ്തോത്രങ്ങളെല്ലാം നിനക്കാകുന്നു
എങ്ങോട്ടു പോയാലും ആ ദാസന്‌ നീ മാത്രമേ ഉള്ളൂ
നീ ഇല്ലെങ്കിൽ, എന്റെ നാഥാ,
അവൻ നശിച്ചതു തന്നെ,

നിനക്കു വീണ്ടും ഉത്തരം ചെയ്യുന്നു,
വീണ്ടും നിന്നക്കു സ്തുതി!!
നിനക്കു കൂട്ടാളികളേതുമില്ല,

ഇരുണ്ട രാത്രികളും
ഭ്രമണ പഥത്തിലൂടെ സഞ്ചരിക്കുന്ന
ആകാശത്തിലെ നക്ഷത്രങ്ങളും
മുഴുവൻ പ്രവാചകന്മാരും മലക്കുകളും
എല്ലാ ഭൂനിവാസികളും
നിനക്കുള്ളതാകുന്നു,
അവ പ്രാർത്ഥിക്കുന്നതും
പുകഴ്ത്തുന്നതും നിന്നെ മാത്രമാകുന്നു

നിന്റെ വിളി ഞാൻ കേൾക്കുന്നു
നിനക്കാകുന്നു സ്തുതികളഖിലവും
അധികാരവും നിനക്ക്‌,
നിനക്കതിൽ പങ്കുകാരേതുമില്ല

പാപികളേ,
എന്താണ്‌ നിങ്ങൾ അമാന്തിക്കുന്നത്‌?
വേഗമാകട്ടെ, പ്രതീക്ഷകൾ പെട്ടെന്നു പൂവണിയട്ടെ,
കർമ്മങ്ങൾക്ക്‌ ശുഭ പര്യവസാനമുണ്ടാകട്ടെ,

(നാഥാ..)
ഞാൻ വീണ്ടും നിന്റെ വിളിക്കുത്തരം ചെയ്യുന്നു
നിനക്കു സ്തോത്രം
അധികാരവും നിനക്ക്‌
നിനക്ക്‌ പങ്കുകാരേതുമില്ല.

Tuesday, October 27, 2009

ഓർമ്മകൾ - അഹ്‌മദ്‌ മഥർ


ഓർമ്മകൾ - അഹ്‌മദ്‌ മഥർ
ഞാനോർക്കുന്നു...
പണ്ട്‌ എന്റെ വായിൽ
നാവ്‌ എന്നൊരു സാധനമുണ്ടായിരുന്നു എന്ന്

വളരെക്കാലം മുമ്പാണത്‌..
അന്ന് ആ നാവ്‌
നാട്ടിൽ നീതിയും സ്വാതന്ത്ര്യവും ഇല്ലെന്ന്
വേവലാതിപ്പെട്ടുകൊണ്ടിരുന്നു
പോലീസുകാർ അത്‌ രഹ്സ്യമായി
പൂഴ്ത്തി വെച്ചിരിക്കുകയാണെന്ന്
അത്‌ പരസ്യപ്പെടുത്തുകയും ചെയ്തു

അങ്ങനെ ഒരു പരാതിയുമായി
ഭരണാധികാരിയെ സമീപിച്ചപ്പോൾ
അദ്ദേഹം
ഔദ്യോഗികമായ
ഒരു ശസ്ത്രക്രിയയിലൂടെ
ആ നാവിനെ എന്റെ വായിൽ നിന്നും
നീക്കം ചെയ്തു കളഞ്ഞു

നാവ്‌ വായിൽ ഒരധികപ്പറ്റാണെന്നും
അതിന്‌ കടുത്ത അണുബാധയേറ്റിട്ടുണ്ടെന്നുമുള്ള
വ്യക്തമായ തെളിവുകൾ നിരത്തിയ
ഒരു റിപ്പോർട്ട്‌
ശസ്ത്രക്രിയക്കു തൊട്ടു മുമ്പ്‌
അദ്ദേഹം സമർപ്പിക്കുകയും ചെയ്തു.

Sunday, October 25, 2009

അധിനിവേശ ഭൂമിയിലെ കവികൾ - നിസാർ ഖബ്ബാനി


അധിനിവേശ ഭൂമിയിലെ കവികൾ.
നിസാർ ഖബ്ബാനി.
-----------------------
അധിനിവേശ ഭൂമിയിലെ കവികളേ,
കണ്ണീരും ചെളിയും പുരണ്ട
പുസ്തകത്താളുകളുടെ ഉടമകളേ,

തൂക്കിലേറ്റപ്പെടുന്നവന്റെ ചക്രശ്വാസം കണക്കെ
കണ്ഠ നാളങ്ങളിൽ നിന്നും
കറകറ ശബ്ദം പുറപ്പെടുവിക്കുന്നവരേ,

കശാപ്പു ചെയ്യപ്പെട്ടവന്റെ പിരടിയുടെ നിറമുള്ള മഷിയുമായി
എഴുത്തു നടത്തുന്നവരേ,

വർഷങ്ങളുടെ ശ്രമഫലത്താൽ
ഞങ്ങൾ നിങ്ങളിൽ നിന്നും
ഒരു കാര്യം പഠിച്ചു
"ഞങ്ങൾ പരാജിതരായ കവികളാണെന്ന്...
ചരിത്രത്തിൽ നിന്നും
ദുഃഖിതരുടെ സങ്കടങ്ങളിൽ നിന്നും
ഞങ്ങൾ തികച്ചും അന്യരാണെന്നും.."

നിങ്ങളിൽ നിന്നും ഞങ്ങൾ ഒന്നു കൂടി മനസ്സിലാക്കി
"എങ്ങനെയാണ്‌ അക്ഷരങ്ങൾക്ക്‌
കൊടുവാളുകളുടെ രൂപമുണ്ടാകുന്നതെന്നും..."

തടവിലാക്കപ്പെട്ട രാത്രി
ഞങ്ങളുടെയടുത്തേക്ക്‌
പറന്നു വന്ന സുന്ദരിയായ പൈങ്കിളിയേ,,,
പ്രഭാത പ്രാർത്ഥന പോലെ
പരിശുദ്ധവും
നിഷ്കളങ്കവുമായ ദുഃഖമേ,
കനലുകളുടെ ആമാശയത്തിൽ മുളച്ച
പനിനീർച്ചെടിയേ,
അക്രമവും അടിച്ചമർത്തലും
മുറക്കു നടന്നിട്ടും
നിർത്താതെ പെയ്യുന്ന പേമാരിയേ,
നിങ്ങളിൽ നിന്നു ഞങ്ങൾ പിന്നേയും പഠിച്ചു;
'എങ്ങനെയാണ്‌ ആഴക്കടലിൽ മുങ്ങിക്കിടക്കുന്നവൻ
പാട്ടു പാടുന്നതെന്ന്,
എങ്ങനെയാണ്‌ ശവക്കുഴികൾ
രണ്ടു കാലിൽ നടന്നു പോകുന്നതെന്ന്.

ഞങ്ങളുടെ കവികളെല്ലാം മരിച്ചു പോയിരിക്കുന്നു
കവിതകളും മരിച്ചു മണ്ണടിഞ്ഞു കഴിഞ്ഞു.

ദൈവ കീർത്തനങ്ങൾ നടക്കുന്ന സദസ്സുകളിൽ
ആടിയുലയുന്ന ഭിക്ഷുവാണ്‌ ഞങ്ങൾക്കു കവിത.

കവിക്ക്‌ രാജാവിന്റെ തേരു തെളിക്കുന്ന പണിയാണിന്ന്,
ചുണ്ടുകൾ ശണ്ഡീകരിക്കപ്പെട്ടവാനാണിന്ന് കവി,
ഭരണാധികാരികളുടെ മേൽമുണ്ട്‌
തേച്ചു മിനുക്കിക്കൊടുക്കുന്നു കവി,
അവർക്കു വേണ്ടി മദ്യം പാർന്നു കൊടുക്കുന്നു കവി.
വാക്കുകൾ വന്ധ്യംകരിക്കപ്പെട്ടവൻ കവി,
ചിന്തകളുടെ വ്രഷണങ്ങൾ എന്തേ
ഇത്ര വൃത്തികേടായിപ്പോയി?

അധിനിവേശ ഭൂമിയിലെ കവികളേ,
വാതിൽ പഴുതുകളിലൂടെ
പാഞ്ഞു വരുന്ന സൂര്യ കിരണങ്ങളേ,
വനാന്തർഭാഗങ്ങളിൽ നിന്നും കടന്നു വരുന്ന
ചെണ്ടവാദ്യങ്ങളേ,
കൺപീലികൾക്കിടയിൽ മറവുചെയ്യപ്പെട്ട വചനങ്ങളേ,

സ്നേഹിതരേ,
ഞങ്ങളെന്താണ്‌ നിങ്ങളോട്‌ പറയേണ്ടത്‌?
പരാജയത്തിന്റെ സാഹിത്യത്തെക്കുറിച്ചോ?

ജൂൺ വിപ്ലവത്തിന്നു ശേഷം
ഞങ്ങൾ തലയണ വെച്ച്‌
സുഖമായുറങ്ങുകയായിരുന്നു,
വ്യാകരണങ്ങൾ നിരത്തി കളിക്കുകയായിരുന്നു,
ഭീകരത ഞങ്ങളുടെ തലയോട്ടികൾക്കു മുകളിൽ
ചവിട്ടി നടക്കുകയായിരുന്നു
ഞങ്ങൾ ഭീകരതയുടെ കാൽപ്പാദങ്ങളെ
ചുംബിക്കുകയായിരുന്നു
മരങ്ങൾകൊണ്ടു നിർമ്മിച്ച കുതിരകൾക്കു മുകളിൽ കയറി
പ്രേതങ്ങളോടും മരീചികകളോടും
പൊരുതുകയായിരുന്നു;
എന്നിട്ടു ഞങ്ങൾ വിളിച്ചു പറയുന്നു:
"സർവ്വ ലോക രക്ഷിതാവേ,
ഞങ്ങൾ ദുർബ്ബലർ'
നീ സർവ്വാധിപൻ,
ഞങ്ങൾ ദരിദ്രർ,
നീ ദയാവാരിധി,
ഞങ്ങൾ ഭീരുക്കൾ,
നീ എല്ലാം പൊറുക്കുന്നവൻ.."

അധിനിവേശ ഭൂമിയിലെ കവികളേ
എന്റെ സംവേദനേന്ത്രിയങ്ങൾ പ്രവർത്തിക്കുന്നില്ല,
ഖുദ്സിന്റെ വിശുദ്ദി പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു
സലാഹുദ്ദീൻ ക്രൂശിക്കപ്പെട്ടിരിക്കുന്നു,
ഡയാനയുടെ പുത്രി
മിഹ്‌റാബിന്റെ തണലിൽ
മാംസക്കച്ചവടം നടത്തുന്നു,
എന്നിട്ട്‌ ഞങ്ങൾ ഞങ്ങളെത്തന്നെ
വലിയ എഴുത്തുകാരായി വാഴ്ത്തുന്നു

മഹ്‌മൂദ്‌ ദർവ്വീശ്‌ അഭിവാദ്യങ്ങൾ!
തൗഫീഖ്‌ സയ്യാദ്‌ അഭിവാദ്യങ്ങൾ!
ഫദ്‌വീ തൂഖാൻ അഭിവാദ്യങ്ങൾ!.

വാരിയെല്ലുകളിൽ ഉരച്ച്‌
പേനകൾക്ക്‌ മൂർച്ച കൂട്ടുന്നവരേ,
ഞങ്ങൾ നിങ്ങളിൽ നിന്നും പഠിച്ചു,
വാക്കുകൾക്കിടയിൽ നിന്ന്
കുഴി ബോംബ്‌ പൊട്ടിക്കുന്നതെങ്ങിനെയെന്ന്.

കിഴക്കിന്റെ സാഹിത്യ സന്യാസിമാർ
മാടപ്പിറാവുകളെ പറത്തുന്നു,
കടും ചായ മോന്തിക്കുടിക്കുന്നു,
സ്വപ്നങ്ങളെ തോളിലേറ്റി നടക്കുന്നു,
നിങ്ങളുടെ കാവ്യങ്ങൾക്കു മുമ്പിൽ
ഞങ്ങളുടെ കവികൾ വന്നു നിൽക്കുമ്പോൾ
ഇവർ വികലാംഗന്മാരായി കാണപ്പെടുന്നു.

Saturday, October 24, 2009

ആത്മാഭിമാനം - ഇമാം ശാഫി


ആത്മാഭിമാനം - ഇമാം ശാഫി
"സിംഹങ്ങളുടെ മൃത ശരീരങ്ങൾക്ക്‌ മുകളിൽ
പട്ടികൾ നൃത്തം വെച്ചു കൊണ്ടിരിക്കുന്ന
കലി കാലക്കാഴ്ചകളിൽ നിനക്ക്‌ സങ്കടം തോന്നേണ്ട.
അത്തരം നൃത്തങ്ങൾ കണ്ട്‌
അവ സിംഹങ്ങൾക്കു മേൽ
ആധിപത്യം സ്ഥാപിക്കുന്നുവെന്നും
നീ കരുതേണ്ട.
സിംഹങ്ങൾ എന്നും സിംഹങ്ങളും
പട്ടികൾ എന്നും പട്ടികളുമായിരിക്കും.

പട്ടികൾ ആട്ടിറച്ചി സുഭിക്ഷമായി ഭക്ഷിക്കുമ്പോഴും
കാടുകൾക്കുള്ളിൽ സിംഹങ്ങൾ വിശന്നു ചാവാറുണ്ട്‌.

വിഡ്ഢികൾ പട്ടുമെത്തയിൽ കിടന്നുറങ്ങുമ്പോഴും
പണ്ഡിതന്മാരുടെ വിരിപ്പുകൾ വെറും മണ്ണായിരിക്കും".

(ദീവാനുശ്ശാഫിയിൽ നിന്ന്)
----------------------------------------------------------
അറബിക്‌ ടെക്സ്റ്റ്‌ കാണാൻ ഈ ലിങ്കിൽ ക്ലിക്കുക
----------------------------------------------------------
http://www.adab.com/modules.php?name=Sh3er&doWhat=shqas&qid=14209&r=&rc=6

Wednesday, October 21, 2009

ഇമാം ശാഫി (റ) എന്ന കവി



ഇമാം ശാഫി (റ)
ഇസ്‌ലാമിക കർമ്മ ശാസ്ത്ര നിയമങ്ങളെ വ്യാഖ്യാനിക്കുന്ന നാലു പ്രമുഖ മദ്‌ഹബുകളിലൊന്നായശാഫീ മദ്‌ഹബിന്റെ സ്ഥാപകാനായാണ്‌ ഇമാം മുഹമ്മദ്‌ ഇബ്ൻ ഇദ്‌രീസുശ്ശാഫിയെ ലോകംഅറിയുന്നത്‌. എന്നാൽ അദ്ദേഹം ഒരു തികഞ്ഞ കവിയാണെന്ന കാര്യം പലർക്കുമറിയില്ല. ദീവാനുശ്ശാഫി എന്ന പേരിൽ അദ്ദേഹത്തിന്റെ കവിതാ സമാഹാരം മാർക്കറ്റിൽ ലഭ്യമാണ്‌. അവഅദ്ദേഹത്തിന്റെ ശിഷ്യന്മാർ സമാഹരിച്ചതാണ്‌.
ഹിജ്‌റ വർഷം 150-ൽ (ക്രി.വ.767) ഇമാം ശാഫി പാലസ്തീനിലെ ഗാസയിൽ ജനിച്ചു. രണ്ടു വയസ്സ്‌പ്രായമായപ്പോൽ അദ്ദേഹത്തിന്റെ പിതാവ്‌ മരിച്ചു. പിന്നീട്‌ സാമ്പത്തിക പരാധീനത മൂലം പിടിച്ചുനിൽക്കാൻ കഴിയാതെ അവരുടെ മാതാവ്‌ കുഞ്ഞിനെയും കൂട്ടി ഭർത്താവിന്റെ ബന്ധുക്കൾതാമസിക്കുന്ന മക്കയിലേക്ക്‌ പുറപ്പെട്ടു. മക്കയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം. 7 വയസ്സകുമ്പോഴേക്കും അദ്ദേഹം ഖുർആൻ മുഴുവൻ ഹൃദിസ്ഥമാക്കി. പതിമൂന്നാംവയസ്സിൽ ഹദീസ്പഠനം തുടങ്ങി. പിന്നീട്‌ 17 വർഷത്തോളം അദ്ദേഹം കവികളുടെയുംഗ്രാമീണരുടെയും പണ്ഡിതന്മാരുടെയും കൂടെ ചേർന്ന് അറബി ഭാഷയിൽ അഗാധമായ അറിവു നേടി. പിന്നീട്‌ മദീനയിൽ ഇമാം മാലിക്‌ എന്ന ഒരു പണ്ഡിതനുണ്ടെന്ന് കേട്ട്‌ അങ്ങോട്ടെക്കു പോയി. അവിടേക്കു പോകുന്നതിനു മുമ്പ്‌ ഒരാഴ്ച കൊണ്ട്‌ ഇമാം മാലിക്കിന്റെ ഹദീസ്‌ സമാഹരമായ "മുവത്ഥ" എന്ന ഗ്രന്ഥം മുഴുവൻ ഹൃദിസ്ഥമാക്കി. പിന്നീട്‌ യമൻ ബാഗ്ദാദ്‌, ഈജിപ്ത്‌ തുടങ്ങിയ നാടുകളിലൊക്കെസഞ്ചരിച്ച്‌ വിജ്ഞാന ലോകത്തിന്‌ അനുപമമായ സംഭാവനകൾ നൽകിയ ഇമാം ശാഫി ഹിജ്‌റവർഷം 204-ൽ ഈജിപ്തിൽ വച്ച്‌ അന്തരിച്ചു.
പ്രവാസം, ആത്മ ധൈര്യം, അഭിമാനം, വിഞ്ജാന ദാഹം എന്നിവയെല്ലാം അദ്ദേഹത്തിന്റെകവിതകളിൽ മുഴച്ചു നിൽക്കുന്നു.
പ്രവാസത്തെ കുറിച്ച്‌ എപ്പോൾ ചർച്ച ചെയ്യുമ്പോഴും എനിക്ക്‌ അദ്ദേഹത്തിന്റെ നാലു വരികളാണ്‌ഓർമ്മ വരിക.
അദ്ദേഹം പറയുന്നു:

"പരദേശിക്ക്‌ കള്ളന്റെ ഭയവും
കടം
വാങ്ങിയവന്റെ ദൈന്യതയും
ബന്ധിതന്റെ
നിന്ദ്യതയുമുണ്ടാകും.
സ്വന്തം
കുടുംബത്തെയും നാടിനേയും കുറിച്ചോർക്കുമ്പോൾ
അവന്റെ
ഹൃദയം പക്ഷിയുടെ ചിറകു പോലെ
പിടച്ചു
കൊണ്ടേയിരിക്കും."
_______________________________
ആത്മാഭിമാനം സ്ഫുരിക്കുന്ന മറ്റൊരു കവിത
_______________________________
"സറന്തീപ്‌ മലകളേ മുത്തുകൾ വർഷിക്കൂ...
തൿറൂർ കുഴികളേ സ്വർണ്ണം ഒഴുക്കി വിടൂ...
ഞാൻ ജീവിച്ചിരുന്നാൽ എനിക്ക്‌ അന്നം കിട്ടാതിരിക്കില്ല
മരിച്ചാൽ കല്ലറയും ലഭിക്കാതിരിക്കില്ല.
രജാക്കന്മാരുടെ മനസ്സാകുന്നു എനിക്ക്‌
എന്റെ ശരീരമോ, അപമാനം മതഭ്രഷ്ടായി കാണുന്ന
സ്വതന്ത്രനായ
മനുഷ്യന്റേതും.
അരച്ചാൺ വയറിന്റെ അന്നം എനിക്കു മതിയെങ്കിൽ
ഞാനെന്തിന്‌
സൈദിനെയും അംറിനേയുംസന്ദർശിക്കണം?.
(ശ്രീ ലങ്കയിലുള്ള പവിഴങ്ങൾ നിറഞ്ഞ ഒരു
മലയാണത്രെ സറന്തീബ്‌ മല. സുഡാനിലെ സ്വർണ്ണഖാനികളാണത്രെ തൿറൂർ കുഴികൾ)

Monday, October 19, 2009

മലാഖമാരുടെ ഒളിത്താവളം-സൂസൻ അലൈവാൻ


(കാട്‌.. സൂസൻ)
------------------------------------
മലാഖമാരുടെ ഒളിത്താവളം-സൂസൻ അലൈവാൻ.
(തുടർച്ച ....)

പേര്‌
:
നീ എന്നെ പേരെടുത്തു വിളിച്ചു
ഞാൻ നിന്റെ വിളി കേട്ടു.

നിഴൽ:
എന്റെ ചന്ദ്രികയെ
കുരിശിലേറ്റിയ
ചുവരിലെ കല്ലുകളിൽ
പ്രകാശം വന്ന്
നിലവിളിക്കുന്നു.

കവിത:
ഞാൻ
എന്റെ നാടിനെക്കുറിച്ചും
സ്നേഹത്തെക്കുറിച്ചും
സുഹൃത്തുക്കളെക്കുറിച്ചും
സ്വപ്നം കാണാറുണ്ട്‌..
അവയൊക്കെ പിന്നീട്‌
കവിതയായി മാറുന്നു.

മേഘം:
നഷ്ടപ്പെട്ട
നിന്റെ കണ്ണുകൾക്കു വേണ്ടി
കരയുന്ന
ഒരു മേഘമായിരുന്നെങ്കിൽ ഞാൻ!!

ആദി കാവ്യം:
നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ
സ്വന്തം കോഫീ ഷോപ്പ്‌
അന്വേഷിക്കുന്ന
ഓരോ ബുൾബുൾ പക്ഷികളുണ്ട്‌
അത്‌ ഒരിക്കലും
കണ്ടെത്താൻ കഴിയാതെ
അവ ആയുസ്സു പാഴാക്കുകയും ചെയ്യുന്നു.

കടൽ:
നിന്റെ മുറിവുകളിൽ നിന്നും
എന്റെ കണ്ണീരിലേക്കു നീളുന്ന
കടൽ
രാത്രിയിൽ
നമ്മെപ്പോലെ
കരയുന്നത്‌
നീ കാണുന്നില്ലേ?

അവസാനത്തെ മരണം:
ചിലപ്പോൾ ചിലതൊക്കെ
പതിവിനു വിപരീതമായി
സംഭവിക്കുന്നു

നാം എല്ലാ രാത്രികളിലും
താൽക്കാലികമായി
മരിക്കുന്നു

പക്ഷേ,
നമ്മുടെ അവസാനത്തെ മരണം
എപ്പോഴും നമ്മെ
ഞെട്ടിച്ചു കളയുന്നു.
-------------------------------------

Sunday, October 18, 2009

സൂസൻ അലൈവാൻ - ലബനീസ്‌ കവയത്രി.


സൂസൻ അലൈവാൻ
- ലബനീസ്‌ കവയത്രി-
അവരെക്കുറിച്ച്‌ അവർ തന്നെ സ്വന്തം വെബ്‌ സൈറ്റിൽ ഇങ്ങനെ പരിചയപ്പെടുത്തുന്നു:
"1974 സെപ്തംബർ 28 നു
ബൈറൂത്തിൽ ജനിച്ചു. പിതാവ്‌ ലബനാൻ പൗരനും മാതാവ്‌ ഇറാഖീവംശജയുമാണ്‌. യുദ്ധങ്ങൾ കാരണം ബാല്യവും കൗമാരവും അന്തലൂസ്‌(സ്പെയിൻ), പാരീസ്‌, കയ്‌റോ, എന്നിവിടങ്ങളിലായി ചിതറിക്കിടന്നു. 1997- കെയ്‌റോവിലെ അമേരിക്കൻയൂനിവേർസിറ്റിയിലെ ഇൻഫോർമേഷൻ ആൻഡ്‌ ജേർണലിസ്ം കോളേജിൽ നിന്നും ബിരുദം നേടി, ഇപ്പോൾ ബൈറൂത്തിൽ താമസിക്കുന്നു. കൂടുതലായി യാത്ര ചെയ്യുന്നു. എഴുതുന്നു. വരക്കുന്നു. സമയംകിട്ടുമ്പോഴൊക്കെ സ്വപ്നം കാണുന്നു" .
(താഴെ സൂസന്റെ മനോഹരമായ ഒരു കവിതയുടെ വ്യാഖ്യാനം കൊടുത്തിരിക്കുന്നു. ചുവടെ കൊടുത്ത ചിത്രവും അവരുടേതാണ്‌)

മലാഖമാരുടെ ഒളിത്താവളം - സൂസൻ അലൈവാൻ.


മലാഖമാരുടെ ഒളിത്താവളം.
സൂസൻ അലൈവാൻ.
കൈറോ - 1995.
-------------------------------------------
കവാടം:
വൃത്തികെട്ട കാലത്തെ ഉപേക്ഷിച്ച്‌
ഓടിപ്പോയ മാലാഖമാർ
നിന്റെ കണ്ണുകളിൽ വന്ന്
ഒളിച്ചിരിക്കുന്നു.

മുറിവ്‌:
ഹോട്ടൽ മുറിയിൽ ചിതറിക്കിടന്നിരുന്ന
നിന്റെ സാധനങ്ങൾ പെറുക്കിക്കൂട്ടി
നീ നിന്റെ പെട്ടിയിൽ നിറക്കുകയായിരുന്നു;

അപ്പോൾ ഞാൻ നിന്നോട്‌ ചോദിച്ചു:
ഒരു ചെറിയ സാധനവും കൂടി
വെക്കാൻ അതിൽ സ്ഥലമുണ്ടാകുമോ?
പക്ഷേ,
അപ്പോഴും നീ നിന്റെ സാധനങ്ങളുടെ ബാഹുല്യത്തെക്കുറിച്ചും
പെട്ടിയുടെ വലിപ്പക്കുറവിനെക്കുറിച്ചും
വേവലാതിപ്പെടുകയായിരുന്നു.

വഴിയിൽ വീണ പൂവ്‌:
ബദാം മരങ്ങൾ തണൽ വിരിച്ച,
പെട്രോൾ സ്റ്റേഷന്റെയും
സ്കൂളിന്റെയും
അടുത്തു കൂടെ പോകുന്ന
ചെമ്മൺ നിരത്തിലൂടെ
ഒരു ദിവസം
ഞാൻ നടന്നു പോകുമ്പോൾ
കളഞ്ഞു പോയ ഒരു പൂവിനെ,
ഞാൻ തിരഞ്ഞു കൊണ്ടിരുന്നു.

അല്ല..
വീണ്ടും ഒരപരിചിത സാഹചര്യത്തെ
നേരിടാനുള്ള കരുത്തില്ലാതെ
എന്റെ മാറാപ്പിൽ നിന്നും
പേടിച്ചോടിപ്പോയ എന്റെ ഹൃദയത്തെയായിരുന്നു
ഞാൻ അന്വേഷിച്ചു കോണ്ടിരുന്നത്‌,
അത്‌ വഴിയിൽ വീണു കിടക്കുന്ന ഒരു
പൂവായിരുന്നെങ്കിൽ.....

മരണ കുസുമം:
മണ്ണിന്റെ ഹൃദയത്തിൽ നിന്നും
മുളച്ചു പൊങ്ങുന്ന പൂവിന്‌
മരണ വീട്ടിലെ (കുന്തിരിക്കത്തിന്റെ) മണം.

പരേതൻ:
അവരെന്റെ ഓർമ്മകൾ
തട്ടിപ്പറിച്ചു വാങ്ങി
എങ്ങോ കടന്നു കളഞ്ഞു

എന്റെ ചങ്ങാതിമാർ
എടുക്കാൻ മറന്ന
എന്റെ ഹൃദയം കൊണ്ടു പോകാൻ
അകലെ ഏതോ നക്ഷത്രത്തിൽ നിന്നും
വരുന്ന രാജ കുമാരനെയും നോക്കി
ഞാൻ കാത്തിരുന്നു.

നീതിമാൻ:
രാത്രി വലിയ നീതിമാനാണ്‌
കരയേയോടും കടലിനോടും
അതു വിവേചനം കാണിക്കുന്നില്ല
ദേശാടനക്കിളികളോടും
പരദേശിയായ മനുഷ്യനോടും
അത്‌ വിവേചനം കാണിക്കുന്നില്ല.
കറുപ്പിലും
രാത്രി നീതിമാനാണ്‌.

അത്‌ ഞാനല്ല:
ചുവരിൽ തൂക്കിയിട്ട
കുട്ടിയുടെ ചിത്രത്തിന്‌ എന്റെ ഛായ
അതു പുഞ്ചിരിക്കുന്നില്ലായിരുന്നുവെങ്കിൽ
അതെന്റെ ചിത്രമായിരുന്നേനെ.
( കവിതയുടെ ബാക്കി അടുത്ത പോസ്റ്റിൽ....)

Thursday, October 15, 2009

ക്വാളിഫിക്കേഷൻസ്‌ - അഹ്‌മദ്‌ മഥർ


യോഗ്യതാ പത്രങ്ങൾ.
(അഹ്‌മദ്‌ മഥർ)
-------------------------
പട്ടികൾ നാനാ ഭാഗങ്ങളിലേക്കും നടന്നു പോകുന്നു,
ഒരു തിക്കും തിരക്കും നേരിടാതെ;
അവർ തന്നിഷ്ടപ്രകാരം
നാവു നീട്ടുന്നു,
കുരയ്ക്കുന്നു,
നിന്നു കൊണ്ടു തന്നെ
'ലാത്തയുടെ ദാസന്റെ' മുമ്പിൽ ചെന്ന്
മൂത്രമൊഴിക്കുന്നു...
ഒരു തിക്കും അവർക്കു നേരിടേണ്ടി വരുന്നില്ല.

കഴുതകൾ
കണ്ഠ കഠോരമായ ശബ്ദത്തിൽ
തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു പറയുന്നു.
അവർക്കും ഒരു തിക്കും തിരക്കും നേരിടേണ്ടി വരുന്നില്ല.

ഒട്ടകങ്ങൾ
അവരുടെ യാത്രക്കിടെ
അതിർത്തി കേന്ദ്രങ്ങളിലൊക്കെ വച്ച്‌
ഓരിയിടുന്നു.

കുതിരകൾ
നടക്കുന്നതിനു പിന്നാലെ
പെർമിഷനുകളൊന്നുമില്ലാതെ തന്നെ
രാഗമാലപിക്കുന്നു
അവർക്കും ഒരു തിക്കും തിരക്കും നേരിടേണ്ടി വരുന്നില്ല.

പക്ഷേ,
നമ്മൾ ആദം സന്തതികൾ
നമ്മുടെ നാട്ടിൽ ചേതനയറ്റു കഴിയുകയാണ്‌
എന്നാൽ മരിച്ചവരുടെ കൂടെയും
നമ്മെ ഉൾപ്പെടുത്തുന്നില്ല.
സംഘം ചേരുന്നതിൽ നിന്നും ഭയന്ന്
നമ്മൾ നിഴലിനെപ്പോലും പേടിച്ച്‌ ഓടുകയാണ്‌.

കണ്ണാടിയിൽ പോലും മുഖം കാണാതിരിക്കാൻ
കണ്ണാടികളുടച്ചു കളഞ്ഞ്‌
മിന്നലാക്രമണവും ഭയന്ന്
നാമോടുകയാണ്‌.

ജീവിതത്തിന്റെ ആരോപണങ്ങളിൽ
അറസ്റ്റു ഭയന്ന്
നാം പിന്നെയും പിന്നെയും ഓടുന്നു.

നൈരാശ്യത്തിന്റെ ശബ്ദത്തിൽ
അപ്പോഴും നാം വിളിച്ചു പറയുന്നുണ്ട്‌:
"ഭരണാധികാരികളേ,
ഞങ്ങൾക്കു മൃഗങ്ങളായാൽ മതി
ഞങ്ങളേ മൃഗങ്ങളുടെ കൂട്ടത്തിൽ പെടുത്തൂ..

അപ്പോൾ അവർ ഞങ്ങളോടു പറഞ്ഞു:
"പറ്റില്ല..
രഹസ്യാന്വേഷണ വിഭാഗത്തിൽ
പ്രവർത്തിക്കാനുള്ള നിങ്ങളുടേ ആശ
കൈവെടിഞ്ഞേക്കൂ...."

Sunday, October 11, 2009

ഇന്ത്യ വളർത്തിയയ അറബിക്കവി.



ഇബ്രാഹിം അൽ അറയ്യദ്‌

-----------------------------------------
1908 മാർച്ച്‌ 8-നു ബോംബെയിൽ ജനിച്ചു. 2001-ൽ ബഹ്‌റൈനിൽ വെച്ച്‌ തൊണ്ണൂറ്റി നാലാം വയസ്സിൽ അന്തരിച്ചു.
പൂർണ്ണ നാമം: ഇബ്രാഹീം അബ്ദുൽ ഹുസൈൻ അൽ അറയ്യദ്‌‌. ബഹ്‌റൈൻ വംശജനായ പിതാവ്‌ ഇറാഖീ വംശജയായ തന്റെ ഭാര്യയുമൊത്ത്‌ രത്ന വ്യാപാരത്തിനായാണ്‌ ബോംബെയിലെത്തുന്നത്‌. അവിടെ വെചാണ്‌ ഇബ്രാഹീം ജനിക്കുന്നത്‌. കുഞ്ഞിന്‌ രണ്ടു മാസം പ്രായമായപ്പോൾ ഉമ്മ മരണപ്പെട്ടു. തുടർന്ന് ഇബ്രാഹിമിനെ അയൽ വാസിയായ ഒരു നല്ല സ്ത്രീ വളർത്തി. ഇബ്രാഹിമിന്‌ നാലു വയസ്സായ സമയത്ത്‌ അവരും മരിച്ചു. തുടർന്ന് അവരുടെ വീട്ടിൽ അലക്കു ജോലിക്കായി വന്ന ഒരു സ്ത്രീ അദ്ദേഹത്തെ വളർത്തി.
അഞ്ചുമൻ ഇസ്ലാം മദ്രസ്സയിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസമെന്ന് അവരുടെ പുത്രി സുറയ്യ പറയുന്നു. അവിടെ നിന്ന് ഉർദു, പാർസി, ഇംഗ്ലീഷ്‌ എന്നീ ഭാഷകൾ പഠിച്ചു. തന്റെ പതിനാലാം വയസ്സിൽ, 1926-ൽ ബഹ്‌റൈനിയിൽ തിരിച്ചെത്തിയപ്പോഴാണ്‌ അദ്ദേഹം സ്വന്തം ഭാഷയായ അറബി പഠിച്ചു തുടങ്ങുന്നതു തന്നെ.
ഇന്ത്യയിലുള്ള അദ്ദേഹത്തിന്റെ ബാല്യ കൗമാര ഘട്ടങ്ങളിൽ തന്നെ അദ്ദേഹത്തിന്റെ പ്രതിഭ ഉണർന്നെഴുന്നേറ്റിരുന്നു. അദ്ദേഹം ആദ്യം ഇംഗ്ലീഷിൽ കവിതയെഴുതി. നാട്ടിലെത്തി മൂന്നു വർഷത്തിന്നുള്ളീൽ തന്നെ അറബി ഭാഷ സ്വായത്തമാക്കി. 18-അം വയസ്സിൽ ബഹ്‌റൈനിലെ അൽ ഹിദായ മദ്രസ്സയിൽ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രഭാഷണം നടത്തി. ചുരുങ്ങിയ കാലം കൊണ്ടു തന്നെ അബൂ തമാം, അബൂ ഫിറാസ്‌ അൽ ഹംദാനി, ഈലിയ അബൂ മാദി തുടങ്ങിയ പ്രഗൽഭ അറബിക്കവികളുടെ രചനകളെ നേരിട്ട്‌ പരിജയപ്പെട്ടു. കൂടാതെ ഇംഗ്ലീഷ്‌ കവികളായ ഷേക്സ്പിയർ, ഷെല്ലി, തോമസ്‌ ഇലിയട്ട്‌ തുടങ്ങിയവരുടെ രചനകളും അദ്ദേഹത്തെ സ്വാധീനിച്ചു. ഐർലണ്ട്‌ കവി തോമസ്‌ മൂറിനെ അനുസ്മരിക്കെഴുതിയ കവിതയാണ്‌ അദ്ദേഹത്തിനെ "അദ്ദിൿരാ.." എന്ന കവിത.
കൂടാതെ പേർഷ്യൻ കവിതകളെ അറബി ലോകത്തിനു പരിചയപ്പെടുത്തിക്ക്കൊടുക്കുന്നതിലും അദ്ദേഹത്തിന്റെ സേവനം സ്തുത്യർഹമാണ്‌. ഉമർ ഖയാമിന്റെ കവിതകകളുടെ പഠനമായ "റുബാ-ഇയാത്ത്‌ അൽ ഖയാം" എന്ന പുസ്തകം അദ്ദേഹം 1933-ൽ എഴുതി. 1966-ൽ അതു പ്രസിദ്ധീകരിച്ചു. കൂടാതെ നാടകങ്ങളും വിമർശനങ്ങളും അദ്ദേഹം എഴുതി.
ബഹ്‌റൈനിയിലെത്തിയ അദ്ദേഹം സാഹിത്യ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്‌ ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കുന്നതിലാണ്‌. 1927-ൽ അൽ ഹിദായതുൽ ഖലീഫിയ മദ്രസ്സയിൽ ഇംഗ്ലിഷ്‌ അധ്യാപകനായി ചേർന്നു. അതിനു ശേഷം മൂന്നും വർഷം മറ്റൊരു സ്കൂളിൽ പ്രിൻസിപ്പലായി ജോലി ചെയതു. 1937 വരേ കസ്റ്റംസ്‌ ഡിപ്പാർറ്റ്‌മന്റിൽ ചീഫ്‌ എക്കൗണ്ടന്റായിരുന്നു. അതിനു സേഷം പെട്രോളിയം കമ്പനിയിൽ ട്രാൻസലേറ്റർ ആയി സേവനമനുഷ്ടിച്ചു. രണ്ടാം ലോക മഹാ യുദ്ധത്തിന്റെ കാലയളവിൽ അദ്ദേഹം ബഹ്‌റൈൻ റേഡിയോവിലും ഡൽഹി റേഡിയോവിലും പ്രവർത്തിച്ചു. 1972-ൽ ബഹ്‌റൈൻ ഭരണ ഘടനയുടെ നിർമാണചുമതലയുമേറ്റെടുത്തു. 1974 മുതൽ വിവിധ രാജ്യങ്ങളിലെ അംബാസഡറായി സേവനം തുടർന്നു.