Tuesday, July 27, 2010

കുഴിവെട്ടുകാരൻ - ജുബ്രാൻ ഖലീൽ ജുബ്രാൻ




















കുഴിവെട്ടുകാരൻ
ജുബ്രാൻ ഖലീൽ ജുബ്രാൻ.
(ജിബ്രാന്റെഅൽ ആസ്വിഫഎന്ന അറബി ഗ്രന്ഥത്തിലെ ഒന്നാം അധ്യായം)

വിവർത്തനം: മമ്മൂട്ടി കട്ടയാട്.

കാർമേഘങ്ങൾ താരകങ്ങളെ മായ്ച്ചു കളയുകയും പ്രശാന്തതയെ ഭയം അനാവരണം ചെയ്യുകയുംചെയ്ത ഒരു രാത്രിയിൽ, തലയോട്ടികളും എല്ലുകളും പാകിയ ജീവിതത്തിന്റെ നിഴൽത്താഴ്വരയിലൂടെഞാൻ ഏകനായി നടന്നു പോവുകയായിരുന്നു;

കുറ്റവാളികളുടെ സ്വപ്നങ്ങൾ പോലെ തിരക്കു കൂട്ടുകയും വെള്ളിക്കട്ടനെ പോലെ ഇഴഞ്ഞു നീങ്ങുകയുംചെയ്യുന്ന കണ്ണീരിന്റെയും രക്തത്തിന്റെയും പുഴയുടെ തീരത്ത് പ്രേതങ്ങളുടെ മൂളക്കങ്ങൾക്കു ചെവികൊടുത്ത് ശൂന്യതയിലേക്ക് കണ്ണും നട്ട് ഞാനിരുന്നു.

അർദ്ധ രാത്രിയായപ്പോൾ ആത്മാവുകൾ അവയുടെ മാളങ്ങളിൽ നിന്നുമിറങ്ങി മാർച്ച് പാസ്റ്റ് ചെയ്യാൻതുടങ്ങി. അപ്പോൾ ഒരു വലിയ കാല്പ്പെരുമാറ്റം പതുക്കെപ്പതുക്കെ എന്റെയടുത്തേക്കു വരുന്നതായിഎനിക്കനുഭവപ്പെട്ടു. ഞാൻ പേടിച്ചു നിലവിളിച്ചു:

നിങ്ങൾക്കെന്തു വേണം?” ഞാൻ ചോദിച്ചു.
പല്ലക്കിനോളം വരുന്ന തുളച്ചു കയറുന്ന രണ്ടു കണ്ണുകളുമായി എന്നെ നോക്കിക്കൊണ്ട് അയാൾ പറഞ്ഞു:
എനിക്കൊന്നും വേണ്ട. എന്നാൽ എല്ലാം വേണം താനും”.
ഞാൻ പറഞ്ഞു:
എന്നെ വെറുതെ വിട്ടേക്കൂ.. നിങ്ങൾ നിങ്ങളുടെ വഴിക്കു പോകൂ..”
അയാൾ ചിരിച്ചു കൊണ്ടു പറഞ്ഞു:
എനിക്കു പോകേണ്ടത് നിങ്ങളിലേക്കാകുന്നു. ഞാൻ ഇഷ്ടമുള്ളേടത്തൊക്കെയും പോവുകയുംബോധിച്ചിടത്തൊക്കെ താമസിക്കുകയും ചെയ്യും
ഞാൻ പറഞ്ഞു:
ഞാൻ ഏകാന്തതയുമന്വേഷിച്ച് വന്നതാണ്‌; എന്നെ തനിയേ വിട്ടേക്കൂ
ഞാൻ തന്നെയാകുന്നു ഏകാന്തത; പിന്നെന്തിനാണെന്നെ പേടിക്കുന്നത്?”.
എനിക്കു നിങ്ങളെ പേടിയൊന്നുമില്ല”.
പിന്നെന്തിനാണു നിങ്ങൾ കാറ്റിലെ പുൽകൊടിയെപ്പോലെ വിറയ്ക്കുന്നത്?”.
അതു കാറ്റ് കൊണ്ട് എന്റെ വസ്ത്രങ്ങൾ അനങ്ങുന്നതാണ്‌. എനിക്കു വിറയൊന്നുമില്ല”.
കൊടുങ്കാറ്റിന്റെ അലർച്ച പോലെ അയാൽ പൊട്ടിച്ചിരിച്ചു. എന്നിട്ടിങ്ങനെ പറഞ്ഞു:
നിങ്ങൾ ഭീരു. നിങ്ങൾ എന്നെ പേടിക്കുന്നു. നിങ്ങളുടെ ഭീതിയും എന്നെ പേടിക്കുന്നു. നിങ്ങൾക്കിപ്പോൾഇരട്ടി ഭയമുണ്ട്. പക്ഷേ നിങ്ങളത് എട്ടുകാലിയുടെ വലയേക്കാൾ ദുർബ്ബലമായ തന്ത്രം കൊണ്ട് മറച്ചുപിടിക്കാൻ ശ്രമിക്കുകയാണ്‌. എന്നിട്ട് നിങ്ങളെന്നെ ചിരിപ്പിക്കുകയും ശുണ്ഠി പിടിപ്പിക്കുകയും ചെയ്യുന്നു”.

പിന്നീടയാൾ അടുത്തുള്ള ഒരു വലിയ പാറക്കല്ലിൽ ഇരുന്നു. ഭീകരമായ രൂപത്തിലേക്ക്നോക്കിക്കൊണ്ട് ഞാനെന്റെ മനക്കരുത്തിനെ നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

കുറച്ചു കഴിഞ്ഞ ശേഷം - ആയിരം വർഷത്തെയത്രയും ദൈർഘ്യമുണ്ടായിരുന്നു അതെന്നു എനിക്കുതോന്നുന്നു- പരിഹാസത്തോടെ എന്നെ നോക്കി ഇങ്ങനെ ചോദിച്ചു:
എന്താണു നിങ്ങളുടെ പേര്‌?”
എന്റെ പേര്‌ അബ്ദുല്ലാഹ് (ദേവ ദാസൻ) എന്നാണ്‌
ഹോ, ദേവ ദാസന്മാർക്ക് കൈയും കണക്കുമില്ല. ദൈവമാണെങ്കിലോ ദാസന്മാരെകൊണ്ട്പരിക്ഷീണനുമായിരിക്കുന്നു, നിങ്ങൾക്ക്സയ്യിദുശ്ശയാത്തീൻ (പിശാചുകളുടെ നായകൻ) എന്നു പേരിട്ടുകൂടായിരുന്നോ?, അങ്ങിനെ പിശാചുകളുടെ ദുരിതത്തിൽ ഒരു ദുരിതവും കൂടികൂട്ടിച്ചേർക്കാമായിരുന്നില്ലേ?”

അബ്ദുല്ലാഹ് എന്നത് വിശുദ്ധമായ നാമമാകുന്നു. എന്നെ പ്രസവിച്ച അന്നു തന്നെ എന്റെ പിതാവ്എനിക്കിട്ട പേരാകുന്നു അത്. അതു മാറ്റാൻ ഞാൻ തയ്യാറല്ല

പിതാക്കന്മാരുടെ ഔദാര്യം മക്കളുടെ ശാപമാകുന്നു. പിതാക്കളുടെയും പിതാമഹന്മാരുടെയും ഔദാര്യംവേണ്ടെന്നു വെക്കാത്തവൻ എന്നും പരേതരുടെ അടിമയായി മാറും, അങ്ങിനെ അവസാനം അവനുംപരേതനായിത്തീരും”.

അയാളുടെ വാക്കുകൾ കേട്ട് ചിന്തയിലാണ്ടതു പോലെ ഞാൻ തലയാട്ടി. യാഥാർത്ഥ്യത്തോട്സാദൃശ്യമുള്ള സ്വപ്നങ്ങളുടെ ഛായകൾ ഓർമ്മകളിലേക്ക് ഞാൻ സന്നിവേശിപ്പിച്ചു.
അയാൾ പിന്നെയും ചോദിച്ചു:
എന്താണു നിങ്ങളുടെ ജോലി?“.
ഞാൻ പറഞ്ഞു:
ഞാൻ കവിതയും ലേഖനങ്ങളുമെഴുതും. ജനങ്ങളിലേക്ക് സമർപ്പിക്കാനായി ജീവിതത്തിൽ എനിക്ക്എന്റേതായ കുറെ ആശയങ്ങളുണ്ട്”.
അയാൾ പറഞ്ഞു:
ഇതു പഴഞ്ചനും പരിത്യക്തവുമായ ഒരു വേലയാണല്ലോ!. അതു കൊണ്ട് ജനങ്ങൾക്കൊരുപകാരവുംഉപദ്രവവും ഉണ്ടാവില്ലല്ലോ!!”.
ജനങ്ങൾക്കുപകരിക്കാനായി എന്റെ പകലുകളെയും രാവുകളെയും ഞാനെങ്ങനെഉപയോഗപ്പെടുത്തണം?”.
നിങ്ങൾ ഒരു കുഴിവെട്ടുകാരനാവുക. ഭവനങ്ങൾക്കും കോടതികൾക്കും ആരാധനാലയങ്ങൾക്കും മുമ്പിൽകൂച്ചു വിലങ്ങിട്ട് വലിച്ചെറിയപ്പെട്ട ശവങ്ങളിൽ നിന്നും ജനങ്ങൾക്കെന്തായലും അതാശ്വാസം നല്കും
വീടുകൾക്കു മുമ്പിൽ വിലങ്ങുകളിട്ട് കെട്ടിക്കൂട്ടിയ ശവങ്ങളെ ഞാനിതു വരേ കണ്ടിട്ടില്ലല്ലോ?”.

നിങ്ങൾ നിങ്ങളുടെ മിഥ്യാ നയനങ്ങൾ കൊണ്ടാണു നോക്കുന്നത്. അതു കൊണ്ടാണ്‌ ജീവന്റെ കാറ്റിൽഇളകിയാടുന്ന ജനങ്ങളെ താങ്കൾ ജീവനുള്ളവരായി തെറ്റിദ്ധരിക്കുന്നത്. യഥാർത്ഥത്തിൽ അവർജനിക്കുമ്പോൾ തന്നെ മരിച്ചവരാണ്‌. പക്ഷെ കുഴിച്ചു മൂടി മറവു ചെയ്യാൻ അവർക്കാരെയും കിട്ടിയില്ല. അതു കൊണ്ട് അവർ ദുർഗ്ഗന്ധം വമിച്ചു കൊണ്ട് മണ്ണിനു മുകളിൽ വലിച്ചെറിയപ്പെട്ടിരിക്കുന്നു

എന്റെ ഭയം പതുക്കെ മാറിത്തുടങ്ങി. ഞാൻ ചോദിച്ചു:
ജീവനുള്ളവരെയും മരിച്ചവരെയും ഞാനെങ്ങിനെ തിരിച്ചറിയും? അവ രണ്ടും കാറ്റത്ത്ഇളകുന്നുണ്ടല്ലോ?”
അയാൾ പറഞ്ഞു:
ശവങ്ങൾ കാറ്റിൽ ഒരിടത്തു നിന്നു കൊണ്ടാണ്‌ വിറയ്ക്കുന്നത്. എന്നാൽ ജീവനുള്ളവ കാറ്റിനൊപ്പംസഞ്ചരിച്ചു കൊണ്ടേയിരിക്കും. കാറ്റു നില്ക്കുമ്പോഴേ അവയും നിൽക്കുകയുള്ളൂ

അയാൾ കൈയും കുത്തി നിലത്തിരുന്നു. ജീവനും കരുത്തും കൊണ്ട് സമ്പന്നമായ ഓക്കുമരത്തടിയെപ്പോലെ ഉറച്ച അയാളുടെ പേശികൾ ഞാൻ ശ്രദ്ധിച്ചു. അയാൾ ചോദിച്ചു:
നിങ്ങൾ വിവാഹിതനാണോ?”
ഞാൻ പറഞ്ഞു:
എനിക്കു സുന്ദരിയായ ഒരു ഭാര്യയുണ്ട്. ഞാനവളെ സ്നേഹിക്കുന്നു
നിങ്ങളൊരു മഹാ പാപി തന്നെ. ശക്തിയുടെ നൈരന്തര്യത്തിനു വേണ്ടിയുള്ള മനുഷ്യന്റെ ദാസ്യവൃത്തിയാകുന്നു വിവാഹം. നിങ്ങൾക്കു സ്വാതന്ത്ര്യം വേണമെന്നുണ്ടെങ്കിൽ ഭാര്യയെ വിവാഹം മോചനംനടത്തുക. എന്നിട്ട് തനിയെ ജീവിക്കുക
എനിക്ക മൂന്നു മക്കളുണ്ട് മൂത്തവൻ പന്തു കളിക്കുന്നു. ഇളയവർ വാക്കുകൾ ചവച്ചു തുടങ്ങിയിരിക്കുന്നു. സംസാരിക്കാറായിട്ടില്ല. ഞാനവരെ എന്തു ചെയ്യും?”
അവരെയും നിങ്ങൾ കുഴിവെട്ട് വേല പഠിപ്പിക്കുക. ഒരോരുത്തർക്കും ഓരോ പിക്കാസുകൾവാങ്ങിക്കൊടുക്കുക. എന്നിട്ട് അവരെ അവരുടെ പാട്ടിനു വിടുക
ഏകാന്തതയും ഒറ്റപ്പെടലും സഹിക്കാനുള്ള കരുത്ത് എനിക്കില്ല. ഭാര്യയുടെയും മക്കളുടെയും കൂടെആനന്ദകരമായ ജീവിതം നയിച്ചു ഞാൻ ശീലിച്ചു പോയി. അവരെ ഉപേക്ഷിച്ചാൽ എന്റെസന്തോഷമെല്ലാം നഷ്ടപ്പെടും

വെളുത്ത ചായക്കൂട്ടുകൾക്കിടയിൽ മറഞ്ഞിരിക്കുന്ന കറുത്ത പരാജയമാകുന്നു മനുഷ്യന്‌ ഭാര്യയുംമക്കളുടെയും കൂടെയുള്ള ജീവിതം. താങ്കൾക്ക് അത്യാവശ്യമാണെങ്കിൽ ഒരു പ്രേത (ജിന്ന്‌) വനിതയെവിവാഹം ചെയ്ത് കൂടെ പൊറുപ്പിച്ചോളൂ
ഞാൻ അതിശയത്തോടെ ചോദിച്ചു:
പ്രേത വനിത യഥാർത്ഥത്തിൽ ഉള്ളതാണോ? നിങ്ങളെന്നെ പറ്റിക്കുകയാണോ?”
എന്തൊരു വിഡ്ഢിത്തമാണ്‌ നിങ്ങൾ പറയുന്നത്. പ്രേതങ്ങൾക്കു മാത്രമേ അസ്ഥിത്വമുള്ളൂ. ജിന്നുകളുടെകൂടെ ഒരാൾ കൂടിയിട്ടില്ലെങ്കിൽ അവൻ സംശയത്തിന്റെയും വെപ്രാളത്തിന്റെയും ലോകത്തായിരിക്കും
ജിന്നു വനിതകൾക്കു സൗന്ദര്യവും അഴകുമുണ്ടാകുമോ?”
അവർക്ക് അഴകും മാഞ്ഞുപോകാത്ത സൗന്ദര്യവുമുണ്ടാകും
എങ്കിലെനിക്കൊരു ജിന്നു സ്ത്രീയെ കാണിച്ചു തരൂ..”
നിനക്കു ജിന്നിനെ കാണാനും തൊടാനും കഴിയുമായിരുന്നെങ്കിൽ കല്യാണം കഴിക്കാൻ ഞാൻനിന്നോടുപദേശിക്കുമോ?”
തൊടാനും കാണാനും കഴിയില്ലെങ്കിൽ പിന്നെ കല്ല്യാണം കഴിച്ചിട്ടെന്താണു ഫലം?”
കാറ്റുകൾക്കൊപ്പം സഞ്ചരിക്കാതെ നിന്നിടത്തു നിന്നു ചലിക്കുന്ന പരേതരുടെയും മറ്റു പടപ്പുകളുടെയുംഅനശ്വരത സമ്മാനിക്കുന്ന പതുക്കെയുള്ള ചില ഉപകാരങ്ങൾ നിനക്കു ലഭിക്കും”.

അയാൾ ഒരു നിമിഷം എന്നിൽ നിന്നും മുഖം തിരിച്ചു. എന്നിട്ടു ചോദിച്ചു:
നിന്റെ മതം ഏതാകുന്നു?”
ഞാൻ അല്ലാഹുവിൽ വിശ്വസിക്കുന്നു, അവന്റെ എല്ലാ പ്രവാചകന്മാരെയും ബഹുമാനിക്കുന്നു, സദാചാരത്തെ ഇഷ്ടപ്പെടുന്നു, പരലോകത്തിൽ പ്രതീക്ഷയർപ്പിക്കുന്നു

ഇത് കഴിഞ്ഞു പോയ തലമുറകൾ ആവർത്തിച്ചു പോന്ന പദങ്ങളാകുന്നു. പിന്നീടവരാ ഉദ്ധരണികൾനിങ്ങളുടെ ചുണ്ടുകളിൽ വെച്ചു തന്നു. വാസ്തവം പറഞ്ഞാൽ താങ്കൾ താങ്കളുടെ ആത്മാവിനെ മാത്രമേവിശ്വസിക്കുന്നുള്ളൂ. അതിനെ മാത്രമേ ബഹുമാനിക്കുന്നുമുള്ളൂ. അതിന്റെ താല്പ്പര്യങ്ങൾക്കേചെവികൊടുക്കുന്നുള്ളൂ. അതിന്റെ അനശ്വരതയിലേ താങ്കൾക്കു പ്രതീക്ഷയുമുള്ളൂ. പണ്ടു മുതലേ മനുഷ്യൻഅവനെത്തന്നെയേ ആരാധിക്കുന്നുള്ളൂ. അതിന്റെ പ്രതീക്ഷകളും താല്പ്പര്യങ്ങളും മാറുന്നതിനനുസരിച്ച്അവനതിന്‌ വിവിധ പേരുകളിടുന്നെന്നേയുള്ളൂ. ചിലപ്പോളതിനെ അവൻ പ്രിയതമൻ എന്നു വിളിക്കും, ചിലപ്പോൾ ഉപഭോക്താവ് എന്നു വിളിക്കും, മറ്റു ചിലപ്പോൾ അല്ലാഹു എന്നും വിളിക്കും

പിന്നീടയാൾ ആർത്തു ചിരിച്ചു. പുച്ഛവും അവഹേളനയും കലർന്ന അടയാളങ്ങൾ അയാളുടെമൂടുപടത്തിനടിയിലൂടെ പുറത്തു വന്നു. അയാൾ തുടർന്നു:
സ്വന്തം ശരീരങ്ങളെ പൂജിക്കുന്നവരുടെ അവസ്ഥ എത്ര വിചിത്രമായിരിക്കുന്നു? അവരുടെശരീരമാണെങ്കിലോ ചീഞ്ഞു നാറുന്നുണ്ട്”.

അയാളുടെ വാക്കുകളുടെ അർത്ഥവും ആലോചിച്ച് ഒരു നിമിഷം ഞാൻ നിശ്ചലമായി. ജീവിതത്തേക്കാൾവിചിത്രവും, മരണത്തേക്കാൾ ഭീകരവും സത്യത്തേക്കാൾ അഗാധവുമായ ചില അർത്ഥങ്ങൾ വാക്കുകളിൽ ഞാൻ കണ്ടെത്തി. അതിന്റെ ലഷണങ്ങളും അടയാളങ്ങളും എന്റെ ചിന്തകളെആശ്ചര്യപ്പെടുത്തി. അതിന്റെ രഹസ്യങ്ങളെയും അസ്പഷ്ടതകളെയും പരസ്യപ്പെടുത്താൻ എന്റെഅഭിലാഷങ്ങൾ ഉണർന്നെണീറ്റു. ഞാൻ ഇങ്ങനെ അട്ടഹസിച്ചു:
നിങ്ങൾക്കൊരു ദൈവമുണ്ടെങ്കിൽ ദൈവത്തെ കൊണ്ട് സത്യം ചെയ്ത് ഞാൻ ചോദിക്കുന്നു: നിങ്ങളാരാണ്‌?”
ഞാൻ എന്റെ ശരീരത്തിന്റെ ദൈവം
നിങ്ങളുടെ പേരെന്താണ്‌?”
ഭ്രാന്തൻ ദൈവം
നിങ്ങൾ എവിടെയാണ്‌ ജനിച്ചത്?”
എല്ലാ സ്ഥലത്തും
നിങ്ങൾ എപ്പോഴാണ്‌ ജനിച്ചത്?”
എല്ലാ കാലത്തും
നിങ്ങൾ എവിടെ നിന്നാണ്‌ തത്വശാസ്ത്രങ്ങൾ പഠിച്ചത്?, ജീവിതത്തിന്റെ രഹസ്യവും ഉണ്മയുടെഉള്ളും ആരാണ്‌ നിങ്ങൾക്ക് വെളിപ്പെടുത്തിത്തന്നത്?”

ഞാൻ ഒരു തത്വ ജ്ഞാനിയല്ല, തത്വ ജ്ഞാനം എന്നത് ദുർബ്ബലരായ മനുഷ്യരുടെ വിശേഷണമാണ്‌, ഞാൻ ബന്ധിതനും കരുത്തനുമായ ഒരു ഭ്രാന്തനാണ്‌. എന്റെ കാലിനടിയിലൂടെ ഭൂമി വഴുതിപ്പോകുന്നു. ഞാനും നിങ്ങളും ഇപ്പോൾ നിൽക്കുന്നത് നക്ഷത്രങ്ങളുടെ ഭ്രമണ പഥത്തിലാണ്‌. മനുഷ്യരെപരിഹസിക്കാൻ ഞാൻ പഠിച്ചത് ചെകുത്താന്മാരിൽ നിന്നാകുന്നു. ജിന്നുകളുടെ ഛത്രപതിമാരോടുംരാത്രിയുടെ ഭീമന്മാരോടും ഇടപഴകിയ ശേഷമാണ്‌ ഉണ്മയുടെയും ശൂന്യതയുടേയും രഹസ്യങ്ങൾ ഞാൻമനസ്സിലാക്കിയത്

പരുപരുത്ത താഴ്വാരങ്ങളിൽ നിങ്ങൾക്കെന്താണു പണി?, ഇവിടെ നിങ്ങളെങ്ങിനെയണ്‌നാളുകൾ തള്ളി നീക്കുന്നത്?”
രാവിലെ ഞാൻ സൂര്യനിലേക്ക് പങ്കായം തുഴയുന്നു, ഉച്ചക്ക് മനുഷ്യനെ പഴി പറയുന്നു, വൈകുന്നേരംപ്രകൃതിയെ കളിയാക്കുന്നു, രാത്രി എന്റെ ശരീരത്തിനു മുമ്പിൽ കുമ്പിട്ട് നമസ്കരിക്കുന്നു”.
നിങ്ങളെന്താണ്‌ തിന്നുന്നത്, എന്താണ്‌ കുടിക്കുന്നത്? എവിടെയാണുറങ്ങുന്നത്?”
ഞാനും കാലവും സമുദ്രവും ഉറങ്ങാറില്ല, ഞങ്ങൾ തിന്നുന്നത് മനുഷ്യ മാംസമാകുന്നു. കുടിക്കുന്നത്അവരുടെ രക്തവും. അവരുടെ നിശ്വാസങ്ങൾ ഞങ്ങൾ എടുത്തണിയുകയും ചെയ്യുന്നു”.

കൈ നെഞ്ചിൽ ചേർത്തു കെട്ടി അയാൾ എഴുന്നേറ്റു നിന്നു. എന്നെ തുറിച്ചു നോക്കിയ ശേഷം ശാന്തവുംഅഗാധവുമായ സ്വരത്തിൽ അയാൾ പറഞ്ഞു:
വീണ്ടും കാണാം, രക്ത രക്ഷസ്സുകളും രാക്ഷസന്മാരും വസിക്കുന്നയിടത്തേക്കു ഞാൻ പോവുകയാണ്‌”.

ഞാൻ ഒച്ചവെച്ചപേക്ഷിച്ചു
ഒരു നിമിഷം നില്ക്കൂ.. എനിക്കൊരു ചോദ്യവും കൂടി ചോദിക്കാനുണ്ട്”.
അപ്പോഴേക്കും രാത്രിയുടെ മൂടു പടങ്ങളിലേക്ക് അയാൾ മറഞ്ഞു കൊണ്ടിരുന്നു. അയാൾ പ്രതിവചിച്ചു:
ഭ്രാന്തൻ ദൈവങ്ങൾ ആർക്കു വേണ്ടിയും കാത്തിരിക്കില്ല. വിട വീണ്ടും കാണാം”.

ഇരുട്ടിന്റെ മറവിലേക്ക് രൂപം പോയ്മറഞ്ഞു. പേടിയും പരിഭ്രമവ്വും കൊണ്ട് ഞാൻ നിന്നു വിറച്ചു. അവിടെ നിന്നും തിരിഞ്ഞു നടക്കാൻ എന്റെ കാലുകളുയർത്തിയപ്പോൾ ഭീമാകാരമായ പാറക്കെട്ടിൽനിന്നും ഒരു ശബ്ദ തരംഗം ഇങ്ങനെ പ്രവഹിച്ചു കൊണ്ടിരുന്നു:
വിട.. വീണ്ടും കാണാം...”

പിറ്റേ ദിവസം ഞാനെന്റെ ഭാര്യയെ വിവാഹ മോചനം നടത്തി. ഒരു ജിന്നു ബാലികയെ വിവാഹംകഴിക്കുകയും ചെയ്തു. പിന്നെ എന്റെ എല്ലാ മക്കൾക്കും ഓരോ കുട്ടയും പിക്കാസും നല്കിക്കൊണ്ടുപറഞ്ഞു:
പോകൂ.. എവിടെ ശവങ്ങൾ കാണ്ടാലും അതെടുത്ത് മണ്ണിൽ മറവു ചെയ്യൂ..”

അന്നു മുതൽ ഇന്നു വരേ ഞാൻ ശ്മശാനങ്ങളിൽ കുഴിവെട്ടുകയും മൃത ദേഹങ്ങളെ സംകരിക്കുകയുംചെയ്തു കൊണ്ടിരിക്കുന്നു. മൃത ദേഹങ്ങൾ കൂടിക്കൊണ്ടിരിക്കുന്നു. മറവു ചെയ്യാൻ ഇപ്പോൾ ഞാൻമാത്രമേ ഉള്ളൂ... എന്നെ ആശ്വസിപ്പിക്കാൻ പോലും ഒരാളും വരുന്നില്ല.

No comments :

Post a Comment