Thursday, July 8, 2010

ജുബ്രാൻ ഖലീൽ ജുബ്രാൻ - മക്കൾ



ജുബ്രാൻ ഖലീൽ ജുബ്രാൻ.(1883-1931)
(ലബനീസ് കവി, ചിത്രകാരൻ, ശില്പി, തത്വചിന്തകൻ)

ദാറുൽ ഹിലാൽ ബുക്സ് മാനേജർ ഈമീൽ സൈദാന്‌ ഒരിക്കൾ ഖലീൽ ജുബ്രാൻ എഴുതി:
“സുഹൃത്തേ, എന്റെ ജീവ ചരിത്രമെഴുതാൻ താങ്കളെന്നോടാവശ്യപ്പെട്ടു. അത് എന്നെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം പ്രയാസമുള്ള ഒരു സംഗതിയാകുന്നു. എന്നെക്കുറിച്ച് ഞാനെന്താണു പറയേണ്ടത്?. നാല്പ്പതു വർഷമായി ഞാൻ ജനിച്ചിട്ട്; ഈ നാല്പ്പതു വർഷവും ഞാൻ അധ്വാനിച്ചു കൊണ്ടിരിക്കുകയാണ്‌. എന്റെ ആത്മ കഥ മൊത്തവും ഇത്രയേ ഉള്ളൂ. ചിലപ്പോൾ എനിക്കു തോന്നുന്നു എല്ലാ ദിവസവും ഞാൻ ജനിക്കുകയാണെന്ന്. എന്റെ ഭൂത കാലം ഞാൻ കണ്ടു കൊണ്ടിരിക്കുന്ന സ്വപ്നങ്ങളല്ലാതെ മറ്റൊന്നുമല്ല. ഞാൻ രാത്രിയുടെ ഗർഭാശയത്തിലാണ്‌. താങ്കൾക്കും അറിയാവുന്നതല്ലേ, സ്വന്തം ശരീരത്തെ ശിശുവായിക്കാണുന്ന ഒരാൾ തന്റെ ജീവ ചരിത്രം കുറിച്ചിടാൻ ഭയക്കുകയും കോട മൂടിക്കിടക്കുന്ന അയാളുടെ ഭൂതകാലത്തെ ജനങ്ങൾക്കു മുമ്പിൽ തുറന്നു കാണിക്കാൻ ലജ്ജിക്കുകയും ചെയ്യും എന്ന്. എന്റെ കരുത്തിനും സ്നേഹത്തിനും പിണക്കത്തിനും വിധേയത്ത്വത്തിനും സൂര്യനു മുമ്പിൽ നില്ക്കാൻ ഇപ്പോഴും ഒരു സ്ഥിരം വാർപ്പു മാതൃക ഇല്ല. നാളെ സമാഗതമാവുകയും നാളെയുടെ കൂടിക്കാഴ്ച്ചയിൽ പ്രകൃതി പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുമ്പോൾ ആ കായ്കനികൾ തന്നെയാകുന്നു എന്റെ ജീവ ചരിത്രം. എന്റെ നോവും സന്തോഷവും ഏകാന്തതയും വിനോദവും അഗ്നിയും പ്രകാശവും പുകയും മറ്റൊന്നല്ല“.(തുടരും....)

ജുബ്രാന്റെ ഒരു ചിത്രം

മക്കൾ
(ജുബ്രാൻ ഖലീൽ ജുബ്രാൻ)

നിങ്ങളുടെ മക്കൾ നിങ്ങളുടേതല്ല.
ജീവിതത്തെ സ്വയമേവ അഭിലഷിക്കുന്ന
ആണ്മക്കളും പെണ്മക്കളുമാകുന്നു അവർ.
നിങ്ങളിലൂടെ അവർ ഈ ലോകത്തിലേക്കു വന്നു;
പക്ഷേ, അവർ നിങ്ങളുടേതല്ല.

നിങ്ങളുടെ കൂടെ അവർ ജീവിക്കുന്നു,
എന്നാൽ അവർ നിങ്ങളുടെ ഉടമസ്ഥതയിലല്ല.

നിങ്ങളുടെ സ്നേഹം അവരിലേക്കു പകർന്നു നൽകാൻ
നിങ്ങൾക്കു കഴിയും;
പക്ഷേ നിങ്ങളുടെ ചിന്തകളുടെ വിത്തുകൾ
അവരിലൂടെ നട്ടു വിളയിക്കാൻ നിങ്ങൾക്കു കഴിയില്ല;
കാരണം അവർക്ക് അവരുടേതായ ചിന്തകളുണ്ടാവും.

അവർക്കു വീടു വെച്ചു കൊടുക്കാൻ
നിങ്ങൾക്കു കഴിയും;
പക്ഷേ അവരുടെ ശരീരങ്ങളെ നിങ്ങളുടെ വീടുകളിൽ പാർപ്പിക്കാൻ
നിങ്ങൾക്കു കഴിയില്ല.
നിങ്ങൾക്കു സന്ദർശിക്കാനോ, സ്വപ്നം കാണാനോ കഴിയാത്ത
നാളെയുടെ ഭവനങ്ങളിലാവും അവർ താമസിക്കുന്നത്.

അവർ നിങ്ങളെപ്പോലെയാവാൻ നിങ്ങൾക്കു ശ്രമിക്കാം;
പക്ഷേ, അത്തരം ശ്രമങ്ങൾ വ്യർത്ഥങ്ങളാകുന്നു;
കാരണം ജീവിതം ഒരിക്കലും പിറകോട്ടു പോകില്ല.
നാളെയുടെ ഭവനങ്ങളിൽ താമസിക്കുന്നതിലും
അത് ആനന്ദം കണ്ടെത്തുകയുമില്ല.

നിങ്ങൾ വില്ലുകളും നിങ്ങളുടെ മക്കൾ അമ്പുകളുമാണ്‌.
നിങ്ങളുടെ വില്ലുകളിൽ നിന്നും ജീവിതത്തെ
നിങ്ങൾ തൊടുത്തു വിട്ടു കഴിഞ്ഞു.

അമ്പെയ്യുന്നവൻ അനന്തമായ പാതയിൽ
നാട്ടിയിരിക്കുന്ന ഉന്നങ്ങളെയാണ്‌ നോക്കുക;
സ്വന്തം കഴിവു കൊണ്ട് അതെത്രത്തോളം വേഗത്തിൽ
പായിക്കാൻ കഴിയുമോ എന്ന് അവൻ നോക്കട്ടെ.

അതിനാൽ അമ്പെയ്ത്തുകാരന്റെ
രണ്ടു കൈകൾക്കിടയിലുള്ള ദൂരം
എത്രത്തോളം വളക്കാൻ കഴിയുമോ,
അത്രത്തോളം അവന്‌ സംതൃപ്തിയും സന്തോഷവും ഉണ്ടാവും.

എന്തു കൊണ്ടെന്നാൽ പറന്നു പോകുന്ന അമ്പ്
കുതിക്കാൻ ആഗ്രഹിക്കുന്നതു പോലെ
കൈകൾക്കിടയിൽ ഉറച്ചിരിക്കാൻ
വില്ലും അതിയായി ആഗ്രഹിക്കും.

No comments :

Post a Comment